ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 14 December 2018

ഇറങ്ങിപ്പോരലുകൾ

ഇറങ്ങിപ്പോരുകയെന്നത് എളുപ്പമേയല്ല,
പ്രത്യേകിച്ചും അത്രമേൽ പ്രിയമുള്ള ചിലയിടങ്ങളിൽ നിന്ന് !
"തിരിഞ്ഞു നോക്കി നെടുവീർപ്പിടാൻ ഇത് നമ്മുടേതാണോ ?"
"വെറുതെ സെന്റിമെൻസ് പറയാതിരിക്കാമോ ?"
""ജീവിക്കാൻ മറന്നു പോയിട്ടല്ലേ ?"
എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തൽ ചോദ്യങ്ങൾ വെറുതെയാണെന്നു അത് ചോദിക്കുന്ന നിമിഷം തന്നെ ബോധ്യപ്പെടും .
പുറമേയ്ക്ക് ശക്തയാണെന്നു കാട്ടാനുള്ള മനസ്സിന്റെ ചിലയടവുകൾ മാത്രമാണത് !
ശക്തി ചോരും കാലമത്രേ വാർദ്ധക്യം ,
ശരീരത്തിന്റെയും മനസ്സിന്റെയും .
നരവീണ മുടിയിഴകളൊതുക്കി ,
കണ്ണട തുടച്ചു നേരെ വച്ച് ,
"ഒക്കെ പഴയതു തന്നെ ,ഞാനും നീയുമെല്ലാം
ഒന്നും മാറിയിട്ടില്ല "എന്ന് നടിക്കാൻ എഴുപതിനടുത്തു , പ്രായമുള്ളൊരുവൾക്ക് എങ്ങനെ കഴിയുന്നുവെന്ന് അത്ഭുതപ്പെടാറുണ്ട് !
അപ്പോഴെല്ലാം "'അമ്മ ,മകൾ തന്നെയാണ് "എന്ന് ഹൃദയം ആവർത്തിക്കാറുണ്ട് .
അത് നീ തന്നെയെന്ന ചൂണ്ടലുത്തരം !
അല്ലെങ്കിലും പലർക്കും നിസ്സാരമെന്നു തോന്നുന്നവയിൽ വാടിവീണും
അതിജീവിക്കില്ലെന്നു വിധിയെഴുതപ്പെട്ട അനുഭവങ്ങളിൽ കാരിരുമ്പായുയിർത്തെണീറ്റുമാണ് ശീലം .
എന്നിരുന്നാലും
ഇറങ്ങിപ്പോരലുകൾ തീരെ എളുപ്പമേയല്ല .
പ്രത്യേകിച്ചും ഓർമ്മകളിൽ നിന്ന് .
"പപ്പി നട്ട തേക്കിന്റെ അടുത്തുള്ള ഞല്ലി പ്ലാവില്ലേ ?
അത് കായ്ച്ചു .അതിനു താങ്ങാൻ പറ്റോ ആവോ ?
വെള്ളം കിട്ടാതെ അത് അതിജീവിക്കുമോ എന്ന് വ്യാകുലപ്പെട്ട് ,
നേരെയായാൽ മതിയായിരുന്നു പാവം എന്ന് പ്രാർത്ഥിച്ച് ,
ഇറങ്ങിപ്പോന്ന ഓർമ്മകളിലേക്ക് ഒരുവൾ നീരുവന്ന കാലുകളുമായി നടന്നു കയറുകയാണ് .
"അച്ഛനുള്ളിടത്ത് നട്ട അഗ്‌ളോണിമ വൈറ്റും റെഡും പിരിച്ചു വച്ചാൽ നന്നായിരുന്നു .
ക്രിസാന്തിമം പോയെന്നു തോന്നുന്നു .
ആ വെള്ള കടലാസു ചെടി ഉണങ്ങിത്തുടങ്ങി .
ഞാനുണ്ടായിരുന്നെങ്കിൽ നേരെയായിരുന്നേനെ "
എന്നിങ്ങനെ അച്ഛനില്ലാത്ത മുപ്പത്തേഴാം വിവാഹവാര്ഷിക ദിനത്തിൽ
അറ്റം പൊട്ടിയ പല്ലുകളും ഞരമ്പെഴുന്നു നിൽക്കുന്ന കൈത്തണ്ടയുമായി ഒരുവൾ പിറുപിറുക്കുന്നു .
തികച്ചും ശരിയാണ് ,
ഇറങ്ങിപ്പോരലുകൾ എളുപ്പമേയല്ല .
പ്രത്യേകിച്ചും നിങ്ങളെ നിങ്ങളാക്കുന്ന ഇടങ്ങളിൽ നിന്ന് !
നിങ്ങളിൽ നിന്ന് !

No comments:

Post a Comment