ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 14 December 2018

അമ്മയോർമ്മകൾ

ച്ചവെയിൽസൂര്യനൊപ്പം ജനലരികിൽ
ഉരുകിയുരുകിത്തീരുമ്പോൾ ഉള്ളു തൊടാനൊരു തണുപ്പ് വേണം .
ജീവിതവെയിൽ കൊണ്ടുരുകുമ്പോഴും
രണ്ടു പെൺകുട്ടികൾ കരിഞ്ഞു വാടി വീണു പോകാതെ
എന്നും ചേർത്ത് പിടിച്ചു നടന്നൊരു തണുപ്പ്
മഴയെന്നാൽ സങ്കടക്കാലങ്ങളെന്നു ചോരുന്ന മുറികൾ പറഞ്ഞപ്പോഴും
പാത്രങ്ങൾ ചോറുവയ്ക്കാൻ മാത്രമല്ലെന്ന് 'അമ്മ .
ഇടിഞ്ഞു വീണ പഴയ മതിലരികിൽ താടിയ്ക്കു
കൈ കൊടുത്തു നിൽക്കുമ്പോഴും
ഇനിയിപ്പോ കതകു പൂട്ടാൻ മറന്നാലും സാരമില്ലല്ലോ എന്ന് 'അമ്മ
പതിനാറും എട്ടും വയസ്സുള്ള പെൺകുട്ടികളുടെ കൈയ്ക്ക് പിടിച്ചു
പെരുവഴിയറ്റത്തു തലയുയർത്തി നിന്ന 'അമ്മ
പാതിരാവിൽ അടച്ചുറപ്പില്ലാത്ത കതകിനു വെളിയിൽ
താളത്തിൽ തട്ടിയ വിരലുകളോട്
പെണ്ണിന് കൊടുങ്കാറ്റെന്നു പേരുണ്ടെന്ന്
അലറിപ്പറഞ്ഞ 'അമ്മ
പെൺകുട്ടികൾ വെള്ളം പോലെയായാൽ പോരാ
തീ പോലെ സ്വയം ജ്വലിക്കണമെന്നു ജീവിച്ചു കാണിച്ച 'അമ്മ
'അമ്മയ്ക്ക് അമ്മയാവാൻ മാത്രമല്ല
അച്ഛനാകാനും കഴിയുമെന്ന് കാട്ടിയ സ്കൂൾ റെക്കോർഡുകൾ .
മൂന്നു പെണ്ണുങ്ങൾ മാത്രമായിരിക്കുമ്പോഴുള്ള
അരക്ഷിതാവസ്ഥയെ മാത്രമേ സമൂഹത്തിനറിയൂ .
അങ്ങനെയായിരിക്കുന്നതിലുള്ള സ്വാതന്ത്ര്യത്തെ അറിയില്ല .
വിടാതെ കണ്ട മോഹൻലാൽ സിനിമകൾ..
കടൽത്തീരയാത്രകൾ..
ഉത്‌സവപ്പറമ്പുകൾ ..
ഞായർക്കടലകൾ ...
ടൈഗർ ബിസ്കറ്റോർമ്മകൾ
തട്ടുദോശരാവുകൾ ..
ഒരിക്കലും ഉമ്മ വച്ചിട്ടില്ലാത്ത
കെട്ടിപ്പിടിച്ചിട്ടില്ലാത്ത
മോളേ വിളിയുണ്ടാകാത്ത
അമ്മയോർമ്മകൾ
ഉമ്മയും ആലിംഗനവും വാക്കുസ്നേഹവും ഒന്നുമല്ല 'അമ്മ
'ഈ ഞാനല്ലാതെ മറ്റാരുമല്ല 'അമ്മ
ഓർക്കേണ്ട നേരത്തു മാത്രം
ജീവിതക്കയ്പ്പുകളോർക്കുകയെന്ന്
കയ്പ്പും മധുരമാക്കുന്നതെങ്ങനെയെന്ന്
നേരമല്ലാ നേരത്തു ഓരോന്നോർത്തിരിക്കുമ്പോൾ
അമ്മക്കുന്തം .

No comments:

Post a Comment