ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Sunday 24 July 2016

കപ്പലിനെക്കുറിച്ചുള്ള വിചിത്ര പുസ്തകം- ഒരുവളുടെ വായനാനുഭവം ..

കേളേശ്വരം ശിവക്ഷേത്രത്തിലൊരു വാരസ്യാരുണ്ടായിരുന്നു ...
എരിക്കിൻ പൂക്കൾ കൊണ്ടു മാലകെട്ടുമ്പോൾ അവരുടെ കൈവേഗം എന്നെ അമ്പരപ്പിച്ചിരുന്നു !
അടുക്കും ചിട്ടയുമില്ലാതെ ഞാൻ കോർത്തു വച്ച ചെമ്പരത്തി മാല കണ്ടു ശിവൻ ചെമ്പരത്തിക്കണ്ണു കൊണ്ട് എന്നെ നോക്കുമോയെന്നു പേടിച്ച് ഒരിക്കൽ മാല കെട്ടാൻ പഠിക്കാൻ തീരുമാനിച്ചു .
പൂവിറുക്കുമ്പോൾ ചെടിയുടെ സമ്മതം ചോദിക്കണമെന്നും
തുളസിയിലയെങ്കിൽ തുളസീ മന്ത്രം ജപിക്കണമെന്നും
പൂവിനേക്കാൾ മൃദുലമായി അവയെ കൈകാര്യം ചെയ്യണമെന്നും വാരസ്യാരമ്മ പറഞ്ഞു .
രണ്ടും നാലും ആറും പൂക്കൾ ഒന്നിച്ചു കൊരുത്തു മാല കെട്ടാൻ ഞാൻ പഠിച്ചതെങ്ങനെയാണ് !
ബന്ധുവീടുകളിൽ കല്യാണത്തലേന്ന്‌ എന്റെ മുന്നിൽ മുല്ലപ്പൂക്കൂമ്പാരങ്ങൾ നിറയാൻ തുടങ്ങിയതും അങ്ങനെയാണ് .
പക്ഷേ മാലകോർക്കുന്ന പാടവം എഴുത്തിലും വായനയിലും പ്രതിഫലിച്ചില്ല ..
അതെന്നും പഴയ ചെമ്പരത്തി മാല പോലെ ഒറ്റച്ചരടിൽ
പലയിടങ്ങളിലായി ചിതറിക്കിടന്നു !
പക്ഷെ കപ്പലിനെക്കുറിച്ചുള്ള പുസ്തകത്തിൽ ഇന്ദ്വേച്ചി
മനോഹരമായൊരു മാല കോർക്കുന്നതെങ്ങനെയെന്നു കാട്ടിത്തന്നു ...
പൂക്കളും മുത്തുകളും പവിഴമണികളും ചിലസ്വർണ്ണ മണൽത്തരികളും ഇടകലർത്തി കോർത്തെടുത്ത ഒരു സുന്ദര മാല !
ഓരോ അദ്ധ്യായത്തിന്റെയും അവസാനം അടുത്ത കഥ കോർക്കലിന്റെ ആദ്യപടിയാണ് ."സരസ്വതി 'യെന്ന ചരടിൽ കടൽ മണമുള്ള "കൃഷ്ണചന്ദ്രനെന്ന "ശംഖു ലോക്കറ്റാക്കി "ആന്റനീറ്റയെ " ശംഖിൽ നിറഞ്ഞ കടലാക്കി , "സൈദാനീയത്തെന്ന" പാരിജാതപ്പൂവിനെയും
ഏത്തലയെന്ന ജപമാല മുത്തിനെയും ഭാഗ്യലക്ഷ്മിയെന്ന പവിഴമണിയേയും കോർത്തെടുത്ത വിചിത്രവും മനോഹരവുമായ ഒരു കഥമാല !
"കപ്പൽ " ഒരു പ്രതീകമാണ് ...
ആധിപത്യത്തിന്റെ , താൻപോരിമയുടെ ,
സ്വാതന്ത്ര്യത്തിന്റെ , അടിമത്തത്തിന്റെ ,
പ്രണയത്തിന്റെ , വിരഹത്തിന്റെ ...
താദാത്മ്യം പ്രാപിക്കലിന്റെ ...
ഒക്കെയൊരു പ്രതീകം ..
അനന്ത വിശാല വിഹായസ്സിനു കീഴെ സമുദ്രാഴങ്ങൾക്കു മേൽ അതങ്ങനെ തലയുയർത്തിക്കുതിക്കുമ്പോൾ
ഗർവ്വിന്റെ വിവിധ മാനങ്ങൾ കണ്ടെത്തപ്പെടുന്നു .
ആത്മാവുള്ളൊരു കപ്പൽ ..
കടലാഴങ്ങൾ കീഴടക്കി ,
രതിയും പ്രണയവും പ്രതീക്ഷയും വിരഹവും ആഗ്രഹങ്ങളും ആവേശവും സാഹസികതയും നെഞ്ചിൽ നിറച്ച് കീഴ്പ്പെടുത്തലുകളുടെ പുതിയ പാഠങ്ങൾ രചിച്ച് , അതങ്ങനെ മുന്നേറുമ്പോൾ ഹൃദയവും മറ്റൊരു "മോബിഡിക്കായി " അതിനുമുന്നിൽ കുതിച്ചു നീന്തിപ്പായുന്നു .
മേപ്പാങ്കുന്നിനു താഴെ , സരസ്വതിയുടെ വെളുത്ത പെറ്റിക്കോട്ടു പടർത്തിയ ചോരമണം നോവൽ അവസാനിക്കും വരെ മൂക്കിനെ പിന്തുടർന്നു !
"ഭയങ്കാവ്" മുതൽ , "മൃതപ്രേമങ്ങളുടെ വസന്തകാലം" വരെയുള്ള മുപ്പത്തിയാറ് അദ്ധ്യായങ്ങൾ രാപ്പകൽ ഭേദമെന്യേ വായിച്ചു തീർക്കുമ്പോൾ ഹൃദയത്തിന് ഭയത്തുടിപ്പുകൾ ഉണ്ടായിരുന്നതേയില്ല .
മുപ്പത്തിയേഴാം അദ്ധ്യായം , "ഏകാന്തയെഴുത്തുകൾ "
ഹൃദയത്തെ പഴയ ചില കത്തെഴുത്തോർമ്മിപ്പിച്ചു .
മരിച്ചു പോയ ചില പ്രിയപ്പെട്ടവർക്ക് വേണ്ടി എഴുതി സൂക്ഷിക്കപ്പെട്ട ചില കത്തുകൾ !
ഇത്തവണ നാട്ടിൽപോകുമ്പോൾ പഴയ കാൽപ്പെട്ടി തുറന്നു അവയെല്ലാം കടലാസ് വഞ്ചികളാക്കി ഒഴുക്കിക്കളയണമെന്നും അല്ലെങ്കിൽ മാതേര്‌ കുന്നിന്റെ ഉച്ചിയിൽ നിന്നു കുനുകുനാ കീറി കാറ്റിൽ പറത്തണമെന്നും ഹൃദയമോർത്തു !
മുപ്പത്തിയെട്ടാം അദ്ധ്യായം വായിച്ചത് പാതിരാവിലാണ് .
അന്നേരം മുതൽ ഭയം ഹൃദയത്തെ മൂടാൻ തുടങ്ങി .
"മരിച്ചവർ സംസാരിക്കുന്ന ഇരുട്ടിന്റെ രഹസ്യ ഭാഷയിൽ" എന്നെ വിട്ടുപോയ പ്രിയപ്പെട്ടവരെല്ലാം എന്നോട് സംവദിക്കാൻ തുടങ്ങി !!
"ഓർമ്മകൾ ഒന്നിന് പിറകെ ഒന്നായി നിശബ്ദമാകാൻ തുടങ്ങി "
അതിൽനിന്നു രക്ഷപ്പെടാൻ
ജനറൽ ആൽബർട്ടോ മേയറിന്റെ രണ്ടാം കപ്പിത്താനായ രവിരാമവർമ്മൻ കടലിനോടു സംസാരിച്ച ഭാഷയിൽ ഞാനെന്റെ ജനവാതിൽ തുറന്നു മരുക്കാറ്റിനോട് സംസാരിച്ചു തുടങ്ങി !
ഒടുവിലെ അദ്ധ്യായം - നാല്പത്തിയൊന്നാം അദ്ധ്യായം വായിക്കുമ്പോൾ ,
ജനറൽ ആൽബർട്ടോ മേയറെന്ന പ്രേതക്കപ്പലോ
രവിരാമവർമ്മനോ ആന്റനീറ്റയെന്ന സ്വർണ്ണത്തലമുടിക്കാരിയോ കൃഷ്ണചന്ദ്രനെന്ന കപ്പലന്വേഷിയോ ഹൃദയത്തിലുണ്ടായില്ല ...
ഒന്നേയൊന്ന് മാത്രം ...കടൽ ....
"കാഴ്ചകളുടെ കരിങ്കടൽ
അത്ഭുതങ്ങളുടെ വിചിത്രക്കടൽ
സ്വപ്നങ്ങളുടെ സ്വർണ്ണക്കടൽ ..."
കടൽ ..മാത്രം ...!
കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം
കടലിനെക്കുറിച്ചുള്ള വിചിത്രപുസ്തകമായി മാറിയതെങ്ങനെയാണ് .
ഇന്ദ്വേച്ചീ ....
ഇതു വായിച്ചു തീർക്കാൻ ഞാൻ ബദ്ധപ്പെട്ടു ...ഇതെഴുതാനും ...
സ്ത്രീകൾ രതിയിലും പ്രേമത്തിലും എന്തുമാതിരി തരക്കാരികളാണെന്ന് ഒരുപക്ഷേ പുരുഷൻമാർ അതിശയിച്ചേക്കാം .
ഇതെന്തുമാതിരി സങ്കല്പങ്ങളെന്ന് പരസ്പരം സംസാരിച്ചേക്കാം ...
അതിരുകടന്ന വന്യതയെന്നു കുറ്റപ്പെടുത്തിയേക്കാം ...
ധൈര്യവതികളായ ആധുനിക സ്ത്രീപ്രതീകങ്ങൾ
ഇതിലില്ലെന്ന് ആവർത്തിക്കപ്പെട്ടേക്കാം ..
പക്ഷേ , സ്ത്രീയെന്ന നിലയിൽ ഹൃദയം പറയുന്നു ...
സരസ്വതിയെപ്പോലെ ശക്തയാകുവാൻ മറ്റാർക്കു കഴിയും ?
മൗനത്തിന്റെ ശക്തി ചിലനേരങ്ങളിൽ
അട്ടഹാസത്തിനുണ്ടാവില്ലെന്നതു പോലെ !
പിൻ കുറിപ്പ് :
ഇന്ദു മേനോന്റെ കപ്പലിനെക്കുറിച്ചുള്ള വിചിത്ര പുസ്തകം വായിച്ച ഒരു സാധാരണക്കാരിയുടെ അഭിപ്രായമാണിത് ...കഥയിലെയും നോവലിലെയും എഴുത്തിന്റെ ശൈലികളെക്കുറിച്ചു ശാസ്ത്രീയമായി പറയാൻ അറിവില്ലാത്ത ഒരുവളുടെ വായനാനുഭവം ..
അതുകൊണ്ടു തന്നെ സാഹിത്യക്കണ്ണോടെ ഇതു കാണാതിരിക്കുക ..

No comments:

Post a Comment