ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 14 December 2018

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി-വായനാനുഭവം

പാലിയിലെഴുതപ്പെട്ട മഹാവംശത്തെക്കുറിച്ചോ
ചോളാധിപത്യം ഭയന്ന് റൂഹുണയിലേക്ക് പലായനം ചെയ്ത മഹീന്ദനെന്ന "സിംഹത്തെക്കുറിച്ചോ "
വംഗദേശം വിട്ടു സ്വതന്ത്രയായി ജീവിക്കാൻ മഗധയിലേക്കുള്ളയാത്രയ്ക്കിടയിൽ സിംഹത്താൽ അപഹരിക്കപ്പെട്ടു ( ആധുനിക ചരിത്രകാരന്മാർ പറയുന്ന സിംഹസമാനനായ ഒരു പുരുഷൻ ) ലങ്കയിലെത്തിപ്പെട്ട സുപ്പാദേവിയുടെ വംശപരമ്പരയെക്കുറിച്ചോ
എന്തിനു ഈഴപ്പോരാട്ടം എന്നാലെന്തെന്നു പോലും അറിയാത്ത ,
തമിഴ്‌പുലികളെന്നു വായിച്ചു മാത്രം പരിചയമുള്ള ഞാൻ 
നൂറു ഡിഗ്രി പനിച്ചൂടിലും കുത്തിയിരുന്ന് ചേര-ചോള -പാണ്ഡ്യ ചരിത്രവുംകാന്തള്ളൂർ യുദ്ധവും തിരുപ്പാവൈയുമൊക്കെ നെറ്റിൽ തിരഞ്ഞു പ്രിന്റെടുത്തു വായിച്ചു ഫയൽ ചെയ്യണമെങ്കിൽ
ടി ഡി രാമകൃഷ്ണനെന്ന എഴുത്തുകാരന്റെ ഭാഷയുടെ , അവതരണത്തിന്റെ ശക്തി എത്രമാത്രമായിരിക്കുമെന്നു ഊഹിക്കാനാവുന്നതേയുള്ളൂ .
"ഡോ .രജനി തിരണഗാമയ്ക്ക്" സമർപ്പിച്ചു തുടങ്ങുമ്പോൾ ആരാണ് ഈ പെൺകുട്ടിയെന്നോ എന്താണ് നോവലിന്റെ ഇതിവൃത്തമെന്നോ ഹൃദയം ആശങ്കപ്പെട്ടില്ല .
തിരുവന്തപുരത്തുകാരിയായ എനിക്ക് കാസറഗോഡേയ്ക്കു പോകുന്നതിന്റെ പകുതി ദൂരമേ ജാഫ്‌നയിലേയ്ക്ക് യാത്ര ചെയ്യേണ്ടതുള്ളൂ എന്ന തിരിച്ചറിവ് എഴുത്തുകാരന്റെകുറിപ്പിൽ നിന്നാണ് കിട്ടിയത് .
ഒരു കടലിന്റെ ദൂരത്തിനുമപ്പുറം സിലോണിലേക്കുള്ള എന്റെ യാത്രകൾ എം ടിയുടെ കഥകളിലൂടെ മാത്രമായിരുന്നു .
നിന്റെ ദേഹവടിവ് ശ്രീലങ്കൻ തമിഴ് പെൺകുട്ടികളെ ഓർമ്മിപ്പിക്കുന്നുവെന്നു ഭർത്താവു പറഞ്ഞപ്പോഴൊക്കെയും ലങ്കയോടുള്ള എന്തിനെന്നറിയാത്ത പുച്ഛം വെളിവാക്കി മുഖം കോട്ടി നടന്നിരുന്നു .
വ്യക്തിപരമായി പറഞ്ഞാൽ ലങ്കയിലെ തമിഴ് പെൺകുട്ടികളേക്കാൾ ആയിരം മടങ്ങു പ്രിവിലേജുകൾ അനുഭവിച്ചു ജീവിച്ചവളെന്ന അഹങ്കാരം ,
വംശവിദ്വേഷതീവ്രത അനുഭവിക്കാത്തവൾ അത്തരം കഥകളോട് കാട്ടുന്ന നിസ്സംഗത
ഇതൊക്കെയായിരുന്നു ഉള്ളിൽ .
ഒരുപക്ഷെ തെക്കേമുനമ്പിനു തൊട്ടടുത്ത് കിടക്കുന്ന ഒരു ചെറിയ രാജ്യത്തു എന്ത് നടന്നാൽ എനിക്കെന്താ എന്ന നിസ്സംഗതാനയമാവാം .
അതുമല്ലെങ്കിൽ എന്റെ മതിനപ്പുറം നടക്കുന്ന കാര്യങ്ങളിൽ എനിക്കെന്തു കാര്യമെന്ന മലയാളി മനോഭാവവുമാവാം .
എന്തായാലും സിംഹളദേശം എനിക്കൊരു വിഷയമേ ആയിരുന്നില്ല ,
ദേവനായകിയെ വായിക്കും വരെ .
ഒരു നോവൽ അല്ലെങ്കിൽ കഥ
അന്വേഷണാത്മക ആഖ്യാനം കൊണ്ട് വായനക്കാരെ രസിപ്പിക്കുക സ്വാഭാവികമായിരിക്കാം .
പക്ഷെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയുടെ എൺപത്തിയൊൻപതാം പേജിൽ നോ മോർ ടിയേഴ്സ് സിസ്റ്റർ എന്ന അദ്ധ്യായം വായിച്ച ഉടൻ യു ട്യൂബിൽ വീഡിയോ തേടിപ്പോകുകയും രജനി തിരണഗാമ എന്ന മനുഷ്യാവകാശപ്രവർത്തകയുടെ ചരിത്രം തപ്പിയെടുക്കുകയും ചെയ്യുകയെന്നത് എഴുത്തുകാരൻ വായനക്കാരിയിൽ ചെലുത്തുന്ന അസ്വാഭാവിക സ്വാധീനം കൊണ്ട് മാത്രമാണ് .
(രജനി തിരണഗാമയെ അറിയാത്തവർക്കായി ലിങ്ക് താഴെയുണ്ട്)
ജ്ഞാനസരസ്വതിയെ ,
കാന്തള്ളൂർ റാണിയെ ,
രാജരാജചോളന്റെ കാന്ത മാദേവിയാരെ ,
സുഗന്ധിയെ ,അഥവാ ആണ്ടാൾ ദേവനായകിയെ വായിച്ചുകൊണ്ടേയിരിക്കുന്നു 🖤

No comments:

Post a Comment