ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Tuesday 8 January 2019

മരുപ്പച്ചകൾ എരിയുമ്പോൾ - വായനാനുഭവം

ഞങ്ങളുടെ നാട്ടിൽ വലിയൊരു വീടുണ്ടായിരുന്നു .നാട്ടുകാർ പേർഷ്യക്കാരന്റെ വീട് എന്ന് വിളിച്ചുപോന്ന ഒരു വീട് .പല മേൽവിലാസങ്ങൾക്കും ലാൻഡ്‌മാർക്കായി ആ വീട് തലയുയർത്തി നിന്നു . അവിടത്തെ ഇളയമകൻ -സിനിമാനടൻ റഹ്മാന്റെ മുഖഛായയുള്ള എന്റെ ബാല്യകാല സുഹൃത്ത് -ഇടയ്ക് എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയിരുന്നു .ബ്രൗൺ നിറത്തിലുള്ള പതുപതുത്ത സിംഹപ്പാവയുടെ മേൽ ഞങ്ങൾ സവാരി ചെയ്തു ."ഒരു മധുരക്കിനാവിൻ ലഹരിയിൽ "എനിക്ക് പഠിപ്പിച്ചു തന്നത് ആ ചേട്ടനാണ് .ആൺമക്കൾ മാത്രമുള്ള ആ വീട്ടിൽ എല്ലാവരും എനിക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യം തന്നിരുന്നു . പാവകൾ നിറഞ്ഞ ഷെൽഫും കയറിച്ചെല്ലുമ്പോൾ തന്നെ മൂക്കു പിടിച്ചെടുക്കുന്ന വിദേശ മണവും ഒക്കെക്കൂടി ആ വീട് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായിമാറി .പേർഷ്യ എന്നാൽ ഒരു വൻ സംഭവം തന്നെയെന്നും എനിക്കും ഒരിക്കൽ പോണമെന്നും ഞാൻ മനസ്സിൽ കുറിച്ചിട്ടത് അക്കാലത്താണ് .

ചെറിയപെരുന്നാളിന്‌ നെയ്ച്ചോറും ഇറച്ചിക്കറിയും കൊഴുക്കട്ട പെരുന്നാളിന് (മുഹറം ആണെന്നാണോർമ്മ ) കൈവിരലുകൾ പതിഞ്ഞ കുഞ്ഞു മധുരക്കൊഴുക്കട്ടകളും വലിയ പെരുന്നാളിന് അരിപ്പത്തിരിയും മട്ടൺ കറിയും പായസവും പൂപ്പാത്രങ്ങളിലേറി വർഷങ്ങളോളം മുടങ്ങാതെ എന്റെ വീട്ടിലെത്തി . ഞങ്ങളുടെ നാട്ടിൽ നിന്ന് ആദ്യമായി പേർഷ്യയിൽ പോയ ആളാണ് എന്റെ ബാല്യകാലസുഹൃത്തിന്റെ അച്ഛൻ എന്ന് കേട്ടിരുന്നു .ആളൊരു സംഭവം തന്നെയെന്ന് ഞാൻ ആരാധനാപൂർവ്വം ഓർത്തിരുന്നു . ക്ലാസ്സിൽ എന്നോടൊപ്പം ഇതുപോലെ പേർഷ്യാക്കാരുടെ മക്കൾ ഒരുപാടുണ്ടായിരുന്നു .അധ്യാപകനായിരുന്ന അച്ഛനമ്മമാർക്ക് ശിഷ്യരായും പേർഷ്യാക്കാരുടെ മക്കൾ ധാരാളം . അവരുടെയൊക്കെ അച്ഛന്മാർ വരുമ്പോൾ കിട്ടിയിരുന്ന ചെറിയ പൊതിയിലെ പേനയും പെൻസിലും സോപ്പും ഒരു പിടി ഡ്രൈ ഫ്രൂട്സും ചോക്ലേറ്റുകളും പേർഷ്യ എന്ന സ്വപ്നം എത്താക്കൊമ്പത്തെ മുന്തിരിയാണെന്ന് എന്നെ നിരാശപ്പെടുത്തിക്കൊണ്ടേയിരുന്നു . കൂട്ടുകാർ തലയിൽ അണിഞ്ഞു വന്നിരുന്ന പാവക്ലിപ്പുകളും പൂ സ്ലൈഡുകളും എന്നെ അതിഭയങ്കര നിരാശയിലാഴ്ത്തി .എന്റെ എണ്ണ മെഴുക്കു നിറഞ്ഞ ചുരുണ്ട മുടിയൊതുക്കാൻ പാടുപെട്ട ചുവന്ന റിബ്ബണും തുരുമ്പെടുത്ത സ്ലൈഡും എന്നെ ലജ്‌ജിപ്പിച്ചു .
അങ്ങനെയിരിക്കെ  കേട്ടൊരു പരദൂഷണ വർത്തമാനത്തിലാണ് പേർഷ്യ എന്റെ മനസ്സിൽ ഭയം വിതച്ചത്  . പേർഷ്യയിൽ ജയിലിൽ കിടക്കേണ്ടി വന്ന അച്ഛന്റെ ഒരു സുഹൃത്തിന്റെ അവസ്ഥ എന്നെ അമ്പരപ്പിച്ചു .ഒന്നിന് പിന്നാലെ ഒന്നെന്നവണ്ണം വീണ്ടും സുഖകരമല്ലാത്ത പേർഷ്യൻ കഥകൾ കേൾക്കാൻ തുടങ്ങി . ഒരു പേർഷ്യക്കാരന്റെ ഭാര്യ ഒളിച്ചോടിപ്പോയതുൾപ്പെടെ കഥകൾ നീണ്ടു .അങ്ങനെ വർഷങ്ങൾക്കു ശേഷം ഭർത്താവിനൊപ്പം പ്രവാസ ജീവിതം തുടങ്ങുമ്പോൾ എന്താണ് ശരിക്കും പ്രവാസം എന്നത് പിടികിട്ടുകയും ചെയ്തു .പക്ഷെ ഇന്നും ആ പഴയ പേർഷ്യൻ മണം എന്നെ മത്തുപിടിപ്പിക്കാറുണ്ട് .പ്രവാസം തുടങ്ങിയശേഷം ഒരിക്കൽപ്പോലും എന്റെ മൂക്കിൻതുമ്പിന് ആ മണം പിടിച്ചെടുക്കാനായില്ലെന്നത് അമ്പരപ്പിക്കുന്ന സത്യം  .നാട്ടിലേയ്ക്കുള്ള പെട്ടി കെട്ടുമ്പോഴൊക്കെ പോലീസ് നായയെപ്പോലെ ഞാനാ മണം തെരഞ്ഞു നടക്കാറുണ്ട് .ഒരുപക്ഷേ ഇനിയൊരിക്കലും അതെന്നെ തേടിയെത്തില്ലായിരിക്കാം .

ശ്രീ പ്രവീൺ പാലക്കീലിന്റെ മരുപ്പച്ചകൾ എരിയുമ്പോൾ എന്ന നോവൽ വായിക്കുമ്പോൾ ഈ പഴയ കഥകൾ ഞാൻ വീണ്ടുമോർത്തു .എൺപതുകളിലെ ഗൾഫ് നാടുകളിലെത്തിയ മലയാളിയും രണ്ടായിരത്തിൽ പ്രവാസം തുടങ്ങുന്നവനും തമ്മിൽ അജഗജാന്തരമുണ്ട് . കാരണം പത്തേമാരിയിൽ മമ്മൂട്ടി പറയുന്ന പോലെ നമുക്കൊക്കെ നടക്കാൻ വേണ്ട വഴി മുൻപേ പോയവർ തെളിച്ചിട്ടിട്ടുണ്ട് . മാമ്പഴക്കാലം സിനിമയിൽ മോഹൻലാൽ പറഞ്ഞതും ഇതിൽ ചേർത്ത് വായിക്കേണ്ടി വരും .പണ്ടൊക്കെ പതിനെട്ടും ഇരുപതും വയസ്സിൽ പ്രവാസം തുടങ്ങി വീടും വീട്ടുകാരുമൊക്കെ നന്നായി അൻപതാം വയസ്സിൽ ഷുഗറും കൊളസ്ട്രോളും പിടിച്ചു നാട്ടിലെത്തുമ്പോ ഇരിക്കാൻ ഉമ്മറത്തൊരു ചാരുകസേരയിട്ടു തരും .അതില് ബാക്കി ജീവിതം തീരും .ഇപ്പോഴത്തെ കുട്ടികൾ കുറച്ചുകൂടി പ്രാക്ടിക്കൽ ആണ്. വിസയെടുത്തു ഭാര്യേം മക്കളേം കൊണ്ടു പോകും .പിന്നെ പേരക്കുട്ടികളെ ഒരുനോക്കു കാണാൻ അച്ഛനും അമ്മയ്ക്കും ഫോട്ടോ അയച്ചു കൊടുക്കും . ഏതു രീതിയിൽ നോക്കിയാലും പ്രവാസം സങ്കടകരമാണ് .അങ്ങനെ കാച്ചിക്കുറുക്കിയ കുറെ സങ്കടങ്ങൾ പ്രവീൺ നോവലിൽ വരച്ചിട്ടിട്ടുണ്ട് .

ഒരു മനുഷ്യന്റെ ജീവിതത്തിൻെറ തുടക്കം മുതൽ ഒടുക്കം വരെ, അയാളുടെ പ്രണയവും പ്രതീക്ഷകളും അനുഭവങ്ങളും സൗഹൃദങ്ങളും അയാളുടെ വാർദ്ധക്യ ചിന്തകളും വരെ
ലളിതമായൊരു കഥയായി   സാഹിത്യത്തിന്റെ വളച്ചുകെട്ടലുകൾ ഏതുമില്ലാത്ത ഭാഷയിൽ പ്രവീൺ നമുക്ക് പറഞ്ഞു തരുന്നു . ഈ നോവൽ വായിച്ചു പോകുമ്പോൾ അമ്പരന്നത്  ഇപ്പോഴും ഗ്രാമത്തിന്റെ ഗൃഹാതുരതയാർന്ന ഓർമ്മകൾ മനസ്സിൽ പേറുന്ന പ്രവാസികളുണ്ടല്ലോയെന്നാണ് .നാട്ടിൽ വരുമ്പോഴൊക്കെയും നാടു മാറിപ്പോയി എന്ന് അതിശയം പറയുന്ന ഭർത്താവിനെ അന്നേരമോർത്തു.ഇതേ ഗൃഹാതുരത തന്നെയല്ലേ ഓരോ വരവിനും ഒരേ ഡയലോഗ് പറയിക്കുന്നതെന്ന് ചിന്തിച്ചു .

നോവൽ വായിച്ചു പോകുമ്പോൾ രാധാകൃഷ്ണൻ എന്ന മനുഷ്യൻ ചില നേരങ്ങളിൽ പ്രവീൺ തന്നെയാണോ എന്ന് തോന്നിപ്പോകും .ഒരൽപം ആത്മകഥാംശം നോവലിന്റെ ആദ്യ പകുതിയിൽ കടന്നു വന്നിട്ടില്ലേ എന്നൊരു സംശയം . വർഷങ്ങൾക്കു മുൻപേ മനസ്സിൽ രൂപപ്പെട്ട ഒരു കഥ പ്രവാസത്തിന്റെ ശ്വാസം മുട്ടലുകൾക്കിടയിൽ നിന്നുകൊണ്ട് അത് ഒരു നോവലായി വികസിപ്പിച്ച് പ്രസിദ്ധീകരിക്കാൻ പ്രവീൺ അനുഭവിച്ച സംഘർഷങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതു കൊണ്ട് തന്നെ എഴുത്തുകാരനെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു .ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ എഴുത്തും വായനയും കൈമോശം വരാതെ   സൂക്ഷിക്കുവാൻ എന്റെ പ്രിയ സുഹൃത്തിനു കഴിയട്ടെ . മരുപ്പച്ചകൾ വീണ്ടും തളിർക്കട്ടെ .😍


എന്റെ വായന -2018

രണ്ടായിരത്തിപ്പതിനെട്ട് പൊതുവെ വായന കുറഞ്ഞ വർഷമായിരുന്നു .
ആഴത്തിലുള്ള വായന കുറവായിരുന്നു .മാത്രമല്ല ഞാൻ വരികൾക്കിടയിലെ വായന ഇടയ്ക്കു മറന്നു പോയി  ചില പുസ്തകങ്ങളാവട്ടെ  വരികൾക്കിടയിൽ വായിക്കാനല്ല ,വരികൾ തന്നെ വിട്ടു വായിക്കേണ്ടി വന്നുവെന്ന് പറയേണ്ടി വരും . വായനയിൽ മടുപ്പു തോന്നിയ ഒരു വർഷം എന്ന് തോന്നിപ്പോവുകയും ചെയ്തു .പിടിച്ചിരുത്തി വായിപ്പിച്ച പുസ്തകങ്ങൾ കുറവായിരുന്നു .എന്തായാലും എന്റെ വായനയിൽ ഇടം പിടിച്ചത് ദാ താഴെയുണ്ട് :(പുസ്തകം , എഴുത്തുകാരൻ / എഴുത്തുകാരി - പബ്ലിഷർ എന്ന ക്രമത്തിൽ )

1 . A Taste  of Well being - Isha Yoga Centre -(Harper Collins publishers )
2 . ആവിലായിലെ സൂര്യോദയം - എം മുകുന്ദൻ (DC ) (പുനർവായന )
3 . ചാവേറുകളുടെ പാട്ട് - ബാബു കുഴിമറ്റം (DC )
4 . മൗണ്ട് ഫ്യൂജിയിലെ ഒച്ച് - ഹണി ഭാസ്കരൻ (സൈകതം )
5 . ആലാഹയുടെ പെണ്മക്കൾ - സാറാ ജോസഫ് (കറന്റ് ബുക്സ് )
6 .ആത്മകഥ - ഓഷോ (DC )
7 . I Too Had a Love Story - രവീന്ദർ സിങ് (പെൻഗ്വിൻ )(പുനർവായന )
8 . ഒരു കടംകഥ പോലെ ഭരതൻ -ജോൺ പോൾ (ഗ്രീൻ ബുക്സ് )
9 . നിഴൽത്തുരുത്ത് - യു എ ഖാദർ (ന്യൂ ബുക്സ് )
10 . അപസർപ്പകം -പ്രശാന്ത് നമ്പ്യാർ (ഗ്രീൻ )
11 . പഴയ പാത ,വെളുത്ത മേഘങ്ങൾ - തിച് നത് ഹാൻ - വിവ:കെ അരവിന്ദാക്ഷൻ (കറന്റ് )
12 . ജെ കൃഷ്ണമൂർത്തി - എം ടി എൻ നായർ (മാതൃഭൂമി ബുക്സ് )
13 . എപ്പോഴാണ് മകൾ മടങ്ങിയെത്തുക - അഷ്ടമൂർത്തി (സൈകതം )
14 . വെളിച്ചപ്പാടിന്റെ ഭാര്യ - രവിചന്ദ്രൻ സി (DC )
15 . നിർവ്വചനങ്ങളില്ലാത്ത പ്രണയം - കാർത്തിക (ഗ്രീൻ )
16 . അനന്തരം - കൈലാസ് നാരായൺ (ഗ്രീൻ )
17 . ലേഡീസ് കൂപ്പെ - അനിത നായർ (DC )(പുനർവായന )
18 .കോഴി -വി കെ എൻ (മാതൃഭൂമി )
19 .മൂന്നാമിടങ്ങൾ - കെ വി മണികണ്ഠൻ (DC )
20 . Adiyogi -The Source of Yoga (സദ്ഗുരു &അരുന്ധതി സുബ്രമണ്യൻ )- Harper collins
21 . വിശുദ്ധ ലിഖിതങ്ങൾ - ജോണി മിറാൻഡ (സീഡ് ബുക്സ് )
22 . നടവഴിയിലെ നേരുകൾ -ഷെമി (DC )
23 . മരുഭൂമിയിലെ ഒട്ടകജീവിതം - പുന്നയൂർക്കുളം സൈനുദീൻ (ഒലിവ് )
24 . റൂമി പറഞ്ഞ കഥകൾ (ഗുരു നിത്യചൈതന്യ യതി - അഷിത ) -ബോധി ബുക്സ്
25 . മാനാഞ്ചിറ - കെ രേഖ (കറന്റ് )
26 . ഉറവ -രമ പൂങ്കുന്നത്ത് (കൈരളി )
27 . സൂര്യകാന്തം - വി എസ് കുമാരൻ (ഗ്രീൻ )
28 . നിരീശ്വരൻ - വി ജെ ജയിംസ് (DC )(പുനർവായന )
29 .പേടിസ്വപ്നങ്ങൾ - സേതു (മാതൃഭൂമി )
30 . The Monk Who Sold HIs Ferrari - റോബിൻ ശർമ്മ ( Harper Collins )
31 . രാത്രികളുടെ രാത്രി - മുട്ടത്തു വർക്കി (Litmus  )
32 . ഫിലോമിനയുടെ പന്നികൾ - മായാ ബാനർജി (ഗ്രീൻ )
33 . When I Hit You - മീന കന്ദസാമി (juggernaut )
34 .നഷ്ടപ്പെട്ടനീലാംബരി - മാധവിക്കുട്ടി (DC )
35 .ഫ്രാൻസിസ് ഇട്ടിക്കോര - ടി ഡി രാമകൃഷ്ണൻ (DC )
36 . The Wedding - Nicholas Spark (Hachette )
37 . The Zahir - Paulo Coelho (Harper Collins )
38 . മരുപ്പച്ചകൾ എരിയുമ്പോൾ - പ്രവീൺ പാലക്കീൽ (ചിരന്തന )
39 . അസൂറ- കെ ആർ വിശ്വനാഥൻ (ഗ്രീൻ )
40 . നിങ്ങൾ ഞങ്ങൾക്ക് ഭൂമി വിറ്റാൽ (സിയാറ്റിൽ മൂപ്പൻ )- വിവ :സക്കറിയ (DC )
41 . നിനക്കുള്ള കത്തുകൾ -ജിജി ജോഗി (ഗ്രീൻ പെപ്പർ പബ്ലിക്ക )
42 . പൂക്കാതിരിക്കാൻ എനിക്കാവതില്ലേ - പ്രിയ .കെ എസ് ( സൈകതം )
43 . കാറ്റ് പോലെ ചിലത് - പോൾ സെബാസ്റ്റ്യൻ (കറന്റ് )
44 . മീരാമാധവം - ആതിര സന്ദീപ് (സാപ്പിയൻസ് )
45 . ഇലഞ്ഞിപ്പൂ മണമുള്ള നാട്ടുവഴികൾ -പി .സുരേന്ദ്രൻ

             വായിച്ചു മടക്കിയവയിൽ ചിലത് അടുത്ത സുഹൃത്തുക്കളുടെ പുസ്തകങ്ങളാണ് .വായനനാനുഭവം എഴുതിയേ മതിയാവൂ .ഈ ലിസ്റ്റ് വായിക്കുന്ന ഗമണ്ടൻ വായനക്കാർക്ക് ചിലപ്പോ പുച്ഛം തോന്നിയേക്കാം കാരണം ചിലപ്പോഴൊക്കെ എന്റെ വായനയുടെ പരിമിതികളിൽ ഞാൻ തന്നെ ചൂളിപ്പോകാറുണ്ട് . എന്നിരുന്നാലും വായന ചില നേരങ്ങളിൽ ജീവശ്വാസമാണ് .  ഉറക്കമില്ലായ്മയുടെ പാതിരാവുകളിൽ കിടപ്പുമുറിയിലെ മെഴുകുതിരിവെട്ടത്തിൽ , കുഞ്ഞിന്റെ നേർക്ക് തിരിച്ചു വച്ച ടേബിൾ ഫാൻ മുരൾച്ചയിൽ , പുറത്തെ ചീവീടൊച്ചയിൽ ഇല്ലാതാക്കപ്പെട്ട നിശബ്ദതയിൽ വായിച്ചു മരിക്കുന്നൊരുവൾക്ക് അതങ്ങനെയാകാതെ വയ്യ ! വായന മരിക്കാതിരിക്കട്ടെ