ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday, 30 May 2016

പ്രകാശ ദളങ്ങൾ

ചിലപ്പോഴെല്ലാം ...അതങ്ങനെയാണ് ....
ചില വേർപാടുകൾ ...
ഹൃദയം ചിറകറ്റ പക്ഷിക്കുഞ്ഞായിരിക്കുന്നു ....
പണ്ട് ഓരോ മാസങ്ങളെയും ഓരോരോ പേരിൽ
വിശേഷിപ്പിച്ചിരുന്ന ശീലമുണ്ടായിരുന്നു
ഫെബ്രുവരിയുടെ താളിൽ ഹൃദയം
പുതിയൊരു വിശേഷണം എഴുതിച്ചേർക്കുന്നു
"നഷ്ടപ്പെടലുകളുടെ മാസം "
"പിതാവിനെ "പുത്"നരകത്തിൽ നിന്നു ത്രാണനം ചെയ്യുന്നവൻ
പുത്രൻ ...എനിക്ക് നരക ഭയമില്ല ...നീ തന്നെ എന്റെ പുത്രനും പുത്രിയും "
എന്ന് നരച്ച താടി തടവി പൊട്ടിച്ചിരിച്ചു പറഞ്ഞു നിർത്തി പലവട്ടം ...
നൂറ്റിയൊന്ന് ദളങ്ങൾ എഴുതി പൂർത്തിയാക്കുക എന്ന മോഹം ബാക്കി വച്ച്
ഒൻപതാം ദളത്തിൽ എഴുതി നിർത്തി ഹൃദയത്തിന്റെ "പ്രകാശം " കെട്ടു പോയി ...
വർഷങ്ങൾക്കപ്പുറം സന്ധ്യാനേരങ്ങളിൽ ഒരാൾക്ക്‌ വേണ്ടി മാത്രം
ഹൃദയം ആലപിച്ച മീരാഭജൻ
വീണ്ടും കാതുകളിൽ മുഴങ്ങുന്നു ...
അവസാന ദിവസം വായിച്ചു മടക്കിയ "ഗീതാഞ്ജലി "
ചാരുകസേരയിൽ കമിഴ്ന്നു കിടന്നു ...
നിർബന്ധിച്ചു കയ്യിൽ പിടിപ്പിച്ചു ഹൃദയം വായിച്ചു തീർത്തതിശയിച്ച
"യോഗിയുടെ ആത്മകഥ " ദശാംഗ മണം പരത്തി ഷെൽഫിൽ ചേർന്നിരുന്നു ..
ഇടയ്ക്കൊരു ഫോൺ വിളിയിൽ സന്തോഷപൂർവ്വം പറഞ്ഞ പുസ്തകം
"ശ്രീ എമ്മിന്റെ ആത്മകഥ " ..
അവൾ വരുമ്പോൾ കൊടുക്കാനാണ് എന്ന് പലതവണ പറയപ്പെട്ട്
മേശപ്പുറത്തു വിശ്രമിച്ചു ...
ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കിയില്ല ..
കണ്ണടയ്ക്കിടയിലൂ

ടെ കണ്ണു നിറഞ്ഞു ചിരിച്ചില്ല ...
വായിക്കണം ...എഴുതണം ...പാടണം ..പാട്ട് കേൾക്കണം
എന്നോർമ്മപ്പെടുത്തിയില്ല ..
മോനെ കഥ പറഞ്ഞുറക്കണം ..മണ്ണിലെഴുതി പഠിപ്പിക്കണം ..
മലയാളകവിതകൾ കേൾപ്പിക്കണം
എന്നുപദേശിച്ചില്ല ....
അപ്പൂപ്പാ എന്ന കുഞ്ഞു വിളിക്ക് ,
"അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടീ
അമ്മൂമ്മ വന്നപ്പോളഴിച്ചിട്ടു കെട്ടീ ..."
എന്ന് പാടി ചിരിച്ചില്ല ....
വെറുതെ ചിരിച്ചു കണ്ണടച്ച് കിടന്നു ....
താടിയിലെ വെൺമേഘങ്ങൾ മാനത്ത് ചെന്ന് തീർത്ത
കണ്ണീർമുഖത്ത് ഹൃദയം അച്ഛനെ തേടി ...
"പടിയിറങ്ങി നടന്നകലുമ്പോൾ
ഒരു കെടാത്തീ ഹൃദയത്തിലുണ്ടാം ..
ഒരു കുറി കൂടി :യല്ലല്ലിനിയും
നിരവധി ജന്മം കാണാൻ കൊതിക്കും
പ്രിയമെഴുന്നൊരാളെക്കണ്ടു യാത്ര പറയുവാനാവാതെ
പോവതിൻ ദുഃഖം ..."
ഇനിയൊരു മോഹം മാത്രം ബാക്കി ...
പ്രകാശ ദളങ്ങളുടെ പ്രകാശനം ....കാലമതിനൊരു വേദിയൊരുക്കട്ടെ .

No comments:

Post a Comment