ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Sunday 26 April 2015

അദൃശ്യമായ ചില ""അനാവശ്യങ്ങൾ "' ...

നെറ്റിയിലേയ്ക്കൂർന്നു വീണ നീണ്ട മുടിയിഴകളിലൊന്നിനെ
ചെവിപ്പിന്നിലൊളിപ്പിച്ച് ,
മുപ്പതുകളിലെത്തിയ "യുവ ഹൃദയം "( അങ്ങനെ പറയാമോ എന്തോ ????)
ദീർഘ നിശ്വാസമുതിർത്തു ....
ഈയിടെയായി അദൃശ്യമായി ചില ""അനാവശ്യങ്ങൾ "'
ഹൃദയത്തെ പിന്തുടരുന്നുണ്ട്  ...
രാവിലെ ഒരു 6 മണി കഴിഞ്ഞ നേരത്ത് ,
മൊളി പിടിച്ചു തുടങ്ങിയ കാലുകളിൽ വാറു തേഞ്ഞ
തുകൽച്ചെരിപ്പു ബദ്ധപ്പെട്ടു കയറ്റി പുറത്തിറങ്ങുമ്പോൾ
അദൃശ്യമായൊരു ഭയത്തിന്റെ മുൾമുനയിൽ ഹൃദയം നൊന്തു !!

""അപരിചിതമായൊരു കാലൊച്ച പുറകിലുണ്ടോ ???""!!

പായൽ പച്ചയുടെ നെഞ്ചിൽ ചവിട്ടി ധൃതിയിൽ മേലുകഴുകുമ്പോൾ
വീണ്ടുമൊരു പേടി മുള്ളു തറച്ചു !!!

""ഈ തലവേദന ....ഇതെന്തിന്റെ ലക്ഷണമാണ്??"!!!

ഇളം വെയിൽച്ചില്ലത്തുമ്പത്തെ ഓറഞ്ചു സൂര്യൻ
പഴയ മട്ടിൽ പച്ചയും ചുവപ്പും മഞ്ഞയും കലർന്ന
ചില്ലുകൾ  പതിച്ച  കണ്ണാടി ജനവാതിലിലൂടെ
എന്റെ കൈത്തണ്ടയിലെ പച്ച ഞരമ്പുകളിലൊരു നീല സൂര്യനാകുമ്പോൾ
ഹൃദയം അനാവശ്യമായൊരു സങ്കടത്തൂവൽ ചൂടുന്നു !!!

""ഇന്നലെ പത്രത്താളിൽ കണ്ട പൊള്ളിയടർന്ന കുഞ്ഞു മുഖം !!"

ഒരു കാറ്റിന്റെ കുടക്കീഴിലതിനെ പറത്തിയകറ്റിത്തിരിയുമ്പോൾ ,
പത്രത്താൾ മറിഞ്ഞു കടന്നു വന്നതൊരു ""അജ്ഞാത മൃത ദേഹം ""...

തെല്ലുന്തിയ പല്ലുകൾ നിറഞ്ഞു ചിരിച്ചു വീണ്ടും കണ്മുന്നിൽ !!!

കയ്യിലെ ചോറുപൊതി തട്ടിപ്പറിക്കുന്ന ചെളി പിടിച്ച നഖങ്ങൾ ...
തീവണ്ടി മുറിയിൽ കഴിക്കാതെ കാത്തു വച്ച
പലഹാരപ്പൊതി കൂടി നീട്ടുമ്പോൾ ,
എച്ചിലില പരതിത്തഴമ്പിച്ച കൈകൾക്കു വിറയൽ ....!!

ആരോ കടിച്ചു വലിച്ചെറിഞ്ഞ എല്ലിൻ കഷണം വീണ്ടും വീണ്ടും നോക്കി
എച്ചിലിലയിലെ ശേഷിച്ച വറ്റും നുള്ളിപ്പെറുക്കിത്തിന്ന മനുഷ്യക്കോലം
പത്രത്താളിൽ കണ്ണടച്ചു കിടന്ന്
തൊണ്ടയിലവശേഷിച്ച ഗദ്ഗദത്തുണ്ടിൽ തടഞ്ഞു നിന്നു !!

വെള്ളയിൽ കുഞ്ഞു ചുവന്ന റോസാപ്പൂക്കൾ തുന്നിപ്പിടിപ്പിച്ച
എന്റെ മെത്താരണയുടെ മറുവശത്ത്
മൈലാഞ്ചിച്ചോപ്പിട്ട നഖങ്ങളാഴ്ത്തിയടക്കിയ
നേരവും കാലവും നോക്കാതെ കയറി വരുന്ന ദേഷ്യച്ചെമ്പൻ ,
ചില താരതമ്യ പഠനങ്ങളിൽ നിന്ന് വിറച്ചു ...!!

""അവരു വച്ച വീടും
അവരു വാങ്ങിയ കാറും
അവരുടെ കുട്ടിയുടെ കിന്റർഗാർട്ടൻ റാങ്കും !!!!""

അങ്ങനെ അവരുടെതായ ....""എന്റേതാകാത്തതെല്ലാം ""
നഖമുനയിൽ കീറിപ്പറിഞ്ഞു നിലത്തു വീണു !

ചില നേരങ്ങളിൽ ദേഷ്യച്ചെമ്പനൊരു പോരു കോഴിയായി ...
നെഞ്ചിൻ കൂട്ടിനുള്ളിൽ സ്വന്തം തൂവൽ
കൊത്തിപ്പറിച്ചു പിടഞ്ഞു ....
ചിലപ്പോൾ ചെമ്പൂ വിറപ്പിച്ചു ചിറകു കുടഞ്ഞു പറന്നു ചാടി
കൊക്കു കുഴഞ്ഞു തളർന്നിരുന്നു ....!

ജനാലപ്പടിയിൽ പടർന്നു മൊട്ടിട്ട
കടലാസു ചെടിയുടെ കൂർത്ത മുള്ളിൽ
എന്റെ ചെറുവിരൽ കുടുങ്ങിപ്പിടഞ്ഞതിനൊപ്പം
കേട്ടതൊരു നിസ്സഹായ നിലവിളി ....!

തലേന്നു രാത്രി കണ്ട കിച്ചുവിന്റെ ""Burn My Body ""എഫക്റ്റ് !

സങ്കടവും ദേഷ്യവും കൂടിക്കലരുന്ന നേരങ്ങളിൽ
"'ചത്താൽ മതിയെന്ന ""ഒറ്റവാക്ക് ഇനിയുണ്ടാവില്ലെന്ന നിസ്സഹായത ...
""ചത്താലും രക്ഷയില്ലെന്ന് "" അവൻ പകർന്ന തിരിച്ചറിവിന്റെ മരവിപ്പ് !!

ഇവിടെയീ വിദേശ നഗരത്തിൽ
പുറത്തുണക്കാനിടുന്ന വസ്ത്രങ്ങളിൽ അടിവസ്ത്രങ്ങൾ ഉണ്ടാവരുതെന്ന
സുഹൃത്തിന്റെ മുന്നറിയിപ്പ് തന്നത് അതേ  നിസ്സഹായത ...
വിഷു ദിനം പുലർച്ചെ കുളിക്കാൻ കയറവേ
അവളുടെ മൂക്ക് പിടിച്ചെടുത്തത്
അടിവസ്ത്രത്തിൽ പുരണ്ട അപരിചിതമായ ""പുരുഷ ഗന്ധം ""!!

പല രാജ്യക്കാർ തങ്ങുന്ന കെട്ടിടത്തിന്റെ ഇടനാഴിയിലിറങ്ങവേ
പലപ്പോഴും അവളുടെ മൂക്കിനെ അലോസരപ്പെടുത്തിയിരുന്ന
ഏതോ പെർഫ്യൂമിന്റെ രൂക്ഷ ഗന്ധം !!

ചത്ത എലിയെ തൂക്കിയെടുക്കും പോലെ
അടി വസ്ത്രത്തെ തോണ്ടി ദൂരെയെറിഞ്ഞ കഥ കേട്ട്
അവൾക്കൊപ്പം ഹൃദയമൊന്നോക്കാനിച്ചു ....

നിസ്സഹായതയുടെ മനം പിരട്ടൽ !!!

ഒടുക്കം... ഒക്കെയൊരു കോണിൽ മാറ്റി വച്ച്
ഹൃദയമൊരു കുംഭകർണ്ണനായി....
നടിച്ചു മടുത്തൊരുറക്കത്തിൽ
എന്നോ കൂട്ടി വച്ച ചില മോഹവളത്തുണ്ടുകൾ
പ്രതീക്ഷയുടെ വളക്കിലുക്കങ്ങളായി മാറുന്നത്
സ്വപ്നം കണ്ടു ....
പേടിയ്ക്കും സങ്കടത്തിനും ദേഷ്യത്തിനും നിസ്സഹായതയ്ക്കുമപ്പുറം
ചില സ്നേഹ-സമാധാന  നിമിഷങ്ങൾ വന്നേയ്ക്കുമെന്ന് .....!!

അദൃശ്യങ്ങളായി കൂടെ നില്ക്കുന്ന
എപ്പോഴും , ഏതു നേരത്തും കയറി വന്നേയ്ക്കാവുന്ന
ചില "അനാവശ്യങ്ങൾക്കൊപ്പം"
അങ്ങനെയൊരു തോന്നൽ കൂടിയില്ലെങ്കിൽ

ഹൃദയം എന്നേ മരിച്ചു മരവിച്ചു മണ്ണടിഞ്ഞേനെ !!!

Wednesday 8 April 2015

വിശദീകരണ ഖണ്ഡികകൾ !!

ഈയിടെയായി ഹൃദയം ആവർത്തിയ്ക്കുന്നതൊന്നു മാത്രം ...
വിശദീകരണങ്ങളെ  സ്നേഹിക്കുവാൻ പഠിയ്ക്കുക ...!!
വിശദീകരണങ്ങൾ കൊണ്ട് സംതൃപ്തയാവുക ...!!

എന്തു കൊണ്ടെന്നാൽ ,
ജീവിതം പലപ്പോഴും വിശദീകരണങ്ങളുടെ അഴിയാക്കുടുക്കുകളിൽ മാത്രം
ഉടക്കി നിന്ന് സന്തോഷം തേടുന്നു ....!!

പക്ഷേ , എത്രയാവർത്തിച്ചാലും
വിശദീകരണങ്ങളുടെ പിൻബലത്തിൽ ജീവിക്കാൻ
ഹൃദയം പരാജയപ്പെട്ടു പോകുന്നു...

നിറവേറ്റപ്പെടാത്ത കടമകളെപ്പറ്റി ...
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളെപ്പറ്റി ..
പിൻവലിക്കപ്പെട്ട കരാറുകളെപ്പറ്റി ..
കൂറു മാറിയ സ്നേഹത്തെപ്പറ്റി ..
പാതി വഴിയിലുപേക്ഷിക്കപ്പെട്ട യാത്രകളെപ്പറ്റി ...
പിന്നെ പറഞ്ഞും കേട്ടും മടുത്ത ചിരപുരാതന വിഷയങ്ങളെപ്പറ്റി
ഒക്കെ....വിശദീകരണ ഖണ്ഡികകൾ !!

ഹൃദയത്തിനു മടുത്തു പോലും !!
പഴയ പ്രഖ്യാപനം തിരുത്തിക്കുറിച്ച്
ഹൃദയത്തിന്റെ പുതു മൊഴി ...

തിരിച്ചറിയലും പേരിടലും ഇനി വേണ്ട ...
ഉപാധികളില്ലാതെ ,
ഉപരിപ്ലവമായല്ലാതെ ,
ഒന്നും ...ഏതും ...വിശദീകരിക്കപ്പെടാതെ
ജീവിയ്ക്കുവാൻ പഠിക്കുക ..

വാക്കുകളിൽ മനസ്സു കുടുങ്ങാതിരിക്കട്ടെ !!!

Thursday 2 April 2015

അമ്മ ..അമ്മയെന്നെന്റെയുള്ളിലെപ്പൈതൽ .....

ഇന്നലെ വൈകിട്ടാണത്  സംഭവിച്ചത് ....
എന്റെയടുക്കളയുടെ മറുപാതിയിൽ
ഒരു വെള്ളപ്പിഞ്ഞാണത്തിൽ തുടുത്തൊരു മാമ്പഴം !!!
എന്റെ മാമ്പഴമഞ്ഞപ്പട്ടുസാരിയേക്കാൾ തിളക്കത്തിൽ
അതങ്ങനെ ഹൃദയത്തിന്റെ മാമ്പഴക്കൊതിയെ
വെല്ലുവിളിച്ചു ചിരിക്കുന്നു ....!

ഹൃദയമൊരു പുച്ഛക്കണ്ണെറിഞ്ഞു തിരിഞ്ഞു നിന്ന് ദോശ ചുട്ടു .

പെട്ടെന്ന് തള്ളിത്തുറക്കപ്പെട്ട അടുക്കള വാതിലിനിപ്പുറം
നിറഞ്ഞു ചിരിച്ചോടി വന്ന കുഞ്ഞൻ ....
""മാമ്പഴം "' കണ്ടതും ഓടിച്ചെന്നു ചാടിപ്പിടിച്ചു വിളിച്ചു കൂവി ...
""മ്മാ ...മാഞ്ഞ ""( ങ്ങ യാണോ ഞ്ഞ യാണോന്ന് ഇതേവരെ അവനു പിടികിട്ടിയിട്ടില്ല ,
അവൻ പറയുന്നത് കേട്ടാലെനിക്കും )

ദോശത്തവയിൽ തട്ടി ഹൃദയത്തിനു പൊള്ളി !!
എന്തു പറയും ?
ഗോവക്കാരിയുടെ മടമ്പുയർന്ന ചെരിപ്പിന്റെ ശബ്ദം കേട്ടു ....
അവരെന്തു കരുതും ??

കുഞ്ഞനു നേരെ കണ്ണുരുട്ടി ഹൃദയം രക്ഷപ്പെടാനൊരു പാഴ്ശ്രമം
നടത്താനൊരുങ്ങി ...
പക്ഷെ ഹൃദയത്തെ തോല്പ്പിച്ചു കുഞ്ഞുണ്ണി പറഞ്ഞു ....
""സായല്ലമ്മാ ....നിക്ക് വേണ്ട ...കിമീടതല്ലേ ...""
(കിമി - ഗോവക്കാരിയുടെ കുഞ്ഞിപ്പെണ്ണ്‍ )

മാമ്പഴം തിരികെ വച്ച് അവൻ ഉടുപ്പിൽ കുഞ്ഞിക്കൈ തുടച്ചപ്പോൾ
ഹൃദയത്തിന് ദോശത്തവച്ചൂട് !!
വൈലോപ്പിള്ളിയുടെ മാമ്പഴം ആദ്യമായി വായിച്ചു കരഞ്ഞ
പെണ്‍കുട്ടിയായി ഹൃദയം !

ഇന്നുച്ചയ്ക്ക് സൂപ്പർ മാർക്കറ്റിൽ നിന്ന് രണ്ടു മാങ്ങ വാങ്ങി
(ഇവിടെ പഴങ്ങൾ എണ്ണി വാങ്ങാം ..സാമ്പത്തികത്തിനും ആരോഗ്യത്തിനും നല്ലത് ...)
റൂമിലെത്തി മുറിച്ചു കൊടുക്കുമ്പോൾ
കുഞ്ഞന്റെ കണ്ണുകൾ തെളിഞ്ഞു ചിരിച്ചു ...
മാമ്പഴക്കൊതിച്ചിയമ്മക്കണ്ണുകൾ നിറഞ്ഞു ...
പഴയ ചില അമ്മക്കഥകളോർത്ത്‌ !!

ട്യൂഷനെടുത്തു ട്യൂഷനെടുത്ത് (ലോകത്തെവിടെ ചെന്നാലും മലയാളികൾ കാണുമെന്നു പറഞ്ഞ പോലെ )
എവിടെച്ചെന്നാലും ഏതെങ്കിലും ശിഷ്യരുണ്ടാവുന്ന
എന്റെ അമ്മയെന്ന കണക്കു ടീച്ചർ ...

അന്നത്തെക്കാലത്ത്‌ കിട്ടാക്കനിയായ ഗൾഫ്‌ മുട്ടായികൾ
ശിഷ്യർ സമ്മാനിക്കുമ്പോൾ
പത്രക്കടലാസിൽ പൊതിഞ്ഞു ഞങ്ങൾക്കു  വേണ്ടി
മാറ്റി വയ്ക്കുന്ന അമ്മ .
ഞങ്ങൾ മുട്ടായി നുണയുമ്പോൾ ""ഇത് അമ്മയ്ക്ക് "' എന്ന പങ്കു വയ്ക്കലിന്
""വേണ്ട , എനിക്കിത്ര മധുരം ഇഷ്ടമല്ലെന്ന "" മറുമൊഴി ....

പഴയ ശിഷ്യർ കാണാനെത്തുമ്പോൾ സമ്മാനിക്കുന്ന
പഴങ്ങൾ കഴുകി മുറിച്ച് ഞങ്ങൾക്കു വേണ്ടി മാറ്റി വയ്ക്കപ്പെട്ടു ...
സന്തോഷത്തോടെ കഴിക്കുമ്പോൾ ""അമ്മയ്ക്കോ "" എന്ന ചോദ്യത്തിന്
""എനിക്കിതൊന്നും അത്ര ഇഷ്ടമല്ലെന്ന ""മറുപടി ....

വല്ലപ്പോഴും വാങ്ങുന്ന ""നല്ല മീൻ ""ഒന്നിച്ചു കഴിക്കാനിരിക്കുമ്പോൾ
കഷണങ്ങളെല്ലാം  ഞങ്ങളുടെ പ്ലേറ്റിലിട്ട്
""എനിക്ക് തലയാണിഷ്ടം "" എന്ന് ചിരിക്കുന്ന അമ്മ ....

കൊതി പറഞ്ഞു പറഞ്ഞ് ഇടയ്ക്കു വാങ്ങപ്പെടുന്ന ബേക്കറി പലഹാരങ്ങൾ .....
പലപ്പോഴും ""എനിക്കു വേണ്ട നിങ്ങളെടുത്തോ "" എന്ന വാക്കിൽ
വയറു നിറഞ്ഞിരുന്നു ....!!

അങ്ങനെയെത്രയോ മാറ്റി വയ്ക്കലുകൾ .....

അടുത്തിടെ നല്ല പാതി കൊടുത്തയച്ച ""ഗൾഫു മുട്ടായി ""
ഇറങ്ങിയും കയറിയും നുണയുന്ന അമ്മക്കാര്യം പറഞ്ഞു അനിയത്തി ....
പിടികൂടിയേക്കാവുന്ന ""ഷുഗറിനെ ""ച്ചൊല്ലി
ഫോണിൽ അമ്മയെ ശാസിച്ചപ്പോൾ
ഹൃദയം തിരിച്ചറിഞ്ഞില്ല , അമ്മയ്ക്കു ""മുട്ടായി "" ഇഷ്ടമെന്ന് !!!

""വയറു കാണാൻ "" വന്ന ബന്ധുക്കൾ കൊണ്ട് വന്ന
ബേക്കറിപ്പലഹാരങ്ങളിൽ നിന്ന്
മധുരം , എണ്ണമയം ( ഷുഗർ , കൊളസ്ട്രോൾ )എന്നൊക്കെ തരം തിരിച്ച്
അമ്മക്കയ്യിൽ നിന്ന് ചിലതു വാങ്ങിത്തിരികെ വച്ചപ്പോഴും
ഹൃദയമോർത്തില്ല... അമ്മയ്ക്കു ചില പലഹാരങ്ങൾ  പ്രിയമെന്ന് !!!

കഴിക്കേണ്ട , കഴിക്കണ്ടാത്ത പഴങ്ങളുടെ എണ്ണം
അക്കമിട്ടു പറഞ്ഞു പഠിപ്പിക്കുമ്പോഴും
പഴയ ചില മാറ്റിവയ്ക്കലുകളോർത്തില്ല !!!

ഒക്കെയോർത്തെടുത്തതിന്നാണ് ...!
മാമ്പഴക്കൊതി മറന്ന ഹൃദയം
കുഞ്ഞൂട്ടനെ മാമ്പഴം മുഴുവൻ കഴിപ്പിയ്ക്കുമ്പോൾ !!!

നെഞ്ചിലൊരു പഴയ ദോശത്തവച്ചൂടു തണുത്തുറഞ്ഞു  കണ്‍കോണിൽ പൊടിഞ്ഞു ....
പിന്നെയതു ചാലിട്ടൊഴുകി നിന്നത്
വലത്തോട്ടു ചരിഞ്ഞിടറിത്തുടങ്ങിയ അമ്മപ്പാദങ്ങളിൽ !!!