ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Wednesday 22 July 2015

""Miss How Old Are You ??""

മുപ്പതു വയസ്സു കഴിഞ്ഞാൽ പിന്നെ
""ഫീലിംഗ് മദ്ധ്യ വയസ്സെന്നു "" ഹൃദയം .....!!!
ആണോ ????
ഇടയ്ക്കിടെ നെറുകയുടെ ഓരത്തു മിന്നുന്ന വെള്ളിയിഴകൾ
അത് മുദ്ര വച്ചുറപ്പിക്കുന്നു ...
""കുട്ടി നരയെന്ന് "" ആശ്വസിച്ചാലും
ഹൃദയത്തിനു തോന്നുന്ന ചില ""ആറിയ കഞ്ഞി "ച്ചി ന്തകൾ
ഓൾഡ്‌ ജെനെറേ ഷനിലേക്കുള്ള മാറ്റത്തിന്റെ തുടക്കമാണോ ????
എന്തായാലും
പത്തിലെ ജോർജ് ചോദിച്ച
""Miss... How Old Are You ?"" എന്ന ചോദ്യത്തിന്
മഞ്ജുവും ജോയും പറഞ്ഞപോലെ
""It doesn't matter "" എന്ന് പറയാൻ തോന്നിയില്ല ..
പകരം ഹൃദയം അവനെ നോക്കിയൊരു
പുച്ഛച്ചിരി ചിരിച്ചു !!!
ചില നേരങ്ങളിൽ ....""It Matters "" എന്ന് തോന്നിയിട്ടാണോ ???
അല്ലെങ്കിൽ പിന്നെ
ബോർഡിൽ തെളിയുന്ന ഗ്രാഫിൽ sex ratio എന്ന് കാണുമ്പോൾ
മിഴികൂമ്പി ചിരിച്ച പെണ്‍കുട്ടിയോട് ഈർഷ്യ തോന്നിയതെന്തേ ???
LPG എന്നത് LBGT എന്ന് തിരുത്തിപ്പറഞ്ഞ പത്താംക്ലാസ്സുകാരനെ
കണ്മുനകൊണ്ടടക്കിയിരുത്തി യതെന്തേ ???
ചില നേരങ്ങളിൽ ......It Matters .......
അതല്ലെങ്കിൽ ,
ആദ്യം വിടുന്ന പെണ്‍കുട്ടികളുടെ സംഘത്തെയും പ്രതീക്ഷിച്ചു
ക്ലാസ്സിനിടയിൽ കളി മട്ടിൽ തല ചൊറിഞ്ഞ്
കണ്ണാടി ജനലിലൂടെ പുറത്തേക്കു നോക്കുന്ന ആണ്‍ തലകളെ
ബലമായി ""Hitler rule "" പഠിപ്പിച്ചു തിരിച്ചിരുത്തിയതെന്തിനാണ് ????
പാന്റ് ശെരിയാക്കാനെന്നോണം എണീറ്റ്‌ നിന്നു നോക്കിയ
അജയ്യുടെ ചന്തിക്കു നുള്ളുമെന്നു പേടിപ്പിച്ചു സീറ്റിലിരുത്തിയ തെന്തിനാണ് ????
ചില നേരങ്ങളിൽ ....It Matters ......
അങ്ങനെയല്ലേൽ ,
സ്കൂൾ ബസ്സിൽ ...
"ഞങ്ങളൊരു പാട്ട് പാടിക്കോട്ടെ മിസ്സെയെന്നു ചോദിച്ച പെണ്‍കിടാങ്ങളോട്
""ഇതു വിനോദ യാത്രയല്ലെന്നു "" കയർത്തതെന്തേ ???
ബസ്സിനുള്ളിൽ ആണും പെണ്ണും സംസാരിക്കാൻ പാടില്ലെന്ന്
നിബന്ധന വച്ച ടീച്ചറോട്
"സംസാരിച്ചാൽ ഗർഭോണ്ടാവോ "" എന്നു തിരിച്ചു ചോദിക്കാത്തതെന്തേ ???
ചില നേരങ്ങളിൽ ...It Matters .....
അതങ്ങനെയല്ലെങ്കിൽ ,
""മിസ്സിന്റെത് പ്രണയ വിവാഹമായിരുന്നോന്ന""കൗമാര സംശയത്തിന്
നണ്‍ ഓഫ് യുവർ ബിസിനെസ്സ് എന്നലറിയതെന്തിനാണ് ???
കട്ടിയിൽ ലിപ്സ്റ്റിക് അണിഞ്ഞു വന്നൊരു ടീച്ചർ
കണ്ണെഴുതി പൊട്ടു തൊട്ടു വന്ന സുന്ദരിക്കുട്ടിയോടു
മേക്കപ്പിനെച്ചൊല്ലി കയർത്തപ്പോൾ
ഒന്നും മിണ്ടാതെ കേട്ടു നിന്നതെന്തിനാണ് ????
ഏതു നേരവും കപട ഗൌരവ മുഖംമൂടിയണിഞ്ഞു നടക്കുന്നതെന്തിനാണ് ????
ചില നേരങ്ങളിൽ ...It Matters .....എന്നതാണോ ??
ഒടുക്കം ,
അതങ്ങനാണ് ഭായ് , ഇവിടിങ്ങനാണ് ഭായ് എന്നൊക്കെ
ഹൃദയത്തിന്റെ ഒരുപാതി ആശ്വസിക്കുമ്പോൾ
മറുപാതി പറഞ്ഞു ....
പതിനേഴു വർഷം പിന്നിലേക്ക്‌ ഒന്ന് വെറുതെ നോക്കാൻ ....!!
എട്ടിൽ ,
ലവ് ലെറ്റർ കൈമാറിയ കുറ്റത്തിന്
ഹെഡ് മാസ്റ്റർ അച്ഛനെ വിളിച്ചോണ്ടു വരാൻ പറഞ്ഞയച്ച
വിനോദും രെശ്മിയും ....
സ്റ്റാഫ്‌ റൂമിന് പുറത്തു നിന്ന് കരഞ്ഞ അവരെ
നൈസായി ഊരിയെടുത്ത ബാബു സാർ ....!!
ഒൻപതിൽ ,
തനിക്കു വലിയ പൊട്ടിട്ടാൽ ഭംഗിയാണെന്നു
തലകുലുക്കിപ്പറഞ്ഞ ഗീത ടീച്ചർ !
പെണ്‍ കുട്ടികൾ വാ പൊത്തിച്ചിരിക്കണമെന്ന്
വഴക്കിട്ട ലത്തീഫ ടീച്ചർ !
പത്തിൽ,
അടുത്തിരുന്നു തമാശ പറഞ്ഞു ചിരിച്ച
രാജിന്റെയപ്പനു വിളിച്ച ഡ്രില്ലു സാർ !
വിളർത്തു വിയർത്ത അവന്റെ മുഖം കണ്ടു
താനവിടിരുന്നോടോഎന്ന് പൊട്ടിച്ചിരിച്ച ഷംസു സാർ !
ബയോളജി ക്ലാസ്സിൽ,
സംശയം തീരാത്ത ചെക്കന്മാർക്കും
നാണം മാറാത്ത പെമ്പിള്ളാർക്കുമായി
ശനിയാഴ്ച പോഷൻ തീരാനുണ്ടെന്നു കളവു പറഞ്ഞു
എക്സ്ട്രാ ക്ലാസ്സെടുത്ത ....
സംശയവും നാണവും ചിരിപ്പിച്ചു തീർത്ത ബാബു സാർ !
പിന്നെ , കുറെയേറെ പിന്നിലൊരു ഓർമ്മത്തുണ്ടിൽ
മൂന്നാം ക്ലാസ്സിൽ ,
ഉമ്മ വച്ചാൽ കുട്ടിയുണ്ടാവോന്നു ചോദിച്ചതിനു
മിനി ടീച്ചർ പുറത്താക്കിയ സുമേഷിനെ
സ്കൂളിനു പിന്നിലെ പുളിമരത്തിന്റെ
കനത്ത വേരിലിരുന്ന്
ഉമ്മ വച്ചു പരീക്ഷിച്ചു പഠിപ്പിച്ച റസാനയുടെ ധൈര്യം ...!!!
ചുംബന വാർത്ത ചൂടോടെ മിനി ടീച്ചറെ അറിയിക്കാൻ
സ്റ്റാഫ്‌ റൂമിലേക്കോടിയ സൽമയെ
""മിട്ടായി കട്ട "" തെളിവ് കാട്ടി പേടിപ്പിച്ചോടിച്ച
മറ്റൊരു മൂന്നാം ക്ലാസ്സുകാരി !!
അങ്ങനെയങ്ങനെ കറങ്ങിത്തിരിഞ്ഞോടി
കിതച്ചു പാഞ്ഞു ഹൃദയം വന്നു നിന്നത്
ഒരു മരച്ചോട്ടിൽ ....
നട്ടുച്ച വെയിലത്ത്‌ പച്ചക്കൂടാരം തീർത്തു
സ്കൂൾ മുറ്റത്തു വരിയിട്ടു നിന്ന വേപ്പിൻ ചോട്ടിൽ
രഹസ്യം പറഞ്ഞു ചിരിച്ച
പതിനൊന്നാം ക്ലാസ്സുകാരനും
പത്താം ക്ലാസ്സുകാരിയും ..!!
പിന്നിൽ നടന്നു വരുന്ന ടീച്ചർ വക
പാരന്റ്സ് മീറ്റിംഗ് ഒഴിവാക്കാൻ ....
ഹൃദയം ആഞ്ഞു നടന്നു ....
അപ്രതീക്ഷിതമായി ""മിസ്സിനെ"" കണ്ടു
""പകച്ചു പോയ കൗമാരം !!!!""
ചെറു ചിരിയിൽ തോളത്തു തട്ടി ബസിനുള്ളിലേക്ക് ചൂണ്ടുമ്പോൾ
അവരുടെ കണ്ണിൽ നിഴലിച്ച അവിശ്വസനീയത .....
അത് ഹൃദയത്തെ പഴയൊരു ചോദ്യത്തിൽ എത്തിച്ചു ....
""Miss How Old Are You ??""

Monday 20 July 2015

ഒരു പാഠപുസ്തകക്കഥ ....

പുതുമണം മാറാത്ത പാഠപുസ്തകത്തിനുള്ളിൽ
മയിൽ‌പ്പീലിക്കണ്ണ്‍ നിറഞ്ഞു .....
പെറ്റു പെരുകി വംശവർദ്ധനവിന്റെ പുതിയ പാഠങ്ങൾ
പഠിപ്പിക്കാനിറങ്ങിത്തിരിച്ചൊരു മയിൽ‌പ്പീലിത്തുണ്ട് !
മാനം കാണാതെ കാത്തു കാത്തൊരുനാൾ
"വംശമറ്റു " പാഠാവലിയ്ക്കുള്ളിലിടം കിട്ടാതെ
പീലിക്കണ്ണടഞ്ഞു !!
ഓർക്കാതെ പെയ്ത "പുസ്തകക്കീറു" മഴയിൽ
ചുവടു മറന്നു നിന്നത് മറ്റൊരു പീലിപ്പെണ്ണ്‍ !!
അച്ചടിക്കലും കീറിപ്പറത്തലുമായി ""അങ്കം "" മുന്നേറുമ്പോൾ ,
ഹൃദയം പോയതൊരു ഫ്ലാഷ് ബാക്കിലേയ്ക്ക് .....
ഈറൻ മാറാതെയിരുവശവും മെടഞ്ഞിട്ട
മുടിത്തുമ്പു ചുരുട്ടിപ്പിടിച്ച്
രണ്ടാം നിലയിലെ സ്റ്റോറിനു മുന്നിൽ പരുങ്ങി നിന്ന ഏഴാം ക്ലാസ്സുകാരി ... ....
""പുതിയ പുസ്തകം വന്നിട്ടില്ല " എന്ന പതിവ് പല്ലവി കേട്ടു
തിരിയുമ്പോൾ , എട്ടിലെ ചെക്കൻ മുന്നിൽ ....
""ബുക്ക്‌ ടീച്ചർക്കു കൊടുത്തിട്ടുണ്ട്‌ "" എന്ന ഇളിഞ്ഞ ചിരിയിൽ
പുസ്തകപ്പുതുമണം എണ്ണ മെഴുക്കു പുരണ്ട
പഴയൊരു ബുക്കിന്റെ പുറം ചട്ടയിലൊളിച്ചു !!
പുറകേ ""സ്റ്റോർ സാറിന്റെ "" കൂർത്ത നോട്ടം ....
( എട്ടിന്റെ പണിയെന്ന പ്രയോഗം അന്ന് കണ്ടുപിടിച്ചിട്ടില്ല ....)
""നിനക്കെന്തിനാ പുതിയ ബുക്ക്
നിന്റമ്മയ്ക്കു പഴേതിഷ്ടം പോലെ കിട്ടുമല്ലോ ""
എന്ന സുനിതയുടെ വാചകത്തിൽ
അമ്മയ്ക്കൊരു ""താടകാ "" പരിവേഷം ചാർത്തിക്കൊടുത്തു ഹൃദയം !!
പുസ്തകം വാങ്ങാനല്ല , സ്റ്റോറിലെ മേശപ്പുറത്തെ
അടുക്കിവച്ച പുസ്തകപ്പുതുമണം തേടിയാണ്
പതിമൂന്നുകാരിയുടെ പോക്കെന്ന് പറയാൻ തോന്നിയില്ല ....
പിന്നെയും പുറകോട്ട് ....ഒന്നാം ക്ലാസ്സിൽ
""കഷായം കുടിച്ച സുഷമയ്ക്കൊപ്പം ""
പാഠപുസ്തകത്തിലെ പിന്നിപ്പോയ മുല്ലച്ചെടിയെ നോക്കി
അതേ മട്ടിൽ നിന്ന പെണ്‍കുഞ്ഞ് ....
അനുവിന്റെ
മെറൂണ്‍ നിറത്തിൽ വെള്ളി വരകളുള്ള ബയന്റിട്ട പുസ്തകത്തിൽ വിരിഞ്ഞു ചിരിച്ച മുല്ലയ്ക്കൊപ്പം
ഹൃദയം വെറുതേ ചിരിക്കാൻ നോക്കി !!
കുറച്ചു മുന്നോട്ട് ,,,ഫാസ്റ്റ് ഫോർവേഡടിക്കുമ്പോൾ
അഞ്ചാം ക്ലാസ്സിൽ ,തന്ന പുസ്തകം മടക്കി വാങ്ങാൻ വന്ന
അയൽവക്കത്തെ ചേച്ചി .....
ഓണപ്പരീക്ഷ പുസ്തകമില്ലാതെ എഴുതിയതിന്റെ വെട്ടത്തിൽ
അടുത്ത കൊല്ലം അടുക്കി വയ്ക്കപ്പെട്ട
" പ്രീ -ഓണ്‍ഡ് " പുസ്തകക്കെട്ടുകൾ ....
( ഒന്നിൽ കീറിയ പാഠം മറ്റേതിൽ കിട്ടും .....കിട്ടാതിരിക്കില്ല....)
വീണ്ടും മുന്നോട്ടു പോയി ഹൃദയം ചെന്നു നിന്നതൊരു
കണ്ണീർത്താളിൽ ...!
ഒൻപതാം ക്ലാസ്സിൽ നന്നായി പഠിച്ച സൈനബ ...
കുശുമ്പു നോട്ടം മാത്രം നോക്കിയ അവളുടെ
ബ്രൌണ്‍ പേപ്പർ ടെക്സ്റ്റു കൾ ...
അതിലെ റോസാപ്പൂ ചിരിച്ച ഒട്ടിപ്പോ നെയിം സ്ലിപ്പുകൾ ...
ആമുഖത്തിനാമുഖം പോലെ അവൾ കോറിയിട്ട
മഹദ് വചനങ്ങൾ ...
ഇന്ത്യാ ചരിത്രം പേജിൽ വടിയും കുത്തി പുറം തിരിഞ്ഞു നിന്ന
ഗാന്ധിയപ്പൂപ്പൻ...!!
കുശുമ്പത്തിപ്പാറു ഹൃദയത്തിനു വേറെ വല്ലതും വേണോ !!!
ഒടുക്കം , ഗാന്ധിയപ്പൂപ്പനെ കോപ്പിയടിച്ചു വരച്ചത്
""പാറപ്പുറത്തെ ഒണക്കത്തേങ്ങ"" പോലെയായി ..
അങ്ങനെ സൈനബയോടു തോറ്റു തുല്ലിട്ടു നില്ക്കുമ്പോഴാണ്
സൈനബ ""അതുക്കും മേലെയൊരു "" തോൽവിത്തൊപ്പിയിട്ടു വന്നത് !
ഗൾഫിലെ ജോലി പോയി വന്ന ഉപ്പ
കിട്ടിയ തരത്തിന് അവളെയങ്ങു കെട്ടിച്ചു വിട്ടു ....
സൈനബേടെ മൈലാഞ്ചിക്കല്ല്യാണത്തിന് കണ്ണിൽ പടർന്ന
മൈലാഞ്ചിചോപ്പുമായി അവൾ കൈമാറിയ പുസ്തകക്കെട്ടുകൾ ....
ചിരിക്കണോ കരയണോന്നറിയാതെ
കുശുമ്പിന്റെ മുനയോടിഞ്ഞു ഹൃദയം നിന്നു .... !!
ഒരിക്കലും അവസാനിക്കാത്ത ഭക്ഷ്യ ശൃംഖല പോലെ
എന്റെ പാഠപുസ്തകച്ചങ്ങല നീണ്ടു ....
അവരോഹണ ക്രമത്തിൽ പറഞ്ഞാൽ ,
സന്തോഷേട്ടൻ / ദർശനച്ചേച്ചി -->ഞാൻ ---->അബു ---->വീണ --->ആന്റോ .........
അങ്ങനെ ""പ്രീ -ഓണ്‍ഡ് / റീ - യൂസ്ഡ് " പുസ്തകക്കെട്ടുകൾ
ജാതി മത ഭേദമെന്യേ വീടുവീടാന്തരം യാത്ര ചെയ്തു !!
ആ യാത്രയ്ക്കിടയിൽ സംഭവ ബഹുലമായ ചില
കഥകളുമുണ്ടായി ....
അതിലൊന്ന് .....
കൈമാറിയ മലയാളം ടെക്സ്റ്റ്‌ ബുക്കിന്റെ പുറം ചട്ടയിലെ വരികൾ ...
""ഇന്നു മുഴുവൻ ഞാനേകനായാ കുന്നിൻ ചെരിവിലിരുന്നു പാടും
ഇന്നു ഞാൻ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും ""
ഇതു നസീർ ഷീലയെ നോക്കി പ്രേമ പരവശനായി പാടിയതാണെന്നോ ,
ചങ്ങമ്പുഴയുടെ രമണൻ ആയിരുന്നു നസീറെന്നോ ,
പാട്ടു പ്രാന്തിയായൊരു അമ്മക്കുന്തം പണ്ടു ഹൃദയത്തിനു പാടിത്തന്ന
താരാട്ടു പാട്ടാണിതെന്നോ
അറിയാതെ .....
വീണാ ഹൃദയം അബുവിന്റെ ""കവിതയെ "" ആരാധിച്ചു ..!!!
( ബൈ ദ വേ .....അമ്മയുടെ താരാട്ടു പാട്ടുകളിലെ പ്രധാന ഇനം ...മറ്റൊന്ന് ....
""മുൾക്കിരീടമിതെന്തിനു നല്കി സ്വർഗസ്ഥനായ പിതാവേ ...!!!
അതിനു പിന്നിലെ ചേതോ വികാരം ""ഭാര്യ"യെന്ന സിനിമ
മൂന്നു വട്ടം കണ്ടു കരഞ്ഞതു മാത്രമാണെന്ന് പില്ക്കാലത്ത്
അമ്മയാണയിട്ടു ......)
എന്തായാലും , ആരാധികയെക്കാത്ത് സകലമാന പുസ്തകങ്ങളിലും
കുറച്ചേറെ സമാന വരികൾ ഒളിച്ചിരുന്നു ....
""ഹമുക്കനായ "" അബു , ഇതൊക്കെയെന്തിരിക്കുന്നുവെന്ന മട്ടിൽ
"എഴുത്ത്" നിർബാധം തുടർന്നു ...!!
മോഡ"റേഷൻ" കിട്ടി പത്തു പാസ്സായി ഗൾഫിലേക്ക് മുങ്ങിയ അബു
പിന്നെ ഒരു തവണ കൂടി മുങ്ങി ....കൂടെ വീണയും ....
നാളുകൾക്കു ശേഷം ഒക്കത്തൊരു കുഞ്ഞബുവിനെയും കൊണ്ടു
നടത്തിയൊരു വിസിറ്റിനാണ്‌
ഈ ഭയാനക സത്യങ്ങളുടെ വെളിപ്പെടുത്തലുണ്ടായത് !!
അതിൽ പിന്നെ ,
ഹൃദയം ഉറക്കത്തിൽ പോലും തലയ്ക്കടിക്കാൻ തുടങ്ങി ...
""എന്റെ പിഴ ...എന്റെ പിഴ ...എന്റെ വലിയ പിഴ ...""
അങ്ങനെ
അശാസ്ത്രീയ അച്ചടിയ്ക്കും
ശാസ്ത്രീയ കീറലിനുമിടയിൽ
ഫാസ്റ്റ് ഫോർവേഡും സ്ലോ റീവൈൻഡുമായി
ഹൃദയം ഫ്ലാഷ്ബാക്കു തിരയുമ്പോൾ
കണ്ണു തടഞ്ഞതൊരു തലക്കെട്ടിൽ .....!!
"" അച്ചടി പൂർത്തിയായി ---ഇനി വിതരണം ചെയ്യാൻ 30 ലക്ഷം പാഠ പുസ്തകങ്ങൾ ..!!"
പതിവു പോലെ ആത്മഗതം ഹൃദയം ബ്രാക്കറ്റിട്ടു പറഞ്ഞു ......
( ക്രിസ്മസ് പരീക്ഷയ്ക്കു മുൻപ് ഇവരെങ്ങാനും ""ടാബ് "' വിതരണം
ചെയ്തു കളയുമോന്റെ റബ്ബേ ...!!)

ഇന്ത്യൻ മിസ്സിന്റെയൊരു ദിനം ......

ഇന്നലെ വൈകിട്ട് കേട്ടൊരു ചോദ്യത്തിൽ ഹൃദയം മലക്കം മറിഞ്ഞു !!!
അവിചാരിതമായി ക്ലാസ്സിനിടയിൽ ഒരു പതിനാലുകാരൻ
പാക് കുമാരൻ ചോദിച്ചു ,
""miss why should we study Indian Constitution ?"
ഇന്ത്യൻ ഭരണഘടനയും പാക്കിസ്ഥാനും തമ്മിലെ
രാഷ്ട്രീയ ബന്ധമെന്തെന്ന് ഹൃദയം ചികഞ്ഞില്ല ....
പകരം
അവന്റെയാ ചോദ്യത്തിനുത്തരം തേടി ....
പിന്നെ പറഞ്ഞു
""becoz you have selected an Indian School to study""
പിന്നെച്ചില പരസ്പര വിരുദ്ധ കാര്യകാരണങ്ങൾക്കു പിറകെ
ഹൃദയം പാഞ്ഞു ....
ഒൻപതാം തരത്തിലെ പാക് , അഫ്ഗാൻ ,ഇറാൻ ,നേപ്പാൾ ,
ഭൂട്ടാൻ ,ബംഗ്ലാ കുട്ടികൾ
പഠിക്കുവാൻ കേരളാ സിലബസ് തെരഞ്ഞെടുക്കുന്നു !!!
എന്തുകൊണ്ട് ????
ഉത്തരം അവർ തന്നെ പറഞ്ഞു ....പഠിക്കാൻ എളുപ്പം !!!
സ്വന്തം മണ്ണിനെക്കുറിച്ചറിയാത്ത കുഞ്ഞുങ്ങൾ
ഇന്ത്യൻ മണ്ണിനെ തരം തിരിച്ചു പഠിക്കുന്നു ...
ഭരണ ഘടനയും തെരഞ്ഞെടുപ്പും ഇന്ത്യൻ പൗരന്റെ
അവകാശങ്ങളും തലകുത്തിപ്പഠിക്കുന്നു ....
ജന ഗണ മന താളത്തിൽ പാടുന്നു .....
സ്വന്തം നാടിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും അറിയാത്തവർ ....
ജന്മ നാടിനെക്കുറിച്ചറിയാൻ അവിടേയ്ക്കു പോയിട്ടില്ലെന്ന
അവരുടെ മറുപടിയിൽ ഹൃദയമൊന്നു വിറച്ചു ....!!
കുട്ടനാടും തിരുവിതാംകൂറും അവർക്കറിയാമെന്ന സത്യം
നെഞ്ചു പൊള്ളിച്ചു !!
വികലമായിട്ടെങ്കിലും വാഗണ്‍ ട്രാജഡിയിലെ ""പോത്തന്നൂർ ""
അവർ ഉറക്കെയുച്ചരിച്ചത് അത്ഭുതപ്പെടുത്തി !!
ഒടുവിൽ ,
പാക് മണ്ണിനെക്കുറിച്ച് ,
നേപ്പാളിലെ രാജവാഴ്ച്ചയെക്കുറിച്ച് ,
ഭൂട്ടാനിലെ മരക്കാലുകളിലുയർന്ന വീടുകളെക്കുറിച്ച് ,
ബംഗ്ലാദേശിലൊഴുകുന്ന പദ്മയുടെ ഓളങ്ങളെക്കുറിച്ച് ,
ഇറാനിലെ കുങ്കുമപ്പാടചുവപ്പിനെക്കുറിച്ച് ,
ഒരു ""ഇന്ത്യൻ മിസ്സ്‌ ""പറഞ്ഞതു കേട്ട്
അവരൊന്നിച്ചു പറഞ്ഞു .....
ഞങ്ങൾക്കിതെഴുതിയെടുക്കണം .....
""അമർ ഷോനാ ബംഗ്ലായും ക്വാമി തരാനയും ""
ഞങ്ങളൊന്നിച്ചു പാടി .....
ഒടുക്കം ...വകതിരിവില്ലാത്ത ഈ പഠനത്തിന്റെ
പൊരുൾ തേടിയിറങ്ങിയ ഹൃദയത്തിന് കിട്ടിയ മറുപടിയിങ്ങനെ ......
മറ്റു രാജ്യക്കാർക്കു വേണ്ടത് പന്ത്രണ്ടു പാസായ സർട്ടിഫിക്കറ്റ്
ജോലിക്കുള്ള ലൈസൻസ് !!
ഇന്ത്യൻ കുട്ടികൾക്ക് ലൈസ്സൻസും അറിവും !!
ഒക്കെയ്ക്കും ഉപരി സ്കൂളുകളുടെ ദൗർലഭ്യം ...
പിന്നെ ഇന്ത്യൻ സ്കൂളിലെ കുറഞ്ഞ ഫീസ്‌ !!!
എന്തായാലും നടക്കുന്നത് പഠനമാണോ പതനമാണോയെന്ന്
ഹൃദയം വീണതൊരു ചിന്താച്ചുഴിയിൽ !!!

""Let your mercy , O Lord , be on them ...""

രാത്രി മുഴുവൻ ഹൃദയമൊരു കടൽച്ചൊരുക്കിന്റെ
നീലവലയ്ക്കുള്ളിൽ പിടഞ്ഞു മരിച്ചു ....
കണ്ടു മതിമറന്നിരുന്നൊരു സിനിമയിലെ
കടലിന്റെ നീല വെളിച്ചം കണ്ണിൽ കെട്ടടങ്ങും മുൻപേ 
ഒരു ""റോഹിങ്ക്യ ""യുവതിയുടെ കണ്ണിലെ കനൽ വെട്ടം
കണ്‍പീലി ചുട്ടെരിച്ചു കളഞ്ഞു !!!
നടുക്കടലിൽ രാവും പകലും അഭയത്തിനു നീളുന്ന കൈകൾ
മനുഷ്യരുടേതു തന്നെയെന്ന തിരിച്ചറിവിൽ
ഹൃദയമിടയ്ക്കിടെ ഉറക്കം ഞെട്ടിപ്പിടഞ്ഞു .....!
ഭയത്തിന്റെ ,സങ്കടത്തിന്റെ നിസ്സഹായതയുടെ മുഖങ്ങൾ .....
പട്ടിണി കിടന്നു ജീവിതത്തോടു തോറ്റു മരിച്ചു മരവിച്ച
അമ്മയുടെ നെഞ്ചിൽ
പാല് തേടിയലഞ്ഞു മുട്ടിലിഴഞ്ഞ കുഞ്ഞ്
എന്റെ നെഞ്ചിലവശേഷിച്ച കയ്പ്പും
വലിച്ചൂറ്റിയെടുത്തു കരഞ്ഞു !
കടലിലൊഴുകിയ പ്രിയപ്പെട്ടവരെക്കണ്ട്
കടലുപ്പിൽ കണ്ണീരുപ്പു ചേർത്തു കുടിച്ച പതിനാലുകാരി ....!
ഒടുക്കത്തെ റൊട്ടിക്കഷണവും മകനു കൊടുത്ത്
കൈക്കുമ്പിൾക്കടൽ തൊണ്ട തൊടാതെയിറക്കിക്കിടന്നൊരമ്മ ...!
രാത്രി മുഴുവനുമൊരു ഉപ്പുകാറ്റിന്റെയൊച്ചയിൽ
ഹൃദയം മരവിച്ചു .....
ഉറ്റവരെയൂട്ടാൻ ഉടുതുണി വലയാക്കി
ഒന്നിനു പിറകെയൊന്നായി കടലിൽ മുങ്ങുന്ന
റോഹിങ്ക്യ യുവത്വം ....
മുങ്ങിപ്പൊങ്ങിയൊടുവിൽ
കിട്ടിയത് കൊണ്ടൊരു ""പച്ചമീനൂട്ട്‌ ""
രാത്രി മുഴുവനുമൊരു പച്ചമീൻ ഗന്ധത്തിൽ
ഹൃദയം മൂക്കു പിഴിഞ്ഞു .....
ജീവിതമൊരു കരയ്ക്കടുപ്പിയ്ക്കാൻ നെട്ടോട്ടമോടുന്ന
ഇവിടത്തെ ചില ജീവിതങ്ങൾ കണ്ട അന്തം വിടലിനും മേലെ ,
കരയ്ക്കടുക്കാനാവാതെ കരകാണാക്കടലിൽ
കൈ നീട്ടി നിലവിളിക്കുന്ന ജീവിതങ്ങൾ
ഹൃദയത്തെ ശ്വാസം മുട്ടിയ്ക്കുന്നു ....!!
ഇതിലാർക്കും ഒന്നും ചെയ്യാനാവില്ലേ ????
മ്യാന്മാറിന്റെ രാഷ്ട്രീയ ഭൂപടമോ
അഭയം നല്കി അഭയാർഥികളായ
പാലസ്തീനികളുടെ ദൈന്യതയോ
അന്താരാഷ്‌ട്ര സിദ്ധാന്ത ചതുരംഗമോ
ഹൃദയത്തിനറിയില്ല ......
സ്വന്തം മണ്ണിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവന്റെ നിസ്സഹായത ....
ജനിച്ചു പോയതൊരു കുറ്റമറ്റ വംശത്തിലല്ലെന്നയപരാധം .....
സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമടക്കം
പോകാനിടമില്ലാതെ കടലിലാടിയുലയുന്ന
ജന്മങ്ങളുടെ ദൈന്യത !!!
അത് മാത്രമാണ് ഹൃദയത്തെ അസ്വസ്ഥമാക്കുന്നത് ....
ക്ലാസ്സിൽ വാടിയ മുഖത്തോടെ കയറിച്ചെല്ലുമ്പോൾ
ചോദ്യ ശരങ്ങൾ .....
""miss .....is there any problem ??""
""ഉൾക്കടൽ ""ദൈന്യങ്ങളെക്കുറിച്ചു പറയുമ്പോൾ
പലരും കുനിഞ്ഞിരുന്നു ....
നിങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങളോട് ദയവായി
അവർക്കു വേണ്ടി പ്രാർഥിക്കൂഎന്ന് ഒടുവിൽ
ആവശ്യപ്പെടുമ്പോൾ കണ്ടു ....
വെളുത്ത് തുടുത്ത പാക് വിദ്യാർഥി സൽമാന്റെ
ചുവന്ന ചുണ്ടുകൾ വിറയ്ക്കുന്നു ...
ബംഗ്ലായിലെ നിഖിലേഷ് പേന തെരുപ്പിടിച്ചു
മുഖമുയർത്താതെയിരിക്കുന്നു ...
ഷേഖ് സാഹിദ് എന്ന് ഞാനോമനപ്പേരിട്ടു വിളിക്കുന്ന
വലിയ വിടർന്ന കണ്ണുകളുള്ള സാഹിദ്
മുഖം തിരിച്ചിരിക്കുന്നു ....
ഒടുവിൽ ,
മ്യാന്മാറിൽ നിന്ന് വന്ന കായേഷ്
നിശബ്ദത ഭേദിച്ചു പറഞ്ഞു ....
""miss ..yesterday night my father was crying over the phone ....""
ഇറാൻകാരൻ മിർ ചുരുണ്ട മുടി
അസ്വസ്ഥതയോടെ പിടിച്ചു വലിച്ചു ....
മണി മുഴങ്ങിയപ്പോൾ സൽമാൻ ഖുറാനിലെ ചില വരികൾ ചൊല്ലി ....
ഒടുവിൽ അവരൊന്നിച്ചു പറഞ്ഞു .....
""അള്ളാഹ് , യാ റഹംഹും ബീ റഹമത്തിഹി ""
അതിന്റെ അർത്ഥമറിയാതെ ""ഇന്ത്യൻ മിസ്സും ""
ഒപ്പം പറഞ്ഞു .....
""Let your mercy , O Lord , be on them ...""

""ആരാമ്മാ ദൈവം ....എവിട്യാമ്മാ ദൈവം ????""

മരുഭൂമിയിലെ പൊള്ളുന്ന വെയിൽ ജ്വാലയെ വെല്ലുവിളിച്ച്
ഗുൽമോഹറിന്റെ ചില്ലകൾ ചുവന്ന തീജ്വാല പോലെ തിളങ്ങി .....
കരിയാനനുവദിക്കില്ലെന്നു ശഠിച്ചു അതിന്റെ ചുവട്ടിൽ
നനഞ്ഞു നനഞ്ഞു കിടന്ന മണ്ണിൽ കുഞ്ഞൻ കാൽ വെള്ള പുതച്ചു ...!
കൊഴിഞ്ഞു വീണ ഇതൾ മെത്തയിലിരുന്ന് കഥയമ്മ
നോഹയുടെ പെട്ടകം തുറന്നു .....
പറഞ്ഞു തീർത്ത ഏദൻ തോട്ടത്തിൽ ഓടിക്കളിക്കുകയായിരുന്നു
കുഞ്ഞുണ്ണിയപ്പോഴും ....!!
ആദ്യത്തെ മൃഗജോഡി പെട്ടകം കയറുമ്പോൾ
പൊടുന്നനെയവൻ ചോദിച്ചു .....
""ആരാമ്മാ ദൈവം ?""
എവിട്യാമ്മാ ദൈവം ?""
ലക്ഷ്യത്തിൽ തൊട്ടൊരു അമ്പിന്റെ മൂർച്ചയിൽ
കഥയമ്മ ഞെട്ടി ...!!!
അച്ഛനിപ്പം വരുമെന്ന ഓർമ്മപ്പെടുത്തലോടെ
അവന്റെ കൈ പിടിച്ചു വീട്ടിലേയ്ക്ക് ....
വന്നു കയറുമ്പോൾ വീണ്ടും അതേ ചോദ്യം ....
ചന്ദനത്തിരിയുടെ പരസ്യത്തിലെ അശരീരി പോലെ
""ദൈവമുണ്ട് "" എന്ന് പറഞ്ഞ്
ഉണ്ണിക്കണ്ണന്റെ കാൽ വണ്ണയിൽ നീലച്ചായം
തേയ്ക്കാനെടുത്തു കുഞ്ഞുവമ്മ !!
നനഞ്ഞൊലിച്ചു മുറ്റമേത് മുറിയേതെന്നറിയാതെ
ഉറക്കമൊഴിഞ്ഞു കുത്തിയിരുന്നൊരു വെളുപ്പാൻകാലത്ത്‌
അമ്മയുടെ മുഖത്തു കണ്ട നിസ്സഹായത ....
പിറ്റേന്ന് രാവിലെ യാദൃശ്ചികമായി
പഴയ അധ്യാപികയെ കാണാനെത്തിയ പ്രവാസി ശിഷ്യന്റെ കയ്യിൽ
ചുരുട്ടിപ്പിടിച്ച നോട്ടുകൾ ....
നിറഞ്ഞ ചിരിയായി മാറിയ നിസ്സഹായതയ്ക്കു പശ്ചാത്തല സംഗീതം ....
""ദൈവമുണ്ട് ....""
ആകാശവാണിയിലെ അന്നത്തെ മലയാള
പ്രക്ഷേപണത്തിനൊടുവിൽ
""ഔദ്യോഗിക വണ്ടിയുടെ "" കൃത്യതയുടെ ഫലം ...
11.15 നുള്ള ഗുരുവായൂർ എക്സ്പ്രസിന്റെ അകന്നു പോകുന്ന
ചുവന്ന വെളിച്ചം .....
പാതിരാത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ
ഒറ്റപ്പെട്ടു പോയൊരു ഇരുപത്തൊന്നുകാരി .....
ധൈര്യമെന്ന ജന്മവാസനയെ മാത്രം കൂട്ടുപിടിച്ച്
എതിർ വശത്തെ കുപ്രസിദ്ധമായ ബസ്‌ സ്റ്റാൻഡിലേയ്ക്ക് നടക്കുമ്പോൾ
ഒപ്പം നടന്ന ചെറുപ്പക്കാരൻ .....
""താടി സാറിന്റെ മോളല്ലേ ""യെന്ന ചോദ്യത്തിൽ
കയ്യിൽ പിടിച്ച ഹൃദയം വഴുതിമാറി പൂർവ്വസ്ഥാനത്തു ചെന്നിരുന്നു ..!!
11.30 ന്റെ ഒടുവിലത്തെ സർവ്വീസ് .....
പാലക്കാട് സൂപ്പർ ഫാസ്റ്റ് ..
സ്ത്രീകളുടെ സീറ്റിലിരുന്ന യുവാവിനെയെഴുന്നേൽപ്പിച്ചു
ഒറ്റപ്പെട്ടു പോയ പെണ്‍കിടാവിനെയിരുത്തി
ആറ്റിങ്ങൽ ബസ്‌ സ്റ്റാൻഡിൽ ഒപ്പമിറങ്ങി
ഓട്ടോയിൽ കയറ്റി വിട്ട സന്മനസ്സ് ....
നെഞ്ചിടിപ്പിന്റെ താളത്തിനൊപ്പം കേട്ടു ...
""ദൈവമുണ്ട് ...""
കാടാറു മാസം നാടാറുമാസം നടന്ന്
ഏതോ വാടകമുറിയിൽ
സ്ട്രോക്കിന്റെ തളർച്ചയിലൊറ്റപ്പെട്ടു പോയൊരാൾ ....!
താലിയുടെ കടമയിൽ ...അതോ സ്നേഹത്തിലോ ....
പേഴ്സിലവശേഷിച്ച തുട്ടും പെറുക്കിയെടുത്തു
വണ്ടി പിടിച്ചോടിച്ചെന്ന് ആശുപത്രിയിലാക്കിയ സഹ ....
ഐ സി യു വിൽ അടയ്ക്കേണ്ട അഡ്വാൻസ് രസീതും
ആദ്യ ദിനം കയ്യിൽ കിട്ടിയ മരുന്ന് ബില്ലും മുറുകെപ്പിടിച്ച്‌
മിടിയ്ക്കാൻ മറന്നിരുന്ന ഹൃദയം .....
പൈസ നമുക്കുണ്ടാക്കാമെന്നേറ്റു
ഒഴിഞ്ഞ വയറിന്റെ എരിച്ചിലിൽ
ഉച്ചവെയിൽചൂടിലേയ്ക്കിറങ്ങിയ പെണ്‍ കുട്ടി ....
എന്തു ചെയ്യേണ്ടുവെന്നറിയാതെ പകച്ചു നിന്ന അവളുടെ കയ്യിലേയ്ക്കു
കഴുത്തിലെ മാലയൂരിവച്ച ബന്ധുത്വ മുഖം !!
പണയം വയ്ക്കുകയോ വില്ക്കുകയോ ചെയ്യുവെന്നു പറഞ്ഞ മനുഷ്യത്വം !!
കിട്ടിയ നാല്പ്പതിനായിരം ആശുപത്രിയിലടയ്ക്കുമ്പോൾ
മരുന്നു മണമുള്ള കരച്ചിലിനൊപ്പം നേർത്ത അശരീരി ....
""ദൈവമുണ്ട് .....""
കടന്നു വന്ന വഴികളിൽ പലയിടങ്ങളിലും ദൈവങ്ങളൊളിഞ്ഞിരുന്നു ....
കണ്ണ് കണ്ട പല കഥകളിലും ദൈവ സാമീപ്യമുണ്ടായിരുന്നു ....
പത്രത്താളുകളിൽ ....കേട്ടു കേഴ്വികളിൽ ....
ദൈവം കൈവിട്ടവരെന്നു മുദ്രകുത്തപ്പെട്ടവരെ നോക്കി
ചില നേരങ്ങളിലെങ്കിലും യുക്തി വാദിയാകുന്ന ഹൃദയം പറഞ്ഞു ...
""ദൈവമുണ്ട് ""
നീലച്ചായം പടർന്ന കുഞ്ഞു വിരലുകൾ നോക്കിയിരിക്കുമ്പോൾ
കുഞ്ഞപ്പൻ തനിയെ പറഞ്ഞു ....
ഇത് ഉണ്ണിക്കിച്ചനല്ലമ്മാ ....ഉണ്ണീശോയാ .....
അന്നേരം ,
ഹൃദയം ചിരിച്ച ചിരിയ്ക്കൊപ്പം
ഒരു കുഞ്ഞിച്ചോദ്യം വീണ്ടുമുയർന്നു കേട്ടു ....
""ആരാമ്മാ ദൈവം ....എവിട്യാമ്മാ ദൈവം ????""