ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 14 December 2018

ഒറ്റപ്പെടലുകളുടെ ഒടുക്കത്തെ സാക്ഷ്യം

ഒറ്റപ്പെടലുകളുടെ ഒടുക്കത്തെ സാക്ഷ്യമാണ് ചില പെൺവീടുകൾ !
പായൽപ്പച്ച പടർന്ന ചവിട്ടു പടിയിലിരുന്ന്
അത് പടിയിറങ്ങിപ്പോയ കാലൊച്ചകൾക്കു കാതോർക്കും .
കുമ്മായമടർന്ന വെള്ളെഴുത്തു കണ്ണുകൾ പൂട്ടി
ള്ളക്കരച്ചിലിനൊപ്പം പടികയറിവന്ന
പെൺകുഞ്ഞിക്കൺ ചിമ്മലോർക്കും .
അടുക്കളപ്പുറത്തെങ്ങോ ചെന്നു
പുകയേറ്റൊലിച്ച മൂക്ക് വിടർത്തി
ഇല്ലാത്ത പെൺഗന്ധം ചുവരുകളിൽ തിരയും .
തുരുമ്പു തിന്ന കറിക്കത്തികളിൽ
പഴയടാപ്പിന്റെ വഴുക്കുപിടിയിൽ
ഓട്ടുപാത്രപിന്നാമ്പുറങ്ങളിൽ
പെൺവിരൽ വരകൾ പരതും .
ഉപ്പുപരൽ പെട്ടിയ്ക്കുള്ളിൽ
പുളിമാ ങ്ങാഭരണിയ്ക്കുള്ളിൽ
ബ്രിട്ടാനിയ ബിസ്കറ്റു ടിന്നിന്റെ
ചതുരവടിവാഴത്തിനുള്ളിൽ
ബാക്കി വച്ച് പോയ പെൺരുചിനീരുകൾ നുണയും !
ഒറ്റപ്പെടലുകളുടെ ഒടുക്കത്തെ സാക്ഷ്യമാണ്
ചില പെൺവീടുകൾ !
പൊട്ടിയ സിമന്റു തറയ്ക്കുള്ളിലിരുന്ന്
അത്
നൃത്തം ചെയ്ത പാദങ്ങളെയോർക്കും
കുളിമുറിക്കതകിന്റെ വിടവിലൂടെ
ഉടൽത്തുള്ളിയൊപ്പിയ മൂളിപ്പാട്ട് കേൾക്കും
പഴയോടിൻ കഷണത്തിൽ മാറാലക്കരിത്തേച്ചു
അത് വെളിച്ചത്തിന്റെ വട്ടക്കണ്ണുകളെ
കറുപ്പിക്കും .
ഉമ്മറച്ചുവരിലെ വിളക്കെണ്ണപ്പാടിൽ
പ്രാർത്ഥനപ്പരീക്ഷകളെഴുതും
തെക്കേമുറിയിലെ പലകപ്പുറത്തിരുന്നു
തീണ്ടാരിയാകാശം കാണും
പടിഞ്ഞാറൻ ജനൽക്കാറ്റു കൊണ്ട്
ത്രിസന്ധ്യക്ക്
നീണ്ട് ചുരുണ്ട മുടിയിഴകളൂതിപ്പറത്തും !
ഒറ്റപ്പെടലിന്റെ ഒടുക്കത്തെ സാക്ഷ്യമാണ്
ചില പെൺവീടുകൾ !
പാവാടയ്ക്കുള്ളിലെ വിയർത്ത വരികളെ
അത് മിടിക്കുന്ന വിരൽത്തുമ്പാൽ
തുറന്നു വായിക്കും
അയ കെട്ടിയ ചുവരിൽ ,തുണിയോരം ചാരി
കവിളിലെക്കൈപ്പാട് പൊത്തി
കരഞ്ഞുരുകും .
വസന്തത്തിനൊടുവിൽ
പിന്നാമ്പുറവാതിൽപ്പിന്നിൽ
വയലറ്റ് സാരിയിൽ വിരൽച്ചുറ്റി നാണിക്കും .
ആരവമൊഴിഞ്ഞൊരു പാതിരാക്കാലത്ത്
പെൺചുവർ വരച്ച കണ്ണീർ ഭൂപടം
മായ്ക്കുവാൻ മറന്നേക്കും .
വേനൽതുടക്കത്തിൽ
കണ്ണാടിയോടിന്റെ നരച്ചവെട്ടത്തിൽ
അതു ചുളിഞ്ഞ ചിലയോർമ്മകൾ നിവർത്തും .
ഒറ്റപ്പെടുത്തലുകളുടെ
ഒടുക്കത്തെ സാക്ഷ്യമാണ്
ചില പെൺവീടുകൾ !!💜

No comments:

Post a Comment