ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 30 May 2016

""ഞാനൊരു ലെസ്ബിയനല്ല ""

പെൺ തലച്ചോറുകളിലെ വാത്സ്യായന സ്വപ്‌നങ്ങൾ എന്നോ മറ്റോ
പേരിടേണ്ട ഒരു കുറിപ്പ് , കുറെക്കാലമായി മനസ്സിലുണ്ട് !
നാളേറെയായി പഴയോരോർമ്മയിൽ ഉറക്കത്തിലും പിന്തുടരുന്ന
രണ്ടു കണ്ണുകൾ അത് പറയുന്നു ...
കരിമഷിയിട്ട , പാതി മയങ്ങിയ മട്ടിലുള്ള കണ്ണുകൾ
ചെമ്പൻ നിറത്തിലുള്ള കൃഷ്ണമണികൾ !
സാഹസച്ചോര ഞരമ്പിൽ തിളച്ച കാലത്താണ്
പത്രപ്രവർത്തനം പഠിക്കാനിറങ്ങിയത് ..
അന്ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ
pk രാജശേഖരൻ സാറിന്റെ ക്ലാസ്സിലിരിക്കുമ്പോൾ
തൊട്ടടുത്ത്‌ വൈകി വന്നിരുന്നൊരു പെൺകൊടി .
അവളുടെ വിയർപ്പിലെ കാട്ടുനെല്ലിക്കാ മണം ...
ചരിഞ്ഞു നോക്കുമ്പോൾ കണ്ടത് ആജാനുബാഹുവായൊരു പെണ്ണുടൽ !
കൈത്തണ്ടയിലെ രണ്ടു കുപ്പിവളകൾ
നെറ്റിയിലെ കരിപ്പൊട്ടും പടർന്ന കണ്മഷിയും .
വിയർപ്പു പൊടിഞ്ഞ മേൽച്ചുണ്ട് ,
കവിളിലെ നുണക്കുഴി വര !
ക്ലാസ്സിനിടയിലേതോ തമാശയിൽ ഉന്മത്തയായി
എന്റെ കൈത്തണ്ടയിൽ അവളാഞ്ഞു നുള്ളി .
തമാശയിൽ എനിക്ക് പിടികിട്ടാതെ പോയ അശ്ലീലം
കാതിൽ പകർന്നിക്കിളി കൂട്ടി .
കണ്ണൂർക്കാരി ...(പേര് സ്വകാര്യതയ്ക്കു വേണ്ടി ..വെളിപ്പെടുത്തുന്നില്ല )
പുതുതായി ജോയിൻ ചെയ്ത കൊച്ചിക്കാരന്റെ
ആണുടൽ നോക്കി
ഹോട്ട് എന്ന കമന്റു പാസ്സാക്കിയാണ് അവളാദ്യം അമ്പരപ്പിച്ചത് .
പിന്നെ ക്ലാസ്സിനിടയിൽ മുന്നിലെ സീറ്റിൽ അമർന്നിരുന്ന
തൃപ്പൂണിത്തുറ നമ്പൂരിചെക്കന്റെ ആസനം നോക്കി ,
"അതൊരു ടൂത്ത് ബ്രഷ് താങ്ങി നിർത്താനും മാത്രമുണ്ട് ""
എന്ന് അരുന്ധതീ റോയ്യുടെ വരികൾ കടമെടുത്തു കമന്റി !!
ആദ്യമായി സാരിയുടുത്തു വന്നു കുനിഞ്ഞു നിന്നേതോ പുസ്തകം തപ്പിയ അനശ്വരയ്ക്ക്
ഒരു ""തീപ്പൊള്ളൽ പിന്നാമ്പുറപ്പിടിത്തം ""
സമ്മാനിച്ചതു വഴി ..""ഇവൾ ആണോ പെണ്ണോ "" എന്ന ചോദ്യം കുട്ടികൾക്കിടയിൽ
കുരുക്കായി മാറി !
മഴനനഞ്ഞു കയറിച്ചെന്ന ദിവസം
എന്റെ കവിളിലെ മഴത്തുള്ളി നനവിലൊട്ടിയ മുടിയിഴ
അവൾ ചെവിപ്പിന്നിൽ മാടിയൊതുക്കുമ്പോൾ
ആദ്യമായി പുരുഷ സ്പർശമേറ്റെന്ന പോലെ ഉള്ളു കിടുകിടുത്തു !!
പാതിമയങ്ങിക്കണ്ണിറുക്കി അവൾ ചിരിച്ചു ..
തിരക്കേറിയ ചില ദിവസങ്ങൾക്കൊടുവിൽ
തിരുവനന്തപുരം നഗത്തിലെ തെരുവുകളിൽ
ഒപ്പം നടക്കാൻ അവൾ ക്ഷണിച്ചു ..
നടക്കുമ്പോഴൊക്കെയും എന്റെ കൈത്തണ്ട
ചൂടുള്ള വലിയൊരു കൈപ്പത്തിയ്ക്കുള്ളിൽ ഒരു കുഞ്ഞിന്റേതു പോലെ
ചേർന്നിരുന്നു !
പബ്ലിക് ലൈബ്രറിയ്ക്കു മുന്നിലെ ചായക്കടയിൽ നിന്ന്
ഒരാണിന്റെ ധാർഷ്ട്യത്തിൽ ,
"'ഡേയ് ..ചായ സ്ട്രോങ്ങ്‌ ഒന്ന് ..മീഡിയം ഒന്ന് ""
എന്നവൾ ഉറക്കെ പറയുമ്പോഴെല്ലാം
ഞാൻ ചൂളി വിറച്ചു മാറി നിന്നു !
ഒരിക്കലൊരു ബൈക്ക്കാരൻ പയ്യൻ പറഞ്ഞ കമന്റിൽ
നിലതെറ്റി നിന്ന ഹൃദയം കണ്ടത് ,
മറിഞ്ഞു വീണ ബൈക്കും കവിൾ പൊത്തി നിന്ന ചെക്കനും !
അതായിരുന്നു അവൾ ...പെണ്ണുടലിലെ ആൺ ചന്തം
മ്യൂസിയം പാർക്കിനുള്ളിലെ റൌണ്ടിലും
ഫൈൻ ആർട്സിന് പിന്നിലെ വീതികുറഞ്ഞ റോഡിലും
ഉടലുരുമ്മി നടന്ന ഇണക്കിളികളുടെ ശരീര ശാസ്ത്രമല്ല , മന:ശാസ്ത്രം കൂടി പറഞ്ഞു കേൾപ്പിച്ചു അവൾ !
എതിരെ കണ്ടുമുട്ടിയിരുന്ന ദമ്പതിമാരുടെ കിടപ്പറക്കിടപ്പുകൾ
അനായാസമായി അവൾ കേൾവിയുടെ ഫ്രെയിമിൽ ഒതുക്കി !
പെണ്ണുടൽ കാറ്റിലൊഴുകി നടക്കുന്ന അപ്പൂപ്പൻ താടിത്തുണ്ടാകുന്നുവെന്ന്
അവൾ നിസ്സന്ദേഹം പ്രഖ്യാപിച്ചു ...
ഒക്കെയും കേട്ടു വിറച്ച ചുണ്ടോരത്തെ കാക്കപ്പുള്ളിമേൽ
അവൾ വെറുതെ നുള്ളി നോവിച്ചു പൊട്ടിച്ചിരിച്ചു !
മ്യൂസിയം പാർക്കിൽ അടുത്തിരുന്ന കാമുകിയുടെ
ഉത്തരീയത്തിനടിയിൽ ""കാമുകഹസ്തം "" അവൾ കണ്ടെത്തിയത്
ഒരു സന്ധ്യയ്ക്ക് ചില സിനിമാ സ്വപ്‌നങ്ങൾ പങ്കുവയ്കുന്നതിനിടയിൽ !
മുഖം കോട്ടിച്ചിരിച്ച് അവൾ ചോദിച്ചു :
""ഓനാ കയ്യിപ്പം എട്ക്കും ..അനക്ക്‌ കാണണാ ?""
അവന്റെ മുഖത്തേയ്ക്കു ചെമ്പുനിറക്കണ്ണുകൾ തറപ്പിച്ചു
അവളിരുന്നു ...കൂസലില്ലാതെ ...
അസ്വസ്ഥതയോടെ അയാൾ കൈവലിച്ചു മുഖം തിരിക്കുന്നത് ഹൃദയം കണ്ടു !
ഏറണാകുളത്ത് നിന്ന് മാധവിക്കുട്ടിയെ കണ്ടു മടങ്ങുമ്പോൾ
അവളെനിക്കായി രണ്ടു സെറ്റ് കുപ്പിവളകൾ കരുതി .
തീവണ്ടിയാത്രകളിൽ , രാത്രികളിൽ ജെനറൽ കമ്പാർട്ട്മെന്റിൽ
ലഗ്ഗേജ് സ്റ്റാൻഡിൽ അവളുറങ്ങി ...
ആരും അവളെ തൊട്ടില്ല ..തിരിച്ചും ...!
""ഞാനൊരു ലെസ്ബിയനല്ല ,
പക്ഷേ ..
പെണ്ണേ നിന്നോടെനിക്ക് പ്രേമമാണ്
പരിശുദ്ധ പ്രേമം ""
എന്നവൾ പറഞ്ഞത്
ജവഹർ നഗറിലെ അവളുടെ ഷെയറിംഗ് ഫ്ലാറ്റിന്റെ
ബാൽക്കണിയിൽ പായ വിരിച്ച് ആകാശം നോക്കിക്കിടക്കുമ്പോഴാണ് !
കൈത്തണ്ടയിലെ നീല രോമങ്ങളിൽ വെറുതെ നുള്ളി ഇടയ്ക്കവൾ പറഞ്ഞു ,
""നീയൊരു ബല്ലാത്ത ജാതിപ്പെണ്ണ് ""
തമാശ കേട്ട മട്ടിൽ അവളെ നോക്കുമ്പോൾ,
""അമ്മയെ ( മാധവിക്കുട്ടിയെ ) മാത്രമേ ഉമ്മ വയ്ക്കാൻ തോന്നീട്ടുള്ളൂ
ഇപ്പൊ നിന്റെ കൈത്തണ്ട എന്നെ പ്രലോഭിപ്പിക്കുന്നു പെണ്ണേ ""
എന്നു ചിരിയോടെ പറഞ്ഞു
വിളർത്തു മെലിഞ്ഞ എന്റെ കൈത്തണ്ട അവൾ
ചുണ്ടോടു ചേർത്തു വച്ചു !!
അതായിരുന്നു അവൾ ...പെണ്ണുടലിലെ ആൺഗർവ്വം !
ഒടുവിൽ ""ഫോർത്ത് എസ്റ്റേറ്റ്‌ "" ഹാളിൽ വച്ച്
പിരിയാൻ നേരം
ചെമ്പൻ കണ്ണുകൾ നിറച്ച് അവൾ ചിരിച്ചു ..
പിന്നെ ,
""ഇനി കാണലുണ്ടാവില്ല "" എന്ന് കൈവീശി പടിയിറങ്ങി മറഞ്ഞു ..
മാസങ്ങൾ -യുഗങ്ങളാക്കിയ ചങ്ങാത്തം
അതങ്ങനെ തീരുമെന്നാരറിഞ്ഞു !!
ഏതോ ചലച്ചിത്രകാരന്റെയൊപ്പമുണ്ടെന്നു പിന്നെ കേട്ടു ..കാണാൻ തോന്നിയില്ല ..
വിവാഹമടുപ്പിച്ചൊരാശംസാകാർഡു വന്നു ...
നീണ്ടു ചുരുണ്ടൊരു ചെമ്പൻ മുടിയിഴ അതിനുള്ളിലിരുന്നു വിറച്ചു ..
നക്ഷത്രം നോക്കിക്കിടന്ന രാവുവെളുത്തപ്പോൾ
തലമുടി ചീകാനെടുത്തു തന്ന ആനക്കൊമ്പുചീപ്പ് ...
അതിൽക്കുരുങ്ങിയ മുടിയിഴ ...ഞാനെടുത്തു കളഞ്ഞോളാം ...എന്ന വാക്ക് !
""പെണ്ണേ നിന്നോടെനിക്ക് പ്രേമമാണ് "" എന്ന് കാറ്റിലാരോ പറഞ്ഞുവോ ?
മുടിയിഴയ്ക്ക് താഴെ കുത്തിക്കുറിച്ച ,
എങ്ങോ വായിച്ചു മറന്ന വരികൾ ...
""പെണ്ണേ , നിന്നെ ഞാൻ തൊടും ..
മനസ്സിനാൽ ..തെരുതെരെ തൊടും ..
അനന്തമായ കരുതലോടെ ...
ഞാനെഴുതാതെ വച്ച കവിത പോലെ ...""
കാർഡിന് പുറത്തെ റോസാപ്പൂവ് വീണ്ടും വീണ്ടും
കാതിൽ മുൾച്ചുണ്ടുരസ്സിപ്പറഞ്ഞു ...
""ഞാനൊരു ലെസ്ബിയനല്ല ""
ദൂരെയെവിടെയോ ....കാറ്റിൽ ...കാട്ടുനെല്ലിക്കാമണമൊഴുകിപ്പരന്നു ...!!!

""മത്തി സിന്ദാബാദ് ""

അയല ..മത്തി... ചൂര ...കാരി ."
യൂ ട്യൂബിൽ തൈക്കുടം ബ്രിഡ്ജ് തകർക്കുമ്പോഴാണ്
പതിവ് ബഡ്ജറ്റിംഗിനു നല്ല പാതി തുടക്കമിട്ടത് .
കമ്പോള വിലനിലവാരം എക്സെൽ ഷീറ്റിൽ
പല ടാബുകളിലായി തെളിഞ്ഞു .!
""തലാൽ ,മദീന ,ലുലു ,മനാമ ,നെസ്റ്റൊ "
ഇങ്ങനെ കാൽ നടയായി സഞ്ചരിച്ചെത്താവുന്ന
പല സൂപ്പർ മാർക്കറ്റുകളിൽ നിന്ന്
പരീക്ഷണാടിസ്ഥാനത്തിൽ ഓരോ മാസവും വാങ്ങിയ
പഴം -പച്ചക്കറി -പലചരക്ക് -മത്സ്യയിനങ്ങളുടെ
വിലയുടെ താരതമ്യ പഠനമാണ് നടക്കുന്നത് .
ഓർക്കണം ,
1 ദിർഹം = 18 ഇന്ത്യൻ രൂപ
അങ്ങനെ കൂട്ടലും കിഴിക്കലും കഴിഞ്ഞു
ബാക്കിയായ നിഗമനത്തിൽ
കുഞ്ഞന്റെ entertainment നിർദ്ദയം കട്ട്‌ ചെയ്യപ്പെട്ടു .
സൂപ്പർ മാർക്കറ്റുകൾക്കു പുറത്തെ
ഒരു ദിർഹമിട്ടാൽ കറങ്ങുന്ന സീലും
പറക്കുന്ന പ്ളെയിനും ചാടുന്ന മുയലുമൊക്കെ
ഒരൊറ്റതവണയിൽ ചുരുക്കപ്പെട്ടു !!
ആഴ്ചയിലിടയ്ക്ക് ,
അഞ്ചര ദിർഹത്തിനു വാങ്ങണ ഗോതമ്പ് പറാത്ത
ഒന്നര ദിർഹത്തിന്റെ ഖുബ്ബൂസ്സിനു വഴി മാറി .
അയക്കൂറ ഇനി മുതൽ പടം നോക്കിയാൽ മതിയെന്ന് തീരുമാനിക്കപ്പെട്ടു
പകരം ,""പാവപ്പെട്ടവന്റെ നെയ്മീൻ ""ആയ
മത്തി അഥവാ ചാള
ആജീവനാന്ത ലക്ഷ്യവും അന്നവുമായി പ്രഖ്യാപിക്കപ്പെട്ടു .
ആഴ്ചയിലൊരിക്കലെ ഹോട്ടൽ ഭക്ഷണം
""സല്ക്കാര ""യിൽ നിന്ന്
""മദ്രാസ്‌ വെജിറ്റെറിയൻ"" ലേയ്ക്ക് കൂറ് മാറി .
സാമ്പത്തിക മുന്നേറ്റം പ്രഖ്യാപിക്കുന്ന വരെ
സിനിമകൾ ""നെറ്റിൽ വരുമ്പം കാണാം "" എന്ന വാചകത്തിൽ ഒതുക്കപ്പെട്ടു .
മെട്രോയിൽ എത്താവുന്ന സ്ഥലത്തേയ്ക്ക് മാത്രം ""ഔട്ടിംഗ് "" എന്ന് നിജപ്പെടുത്തി .
അങ്ങനെ പുതിയ ബഡ്ജറ്റ് പ്രഖ്യാപനം നടന്നു
ഒരാഴ്ചത്തെയ്ക്കുള്ള മീനും പച്ചക്കറിയും
വാങ്ങി സ്റ്റോർ ചെയ്യപ്പെട്ടു .
ഫ്രീസറിൽ നിറയെ നെത്തോലിയും മത്തിയും !
ഒമേഗാ -3 ഫാറ്റി ആസിഡിന്റെ മേന്മ പറഞ്ഞു
ആദ്യത്തെ ഒരാഴ്ച ""മത്തിയമൃത് ""നുകർന്നു
"'നെത്തോലി ഒരു ചെറിയ മീനല്ല ""
എന്ന ആത്മഗതത്തിൽ
അത് വറുത്തും പരപരാന്ന് അരച്ച് വറ്റിച്ചു വച്ചും കഴിച്ചു .!
ഫിഷ്‌ സെക്ഷനിൽ ചെലുമ്പോ കാണുന്ന
ബാച്ചിലർ പയ്യന്മാരാണ്‌ ആകെയൊരാശ്വാസം ...
അവര് അയല മത്തി പാടി തുള്ളിക്കളിക്കും .
ആവോലി ,അയക്കൂറ ,കരിമീൻ
ആ ഭാഗത്തേക്ക് നോക്കീട്ടു
""ഏയ്‌ ഞങ്ങൾ ആ ടൈപ്പല്ലാന്നു"" പുച്ഛത്തോടെ പറയും .
ഫാമിലിയായി വരുന്നവരെ ഹൃദയം വെറുത്തു .
പ്രത്യേകിച്ച് ,
കഴുത്തില് ഉരുണ്ടു തടിച്ച മാലയിട്ട്
""അയക്കൂറയ്ക്കെങ്ങനാ വില ?""
എന്നുറക്കെ ചോദിക്കണ
ചേട്ടനേം കൂടെയുള്ള സ്വർണ്ണക്കൊലുസിട്ട ഫാമിലിയേം
ഹൃദയം പുച്ഛത്തോടെ നോക്കി !
നാലാമത്തെ ആഴ്ചയിലെത്തിയപ്പോ മത്തി
ഹൃദയത്തിനു മടുത്തു .
""ഓ ..എന്തോന്ന് ഒമേഗാ 3 "" എന്നായി ആത്മഗതം .
അങ്ങനെയൊരു മീങ്കറിയ്ക്കിടയിലാണ്
മത്തി മടുത്ത ചില ചങ്ങായിമാരുടെ പറച്ചിൽ കേട്ട്
ഹൃദയത്തിനു ഐഡിയ മുളച്ചത് !
മത്തി -വറുത്തത്
മത്തി -പുളീം മുളകും
എന്നീ രണ്ടു മടുത്ത സ്ഥിരം ഐറ്റങ്ങളിൽ നിന്ന്
കളം മാറ്റി ചവിട്ടാൻ ഹൃദയം തീരുമാനിച്ചു ..
അങ്ങനെ ഹൃദയം കണ്ടെത്തിയ ചില മത്തി രുചികൾ
മത്തി ബോൾസ് , മത്തിത്തോരൻ ,പൊള്ളിച്ച മത്തി വറ്റിച്ചു വച്ചത് ,sardine-tomato symphony , മത്തിക്കട്ലറ്റ് , മത്തി മുളക് കറി ,മത്തി പൊതിഞ്ഞു പൊള്ളിച്ചത്
ഒടുക്കം ,തിരോന്തരം ശൈലിയിൽ
ചാള തേങ്ങയരച്ചു വറ്റിച്ചത്
മത്തിയ്ക്ക് മതിയായോ
അനുഭവിച്ചവർക്കു മതിയായോ എന്തോ
കഴിഞ്ഞ സൂപ്പർ മാർക്കറ്റ് വിസിറ്റിനു മത്തി ഔട്ട്‌ അയക്കൂറ ഇൻ !!
മത്തി ഒരു കിലോ എന്ന് പറയാനാഞ്ഞ ഹൃദയത്തെ
ചാടിക്കടന്നു തടഞ്ഞ് കെട്ട്യോൻ വക ചോദ്യം
""അയക്കൂറയ്ക്കെങ്ങനാ വില ?""
മുണ്ടയ്ക്കൽ ശേഖരൻ
മംഗലശേരി നീലാണ്ടനെ നോക്കുമ്പോലെ
ഹൃദയം മൂപ്പരെ നോക്കി നിന്നു .
പിന്നെ ,
കിലോ ഇരുപത്തെട്ടെന്ന മീഞ്ചെക്കന്റെ മറുപടിയിൽ
പൂത്തു തളിർത്ത്‌ ,
ബ്ളെയ്ഡിനെക്കാൾ നേർത്ത കഷണങ്ങളാക്കിക്കോന്നു
ആഹ്വാനം ചെയ്തു !
ഒടുക്കം ,ഈ വെള്ള്യാഴ്ച അയക്കൂറ ബിരിയാണി എന്ന്
ഗമണ്ടൻ പ്രസ്താവനയിറക്കി!!
(അതിഥികളെ സ്വീകരിക്കുന്നതല്ല )
വേരുകളിലെയ്ക്ക് മടങ്ങുകയെന്നത്
ഓർമ്മയുള്ളത് കൊണ്ട്
അയക്കൂറ തീരുമ്പോൾ ഹൃദയം മുദ്രാവാക്യം വിളിച്ചു
മടങ്ങിപ്പോകും
""മത്തി സിന്ദാബാദ് ""
വാലറ്റം :
പ്രവാസ ലോകത്തിന്റെ ഈ ""എപ്പിഡോസ്""
മത്തി പുരാണം വഴി പറഞ്ഞു വരുന്നത് ,
ദുബായിലെ പ്രതിസന്ധിയുടെ ചില സൂചനകളാണ് .
പലരും ജോലി നഷ്ടപ്പെട്ടു ഫാമിലിയെ തിരിച്ചു നാട്ടിലേയ്ക്ക് വിട്ടു .
പല കമ്പനികളും സമയത്തിന് ശമ്പളം കൊടുക്കുന്നില്ല .ബാങ്കിംഗ് സെക്ടർ അവതാളത്തിൽ ആകുന്നുവെന്നു റിപ്പോർട്ട്‌ .
പുതിയ പ്രൊജെക്ടുകൾ കിട്ടാനില്ല .
ചിലരൊക്കെ പിരിച്ചു വിടൽ ഭീഷണിയിൽ .
നാട്ടിൽ നിന്ന് വരുന്ന ഭാഗ്യാന്വേഷികൾ വളരെ ആലോചിച്ചു വിമാനമിറങ്ങുകയെന്ന്
സാമ്പത്തിക വിദഗ്ദ്ധർ .
എണ്ണ വില ഉയർന്നാൽ പിടിച്ചു നിൽക്കാനായേക്കുമത്രേ !
അതോണ്ട് ,
ചെലവു ചുരുക്കിയും ലളിത ജീവിതം നയിച്ചും
രണ്ടു കാശ് ബാങ്കിൽ ഇട്ടാൽ .....
""സമ്പത്ത് കാലത്ത് റബ്ബർ തൈ വച്ചാൽ
ആപത്തു കാലത്ത് വലിച്ചോണ്ടിരിക്കാം ""ന്നു കേട്ടിട്ടില്ലേ ?????
അങ്ങനെയ്ക്കെയങ്ങു പോവാം ...
""എപ്പിഡോസിന്റെ "" സമയം അതിക്രമിച്ചതിനാൽ
പ്രസവ ...ഛീ ...പ്രവാസ പ്രശ്നങ്ങളുമായി അടുത്ത
പ്രവാസ ലോകത്തിൽ കാണാം ...
നന്ദി ...നമസ്കാരം ...

""മൂടുള്ള "" ചില ""മൂടില്ലാക്കഥകൾ

ചില സമയങ്ങളിൽ "നിലവാരം ""കുറഞ്ഞ സാഹിത്യം
ഹൃദയത്തിന്റെ പല ദുശ്ശീലങ്ങളിൽ ഒന്നാകുന്നു .....
അശ്ളീലം കാണുന്നവന്റെ കണ്ണിലും
കേൾക്കുന്നവന്റെ കാതിലും
പറയുന്നവന്റെ നാവിലും
വായിക്കുന്നവന്റെ മനസിലും
ആണെന്ന ചിന്തയിൽ
ചില ""ചന്തി ചിന്തകൾ ""....ഹൃദയം പങ്കു വയ്ക്കുന്നു ....
ഹൈപ്പർ മാർക്കറ്റിന്റെ clothing section ..
""വല്ലാണ്ട് ലൂസ്സായ "" മുട്ടൊപ്പം ഇറക്കമുള്ള
ടീ ഷർട്ട് എടുത്തു ട്രയൽ റൂമിൽ കയറിയ ഹൃദയം
അതുപോലെ തിരിച്ചിറങ്ങി !!
മുന്നും പിന്നും വശങ്ങളുമൊക്കെ കാണാവുന്ന
ട്രയൽ റൂമിലെ കണ്ണാടികളിൽ
""വല്ലാണ്ട് ഇറുകിയ "ടോപ്‌ ഉണ്ടാക്കിയ
അപകർഷതാ ബോധത്തിൽ
ഹൃദയത്തിന് നൊന്തു !
""ജീവിതത്തിലൊരിക്കലും ടി ഷർട്ട് ഇടാനുള്ള
യോഗമില്ലേ കർത്താവേ ""എന്ന് ആത്മഗതം നടത്തി
ടോപ്‌ തിരികെ സ്റ്റാൻഡിൽ വച്ച് ഹൃദയം
കെട്ട്യോനു വേണ്ടി ""ലുങ്കി "" സെക്ഷനിലേക്ക് നടന്നു .
പോണ പോക്കിൽ പഴയൊരു ഡാൻസ് കഥയോർത്തു .
(ലുങ്കി ഡാൻസ് അല്ല ....)
ഭരതനാട്യം അരങ്ങേറ്റം
ഡാൻസ് മാസ്റ്റർ സുരേഷ് സാർ
അവസാന മിനുക്കുപണികളിൽ ഓടിനടക്കുന്നു
തീക്കനൽ നിറത്തിൽ ചുവന്ന ബോർഡറുള്ള
അരങ്ങേറ്റ വേഷമണിഞ്ഞു ചിലങ്ക കെട്ടി നിന്ന
ആറു വയസ്സുകാരി ....
സാറ് വന്ന് ഓരോരുത്തരെയും ഒന്നിരുത്തി നോക്കി .
പിന്നെ മേക്കപ്പ് മാനോട് പറഞ്ഞു ...
""അഞ്ജലീടെ ബാക്കില് കൈലി വേണം ...""
അന്തം വിട്ട കുട്ടി ദൈന്യതയോടെ എല്ലാരേയും നോക്കി .
ഈ മനോഹര വേഷത്തിനു പുറത്തു കൈലി(ലുങ്കി ) ഉടുത്തു
നടക്കുന്നതോർത്ത്‌ ഉള്ളിൽ പൊട്ടിക്കരഞ്ഞു !!
മേക്കപ്പ്മാന്റെ മുന്നിലേയ്ക്ക് ആനയിക്കപ്പെട്ട കുട്ടിയെ
""വസ്ത്രാക്ഷേപം ""ചെയ്ത് ,
ഒരു ചരടിൽ കോർത്ത്‌ ഞൊറിവെടുത്ത ലുങ്കി
അരയിൽ കെട്ടി .
ഒന്നും മനസ്സിലാവാതെ നിന്ന കുട്ടിയെ വീണ്ടും വസ്ത്രം
ധരിപ്പിച്ചു കണ്ണാടിയ്ക്ക് മുന്നിൽ നിർത്തി ..
ആഹാ ...ആഹ ഹാ ....
മ്മടെ ലാലേട്ടൻ പിന്നീട് പറഞ്ഞ പോലെ
""എന്തൊരു സ്ട്രക്ച്ചറ് ...എന്റമ്മച്ചീ ""
വിധുബാലയോക്കെ നടക്കണ പോലെ വേദിയിലേക്ക്
നിതംബം കുലുക്കി ഒറ്റ നടത്തം വച്ച് കൊടുത്തു കുട്ടി !
ലുങ്കിക്കഥ വിട്ടു ഹൃദയം പാട്ടു പാടി
""ഉടുരാജ മുഖീ ,മൃഗ രാജ കടി ""
പണ്ടിങ്ങനെ പാടി നടന്നേന് അമ്മമ്മ വക ചീത്ത
""പെണ്ണിന് പാടാൻ കണ്ട പാട്ട് ""
(അന്ന് മൃഗരാജനെന്നാൽ സിംഹവും
കടിയെന്നാൽ ഒറിജിനൽ കടിയുമാകുന്നു
എന്താ അതിലെ അശ്ളീലം എന്ന്
ഒരു പിടിയും കിട്ടിയില്ല )
എന്തായാലും ഇപ്പൊ ഇടയ്ക്ക്
മെട്രോ യാത്രയിൽ കണ്ടു മുട്ടാറുള്ള
ആഫ്രിക്കൻ സുന്ദരിമാരെ നോക്കി
ഹൃദയം പാടിപ്പോകാറുണ്ട്
""ഗജരാജ വിരാജിത മന്ദഗതി ""
(ഇങ്ങനെ സൺ‌ഡേ മൺഡേന്നു നടക്കാൻ
ഇവറ്റൊൾക്കെങ്ങനെ കഴിയണൂ !!!)
ചില എത്യോപ്യൻ -എറിത്രിയൻ ""ചരുവങ്ങൾ ""കണ്ട്
അന്തം വിട്ടിരുന്നിട്ടുണ്ട് ..
(സ്ത്രീ സുഹൃത്തുക്കൾ ക്ഷമിക്കുക
സ്ത്രീകളെ അപമാനിക്കുകയല്ല ഉദ്ദേശം
തിരോന്തരം ഭാഗത്തെ പയലുകൾ പ്രത്യേകിച്ച്
പ്രൈവറ്റ് ബസ് കിളികുമാരന്മാർ ഇങ്ങനെ പറയാറുണ്ട്‌ )
പാർക്കിൽ വായനയിൽ മുഴുകിയിരിക്കുമ്പോൾ
""വാത്ത് യൂ റീദിംഗ് ""
എന്ന് ചോദിച്ചു വന്ന ഫിലിപ്പീൻകാരി ജെയ്ൻ .
തായ് മസ്സാജ് സെന്റർ ജീവനക്കാരി .
ജോലിക്കഥകൾ പറഞ്ഞുപറഞ്ഞൊടുക്കം അവൾ പറഞ്ഞു ,
""യൂ നോ വീ വിൽ ഗെത്ത് എക്സ്ത്രാ ബക്സ് ""
ചോദ്യമായി മാറിയ നോട്ടത്തിനൊടുവിൽ
ടിപ്പു വരുന്ന വഴി അവൾ പറഞ്ഞു
""ആസനം തലോടൽ കഥകൾ ""
നാട്ടിലെ മകന്റെയും മാതാപിതാക്കളുടെയും
ഫോട്ടോ കാട്ടിത്തന്ന് കണ്ണുതുടച്ച്‌
അവളെണീറ്റ് നടന്നു പോകുമ്പോൾ
കണ്ണുകൾ അറിയാതെ പിൻഭാഗത്തുടക്കി !
എത്ര പേർ എത്ര പേരെന്ന ചിന്തയിൽ ഉള്ളു പൊള്ളി .
ഒരു MLA (മൌത്ത് ലുക്കിംഗ് ഏജന്റ് ) സുഹൃത്ത്‌
പല തരത്തിലുള്ള അന്ന നടകൾ കാണാൻ
എല്ലാ വ്യാഴാഴ്ചയും സിറ്റി സെന്ററിൽ പോകും .
ഈജിപ്ഷ്യൻ - യൂറോപ്യൻ സുന്ദരിമാരുടെ
""ഇറുകി പ്പിടിച്ചുള്ള "" നടത്തം ആണത്രേ ലക്‌ഷ്യം !!
അടുത്തിടെ സന്ദർശിച്ച മറ്റൊരു സുഹൃത്ത്‌ ..
ആനയായില്ലേലും ആനക്കുട്ടിയെങ്കിലും ആകണം
എന്നുറപ്പിച്ചു നടക്കുന്ന ഭാര്യയെ ചൂണ്ടി പറഞ്ഞു
""എവള് വന്നപ്പം പ്രസവിക്കണേനു മുമ്പൊള്ള ഐശ്വര്യാ റായി
ഇപ്പം കണ്ടില്ലേ പെറ്റെണീറ്റ ശ്വേതാ മേനോനെക്കാൾ കഷ്ടം !!""
അടുക്കള സ്വകാര്യത്തിൽ ഭാര്യ വക അടക്കം പറച്ചിൽ
""കഴിക്കണതെല്ലാം അങ്ങോട്ടാ പോണെന്ന് തോന്നുന്നു ..
പുറത്തിറങ്ങി നടക്കാൻ നാണക്കേടായി ""
വീട്ടിലുമുണ്ട് ചില ""മൂല ചിന്തകൾ ""
ഇടയ്ക്കിടെ മൂലം ചൊറിയണൂ ന്ന്
ബെറുക്കനെ പറയണ കുഞ്ഞനെ നോക്കി
""ഇതെന്നെ ഉദ്ദേശിച്ചാണ് ..എന്നെത്തന്നെ ഉദ്ദേശിച്ചാണെന്ന് ""
മൂലം നക്ഷത്ര ജാതനായ നല്ലപാതി .
ഇനി ഇപ്പോഴത്തെ ചങ്ക് ബ്രോസിന്റെ കാര്യം :
പരീക്ഷയ്ക്ക് ഇൻവിജിലേറ്ററായി നില്ക്കുമ്പോ
പാതി ആസനം വെളിയിലിട്ട്‌ ഒരുത്തനിരുന്നെഴുതുന്നു !!
അവന്റെ നിക്കറിന്റെ വീതിയുള്ള ബെൽറ്റ്‌
""ADIDAS "" എന്ന് അഭിമാന പൂര്വ്വം ഞെളിഞ്ഞു നില്ക്കുന്നു .
മറ്റൊരു ടീച്ചർ ആ ഭാഗത്തേയ്ക്ക് പോകാത്തത്
എന്താണെന്ന് അപ്പോഴാണ്‌ പിടികിട്ടിയത് .
അവനെ തട്ടി വിളിച്ചു പറഞ്ഞു
"if you don't know how to tuck-in , I will do it for you"
No mam, sorry എന്ന് ചമ്മിയ ചിരിയോടെ പറഞ്ഞ്
അവൻ പാന്റു വലിച്ചിട്ടു .
ഇടയ്ക്ക് ആസന വിചാരത്താൽ വിഷമിക്കുന്ന
ഒരു കൂട്ടുകാരി വക ഡയലോഗ് ,
""ഒള്ളവന് ഒള്ളേന്റെ വെഷമം
ഇല്ലാത്തോന് ഇല്ലാത്തേന്റേം
ഇപ്പം വച്ച് പിടിയ്ക്കാനും മുറിച്ചു മാറ്റാനും
സർജറി ഒണ്ടെന്ന് ""
ഇതിനിടയിൽ ""യോഗാസനം "" പഠിക്കാൻ പോയ കഥ വേറെ .
""ആസനങ്ങളൊക്കെ "" ചെയ്ത്
ആസാമിയായി തിരികെ വന്ന ഹൃദയം
പ്രാണായാമത്തിൽ ഒതുങ്ങി !
ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു ഹൃദയം കയറിപ്പോയത്
നമ്മുടെ ദേശീയ പതാക കത്തിച്ച ചെക്കന്റെ ചുമരിൽ !
അവിടെ ഒരു ഫോട്ടോയിൽ കണ്ട
തെരുവിലുറങ്ങിയ ""നിക്കറില്ലാക്കുഞ്ഞ് ""
പഴയൊരു പത്രതലക്കെട്ടിൽ ഹൃദയം നീറി ...
പിൻവശത്ത് തലങ്ങും വിലങ്ങും ആശുപത്രിക്കെട്ടുകളുമായി
കരച്ചിലടക്കി , വിരലൂറി ചെരിഞ്ഞു കിടന്ന പെൺകുഞ്ഞ് !
ഉടുതുണിയ്ക്ക് മറുതുണിയില്ലാത്തവന്റെ ഓർമ്മയിൽ
ഹൃദയത്തിനു പൊള്ളി ..
പൊള്ളൽപ്പാട് മറച്ചു ചിന്തകൾ പലവഴിക്ക് പറന്നു പോയി !
വാല് -
ഓർമ്മയിലൊരു പെൺകുട്ടിക്കാലം ..
അവധികളിൽ ചക്കേം മാങ്ങേം പുളീം വലിച്ചു കേറ്റി
ഒടുക്കം , വ്ളാത്ത് ( പറമ്പിന്റെ തിരോന്തരം ശൈലി )
കീഴ്പ്പോട്ടുള്ള തുണി പറിച്ചെറിഞ്ഞു
നിരന്നിരുന്ന ചേച്ചിമാർക്കും അനിയന്മാർക്കുമൊപ്പം
കുത്തിയിരുന്ന് വരച്ച
""പൂവും പൂമ്പാറ്റയും """"മരവും മേഘവും ""
പിന്നെ ,
അവർ പറഞ്ഞ ""മൂടുള്ള "" ചില ""മൂടില്ലാക്കഥകളും ""!!!

പ്രകാശ ദളങ്ങൾ

ചിലപ്പോഴെല്ലാം ...അതങ്ങനെയാണ് ....
ചില വേർപാടുകൾ ...
ഹൃദയം ചിറകറ്റ പക്ഷിക്കുഞ്ഞായിരിക്കുന്നു ....
പണ്ട് ഓരോ മാസങ്ങളെയും ഓരോരോ പേരിൽ
വിശേഷിപ്പിച്ചിരുന്ന ശീലമുണ്ടായിരുന്നു
ഫെബ്രുവരിയുടെ താളിൽ ഹൃദയം
പുതിയൊരു വിശേഷണം എഴുതിച്ചേർക്കുന്നു
"നഷ്ടപ്പെടലുകളുടെ മാസം "
"പിതാവിനെ "പുത്"നരകത്തിൽ നിന്നു ത്രാണനം ചെയ്യുന്നവൻ
പുത്രൻ ...എനിക്ക് നരക ഭയമില്ല ...നീ തന്നെ എന്റെ പുത്രനും പുത്രിയും "
എന്ന് നരച്ച താടി തടവി പൊട്ടിച്ചിരിച്ചു പറഞ്ഞു നിർത്തി പലവട്ടം ...
നൂറ്റിയൊന്ന് ദളങ്ങൾ എഴുതി പൂർത്തിയാക്കുക എന്ന മോഹം ബാക്കി വച്ച്
ഒൻപതാം ദളത്തിൽ എഴുതി നിർത്തി ഹൃദയത്തിന്റെ "പ്രകാശം " കെട്ടു പോയി ...
വർഷങ്ങൾക്കപ്പുറം സന്ധ്യാനേരങ്ങളിൽ ഒരാൾക്ക്‌ വേണ്ടി മാത്രം
ഹൃദയം ആലപിച്ച മീരാഭജൻ
വീണ്ടും കാതുകളിൽ മുഴങ്ങുന്നു ...
അവസാന ദിവസം വായിച്ചു മടക്കിയ "ഗീതാഞ്ജലി "
ചാരുകസേരയിൽ കമിഴ്ന്നു കിടന്നു ...
നിർബന്ധിച്ചു കയ്യിൽ പിടിപ്പിച്ചു ഹൃദയം വായിച്ചു തീർത്തതിശയിച്ച
"യോഗിയുടെ ആത്മകഥ " ദശാംഗ മണം പരത്തി ഷെൽഫിൽ ചേർന്നിരുന്നു ..
ഇടയ്ക്കൊരു ഫോൺ വിളിയിൽ സന്തോഷപൂർവ്വം പറഞ്ഞ പുസ്തകം
"ശ്രീ എമ്മിന്റെ ആത്മകഥ " ..
അവൾ വരുമ്പോൾ കൊടുക്കാനാണ് എന്ന് പലതവണ പറയപ്പെട്ട്
മേശപ്പുറത്തു വിശ്രമിച്ചു ...
ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കിയില്ല ..
കണ്ണടയ്ക്കിടയിലൂ

ടെ കണ്ണു നിറഞ്ഞു ചിരിച്ചില്ല ...
വായിക്കണം ...എഴുതണം ...പാടണം ..പാട്ട് കേൾക്കണം
എന്നോർമ്മപ്പെടുത്തിയില്ല ..
മോനെ കഥ പറഞ്ഞുറക്കണം ..മണ്ണിലെഴുതി പഠിപ്പിക്കണം ..
മലയാളകവിതകൾ കേൾപ്പിക്കണം
എന്നുപദേശിച്ചില്ല ....
അപ്പൂപ്പാ എന്ന കുഞ്ഞു വിളിക്ക് ,
"അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടീ
അമ്മൂമ്മ വന്നപ്പോളഴിച്ചിട്ടു കെട്ടീ ..."
എന്ന് പാടി ചിരിച്ചില്ല ....
വെറുതെ ചിരിച്ചു കണ്ണടച്ച് കിടന്നു ....
താടിയിലെ വെൺമേഘങ്ങൾ മാനത്ത് ചെന്ന് തീർത്ത
കണ്ണീർമുഖത്ത് ഹൃദയം അച്ഛനെ തേടി ...
"പടിയിറങ്ങി നടന്നകലുമ്പോൾ
ഒരു കെടാത്തീ ഹൃദയത്തിലുണ്ടാം ..
ഒരു കുറി കൂടി :യല്ലല്ലിനിയും
നിരവധി ജന്മം കാണാൻ കൊതിക്കും
പ്രിയമെഴുന്നൊരാളെക്കണ്ടു യാത്ര പറയുവാനാവാതെ
പോവതിൻ ദുഃഖം ..."
ഇനിയൊരു മോഹം മാത്രം ബാക്കി ...
പ്രകാശ ദളങ്ങളുടെ പ്രകാശനം ....കാലമതിനൊരു വേദിയൊരുക്കട്ടെ .

നല്ലതു ചെയ്ത് ..നല്ലവരായി .... വളരട്ടെ

രക്ഷാകർതൃ സംഗമം - അഥവാ ഓപ്പൺ ഹൗസ് ....
പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകാരുടെ
മോഡൽ പരീക്ഷാ റിസൾട്ടും റിപ്പോര്ട്ട് കാർഡും
പിന്നെ കെട്ടുകണക്കിന് പരീക്ഷാ പേപ്പറുകളും സുരക്ഷിതമായി അടുക്കി
തങ്ങൾക്കു നിശ്ചയിച്ച മേശയ്ക്കരികിൽ ഇരിക്കുന്ന
അധ്യാപക -പികമാർ ....
ആൺകുട്ടികളെ കൈകാര്യം ചെയ്യുന്ന
"ഹൃദയ " മുൾപ്പെടെയുള്ള അദ്ധ്യാപികമാർക്ക്
പൊതുവെ ഇത്തരം സംഗമങ്ങൾ നിരാശ സമ്മാനിക്കാറുണ്ട് !
കാരണം , എതിർവശത്ത് പെൺപിള്ളാരുടെ ചുമതലയുള്ള
സഹപ്രവർത്തകർക്ക് തിരക്ക് ...തിരക്കോട് തിരക്ക് ...
"ക്ലാസ്സ് ടീച്ചറെ "കാണാൻ വരി വരിയായി നില്ക്കുന്ന
പെൺകിടാങ്ങളും രക്ഷാ കർത്താക്കളും ..
ഞങ്ങൾ ചിലർ മുഖത്തോട് മുഖം നോക്കി ..
ഹൃദയമൊടുക്കം ഇങ്ങനെ പ്രാർത്ഥിച്ചു ...
"ഇന്നെങ്കിലും 32 പേരിൽ ഒരു 20 പേരെങ്കിലും വരണേ കർത്താവേ "
ഏതായാലും പ്രാർത്ഥന ഫലിച്ചു .
കുറേശ്ശേയായി എന്റെ "മക്കൾ " എത്തിത്തുടങ്ങി !!
തലമുടിയ്ക്കിടയിൽ വന്യ ജീവികൾ വിഹരിക്കുന്നുവോ എന്ന്
സംശയം തോന്നത്തക്ക വിധം ഇടതൂർന്ന തലമുടിക്കാരൻ ആദ്യം .
അവന്റെ മാതാശ്രീയോട് പറഞ്ഞു :
"ഈ ഹെയർ സ്റ്റൈൽ ഇവിടെ പറ്റില്ല . മുടി വെട്ടണം "
പറഞ്ഞാ കേക്കണ്ടേ ടീച്ചറേ ന്ന് അമ്മ .
എന്നിലെ കർക്കശക്കാരി ടീച്ചർ ഉണർന്നു ,
"നാളെ നീയിങ്ങനെ വന്നാൽ
ഉറപ്പായും ക്ലിനിക്കീന്നു കത്രിക മേടിച്ചു
നിന്നെ ഞാൻ ക്ലിയറാക്കും .
അത് വേണോ ?"
മിസ്സിന്റെ ചിരിയും ഭീകരതയും കണ്ടിട്ടുള്ള അവൻ
വേണ്ടെന്നു തലകുലുക്കിപ്പോയി !!
മുട്ടനാടിനെ വെല്ലുന്ന വിധം താടിയും കൊണ്ട് അടുത്തയാൾ .
താടി പറ്റില്ലെന്ന നിയമത്തിൽ ,
കണ്ണ് മാത്രം വെളിയിൽ കാണിച്ച ഉമ്മയുടെ മുഖഭാവം
ഹൃദയത്തിനു പിടികിട്ടിയില്ല !!
പതിനൊന്നാം ക്ലാസ്സിന്റെ ഡിസിപ്ലിൻ എന്റെയുത്തരവാദിത്തമെന്ന
ആംഗലേയ മൊഴി കേട്ട്
ഒന്നും മനസ്സിലാവാതെ അവർ മകനെ നോക്കി .
ശുദ്ധമായ ഉറുദുവിൽ ഒരുളുപ്പുമില്ലാതെ
"താടിക്കാര്യം " അവൻ അവരെയറിയിച്ചു .
അറിയാവുന്ന ഹിന്ദിയിൽ കാര്യം വീണ്ടും പറഞ്ഞപ്പോൾ
അവർ പറഞ്ഞതിങ്ങനെ :
"താടി വടിപ്പിക്കാം , എങ്ങനെയെങ്കിലും തോറ്റ വിഷയത്തിനു
ജയിപ്പിക്കണം ".
അവരുടെ ഭർത്താവിനു രണ്ടു ഭാര്യമാരിലായി പതിനഞ്ചു മക്കൾ !!
(പുള്ളിക്കിതാണോ പണിയെന്നു
ഉറുദുവിൽ ചോദിക്കാൻ അറിയാത്തോണ്ട് ചോദിച്ചില്ല )
അതിൽ , അവരുടെ ഏഴു മക്കളിൽ
ആറാമനാണ് മുന്നില് നില്ക്കണ താരം !
പത്തിരുപത്തിരണ്ടു അംഗങ്ങളുള്ള വില്ലയിൽ
താടീം മുടീം നോക്കാൻ ആർക്കു നേരം ???
താടിക്കാരൻ വടിക്കാമെന്നേറ്റ് പോയി ..
ഇല്ലേൽ നാളെ അസംബ്ലിയിൽ ഞാൻ വടിക്കുമെന്ന്
ടീച്ചർ ഹൃദയം ...
(ഭാവിയിൽ ബാർബർ ഷോപ്പിട്ടേലും ജീവിക്കാല്ലോ )
പേപ്പറുകൾ അടുക്കി വയ്ക്കുന്നതിനിടയിൽ
അടുത്ത മേശയ്ക്കരികിൽ നിന്ന് ഉച്ചത്തിലുള്ള ശകാരം ...
" അവനു വേണ്ടിയാണ് ഞങ്ങൾ രാപ്പകൽ കഷ്ടപ്പെടുന്നത്
അവനതൊന്നുമറിയണ്ട ..തീറ്റ ..ഉറക്കം ..മൊബൈൽ "
മിഴിച്ചു നോക്കിയ ഹൃദയം കണ്ടു ..
ഒരു "കുമാരൻ" തല താഴ്ത്തിയിരിക്കുന്നു .
ഒന്നു രണ്ടു ടീച്ചർമാരും കാത്തുനില്ക്കുന്ന രക്ഷിതാക്കളും
ചിരിയടക്കി ""തമാശ "" കാണുന്നു
അവൻ കുനിഞ്ഞു തന്നെയിരുന്നു ..
അച്ഛൻ പണ്ട് ""സാറായി പഠിപ്പിച്ച കാലത്തെ ""
വീര കൃത്യങ്ങളൊക്കെ എട്ടു ദിക്ക് പൊട്ടുമാറുച്ചത്തിൽ
വിവരിച്ചു !
ബഹളമാക്കണ്ട അവൻ പഠിച്ചോളും എന്ന ടീച്ചർ വാക്കിനോട്
കയർത്ത് , അയാൾ സംസാരം തുടർന്നു .
(അദ്ദേഹത്തിന്റെ ഭാഗത്തും ന്യായമുണ്ടാവും
""പ്രതീക്ഷകൾ " നഷ്ടപ്പെടുമ്പോഴുള്ള നിരാശ
അനുഭവിച്ചവനല്ലേ അറിയൂ )
പക്ഷേ ,
ഹൃദയത്തിന് അയാളോട് നീരസം തോന്നി ..
പതിനെട്ടുകാരൻ പയ്യൻ കുനിഞ്ഞിരുന്നു കണ്ണ് തുടയ്ക്കുന്നത് കണ്ടു ഹൃദയം ആവർത്തിച്ചു ...
അവന്റെ മാനാപമാനങ്ങൾ പിതാവിന്റേതു കൂടിയാണെന്ന് ,
ലളിതമായി ഇതെങ്ങനെ കൈകാര്യം ചെയ്യാമെന്ന് ,
ഉച്ചത്തിലുള്ള അട്ടഹാസത്തെക്കാൾ കരുത്ത്
ചിലനേരങ്ങളിൽ മൌനത്തിനുണ്ടെന്ന്
ആരാണ് ഒന്ന് പറഞ്ഞു കൊടുക്കുക ???
എഞ്ചിനീയറിങ്ങ് കോളേജിൽ സീറ്റ് ഉറപ്പാക്കുവാൻ
ടിക്കറ്റ് ബുക്ക് ചെയ്ത കഥ കൂടി അദ്ദേഹം വിവരിച്ചപ്പോൾ
നീരസം ...അലോസരമായി മാറി !
( പിറ്റേന്ന് സ്കൂളിൽ അവനെ കണ്ടപ്പോൾ
അറിയാതെ ചോദിച്ചു പോയി ,
എന്തിനാ അച്ഛനെ ഇങ്ങനെ വിഷമിപ്പിക്കുന്നത് ?
വോട്ടവകാശം നേടിയ ,പ്രായപൂർത്തിയായ ആ മകൻ
കൂസലില്ലാതെ പറഞ്ഞു ,
""അച്ഛൻ എന്റെ വിഷമം കാണാത്തത് കൊണ്ട് ..
മിസ്സ് ഐ ഡോണ്ട് ലൈക് സയൻസ് ..
ഐ വാണ്ടഡ് ടു സ്റ്റഡി ആർട്സ് ""
അതോടെ ചിത്രം വ്യക്തമായി !!!)
അവിടെ കൊട്ടിക്കലാശം നടക്കുമ്പോഴാണ്
അത്യാവശ്യം പഠിക്കുന്ന പയ്യന്റെ
അച്ഛനും അമ്മയും മുന്നില് വന്നിരുന്നത് ..
എല്ലാ വിഷയത്തിനും പാസ്സായി ക്ലാസ്സിൽ ഒന്നാമതെന്നു പറഞ്ഞപ്പോൾ
അവരുടെ വക ചോദ്യം ...
""എത്ര ശതമാനം ???""
അമ്പരന്ന ഹൃദയം പേപ്പറിൽ ശതമാനക്കണക്ക് നോക്കി ...
75 %.....
അത് കേട്ടപ്പോൾ അച്ഛന്റെ മുഖം വാടി !!
""ഇത്ര കുറച്ചു മാർക്കാണ് ബോർഡ് എക്സാമിനും വാങ്ങണതെങ്കിൽ
ഞങ്ങളെന്തിനാ ജീവിച്ചിരിക്കണേ ???"
നെറ്റിയിലെ വിയർപ്പൊപ്പി അമ്മയത് ശരി വച്ചു .
അവൻ പഠിത്തത്തേക്കാൾ ക്രിയാത്മക കാര്യങ്ങളിൽ ഒന്നാമനാണെന്ന
എന്റെ സമാശ്വാസം കേട്ട് അച്ഛൻ കയർത്തു
""പഠിക്കാതെ ഇതിനൊക്കെ നടക്കണതെന്തിനാ ?
ഇനി ടീച്ചർ അവനെ സ്റ്റേജിലൊന്നും കേറ്റണ്ട ..""
വേദിയിൽ മിടുക്കനായ ,
ആര്ട്സ് വിഷയത്തിൽ ഉപരിപഠനം നടത്തണം എന്ന് പറഞ്ഞ ,
എന്തേൽപ്പിച്ചാലും ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കുന്ന ,
അവന്റെ മുഖം കണ്ണിൽ തെളിഞ്ഞു !!
അച്ഛൻ തുടർന്നു ...
""ഞാൻ എഞ്ചിനീയറാ ..അവന്റെ ചേച്ചീം അതെ ..
അവനും അങ്ങനെയാവണം ""
"അവൻ"" എന്നത് ഒരു വ്യക്തിആണെന്നും
തെരഞ്ഞെടുക്കുന്ന വഴി അവന്റെ സ്വാതന്ത്ര്യമാണെന്നും
ദയവു ചെയ്തു നിങ്ങളുടെ ജീവിതം അവനെക്കൊണ്ട്
ജീവിപ്പിക്കരുതെന്നും
അലറിപ്പറയാൻ ഹൃദയമാഗ്രഹിച്ചു ..
കഴിയില്ലെന്ന ധർമ്മ സങ്കടത്തിൽ
അവരുടെ തീരുമാനങ്ങൾ വെറുതെ കേട്ടിരുന്നു !!
മറ്റൊരു രക്ഷിതാവ് ,അക്ഷമനായി കാത്തു നിന്നു .
ഊഴമെത്തിയപ്പോൾ ഒന്നിരിക്കാൻ പോലും
ആൾക്ക് നേരമില്ല !
റിപ്പോർട്ട് കാർഡ് ഒരു കൈ കൊണ്ട് വാങ്ങി
മറ്റെക്കൈയ്യിൽ ഫോൺ സംഭാഷണം തുടർന്നു ...
പഠന പുരോഗതി പറയുന്നതിൽ അർത്ഥമില്ലെന്നു
മനസ്സിലാക്കിയ ഹൃദയം
ചെറുചിരിയോടെ മൗനമവലംബിച്ചു .
""ടീച്ചറെ ഓനെ നോക്കിക്കോണേ ന്നു പറഞ്ഞു
കക്ഷി സ്ഥലം കാലിയാക്കി ""
അതിനിടെ മറ്റൊരു അമ്മ ഓടിപ്പാഞ്ഞെത്തി .
രണ്ടു വിഷയത്തിനു മകൻ തോറ്റെന്നു പറഞ്ഞപ്പോ ...
""പൊട്ടിയാ ...ഞാമ്പറഞ്ഞേക്കണേണ് ...
മൊബീലും കൊണ്ട് നടക്കണേന് ...ഇപ്പ കിട്ടിയല്ലാ ...
വേറെ ആരേലും പൊട്ടിയാ ടീച്ചറേ ???""
ചിരിയടക്കി തോറ്റവർ ഉണ്ടെന്നു പറഞ്ഞപ്പോ
ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു അവർ പറഞ്ഞു ...
""ഹോ ...പൊട്ടിയവരുണ്ടല്ലാ ...ഇപ്പ ആശ്വാസായി ""
എന്തായാലും 70 ശതമാനം ഹാജർ രേഖപ്പെടുത്തി
"സംഗമം "" അവസാനിപ്പിക്കുമ്പോൾ ഹൃദയം ചിലരെയോർത്തു ..
അത്യാവശ്യം നന്നായി കഴിയാനുള്ള വരുമാനമുള്ള ,
മക്കളെ കനത്ത ഫീസ് കൊടുത്തു സമ്പന്നർ പഠിക്കുന്ന
സ്കൂളിൽ പഠിപ്പിയ്ക്കുന്ന ,
ദമ്പതിമാർ വക പറച്ചിൽ ..
""ഞങ്ങളോ ഇങ്ങനെയായി (എങ്ങനെയായി എന്ന് ഹൃദയം ചോദിച്ചില്ല )
ഞങ്ങൾക്ക് കിട്ടാത്തത് അവര്ക്ക് കിട്ടണം ""
"മകൻ പഠിച്ചില്ലേൽ കാശ് കൊടുത്തു സീറ്റ് വാങ്ങും
ഞാൻ എൻജിനീയർ,എന്റെ മോനും അതാവണം
എന്ന് അഭിമാന പൂർവ്വം പറയുന്ന അച്ഛനമ്മമാർ ...
സ്മാർട്ട് ഫോൺ ഉൾപ്പെടെ മക്കളാവശ്യപ്പെടുന്നതെല്ലാം കൊടുത്ത്
ഒടുക്കം അവർ അതുപയോഗിക്കുന്നുവെന്നു
വിലപിക്കുന്ന രക്ഷിതാക്കൾ ...
""ഓ എന്റെ ബുദ്ധിമുട്ട് മക്കളറിയരുത് .
അവരെയെന്തിനു വിഷമിപ്പിക്കണം ""
എന്ന് കരുതി ,കടം വാങ്ങി മക്കളുടെ ആഗ്രഹങ്ങൾ
നിറവേറ്റുന്ന ""മഹാ മനസ്കർ ""
ഇവരോട് ഹൃദയത്തിനു പറയാനുള്ളത് ഇത്ര മാത്രം
മക്കൾ വേറിട്ട വ്യക്തികളാണ്
ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങളുള്ളവർ
അവരെ ആ സ്വപ്നങ്ങൾക്കു പിന്നാലെ സഞ്ചരിക്കാൻ അനുവദിക്കുക
വഴിതെറ്റിയാൽ നേർവഴി കാട്ടിക്കൊടുക്കുക
ഒരു സങ്കടം വന്നാൽ ഞാനുണ്ടെന്ന് താങ്ങാവുക
കുറ്റപ്പെടുത്തലുകൾക്ക് പകരം
തിരുത്തലുകൾ നടത്തുക
നമ്മുടെ ജീവിത പ്രാരബ്ധങ്ങൾ അവരും അറിഞ്ഞോട്ടെ
ചെലവാക്കുന്ന ഓരോ തുട്ടും
വിയർപ്പിന്റെ വിലയാണെന്ന് അവരറിയട്ടെ
നാളെയൊരു പക്ഷെ ,സമ്പന്നന്മാരായില്ലെങ്കിലും
മനുഷ്യത്വമാണ് സമ്പത്തെന്ന് അവരെ പഠിപ്പിക്കുക .
അവർ വളരട്ടെ ..
സാഹചര്യങ്ങളോട് സമരസപ്പെട്ട് ,
നന്മതിന്മകൾ തിരിച്ചറിഞ്ഞ് ,
പ്രതിസന്ധികളുടെ വാൾത്തലപ്പിനെ അതിജീവിച്ച് ,
സങ്കട വേലിയേറ്റങ്ങൾ തരണം ചെയ്ത് ,
അഹന്തക്കൊടുമുടി കയറാതെ ...
നല്ലതു ചെയ്ത് ..നല്ലവരായി .... വളരട്ടെ

ചില കാത്തുനിൽപ്പുകൾ ...നമ്മളെ ധ്യാനത്തിലാഴ്ത്തും ...

ബർദുബായ് ....
ഫാൽക്കൻ ഇന്റർസെക്ഷനിൽ സിഗ്നൽ കാത്തു നില്ക്കുന്ന അമ്മയും കുഞ്ഞനും ....
pedestrian പച്ച കാത്തു നിന്നു കുഞ്ഞൻ മടുത്തു
( ആ സിഗ്നൽ അത്ര പെട്ടെന്നൊന്നും കാൽ നടയാത്രക്കാരോട് കനിയില്ല ..)
ബോറടി മാറ്റാൻ മുൻപ് പഠിപ്പിച്ച "നടരാജന്മാരുടെ "
റോഡ്‌ നിയമം വീണ്ടും കുഞ്ഞനെ പറഞ്ഞു കേൾപ്പിച്ചു .
കുറെയധികം പേർ സിഗ്നൽ കാത്തു നില്പ്പുണ്ട് ..
കുഞ്ഞൻ : ""അപ്പം ..ആ ചോപ്പ് മാറി പച്ചയാവനം ല്ലേ മ്മാ ??""
""അതെല്ലോ ""
""അല്ലാതെ പൊക്കൂടെ മ്മക്ക് ?""
""പാടില്ല""
ഉം ...ന്നു തലകുലുക്കി കുഞ്ഞൻ നില്ക്കുമ്പോ
അതാ ഒപ്പം നിന്ന ചില പാക് പൗരന്മാർ
കൂളായി റോഡ്‌ മുറിച്ചു നടന്നു കടന്നു പോകുന്നു ..
അടുത്ത് നിന്ന ഒരു മലയാളി കൊച്ചൻ ഹൃദയത്തെ നോക്കി ആക്കിച്ചിരിച്ചു !!!
കുഞ്ഞന്റെ നോട്ടം ...
""മ്മ കള്ളം പറയാണ് ...ദോ ...അവര് പോയല്ലോ ""
ചിരിച്ചോണ്ട് പിന്നാലെ റോഡ്‌ മുറിച്ചു നടക്കാൻ പോയ മലയാളി കൊച്ചനെ ഇരുത്തി നോക്കി ഹൃദയം മറുപടി പറഞ്ഞു ...
""ഇങ്ങനെ ചില ആളുകളാ നമ്മുടെ നാട്ടിലെ നിയമങ്ങളൊക്കെ തെറ്റിക്കണേ ...
നമ്മള് താമസിക്കണ സ്ഥലം ഏതായാലും
അവിടത്തെ നിയമങ്ങള് നമ്മള് അനുസരിക്കണ്ടേ ???""
മലയാളി മുന്നോട്ടു വച്ച കാലു പിറകോട്ടാക്കി ..
ടീച്ചറമ്മ (ഇനിയും പച്ചയാകാത്ത സിഗ്നലിനെ പ്രാകി )
ടീച്ചിംഗ് തുടർന്നു ..
എല്ലാർക്കും എല്ലാ നിയമങ്ങളും ബാധകാണ് ...
ഗുഡ് ബോയ്സ് അനുസരിക്കും ...ബാഡ് ബോയ്സ് അത് ചെയ്യില്ല ..
കുഞ്ഞു ഗുഡ് ബോയ്‌ ...ല്ലേ ...
ഗുഡ് ബോയ്‌ തലകുലുക്കി സമ്മതിച്ചു ..
ന്നിട്ട് അടുത്ത് നിന്ന മ്മടെ കൊച്ചനെ നോക്കി പറഞ്ഞു ..
ഈ അങ്കിളേ ഇച്ചിരി ബാഡ് ബോയാ ...
പോവ്വാൻ നോക്കീല്ലേ ...
ആക്കിചിരിച്ച അങ്കിളിന്റെ ചമ്മൽ മുഖം !!
തൊട്ടു പിന്നിൽ വന്നു നിന്ന ഒന്ന് രണ്ടു ബംഗാളികൾ
ചട പടേന്ന് റോഡ്‌ മുറിച്ചു കടന്നു പോയി ...
കുഞ്ഞന്റെ ചോദ്യം വീണ്ടും ...
""എല്ലാരും ബാഡ് ബോയ്സാ ല്ലേ മ്മാ ...""
waiting ബട്ടൺ അമർത്തി ഹൃദയം സ്വയം പറഞ്ഞു ...
കാത്തു നില്പ്പ് ഒരുതരം വിരസതയാണ് ...
ഫോട്ടോ അപ്‌ലോഡ്‌ ചെയ്തു കിട്ടാനുള്ള കാത്തിരിപ്പ്‌ ..
നെറ്റ് കണക്ഷൻ വീണ്ടെടുക്കാനുള്ള കാത്തിരിപ്പ്‌
പുതിയ സെൽഫി അയച്ചു മറുപടി കിട്ടാനുള്ള കാത്തിരിപ്പ്‌ ,
ലേറ്റസ്റ്റ് മൊബൈൽ വിപണിയിൽ ഇറങ്ങുന്നത് നോക്കിയുള്ള കാത്തിരിപ്പ്‌ ...
അങ്ങനെയങ്ങനെ വിരസമായ കാത്തിരിപ്പുകൾ ...
ഇതിനിടയിൽ വേറെ ചിലരുണ്ട് ..
കാത്തു നില്പ്പും പ്രാർഥനയാക്കുന്നവർ ...
കിട്ടാനുള്ള സ്നേഹത്തിനു വേണ്ടിയുള്ള കാത്തുനിൽപ്പ് ..
എന്നെങ്കിലും നീട്ടിയേക്കാവുന്ന കൈകൾക്കു വേണ്ടിയുള കാത്തിരിപ്പ്‌ ...
ഫോണിന്റെ മറുതലയ്ക്കൽ കേൾക്കുന്ന ഹലോ യ്ക്ക് വേണ്ടിയുള്ള കാത്തുനിൽപ്പ് ...
ശമ്പള ബാക്കിയിൽ ചെലവു കഴിഞ്ഞുള്ള മിച്ചം അയച്ചു കിട്ടാനുള്ള കാത്തിരിപ്പ്‌ ...
ചോരയ്ക്ക് വേണ്ടി , കരളിനു വേണ്ടി ,വൃക്കയ്ക്ക് വേണ്ടി
ജീവൻ നിലനിർത്തിക്കിട്ടാനുള്ള കാത്തിരിപ്പ്‌ ....
ഒരു കുഞ്ഞിക്കാൽ ചവിട്ടേറ്റു പുളകം കൊള്ളാനുള്ള
കാത്തിരിപ്പ്‌ ...
ഫ്രീസറിൽ മരിച്ചു മരവിച്ച് മക്കൾക്കായുള്ള കാത്തിരിപ്പ്‌ ...
ഒടുക്കത്തെ കാത്തിരിപ്പ്‌ ...
ഒരമ്മയെ ഓർമ്മ വരുന്നു ...
വലിയ ചോന്ന പൊട്ടു തൊട്ടു മയ്യനാട് സേവാ സമിതിയിൽ ചെന്ന ദിവസം ..
ഇറങ്ങാൻ നേരം കേട്ട ആ അമ്മചോദ്യം ...
ഈ പൊട്ട് എനിക്ക് തരുമോ ???
അമ്മയ്ക്കെന്തിനാ ഈ പൊട്ട് ? എന്ന മറുചോദ്യത്തിനു
ഹൃദയം തകർത്ത മറുപടി ...
""ന്റെ മോൾക്ക്‌ ചോന്ന പൊട്ടിഷ്ടാ ...
എന്നെ വിളിച്ചോണ്ട് പോവ്വാൻ വരുമ്പം കൊടുക്കാനാ ..""
ഒരിക്കലും വരാത്ത മകൾക്കു വേണ്ടി ആ പൊട്ട്
അമ്മക്കയ്യിൽ ഭദ്രം ...
ആ കാത്തിരിപ്പ്‌ ....
ഇന്നും ചോന്ന പൊട്ടു തൊടുമ്പോൾ ആ അമ്മയുടെ
സന്തോഷക്കണ്ണുകൾ ...കണ്ണു നിറയ്ക്കുന്നു ...
കുഞ്ഞനുള്ള മറുപടി ...
എല്ലാരും ഗുഡ് ബോയ്സാവുന്ന ഒരു കാലം വരും കുഞ്ഞേ ...
അങ്ങനെയൊരു കാലത്തിനു വേണ്ടിയാണു
ഹൃദയം ഉള്ളിലെ waiting ബട്ടൺ അമർത്തി കാത്തു നില്ക്കുന്നത്
....
ചില കാത്തുനിൽപ്പുകൾ ...നമ്മളെ ധ്യാനത്തിലാഴ്ത്തും ...
അത്തരമൊരു കാത്തു നില്പ്പിലാണ് ഞാൻ ....

ഒന്നുമെഴുതാനില്ല ...ഓരോർമ്മയല്ലാതെ

ജിഷ്ണൂ ....അല്ല ജിഷ്ണുവേട്ടൻ ....
മൈക്കിനു മുന്നില് പ്രിയഗാനങ്ങൾ പറഞ്ഞു കഴിഞ്ഞു
രാക്ഷസീ .....എന്ന് വിളിച്ചു ചിരിച്ചു ഞെട്ടിച്ച ..
അല്ല ശരിക്കും താൻ രാക്ഷസിയാണോ എന്ന് കള്ളനോട്ടം നോക്കി ചോദിച്ച
തന്നെക്കാൾ പ്രായം എനിക്ക് കൂടും എന്ന് നിറഞ്ഞ ചിരിയിൽ പറഞ്ഞ ..
പ്രിയ മുഖം ....
മാധ്യമ ജീവിതം തന്ന മറക്കാനാവാത്ത അനുഭവം ...
ഒന്നുമെഴുതാനില്ല ...ഓരോർമ്മയൊഴികെ
ഒരിക്കൽ സോഷ്യൽ മീഡിയ ചരമക്കുറിപ്പെഴുതിയല്ലേ
എന്ന ഇൻബൊക്സ് ചോദ്യത്തിന്,
ജീവിച്ചു കാട്ടിക്കൊടുക്കുകയാണ് ഞാൻ
എന്നെഴുതി തമാശ സ്മൈലി അയച്ചതു മാത്രം ഹൃദയം ഓർക്കുന്നു ...
എന്നും നെഞ്ചിനുള്ളിൽ ആ ചിരി മാത്രം സൂക്ഷിക്കട്ടെ ...
പിന്നെ അന്നത്തെയാ കൂടിക്കാഴ്ചയിൽ
രാഘവൻ സാറിന്റെ സുമുഖത അതുപോലെ കിട്ടീട്ടില്ലല്ലോ എന്ന
കുശുമ്പ് ചോദ്യത്തിന് ,
ഉവ്വോ ....താൻ കൊള്ളാലോ ...അപ്പൊ ഞാൻ സുന്ദരനല്ല അല്ലെ ..
എന്ന മറുചോദ്യവും ...
പ്രോഗ്രാമിനൊടുക്കം
ഇതുവരെ കണ്ടതിൽ വച്ചേറ്റവും സുന്ദരനായ സിനിമാതാരം
എന്ന് കൂട്ടിച്ചേർത്തപ്പോൾ
കണ്ണിലെ നക്ഷത്രത്തിളക്കവും ...
മുട്ടായി വേണം എന്ന ഡിമാന്റിനു
ഇനി കാണുമ്പോഴാവട്ടെയെന്ന വാക്കും ....
ഓർമ്മപ്പെട്ടിയിൽ ഏറ്റവും അടിയിലെ തട്ടിൽ വച്ച് മറക്കുന്നു ...
ആ ചിരിയും ..വാക്കുകളും ....
മറക്കാതെ കൂടെ കൂട്ടുന്നതൊന്നു മാത്രം ...
ആ മനോധൈര്യം ...
പകരം വയ്ക്കാൻ മറ്റൊന്നുമില്ലാത്ത ആത്മധൈര്യം ....

"മടിപിടിച്ചു മാറിയിരിക്കുക .. ചിലനേരങ്ങളിലെങ്കിലും "

എഴുതാൻ വേണ്ടി എഴുതേണ്ടി വരുമ്പോഴാണ് ,
എഴുത്തൊരു ബാധ്യതയാവുക !!
മനസ്സിൽ പലവട്ടം ഉരുവിട്ട ചിന്തകളെ
വാക്കുകളായി പുറത്തേക്കൊഴുക്കുക ...
വെട്ടലും തിരുത്തലും കൂട്ടലും കുറയ്ക്കലുമായി
പലതരം വാചകങ്ങൾ ...
അതിൽ ചിലത് ,
ജനിച്ചയുടനെ നിലത്തടിച്ചു കൊല്ലപ്പെടുന്നു
മറ്റു ചിലത് ,
വസ്ത്രമുരിഞ്ഞെറിയപ്പെട്ട പ്രതിജ്ഞകളാവുന്നു
വേറെ ചിലത് ,
ഛേദിക്കപ്പെട്ടു ദാനം ചെയ്യപ്പെട്ട കവചങ്ങളാകുന്നു
ഇനി ചിലത് ,
പത്മവ്യൂഹത്തിൽപെട്ട് തിരിച്ചിറങ്ങാനാവാതെ
പോരാടി മരിയ്ക്കുന്നു ..
ചിലവ ,
ഉടലോടെ സ്വർഗാരോഹണം ചെയ്യുന്നു
ചിലവ ,
കള്ളങ്ങളുടെ മേമ്പൊടികളോടെ
കുരിശേറ്റപ്പെടുന്നു
ചിലവ ,
കല്ലേറും കമ്പേറും കൊണ്ട്
പലായനത്തിന്റെ ചരിത്രം രചിക്കുന്നു ..
എഴുതാൻ വേണ്ടി എഴുതുമ്പോഴാണ്
എഴുത്തൊരു ബാധ്യതയാവുക !!!
ബാധ്യതകൾ ഒരു ചുമടാണ് ,
അസ്വാതന്ത്ര്യത്തിന്റെ ചുമട് ...
അങ്ങനെയാണ് ഹൃദയം തീരുമാനിച്ചത് ,
"മടിപിടിച്ചു മാറിയിരിക്കുക ..
ചിലനേരങ്ങളിലെങ്കിലും "

ന്റെ കുട്ട്യോൾക്ക് ,

ന്റെ കുട്ട്യോൾക്ക് ,
ഒരോട്ടോഗ്രാഫ് ഇപ്പോഴും ബാഗിനകത്തുണ്ട് ..
നിങ്ങൾടെയോരോരുത്തരുടെയും "മലയാളം "
വായിച്ചു ചിരിക്കാൻ
കരുതി വച്ചൊരു ഓട്ടോഗ്രാഫ് !
ടീച്ചർമാരുടെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങി
സൂക്ഷിച്ച കാലത്ത് ഹൃദയമാഗ്രഹിച്ചിരുന്നു ,
എന്നെങ്കിലും ടീച്ചറായാൽ കുട്ട്യോൾടെ വരികൾ എഴുതി വാങ്ങുമെന്ന് !
ഇവിടെ മലയാളികളെങ്കിലും മലയാളം വ്യക്തമായി എഴുതുന്നവർ ചുരുക്കം .
കുട്ട്യോൾടെ ഓട്ടോഗ്രാഫ് എന്ന സ്വപ്നം തല്ക്കാലം ബാഗിനുള്ളിൽ സൂക്ഷിച്ച്
ഹൃദയം ചില പഴയ ഓട്ടോഗ്രാഫ് കഥകളോർത്തു ..
നാലാം ക്ലാസ്സിൽ അച്ചാറുമാമന്റെ കടയിലാണ്
ഓട്ടോഗ്രാഫ് ആദ്യമായി കണ്ടത് .
സ്കൂളിനു പിന്നിലെ ഇലുമ്പൻ പുളിമരച്ചോട്ടിൽ
കൊത്തങ്കല്ല് കളിക്കുമ്പോൾ
താഴെ തോട്ടുവക്കത്ത് കൈമാറപ്പെട്ട ചില നിശ്വാസങ്ങൾക്കൊപ്പം
ഓട്ടോഗ്രാഫ് കൗതുകമലിഞ്ഞു ..
ആറാം ക്ലാസ്സിൽ കൌതുകം മൂത്ത്
വറ്റൽ മുളക് ടിന്നിനടിയിൽ അമ്മയിട്ടു വച്ച ഏഴു രൂപ
കട്ടെടുത്തു വാങ്ങിയ ചിത്രശലഭയോട്ടോഗ്രാഫ് .
അതിന്റെ പിങ്ക് നിറത്താളുകളിൽ
ഏതൊക്കെയോ പേരുകളിൽ
അന്ന് പ്രിയങ്കരമായി തോന്നിയ വരികൾ കഴിയുന്നത്ര
കൈയ്യക്ഷര വ്യതിയാനം വരുത്തി എഴുതി .
"പുഞ്ചിരിയുടെ പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ഛന "
"v വാഹനാളിൽ
v ളിക്കുമെങ്കിൽ
v രുന്നുവരാം
vളിക്കുമോ ?"
ആരെയെങ്കിലും അതൊന്നു കാട്ടണമെന്ന മോഹം
"അയ്യടീ പുളുവത്തീ " എന്ന ചങ്ങാതിക്കളിയാക്കലുകൾ ഭയന്ന്
വേണ്ടെന്നു വച്ചു .
ഓട്ടോഗ്രാഫ് എന്നാൽ ഡയറി എന്നൊരു അർഥം കൂടിയുണ്ടെന്ന്
ഹൃദയം കരുതിയത്‌ എട്ടിൽ പഠിക്കുമ്പോൾ .
പത്തിലെ ചേച്ചി ഡയറിയുടെ ആദ്യതാളുകൾ
"അവനായി " മാറ്റി വച്ചത് കണ്ടു തുടങ്ങിയ ഡയറി എഴുത്ത് !
ആദ്യമാദ്യം പ്രിയപ്പെട്ടവളെ എന്ന് തുടങ്ങി ഒടുവിലത്
ഹൃദയം പറഞ്ഞ കഥകളായി !
ഒൻപതാം ക്ലാസ്സിൽ , സ്കൂൾ വിട്ടു വന്നൊരു വൈകുന്നേരം
അപ്പുറത്തെ പ്രിയേച്ചിയുടെ വീട്ടില് നിന്ന് കേട്ട അലർച്ച !
പിറ്റേന്ന് വെളുപ്പിന് പറമ്പിന്റെ മൂലയിലെ കശുമാവിൽ
തൂങ്ങി നിന്നാടിയ പ്രിയേച്ചിയുടെ അമ്മയുടെ
ജീവിതം വെടിപ്പിച്ച കാൽപ്പാദങ്ങൾ ..
അറുത്തിട്ട് ആംബുലൻസിൽ കയറ്റവേ
പിന്നിൽ കേട്ട പെൺകുട്ടിക്കരച്ചിൽ ..
ഒരോട്ടോഗ്രാഫ് ഡയറിയിൽ നിന്നും ചീന്തിയെടുക്കപ്പെട്ട
പേജിലെ രണ്ടു വരികൾ ..
കയർ കുരുക്കിയ കഴുത്തിലെ കശേരു കുരുക്കിട്ട ജീവിതവുമായി
ആ അമ്മ ഇന്നുമുണ്ട് ..
അന്ന് ഹൃദയം ഓട്ടോഗ്രാഫിനു ജീവിതം എന്ന് പേരിട്ടു !
പത്താം ക്ലാസ്സിൽ അച്ചാറു മാമന്റെ കടയിലേയ്ക്ക് നടന്നു പോകുമ്പോൾ
നെഞ്ചിനുള്ളിലൊരു കുരുവിക്കുഞ്ഞ് തണുത്തു വിറച്ചു .
അപ്പോഴേക്കും ഓട്ടോഗ്രാഫിനു സിനിമാ പ്രാന്ത് പിടിച്ചിരുന്നു .
അനിയത്തിപ്രാവിലെ സുധിയും മിനിയും
സൂര്യകാന്തിപ്പാടത്ത് നിന്ന് നൃത്തം ചെയ്തു .
അന്ന് പ്രേമമെന്നാൽ
താരയോടു സണ്ണിയ്ക്കുള്ള പ്രേമം ..
ക്ലാരയോട്‌ ജയകൃഷ്ണനുള്ള പ്രേമം ..
അതുകൊണ്ട് തന്നെ സുധി-മിനിമാരെ അവഗണിച്ച്
നിറയെ മഴത്തുള്ളി വീണു നനഞ്ഞ മട്ടിലുള്ള
നീലക്കടലാസുകൾ നിറഞ്ഞ ഓട്ടോഗ്രാഫ് ഹൃദയം തെരഞ്ഞെടുത്തു .
അതിൽ ചില പ്രത്യേക പേജുകളിൽ പതിവുപോലെ കുറിച്ചു :
പ്രിയപ്പെട്ടവളെ ....
ഇത്തവണ പ്രായത്തിന്റെ പക്വത വരികളിൽ ;
ആരോ എന്നോ എഴുതുമെന്നു കരുതിയ വരികൾ
ഇതാ എഴുതിയിരിക്കുന്നുവെന്ന മട്ടിൽ കുറിച്ചതിങ്ങനെ ..
"നിന്റെ പേനയ്ക്കെഴുതാനുള്ള ഒരു താളാണ്‌ ഞാൻ
ഞാനെല്ലാം സ്വീകരിക്കുന്ന ഒരൊഴിഞ്ഞ പേജ്
എനിക്ക് നീ വെളിച്ചമാണ് ,മഴയുടെ ഈറനാണ് "
പതിവ് പള്ളി സന്ദർശനത്തിൽ
സെമിത്തേരിയ്ക്ക് പിന്നിലെ റീത്തു പൂക്കൾ പെറുക്കി
അതിലെ വയലറ്റ് പൂവിതൾ വരികള്ക്ക് താഴെ പതിച്ചു വച്ചു !
പ്രണയത്തിന്റെ ഈറൻ വയലറ്റ് പൂക്കൾ !
മഴത്തുള്ളി വീണു നനഞ്ഞ നീലപ്പേജുകളുള്ള
അതേ ഓട്ടോഗ്രാഫിനു പിന്നിലാണ്
പേരറിയാത്ത ,ഇനിയും തിരിച്ചറിയാത്ത ആരോ എഴുതിയത് ;
"ആരോ വരാനായ്തുറന്നു വയ്ക്കാറുണ്ട് വാതിൽ ;
വരികില്ലൊരിക്കലുമെങ്കിലും "
അവസാന വരിയിൽ മഴത്തുള്ളികൾക്കൊപ്പം
മിഴിത്തുള്ളികൾ പരന്നുവോ ???
അതേ ഓട്ടോഗ്രാഫിന്റെ അവസാന പേജാണ്‌
ഉമേച്ചിയ്ക്ക് യാതൊരു ദാക്ഷിണ്യവുമില്ലാതെ
കീറിക്കൊടുത്തത് !
ഉമേച്ചിയുടെ വയലറ്റ് മഷിപ്പേനയെഴുതിയ
പ്രണയാക്ഷരങ്ങളെ നെഞ്ചോട്‌ ചേർത്ത് കാവിനടുത്തുള്ള
വലിയവേരിൽ ആഞ്ഞുചവിട്ടി ഓടിയത് നിസാമിനെക്കാണാൻ .
നിസാമിന്റെ വാപ്പയുടെ ചായക്കടയ്ക്ക് പിന്നിൽ
അട്ടിയിട്ട ചായക്കൊത്തിന്റെയും അഴുകിയ മിൽമാക്കവറിന്റെയും
ദുർഗന്ധം സഹിച്ചു കാത്തു നിന്നത് അത് കൈമാറുമ്പോഴുള്ള
അയാളുടെ കൺ തിളക്കത്തിന് !
വെളുത്ത് മെലിഞ്ഞു നീണ്ട രോമങ്ങളുള്ള കൈത്തണ്ടയിൽ
ഉമേച്ചിയുടെ അനുസരണയില്ലാത്ത മുടി പരന്നു കിടക്കുന്നത് ,
അയാളുടെ മൂക്കും ഉമേച്ചിയുടെ മുടിയുമുള്ള പെങ്കുഞ്ഞുമായി
അവരിരുവരും നടന്നു പോകുന്നത് ,
സങ്കല്പ്പിച്ചതൊക്കെയും ഹൃദയ വ്യഥ മാത്രം തന്നു ..
ആ പ്രേമത്തിലല്ല ..അതുപോലൊരു കൈത്തണ്ട നീളാത്തതിൽ !!
ഒരു വേനലവധിയ്ക്കൊടുവിൽ ഗൾഫിലേയ്ക്കു പറന്ന
നിസാമിനെക്കാത്ത് ഉമേച്ചിയിരുന്നു ..
ഗൾഫ് ജീവിതം സ്പോൻസർ ചെയ്ത മാമായുടെ മോളെ
നിസാം കൈ പിടിക്കും വരെ ആ കാത്തിരിപ്പ്‌ തുടർന്നു !
"പുയ്യാപ്ല " പെൺവീട്ടിൽ ആദ്യരാത്രി ആഘോഷിച്ച്
രാവിലെ "സുലൈമാനി"ആസ്വദിക്കുമ്പോൾ
കാവിനു പിന്നിലെ വലിയ വേരിനടുത്ത്
"സുലൈമാനിക്കൊത്തിന്റെ " നിറമുള്ള ചുണ്ടുമായി
ഉമേച്ചി പിടഞ്ഞു ..
മുടിച്ചുരുൾ സർപ്പങ്ങൾ വേരിലിഴഞ്ഞു നടന്നു ..
ഭയന്ന് പകച്ച മറ്റൊരു പെൺകുട്ടി തലേന്ന്
ഉമേച്ചിയെല്പ്പിച്ച പൊതിക്കെട്ട് പഴയ ട്രങ്കിന്റെ അടിയിലിട്ടു .
ഒരാഴ്ച കഴിഞ്ഞൊരു പാതിരാവിൽ
ഒച്ചയുണ്ടാക്കാതെ പുറത്തെടുത്ത പൊതി അഴിച്ചു നോക്കി
ഹൃദയം നിലവിളിച്ചു മരിച്ചു വീണു !!
നിസാമിന്റെ ആൺ ചൂരുള്ള പ്രണയ ലേഖനങ്ങൾ !
തോട്ടുവക്കിൽ അവർ കെട്ടിയ വീടും അവരുടെ പൂന്തോട്ടവും
ഓടിക്കളിച്ച കുഞ്ഞുങ്ങളും ..
കാവിനു പിന്നിൽ പൊട്ടി വീണ കുപ്പിവളകളും
മുറിഞ്ഞ കീഴ്ച്ചുണ്ടകവും ..
ചുരുണ്ടിടതൂർന്ന മുടിയിഴകൾ താലോലിച്ച
വെളുത്ത കൈപ്പത്തികൾ ..
ഒരു കത്തിൽ ഒടുക്കം പിന് ചെയ്തു വച്ച
മഴ നനഞ്ഞ ഓട്ടോഗ്രാഫിൻ തുണ്ട് ..
അതിൽ ചാന്തു പുരട്ടിയ ചുണ്ടുകൾക്ക് മീതെയമർന്ന
കരിച്ചുണ്ടുകൾ !!
പിറ്റേന്ന് കരിയിലക്കൂട്ടത്തിൽ എരിഞ്ഞമർന്ന പൊതിക്കെട്ടു കണ്ട് അമ്മചോദ്യം
"എന്താടീ അത് ? ആവശ്യമുള്ളതാണോ ?"
ഹൃദയം ഉള്ളിൽ പറഞ്ഞു ..
ഓ ..ഒന്നുമില്ല ..എരിയിച്ചു കളയാൻ വേണ്ടിക്കണ്ട കിനാവുകൾ "
പുറമേയ്ക്ക് തിടുക്കപ്പെട്ടു വന്ന വാക്കുകളിങ്ങനെ ;
"ആവശ്യം കഴിഞ്ഞതാമ്മാ "
അന്ന് ഓട്ടോഗ്രാഫ് എന്നാൽ ...മരണം !
പ്രീ ഡിഗ്രിക്കാലത്തെ ഓട്ടോഗ്രാഫ് ,
ചക്രവാളത്തെ ലക്ഷ്യമാക്കിപ്പറന്നകന്ന പക്ഷിയുടെ പടമുള്ള
നവംബർ രണ്ടിന്റെ പേജിൽ എഴുതപ്പെട്ട വരികൾ ...
അഞ്ചു വർഷങ്ങൾക്കിപ്പുറം പക്ഷിതൂവൽ കുന്നു കുനെ ചീന്തിയെറിയപ്പെട്ടു ..
കട്ടിയുള്ള ഡയറിയുടെ പുറം ചട്ട
എരിച്ചിട്ടും എരിയാതെ ബാക്കിയായി !
അതിലുരുകിച്ചേർന്നത് സൌഹൃദച്ചിറകുകൾ മാത്രമല്ല ,
പ്രണയത്തൂവലുകളും .
അവിടുന്നിങ്ങോട്ട് എന്നും ഒരോട്ടോഗ്രാഫ് സൂക്ഷിക്കാൻ ഹൃദയം ആഗ്രഹിച്ചു .
ജീവിത വഴിയിൽ അൽപനേരമെങ്കിലും
ഹൃദയത്തിൽ കയറി കുത്തിയിരിക്കുന്നവർക്ക് വേണ്ടി ..
എഴുതപ്പെടാത്ത പിങ്ക് നിറ - വയലറ്റ് നിറത്താളുകൾ ബാക്കിയാക്കി
അവയിൽപ്പലതും ട്രങ്കിന്റെ അടിയിലുണ്ട് ..
എഴുതപ്പെട്ട വെള്ള നിറ - നീല നിറതാളുകളുമുണ്ട് .
ഈ നിമിഷം രണ്ടു ചിത്രങ്ങൾ മാത്രമൊട്ടിച്ചു വച്ച്
ഒരു ഓട്ടോഗ്രാഫ് കൂടി ഹൃദയം മാറ്റി വയ്ക്കുന്നു ..
എന്റെ കുട്ട്യോൾടെ ചിത്രങ്ങൾ ..
കടന്നു പോയ ഈ ഒരു വർഷം അവർ സമ്മാനിച്ച
നോവിന്റെ , ആഹ്ലാദത്തിന്റെ ,ഉല്ലാസത്തിന്റെ നിമിഷങ്ങൾ !
ഒരധ്യാപികയെന്ന നിലയിൽ ഇപ്പോൾ ഈ നിമിഷം സന്തോഷം തോന്നുന്നു ,
നല്ല കുറെ മക്കളെ കിട്ടിയതിൽ .
“Guys you were Awesome ...
May he give you the desire of your heart
And make all your plans succeed 

അതിലും ഭേദം

ദീർഘനേരം നീണ്ടു നില്ക്കുന്ന ചില സംഭാഷണങ്ങളെ
ഹൃദയം വെറുക്കുന്നു ...
അതിലും ഭേദം
മൗനമുറഞ്ഞൊരു നോട്ടമാണ് !
ദീർഘനേരം നീണ്ടു നില്ക്കുന്ന ചില ആലിംഗനങ്ങളെ
ഹൃദയം വെറുക്കുന്നു ..
അതിലും നല്ലത്
ഹ്രസ്വവും ചടുലവുമായൊരു സ്പർശനമാണ്‌ !
ദീർഘനേരം നീണ്ടു നില്ക്കുന്ന ചില പൊട്ടിച്ചിരികളെ
ഹൃദയം വെറുക്കുന്നു ...
അതിലും നന്ന്
ആത്മാവ് കവരുന്നൊരു പുഞ്ചിരിയാണ് !
ദീർഘനേരം നീണ്ടു നില്ക്കുന്ന ചില സമാഗമങ്ങളെ
ഹൃദയം വെറുക്കുന്നു ...
അതിലും ഭേദം
കരളു പറിച്ചെടുത്തു കണ്ണ് നിറഞ്ഞൊരു വേർപിരിയലാണ് !
ദീർഘനേരം നീണ്ടു നില്ക്കുന്ന ചില സൗഹൃദങ്ങളെ
ഹൃദയം വെറുക്കുന്നു ...
അതിലും നല്ലത്
എന്നോ പിരിഞ്ഞ കാണാച്ചങ്ങാത്തമാണ് !
ദീർഘനേരം നീണ്ടു നില്ക്കുന്ന ചില ചുംബനങ്ങളെ
ഹൃദയം വെറുക്കുന്നു ...
അതിലും നന്ന്
സ്നേഹച്ചൂടുള്ളൊരു ചാവുചുംബനം തന്നെ !!!

ആകാശവാണി , അനന്തപുരി എഫ് എം ...

ആകാശവാണി , അനന്തപുരി എഫ് എം ...
അഞ്ചു കിലോ ബാസ്സിട്ട ശ്രീകുമാർ സാറിന്റെ അനൗൻസ്മെന്റ് റേഡിയോയിലൂടെ ഒഴുകി വന്നതിനു പിന്നാലെയാണ്
ആകാശവാണി അവതാരകരെ തേടുന്നു എന്ന അറിയിപ്പ് വന്നത് !
പിറ്റേന്ന് ആകാശവാണി വഴുതക്കാട് ഓഫീസിൽ നിന്നിറങ്ങുമ്പോൾ
മനസ്സ് നിറയെ പ്രാർത്ഥന ..
ഓഡിഷന് വിളിച്ചതായുള്ള അറിയിപ്പ്
കയ്യിൽ കിട്ടുമ്പോൾ
നെഞ്ചിടിപ്പിന്‌ പെരുമ്പറത്താളം !!
നിശ്ചയിച്ച ദിവസം ഒടുക്കത്തെ ട്രാഫിക്കിൽ പെട്ട്
പറഞ്ഞതിലും അരമണിക്കൂർ വൈകി ഒടുവിലത്തെ ഉദ്യോഗാർഥിയായി
ആകാശവാണിയുടെ പടിച്ചവിട്ടുമ്പോൾ
പ്രതീക്ഷകളൊന്നും ബാക്കിയുണ്ടായിരുന്നില്ല .
മലയാളം വായിച്ചും പറഞ്ഞു തിരുത്തിയും വെട്ടിയും
പഠിപ്പിച്ച അച്ഛൻ പകർന്നു തന്ന ഭാഷാശുദ്ധി
മാത്രമായിരുന്നു കൈമുതൽ !
എന്തായാലും 918 ഭാഗ്യ നമ്പരായി ..
തെരഞ്ഞെടുക്കപ്പെട്ടു .
അരങ്ങേറ്റം കാഞ്ചിയോടു ജയൻ സാറിനൊപ്പം ..
മൂന്നു വർഷം ...
വാർത്തകൾ ..ഗാനങ്ങൾ ...സംവാദങ്ങൾ .
ജോലിയ്ക്കൊപ്പം പഠനവുമെന്നു വനിതയിൽ വന്ന ഫീച്ചറിൽ ഫോട്ടോഷൂട്ട്‌ ..
പടം പിടിച്ചത് ഇന്നത്തെ പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ ...അദ്ദേഹം പങ്കു വച്ച തമാശകൾ ..
ആളൊഴിഞ്ഞ സ്റ്റുഡിയോയിൽ രാത്രി പതിനൊന്നു മണിയ്ക്ക്
ശുഭരാത്രി ..ജയ്‌ ഹിന്ദ്‌ പറഞ്ഞു
പ്രക്ഷേപണം അവസാനിപ്പിക്കും മുൻപ്
ആകാശ വാണിയിലെ അപൂര്വ്വ ഗാനശേഖരത്തിൽ നിന്ന്
പ്രിയ ഗാനങ്ങൾ കേട്ടാസ്വദിച്ചു കഴിഞ്ഞുപോയ മണിക്കൂറുകൾ ...
ഒടുവിൽ ഒരു ഏപ്രിലിൽ പടിയിറക്കം !
മറ്റൊരു സ്റ്റുഡിയോ തണുപ്പിലേക്ക് ...
പരമ്പരാഗത അനൗൻസ്മെന്റ് രീതികൾ പാടേ മറന്ന് ,
ഒരു മിനിട്ടിനുള്ളിൽ പറഞ്ഞു തീർത്ത
ചെറിയ വലിയ കാര്യങ്ങൾ ..
ശോതൃ സംവാദങ്ങൾ .
മഴയത്തും വെയിലത്തും എന്ന് തുടങ്ങുന്ന
സ്റ്റേഷൻ ജിംഗിൾ കേൾക്കുന്ന പാടെ
സിരകളിൽ നിറയുന്ന ആവേശം ...
ഉന്മേഷ പൂർവ്വം അമർത്തപ്പെടുന്ന മൈക്ക് സ്വിച്ച് ..
തെളിയുന്ന "ON AIR "വെളിച്ചത്തിൽ എനർജി നിറച്ചൊരു "ഗുഡ് മോണിംഗ്" ..
ചില "ലേഡീസ് നേരം " തമാശകൾ
"ബാൽക്കെണി " ടിക്കെറ്റിൽ കണ്ട സിനിമകൾ ...സിനിമാക്കാർ ..
കടന്നു പോയ നാല് വർഷം ..
കണ്ടു മുട്ടിയ പ്രമുഖർ ...താരങ്ങൾ ..
അക്കൂട്ടത്തിൽ ഹൃദയത്തിൽ ചേർത്ത് വച്ച ചിലർ
താര ജാഡകളില്ലാതെ തോളത്തു കൈവച്ചു പങ്കുവയ്ക്കപ്പെട്ട വിശേഷങ്ങൾ ..
എപ്പോ വിളിച്ചാലും വിനയം മാത്രം നിറച്ചു സംസാരിച്ചവർ .
റെക്കോർഡിംഗ് റൂമിൽ ചിരിച്ചു കളിച്ചിരുന്ന
സംവിധായകർ ...
ഏഴു വർഷത്തെ റേഡിയോ അനുഭവങ്ങൾ !
മാതൃഭൂമിയുടെ ഭാഗമായിരുന്നത് ,
ആകാശവാണിയുടെ ഇടനാഴികളിൽ
മിടിക്കുന്ന ഹൃദയത്തോടെ നടന്നു പോയിരുന്നത്
ഈ ജന്മത്തിലെന്നു വിശ്വസിക്കാൻ വയ്യ ..
ഏതോ യുഗത്തിൽ ,ഏതോ ജന്മത്തിൽ കഴിഞ്ഞതെന്ന് കരുതുന്നത് വീണ്ടും ഹൃദയം ഓർത്തെടുക്കുന്നു ...
അല്ലെങ്കിൽ എല്ലാ ഏപ്രിലും അതോർമ്മപ്പെടുത്തുന്നു ...
ഓർമ്മകളിൽ ചില പാഠങ്ങളുമുണ്ട് ..
റേഡിയോ പഠിപ്പിച്ച പാഠങ്ങൾ !
എന്ത് ,എങ്ങനെ ,എപ്പോൾ പറയണമെന്ന്
അവഗണിക്കപ്പെടേണ്ടതെന്തെന്ന്
സങ്കടം ചിരിയാക്കി മാറ്റുന്നതെങ്ങനെയെന്ന്
നോവാതെ നോവിക്കുന്നതെങ്ങനെയെന്ന്
കണ്ണിൽ നോക്കി സംസാരിക്കണമെന്ന്
മറ്റുള്ളവർക്ക് മുന്നില് സ്വയം അവതരിപ്പിക്കേണ്ട രീതിയെന്തെന്ന്
ഒരു കളവു സത്യമാകാനും സത്യം കളവാകാനും
നേരമധികം വേണ്ടെന്ന്
പിന്നിൽ നിന്ന് കുത്തി മുന്നിൽ നിന്ന് താങ്ങുന്നതെങ്ങനെയെന്ന് ,
അങ്ങനെയങ്ങനെ അതിൽ ചിലത് ...!!
ഇനിയും പഠിക്കാൻ ഹൃദയം കൂട്ടാക്കാത്ത
നിലനില്പ്പിന്റെ മറ്റൊരു പാഠവുമുണ്ട് ,
"self marketing " എന്ന ഗമണ്ടൻ പാഠം !
ആ തന്ത്രം പ്രയോഗിച്ചു മുന്നേറിയവരും
പ്രയോഗിക്കനറിയാതെ പിന്മാറിയവരുമുണ്ട് ..
പിന്മാറിയവരിൽ ഒരാളെന്ന് പറയേണ്ടി വരുമ്പോഴും
തെല്ലും ഖേദമില്ല !
എന്തൊക്കെയായാലും ശബ്ദ മുഖരിതമായ ആ ലോകം
ഈ ജന്മത്തിൽ സ്വന്തമായിരുന്നു എന്ന് പറയുമ്പോൾ
അഭിമാനം ...തെല്ലഹന്തയും ..
എന്റെ റേഡിയോ ചങ്ങാതിമാർക്ക് ,
ഓർമ്മകളുള്ളിടത്തോളം നിങ്ങളോരോരുത്തരും
എന്നിൽ ജീവിക്കും
നിറയെ ഓർമ്മപ്പോറലുകളും ഓർമ്മച്ചിത്രങ്ങളുമുള്ള
എന്റെയീ പഴഞ്ചൻ ഓർമ്മപ്പെട്ടിയിൽ !!

ചുവരുകളാൽ പറയപ്പെട്ട ചില കഥത്തുണ്ടുകൾ

ഒന്പതാം ക്ലാസ്സിന്റെ ജനാലയ്ക്കപ്പുറം നിറയെ ഓറഞ്ചു പൂക്കൾ നിറഞ്ഞ മരത്തിന്റെ
ഇലകളിൽ കാറ്റ് പിടിച്ചപ്പോഴാണ് ഹൃദയമൊരു കുരുവിക്കരച്ചിൽകേട്ടത് !!
എത്തിനോക്കുമ്പോൾ എടുക്കാനാവാച്ചില്ല കൊക്കിലൊതുക്കി പറക്കാൻ നോക്കുന്നൊരു
വെളുവെളുമ്പൻ കുരുവിപ്പെണ്ണ് ..
""പെണ്ണേ , കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ "എന്ന് ഹൃദയം !
ഹൃദയം എന്നും അങ്ങനെയായിരുന്നു ,
എന്നും കൊക്കിലൊതുങ്ങിയതു മാത്രം കൊത്തി ശീലിച്ചു .
അതിനപ്പുറത്തേയ്ക്കൊരു നോട്ടമുണ്ടായാൽ
അതിനിപ്പുറം നോക്കി സമാധാനിച്ചു !
അമ്മപ്പറച്ചിലോർത്തു നെടുവീർപ്പിട്ടു ..
"നമുക്ക് താഴെയുള്ളവരെ നോക്കി ജീവിച്ചാൽ
ഇല്ലാത്തതിനെ ചൊല്ലി ദുഖിക്കണ്ട "
പക്ഷെ ചിലപ്പോഴെങ്കിലും മുകളിലേയ്ക്ക് നോക്കിയില്ലെങ്കിൽ ......
എന്ന് ഇടയ്ക്കിടെ ഹൃദയം പറയാതെ പറഞ്ഞു !
കാറ്റിൽ കിടുകിടുത്ത ജനൽപ്പാളി വീണ്ടും കുരുവിപ്പെണ്ണിലേക്ക് നോട്ടമയപ്പിച്ചു ,
കൊക്കിലോതുങ്ങാച്ചില്ല കൊത്തിയുടച്ചു പാതിച്ചില്ലയുമായി
സന്തോഷചിറകടിച്ചു പറക്കാൻ തുടങ്ങുന്നു അവൾ ...
ഒരു വീട് ...
ജീവികളായ ജീവികൾക്കൊക്കെ വേണം ...
ഓർമ്മ വച്ച നാളിലെല്ലാം ഹൃദയം ഒരു വീടിനുള്ളിൽ പറന്നു നടന്നു !
മുറ്റം നിറയെ മണൽ വിരിച്ച ,
നിറയെ ചെടികളും പൂക്കളുമുള്ള
മീനുകൾ ഓടിക്കളിച്ചു നടന്ന കുളങ്ങളുള്ള ,
പ്ലാവിൻ ചോട്ടിൽ കൃഷ്ണ പ്രതിമ കുഴൽ വിളിച്ചു നിന്ന വീട് !
കുട്ടിക്കരച്ചിലുകളും , പിണക്കവും
കളിപ്പാട്ടയൊച്ചയും ചിരിച്ചിലങ്കയൊച്ചകളും
എപ്പോഴും മുഴങ്ങിക്കേട്ട ,
വീടിനോട് ചേർന്ന നാലഞ്ചു ഷെഡുകൾ .
മണ്കൂന കൂട്ടിയും മണലിലെഴുതിയും
ഓടിക്കളിച്ച കുഞ്ഞുങ്ങൾ !
അഴിയിട്ട മുൻവരാന്തയിലെ നഴ്സറി ഓഫീസ് .
അടച്ചുറപ്പില്ലാത്ത രണ്ടു മുറികൾ ,ഒരു കുടുസ്സടുക്കള
ഒരു സ്വകാര്യതയുമില്ലാത്ത രണ്ടു ""പബ്ലിക്‌ ടോയ്ലറ്റുകൾ ""( നഴ്സറി / വീട്ടാവശ്യം )
വളർന്നു വരുന്ന പെൺകുട്ടികളെക്കുറിച്ചോ
ഭാര്യയെക്കുറിച്ചോ യാതൊരനാവശ്യ ആധികളുമില്ലാതെ
ചാരുകസേരയിൽ ചാരിക്കിടന്നു ചിരിച്ച
താടിസാറച്ഛൻ !
ദാനപ്പെരുമയിൽ , ആ ഓട്ടക്കയ്യിൽ നിന്നും ഒഴുകിപ്പോയവയുടെ കൂട്ടത്തിൽ
അഴിയിട്ട വീടും ഒലിച്ചു പോയി
കാടാറുമാസം നാടാറുമാസം നടന്ന നഴ്സറിയുടമയുടെ
ഭാര്യയും പെൺ മക്കളും കൈവണ്ടിയിൽ തുണിക്കെട്ടുകളുമായി
ഒരു സുപ്രഭാതത്തിൽ വാടക വീട് തേടിയലഞ്ഞു !!
ടീച്ചറമ്മയുടെ മനോധൈര്യത്തിനു
പാമ്പൻ പാലത്തിനെക്കാൾ ഉറപ്പെന്ന്
ഹൃദയം തിരിച്ചറിഞ്ഞത് അന്നാണ് .
അതിൽപ്പിന്നെ വാടക വീടുകൾ പലത് !
ഒരു ചുവരും രണ്ടിലധികം കൊല്ലക്കാലം സ്വന്തമായില്ല .
അങ്ങനെയാണ് ചുവരുകളുടെ ഭാഷ ഹൃദയം പഠിച്ചത് !!
ഓരോ ചുവരിനും ഓരോ കഥകൾ പറയാനുണ്ടായിരുന്നു ..
പാതിരാവിൽ ഉറക്കം നഷ്ടമായി വായിച്ചു മടക്കിയ പുസ്തകം നോക്കിയിരിക്കുമ്പോൾ ,
ഒന്ന് മുരടനക്കി , ചുവരുകൾ കഥ തുടങ്ങുകയായി !
പ്രീ ഡിഗ്രിക്കാരിക്കുട്ടിയോടു വൈറ്റ് സിമന്റിൽ സുന്ദരനായ ചുവർ പറഞ്ഞതൊരെട്ടുകാലിക്കഥ :
കറുകറുമ്പൻ കാലുള്ള വെളുവെളുമ്പനെട്ടുകാലി
വെളുവെളുബൻ കാലുള്ള കറുകറുമ്പനെട്ടുകാലിയെ പ്രേമിച്ചു കെട്ടി .
വർഷങ്ങൾ അഞ്ചു കഴിഞ്ഞപ്പോഴേയ്ക്കും
എട്ടുകാലനു പിടികിട്ടി എട്ടുകാലിയ്ക്കു വെളുപ്പ്‌
പുറത്തു മാത്രം !!
കാലൊടിഞ്ഞിരപിടിയ്ക്കാനാവാതെ വലയുടെ മൂലയിൽ ചുരുണ്ട് കൂടിയ എട്ടുകാലന്റമ്മയെ
തലയ്ക്കടിച്ചു വീഴ്ത്തി
വലയലമാരിയിലെ പണ്ടവും പൈസയുമെടുത്ത്‌
വലത്തൊട്ടിലിൽ വലിയവായിലെ നിലവിളിച്ച
""കാലിക്കുഞ്ഞിനെ " തിരിഞ്ഞു നോക്കാതെ വെളുമ്പി പടിയിറങ്ങി !
മൂക്കത്ത് വിരൽ വച്ച പാവാടക്കാരിയെ നോക്കി ചുവർ വെളുക്കെച്ചിരിച്ചു .
രാത്രികളിൽ ,പലതവണ
അറസ്റ്റ് , പണിഷ്മെന്റ് , കൾപ്പബിൾ ഹോമിസൈഡ് , സൂയിസൈഡ് എന്നീ വാക്കുകൾ കേട്ട്
പരിഭ്രമിച്ചടർന്ന കുമ്മായച്ചുവർ പറഞ്ഞ കഥ :
പാലപ്പൂ മണത്ത രാത്രികളിൽ ,ചുമരിനോട് ചേർത്തിട്ട മേശയ്ക്കരികിലിരുന്നു
മെഴുകുതിരി വെട്ടത്തിൽ നിശാശലഭമെഴുതിയ പ്രണയ ലേഖനങ്ങൾ !
അവളുടെ ചിരിച്ചിറകടിയൊച്ചകൾ
ചോപ്പു ചിറകൻ കാമുക ശലഭം സമ്മാനിച്ച
പ്രണയപ്പാട്ടു മൊബൈൽ
ഇരുവശവും വട്ടമിട്ടു പറന്ന ശലഭ സല്ലാപങ്ങൾ
ഒടുക്കം , പാലപ്പൂ മണത്ത മറ്റൊരു രാത്രിയിൽ കേട്ട
മുളചീന്തിയെറിഞ്ഞ കരച്ചിൽ !
അന്ന് പാതിരാ കഴിഞ്ഞ നേരം മെഴുകുതിരി വെട്ടത്തിൽ
നിശാശലഭമെരിഞ്ഞു തീർന്നു ...
തെളിവ് ബാക്കി വയ്ക്കാതെ പറന്ന ചോപ്പു ചിറകനെ
സ്വപ്നം കണ്ട ശേഷമാണ്
IPC മടക്കി ഹൃദയം എവിഡൻസ് ആക്ട്‌ തുറന്നു വച്ച് പഠിച്ചത് !!
വിവാഹവേഷത്തിൽ നിലവിളക്കുമായി പടികയറുമ്പോഴാണ്
പച്ചച്ചുവരിന്റെ നാണം കണ്ടത് !!
കൃത്യം ഇരുപത്തേഴാം ദിനം ഭർത്താവ്
വിദേശത്തേയ്ക്ക് പറന്ന ശേഷമാണ്
പുത്തൻ ചുവർ നാണം വെടിഞ്ഞു മിണ്ടിത്തുടങ്ങിയത് ...
അവനു പറയാൻ കഥകളൊന്നും ഉണ്ടായിരുന്നില്ല ...
പകരം ഹൃദയം പറഞ്ഞ കഥകൾ കണ്ണിമചിമ്മാതെ കേട്ടിരുന്നു !
ചിലനേരങ്ങളിൽ നെഞ്ചോട്‌ ചേർത്തു നിർത്തി
കണ്ണീരേറ്റു വാങ്ങി
അതിൽപ്പിന്നെ ,
എവിടുന്നോ സംഘടിപ്പിച്ച താരാപഥസ്റ്റിക്കറൊട്ടിച്ചു വച്ച്
ഹൃദയം ചുവരിലൊരാകാശം തീർത്തു ...
മഴ പെയ്ത രാവുകളിൽ വിളക്കണച്ചു കിടക്കയിൽ കിടന്ന്
മുകളിൽ മിന്നിയ നക്ഷത്രചുമരിനോട് കഥ പറഞ്ഞു രസിച്ചു !
സ്വപ്ന -സങ്കല്പ്പ -സങ്കട -നിരാശ ക്കഥകൾ ...
ഇന്ന് ഹൃദയം മിണ്ടുന്നത് മരുഭൂമിച്ചുവരുകളോട്!
കഴിഞ്ഞ കുറേക്കാലങ്ങളായി കഥകൾ കേട്ടും പറഞ്ഞും ....
ഈ ചന്ദന നിറച്ചുവർ കൂടെയുണ്ട് .
നാളെ സ്വപ്നം കാണുന്ന നാലുചുവരുകൾ സ്വന്തമായാൽ ,
ഹൃദയക്കൊതി ഇത്രമാത്രം ...
ഇനി വരാനിരിക്കുന്ന തലമുറയിൽ ആരെങ്കിലുമൊരാൾക്ക്
ചുവർഭാഷയറിയട്ടെ ...
ചുമരുകളോട് മാത്രം പറയപ്പെട്ട
ചില 'പെൺ സ്വകാര്യ ച്ചിന്തകൾ "
അങ്ങനെ പങ്കുവയ്ക്കപ്പെടട്ടെ ...
മേഘങ്ങൾക്കിടയിൽ പറന്നു നടന്നോരാത്മാവ്
അതുകേട്ടുയിർക്കട്ടെ !!!

നമുക്കെന്നും നമ്മളോട് മാത്രമാണിഷ്ടം ...

വെയിൽ ചായും മുൻപാണ് അവിടെയെത്തിയത് ..
മൊട്ടത്തലയൻ സെക്യൂരിറ്റി നിറഞ്ഞു ചിരിച്ചു ...
ഉള്ളിലേയ്ക്ക് കയറുമ്പോൾ നെഞ്ചിലൊരു പെരുമ്പറ കേൾക്കാമായിരുന്നു ,
മറ്റൊന്നുമല്ല ..ഈ നാട്ടിൽ ഇങ്ങനെയൊരനുഭവം ഇതാദ്യം !
അമാൽ ആശുപത്രിയുടെ ഉള്ളിലേയ്ക്ക് കയറുമ്പോൾ
വർഷങ്ങൾക്കപ്പുറം പോയിക്കണ്ട് നെഞ്ചു പൊട്ടിക്കരഞ്ഞിറങ്ങി വന്ന വേറൊരു
ആശുപത്രിക്കാഴ്ച യോർത്തു ...
മൂത്രമണം തങ്ങി നിന്ന വരാന്തയിലൂടെ നടക്കുമ്പോൾ
അഴികൾക്കിടയിലൂടെ യാചിക്കും മട്ടിൽ നീണ്ട ചില കൈകളും .
ഇവിടെ എന്താവും കാണാനിരിക്കുന്നതെന്ന ഭീതി വെറുതെയെന്ന്
ആ ഇടനാഴിയിലൂടെ നടന്നപ്പോൾ മനസ്സിലായി .
എതിരെ വന്ന ആശുപത്രി ജോലിക്കാരുടെ മുഖത്തെല്ലാം പുഞ്ചിരിയായിരുന്നു .
തികച്ചും ശാന്തമായ ഒരിടം.
എല്ലാറ്റിനും മേൽനോട്ടം വഹിച്ചു ഓടിനടന്ന
സിസ്റ്റർ ജെസ്സിയെ ആണ് ആദ്യം പരിചയപ്പെട്ടത്‌ .
പിന്നെ റോസമ്മ സിസ്റ്റർ .
വെറുതെ ചോദിച്ചു , നമ്മുടെ ആൾക്കാരെയൊക്കെ കാണുമ്പോൾ
അവർ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ
പുഞ്ചിരിച്ചു കൊണ്ട് റോസമ്മ സിസ്റ്റർ പറഞ്ഞു
അവർ പ്രശ്നക്കാരല്ല .
പിന്നെയും ചിലതൊക്കെ ചോദിച്ചറിഞ്ഞു .
അത്ഭുതപ്പെടുത്തുന്ന വിവരങ്ങൾ !
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ ഓരോരുത്തരായി എത്തി .
ആദ്യം വനിതാ അന്തേവാസികൾ ,
എല്ലാവരും അറബ് രാജ്യക്കാർ ..അവരുടെ പരമ്പരാഗത വേഷത്തിൽ .
നടന്നു വന്നു അനുസരണയോടെ മുന്നിൽ ചെന്നിരുന്നു
അവരുടെ ഭാവമറിയാൻ ഒരു വശത്ത് കസേരയിൽ ചെന്നിരിക്കുമ്പോൾ
അപ്രതീക്ഷിതമായി അക്കൂട്ടത്തിലെ മെലിഞ്ഞ കൈകൾ കൊട്ടി ..
നോക്കുമ്പോൾ കുഴിഞ്ഞ കണ്ണുകളിൽ നിറഞ്ഞ ചിരി ..
ആംഗ്യത്തിൽ നെറ്റിയിലേയ്ക്കു ചൂണ്ടി ...
"പൊട്ടിനെക്കുറിച്ചാണ് " ...
നെറ്റിയിലിരുന്ന ചുവന്ന പൊട്ട് ഇളക്കിയെടുത്തു കാട്ടുമ്പോൾ
അവൾ മുകളിലേയ്ക്ക് നോക്കി കൈകൊട്ടിച്ചിരിച്ചു .
അസാമാന്യ വണ്ണമുള്ള വേറൊരുവൾ ...
അരികിലൂടെ പോകുമ്പോൾ സാരിത്തുമ്പിൽ പിടിച്ചു
തിരിച്ചും മറിച്ചും പരിശോധിച്ചു ..പിന്നെ അറബിയിൽ എന്തോ പറഞ്ഞു .
""മാഫി മാലൂം "" എന്ന് അറിയാവുന്ന അറബി പറഞ്ഞപ്പോൾ
നല്ല ആംഗലേയത്തിൽ നൈസ് എന്ന് മറുപടി ..
പുരുഷപ്രജകൾ എത്തിയത് പിന്നീടാണ് ...
സ്ത്രീകളെ പോലെ തന്നെ അവരും പരമ്പരാഗത വേഷം അണിഞ്ഞിരുന്നു .
പരിപാടി ആരംഭിച്ചു . ആദ്യം uae ദേശീയ ഗാനം ..
എഴുന്നേറ്റു നിൽക്കുമ്പോൾ കണ്ടു ,
മുൻ നിരയിൽ ഒരുവൻ ചുണ്ടനക്കുന്നു ..
ശ്രദ്ധിച്ചപ്പോൾ തോന്നി ..അത് മറ്റെന്തോ പ്രാർത്ഥനയാണ് ,
ഒരുപക്ഷെ മനസ്‌ കൈവിട്ടു പോയപ്പോഴും കൈവിടാതിരുന്നൊരു പ്രാര്ത്ഥന !
ദേശീയ ഗാനം കഴിഞ്ഞു റോസമ്മ സിസ്റ്ററുടെ സ്വാഗത പ്രസംഗം
അവരുടെ ഭാഷയിൽ അവരോടെന്തോക്കെയോ ചോദിച്ച് ,
അവരെ ചിരിപ്പിച്ച് ..സിസ്റ്റർ ചിരിച്ചു .
പിന്നെ അവരുടെ ചില പാട്ടുകളുടെ , കളികളുടെ ,
പ്രത്യേക ദിവസങ്ങളുടെ ഒക്കെ വീഡിയോ കാട്ടിത്തന്നു ..
വലിയ സ്ക്രീനിൽ ചിലരുടെ മുഖം തെളിയുമ്പോൾ
അവർ കൈയ്യടിച്ചു ..
അതിനിടയിൽ മനസിലാകാതെ പോയ ഒന്ന് ,
സ്ക്രീനിൽ ഒരു പുരുഷന്റെ മുഖം തെളിഞ്ഞപ്പോൾ
സ്ത്രീകൾക്കിടയിൽ നിന്നൊരാളുടെ നിലയ്ക്കാത്ത കൈയ്യടി ..
പിറകിലിരുന്ന മറ്റൊരുവൾ ചുണ്ടിൽ ചേർത്ത കൈവിരൽ !
വീ കെയർ അംഗങ്ങളുടെ പരിപാടിയിൽ ഹിന്ദി ഗാനങ്ങൾ ഉൾപ്പെടുത്തിയിരുന്നു
ഗായിക ചില നമ്പറുകൾ പാടിയപ്പോൾ ,
പുരുഷന്മാരിൽ നിന്ന് ചിലർ എണീറ്റു വന്നു നൃത്തം ചെയ്തു ..
ഒരാളുടെ നൃത്തം ,സ്ത്രീകളെ നോക്കിയായിരുന്നു ..(ആദിമ ചോദനയ്ക്ക് മനസ്സ് ഒരു പ്രശ്നമല്ലല്ലോ )
ഉറക്കെ കൈകൊട്ടിയവൾ എന്നെ നോക്കിച്ചിരിച്ചു ..ഞാൻ തിരിച്ചും.
ആവേശം മൂത്ത് അയാൾ സ്ത്രീ അന്തേവാസികളുടെ അടുത്തേയ്ക്ക് വരാൻ തുടങ്ങിയതും
മേൽനോട്ടക്കാരൻ ജമാൽ വന്നു കൈയ്യോടെ കൂട്ടിക്കൊണ്ടു പോയി .
ഈ ജമാലിനെക്കുറിച്ച് പറയാതെ വയ്യ ,
പരിപാടിയിൽ ഉടനീളം അദ്ദേഹം അതാസ്വദിക്കുകയും അതേസമയം
പുരുഷന്മാരെ നിയന്ത്രിച്ചിരുത്തുകയും ചെയ്യുന്നത് കാണാമായിരുന്നു .
ഇടയ്ക്ക് മാജിക്കും ഭക്ഷണവുമൊക്കെ ആസ്വദിച്ച്
അവരിരുന്നു ..തികച്ചും നല്ല കുട്ടികളായി ..
ഒരുവൾ ഇടയ്ക്ക് ഓടിനടന്ന കുഞ്ഞുങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു .
വേറൊരുവൾ , വെറുതെ വായ തുറന്നു ചുറ്റും നോക്കി .
ഇടയ്ക്ക് കണ്ണുകൾ കൂട്ടി മുട്ടിയപ്പോൾ ഹൃദയം വച്ച് നീട്ടിയ ചിരിയ്ക്കു നേരെ
നിസ്സംഗതയോടെ അവൾ നോക്കിയിരുന്നു .
മെലിഞ്ഞ കൈകളുടെ ഉടമ ആദ്യാവസാനം മുകളിലേയ്ക്ക് മാത്രം നോക്കി
ചിരിച്ചു കൈകൊട്ടിയിരുന്നു ...
ഹാളിന്റെ മേൽത്തട്ടിൽ ഏതോ പ്രിയമുഖം മാത്രം കാണുന്നത് പോലെ .
ഒടുവിൽ ചില സമ്മാനങ്ങൾ കിട്ടിയപ്പോൾ പുരുഷന്മാർ
കവർ തുറന്നു നോക്കി തലയാട്ടിച്ചിരിച്ചു .
സ്ത്രീകളിൽ ഒരുവൾ അതിലെ പൌഡർ ടിൻ തുറന്നു
കൈവെള്ളയിൽ പൌഡർ കുടഞ്ഞിട്ടു മണത്തു നോക്കി ...
കവിളിൽ തുടച്ചു .
റോസമ്മ സിസ്റ്റർ എല്ലായിടത്തും ഓടിനടക്കുന്നുണ്ടായിരുന്നു ...
സ്നേഹത്തിന്റെ മാലാഖയമ്മ !
ഒരുവൻ വിരലുകളിൽ എന്തോ തിരയുന്നുണ്ടായിരുന്നു .
മറ്റൊരുവൻ തലയിലെ കെട്ട് ഇടയ്ക്കിടെ തപ്പി നോക്കി ഉറപ്പു വരുത്തി .
മുകളിൽ നോക്കി കൈകൊട്ടിയിരുന്നവൾ ഇറങ്ങാൻ നേരം
വീണ്ടും ആംഗ്യം കാട്ടി ..
"പൊട്ട് "
അവൾക്കു വേണ്ടി അത് വീണ്ടും ഇളക്കിയെടുത്തു തിരികെ വച്ചപ്പോൾ
തലയാട്ടിച്ചിരിച്ച് അവൾ നടന്നു പോയി ..
ഒന്ന് പറയാതെ വയ്യ ..
ഇങ്ങനെയൊരു സായാഹ്നം ..അതൊരു വല്ലാത്ത അനുഭവമായിരുന്നു
ചിലരുടെ മുന്നിൽ നമ്മളെത്ര ചെറുതാണ് എന്ന തിരിച്ചറിവ് ...
കിട്ടാത്ത വരങ്ങൾ ചോദിച്ചു അടഞ്ഞ
വിശ്വാസ വാതിലുകൾക്ക് മുന്നിൽ നിൽക്കുമ്പോൾ
ഇനി ചോദിക്കേണ്ടതെന്തെന്നു
ഹൃദയത്തിന് വ്യക്തം
കാരണം
എന്തൊക്കെപ്പറഞ്ഞാലും
നമുക്കെന്നും നമ്മളോട് മാത്രമാണിഷ്ടം ...

ശിക്ഷിക്കേണ്ടത് മറ്റാരെയുമല്ല ...........

മിണ്ടാതിരിക്കുന്നത് മണ്ടത്തരമെന്ന് ,
മിണ്ടുന്നത് വങ്കത്തമെന്ന് സ്ത്രീഹൃദയം !
എങ്കിലും ചിലത് പറയാതെ വയ്യ !
"ക്രൂരം " എന്ന വാക്ക് ഒരു വാർത്തയ്ക്കു തലക്കെട്ടായി
കണ്ടപ്പോൾ മുതൽ
ഹൃദയം മൗനമവലംബിക്കാൻ നോക്കുന്നു ..
കുറച്ചേറെ നാൾ മുൻപ് ,
മുറവിളി -നിലവിളി കൂട്ടിയതല്ലേ
ഇനിയും ചർച്ചിക്കുന്നതെന്ത്‌ എന്നു ചിന്തയിലാഴുന്നു .
പക്ഷെ ചില പോസ്റ്റുകളിലെ ആത്മരോഷവും ഹാഷ് ടാഗ്
മുദ്രാവാക്യങ്ങളും കാണുമ്പോൾ പറയാതെ വയ്യ !
ചില പോസ്റ്റുകളിലെ സങ്കട സങ്കീർത്തനങ്ങളും
ശാക്തീകരണാഹ്വാനങ്ങളും വായിക്കുമ്പോൾ
പറയാതെ വയ്യ !
എല്ലാറ്റിനുമുപരി ഏറ്റവുമടുത്തൊരു സുഹൃത്തിന്റെ
""സത്യം പറയുവാനുള്ള ശ്രമം "" കണ്ടില്ലെന്നു നടിക്കാനുമാവുന്നില്ല !
കരാട്ടെയും കളരിപ്പയറ്റും ശാക്തീകരണ അടവുകളും
മാത്രം മതിയോ ?
സ്വയം പൊരുതി സമൂഹത്തിൽ നിലനില്ക്കാൻ
ആഹ്വാനങ്ങൾ മതിയോ ?
ആണ്മക്കളുള്ള അച്ഛന്മാർക്ക് ,
സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന മാതൃക എന്തുകൊണ്ട് സ്വന്തം വീട്ടിൽ കാട്ടിക്കൊടുത്തുകൂടാ ??
ആൺകുഞ്ഞുങ്ങളുള്ള അമ്മമാർക്ക്
സ്ത്രീകളെ കാണേണ്ട കണ്ണേതെന്ന മട്ടിൽ
എന്തുകൊണ്ട് സ്വന്തം മക്കളുടെയുള്ളിൽ ഉൾക്കണ്ണായിക്കൂടാ ?
വാളും പരിചയും വാക്കുകൾ കൊണ്ട് സ്ത്രീകളുടെ കയ്യിൽ പിടിപ്പിക്കുന്നതിനേക്കാൾ ,
പൊരുതി ജീവിക്കാൻ അവളുടെ കാതിലോതി
നടക്കുന്നതിനേക്കാൾ ,
അതല്ലേ കൂടുതൽ എളുപ്പം ?
രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളുടെ കയ്യിൽ
സ്വന്തം സൗകര്യത്തിനു വേണ്ടി
ആധുനിക രീതിയിലുള്ള " ആയുധ വലകൾ ""
പിടിപ്പിക്കുന്ന തിരക്കിൽ ,
ലൈംഗിക വിദ്യാഭ്യാസം മറന്നു പോകുന്നതാവാം .
അവൻ കാണുന്നതെന്ത് ? കേൾക്കുന്നതെന്ത് ? മനസ്സിലാക്കുന്നതെന്ത് ? എന്ന ചോദ്യത്തിന് ,
"ഓ ആർക്കാ അതൊക്കെ നോക്കാൻ നേരം
എന്റെ മോനെ എനിക്ക് വിശ്വാസമാണ് ""
എന്ന് ഒഴികഴിവ് പറയുമ്പോൾ ,
""ഇതൊക്കെ പഠിപ്പിക്കുന്നതെന്തിന് ?"" എന്ന് സാ മട്ടിൽ
പറഞ്ഞു മാറുമ്പോൾ ,
പരീക്ഷണോത്സുകനായി അവനിറങ്ങാൻ സാധ്യതയുള്ള
മേഖലകൾ കൂടി മറന്നു പോകുന്നു !!
നമുക്ക് നേരം തീരെയില്ലല്ലോ !!!
ഒറ്റപ്പെട്ടു പോയൊരു പെണ്ണിനെ കണ്ടാൽ
""എങ്ങനെ അവളെ സുരക്ഷിതമായി വീട്ടിലെത്തിക്കാം ""
എന്നാലോചിക്കും മുൻപ്
""എങ്ങനെ അവളെ ഉപയോഗിക്കാം "" എന്നാലോചിക്കുന്ന രീതിയിലേയ്ക്ക്
എങ്ങനെയാണ് ചിന്തകൾ മാറിപ്പോകുന്നത് ??
സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ
പലപ്പോഴും ബലാത്സംഗ ശ്രമങ്ങൾ തന്നെയാണ് !
അറയ്ക്കുന്ന അത്തരം വാക്കുകൾ പ്രയോഗിക്കാൻ മാത്രം
നെഗറ്റിവിറ്റി നമ്മുടെ പുരുഷന്മാർക്ക് എങ്ങനെ വരുന്നു ?
മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ തേടുന്ന ചിലരാവട്ടെ ,
""അതേതു"" രീതിയിൽ നടന്നു എന്ന വർണ്ണനകളിൽ മാത്രം തത്പരരാണ് ...
പിന്നെ അതെടുത്തു ആത്മരോഷം കലർത്തി
മുഖപുസ്തകത്തിലിട്ടലക്കുന്നു !!
ഒരു ""കൊച്ചുപുസ്തകത്തിന്റെ "" ലാഘവത്തിൽ
പത്രത്തിൽ വന്ന വിവരണം അതേപടി പോസ്ടുന്നവരുമുണ്ട് !
സഹോദരന്മാരേ / അനിയന്മാരേ ,
നിങ്ങൾ അവളെ വീണ്ടും വീണ്ടും കൊല്ലുകയാണ്
വാക്കുകളുടെ വായ്ത്തല കൊണ്ട് !
നിങ്ങൾക്കെതിരെയാണ് IPC മുന്നൂറ്റിയെഴുപത്തിയാറാം വകുപ്പ്
പ്രയോഗിക്കേണ്ടത് ...
( പരമാവധി പഴുതുകളുള്ള , സുഖചികിത്സാ വകുപ്പ് )
ദയവു ചെയ്തു ചർച്ചിച്ചു ചർച്ചിച്ച് വിഷയം നീട്ടാതെ
സ്വന്തം വീട്ടിൽ നിന്ന് തുടങ്ങൂ ,
സ്വയം തുടങ്ങൂ .
പെണ്മക്കൾക്കു സ്വയരക്ഷാ മാർഗ്ഗം ഉപദേശിക്കുന്നതിനൊപ്പം
ആണ്മക്കൾക്ക് ""സാമൂഹ്യ വിദ്യാഭാസം " നല്കുക ...
അല്ലാത്തപക്ഷം ,
നാം ശിക്ഷിക്കേണ്ടത് മറ്റാരെയുമല്ല ............
Like
Comment