ഹൃദയമൊരു ഹെലിക്കോപ്ടറാകുന്നു ...
ചില നിരീക്ഷണപ്പറക്കലുകളുടെ തലകറക്കത്തിൽ നിന്നൊഴിയാൻ ദിവസങ്ങളെടുക്കും !
അങ്ങനെയൊരു പറക്കലിൽ കണ്ട ദുബായ് മെട്രോക്കാഴ്ച ബ്രേയ്ക്കില്ലാഹൃദയത്തെ സഡൻ ബ്രേക്കിട്ടു നിർത്തിച്ചു .
സ്കൂളടപ്പിന് ശേഷമുള്ള വിരസവിഷാദദിനങ്ങളുടെയൊടുക്കത്തെ ഒറ്റവെള്ളി !
ദുബായ് തെണ്ടലിനിറങ്ങിയ മൂവർ സംഘം ഇബ്ൻ ബത്തൂത്ത മാൾ ലക്ഷ്യമാക്കി മെട്രോ പിടിച്ചു .
തലതിരിഞ്ഞ സ്റ്റേഷനെന്നു കുഞ്ഞൻ വിശേഷിപ്പിക്കുന്ന ADCB കഴിഞ്ഞപ്പോൾ മുതൽ ഹൃദയം പാടാൻ തുടങ്ങി ...
"പൊന്നണിഞ്ഞു മുന്നിൽ വന്ന ദേവകന്യ പോലൊരുങ്ങിയോ ദുബായ് "
പാട്ടൊക്കെപ്പാടി മാളും കണ്ടു മക്‌ഡൊണാൾഡ്‌സ് ബജറ്റ് ഐസ് ക്രീമും നുണഞ്ഞു സന്തുഷ്ട കുടുംബം റെഡ് ലൈൻ പിടിച്ചു വീട്ടിലേക്ക് .
എതിരെയിരുന്ന ഇണക്കിളികളെ നോക്കി ചൈനയോ കൊറിയയോന്നു നരവംശശാസ്ത്രം നൂലിഴ കീറി പരിശോധിക്കുന്നതിനിടയിലാണ് ഒരു മാസ്സ് എൻട്രി -
നാലുപേർ - രണ്ടാണും രണ്ടു പെണ്ണും .
രംഗം വിശകലനം ചെയ്യാൻ കമാൻഡ് കിട്ടിയ ഉടൻ ചൈന -കൊറിയ തർക്കം വിട്ടു ഹൃദയക്കോപ്ടർ പറന്നു തുടങ്ങി !
എക്സിബിറ്റ് A- സ്വർണാഭരണ വിഭൂഷിതൻ
പ്രായം അമ്പതിനോടടുക്കുമെന്നു കാഴ്ച പറഞ്ഞു
എക്സിബിറ്റ് B - എനിയ്ക്കിതിൽ റോളില്ലെന്ന മട്ടിലൊരു മണകൊണാഞ്ചൻ സിംപ്ലൻ
എക്സിബിറ്റ് C -സ്വ :വിഭൂഷിതയായ ഒരു സ്ത്രീ രത്നം
നാൽപ്പതു കഴിഞ്ഞുവെന്ന് കണ്ണ് പറഞ്ഞു
എന്തുകൊണ്ടോ എന്റെ കഴുത്തിന് താഴോട്ടുള്ള അവരുടെ നോട്ടം ഹൃദയത്തിനു പിടിച്ചില്ല .ആ ചേഷ്ടകളും .(സൂത്രധാരനിലെ ബിന്ദുപണിക്കരുടെ സന്ദർഭോചിത ചിത്രം )
എക്സിബിറ്റ് D - നേർത്ത ചുണ്ടുകളും വലിയ കണ്ണുകളുമുള്ള ഗോതമ്പു നിറമുള്ള
കതിരുപോലൊരു പെൺകുട്ടി
അവളുടെ കയ്യിലെ ഒറ്റകുപ്പിവളകൊണ്ട് ഹൃദയത്തിലൊരു നെടുനീളൻ പോറൽ വീണു .
ചുവന്ന ചുരിദാറിന്റെ നരച്ച ദുപ്പട്ടയിൽ വിരൽ ചുറ്റി ഒരു പതർച്ചയോടെ നിന്ന അവളുടെ നോട്ടം എന്റെ കണ്ണുകളിലുടക്കി .
ഒരു നിമിഷം ഞങ്ങൾ പരസ്പരം കണ്ടു .
അവളെന്റെ സാരിയിലേയ്ക്കും നെറ്റിയിലെ പൊട്ടിലേയ്ക്കും കൗതുകത്തോടെ നോക്കി .
വീണ്ടും എന്റെ കണ്ണുകളിലേയ്ക്ക് .
പെട്ടെന്നവൾ പുറം കാഴ്ചകളിലേക്ക് മുഖം തിരിച്ചു .
സ്വ: വിഭൂഷിതൻ ഇടതടവില്ലാതെ തമാശ പറഞ്ഞു അവളെ ചിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു .
അവൾക്കു പകരം
വായ നിറയെ പല്ലുള്ള എക്സിബിറ്റ് ബിയും കണ്ണിൽ ചൂണ്ടയുള്ള എക്സിബിറ്റ് സിയും ചിരിച്ചുകൊണ്ടേയിരുന്നു .
തമാശക്കാരൻ പോക്കറ്റിൽ നിന്നൊരു ഗമണ്ടൻ ഫോണെടുത്തു എന്തോ തിരയാൻ തുടങ്ങി .
മാറി നിന്ന പെൺകുട്ടിയെ അടുത്തേയ്ക്കു വിളിച്ചു .
വേണ്ടെന്നാംഗ്യം കാട്ടി അവളെന്നെ പരിഭ്രമത്തോടെ നോക്കി .
അയാളുച്ചത്തിൽ എന്തോ പറഞ്ഞു .മധ്യവസ്കയൊരു ശൃംഗാരച്ചിരിയിൽ അവളെ കണ്ണുകൊണ്ടു ശാസിച്ചു .
അറച്ചറച്ച് അവൾ ചെന്നു .അയാളെന്തൊക്കെയോ മൊബൈലിൽ കാട്ടിക്കൊടുത്തു .
ഇടയ്ക്കയാളുടെ തടിച്ച കൈപ്പത്തി അവളുടെ പിന്നിലേയ്ക്ക് പോകുന്നത് കണ്ടു ഹൃദയം നിരീക്ഷണമവസാനിപ്പിച്ചു .
പക്ഷെ പുറംകാഴ്ചയിലേയ്ക്ക് കണ്ണ് മാറ്റാനാവാത്തവിധം അവളെന്നെ കീഴ്‌പ്പെടുത്തിക്കളഞ്ഞു .
കാരണം മെട്രോയുടെ കറുത്ത ജനാലയിലൂടെ അവളെന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു !
അവരുടെ സംസാരഭാഷയ്ക്കു ഹിന്ദിയോടു സാമ്യമുണ്ടായിരുന്നു .
"നീ വിശ്വസിക്കാത്തതെന്താ "എന്ന നാല്പതുകാരിയുടെ ചോദ്യത്തിനു
"വിശ്വാസങ്ങളാണിങ്ങനെയാക്കിയതെന്നു "അവളെന്റെ ജനാലക്കണ്ണിൽ നോക്കിപ്പറഞ്ഞു .
എന്റെ അസ്വസ്ഥതയിൽ അവൾ പുഞ്ചരിച്ചു .
കൈ പുറകിൽ കെട്ടി പിന്നോട്ട് ചാരിനിന്ന അവളോട് ചേർന്ന് നിൽക്കൂ പെണ്ണേയെന്നയാൾ !
അതിനവൾ പറഞ്ഞ തർക്കുത്തരത്തിനു നിറയെ മോതിരമിട്ട വിരലുകൾ മടക്കി അയാളെണ്ണി ....
പിന്നെയേതോ കണക്കുകൾ പറഞ്ഞു .
നിസ്സഹായതയിൽ മരിച്ചു മരവിച്ച കണ്ണുകളോടെ അവളെന്നെ പാളി നോക്കി .പിന്നെയയാളുടെ തടിച്ച ദേഹത്ത് ചേർന്ന് നിന്നു .
എന്റെ കണ്ണ് നിറഞ്ഞു .
ഇടയ്ക്കൊരു സ്റ്റേഷനിൽ അവരിറങ്ങാനൊരുങ്ങുമ്പോൾ അയാളുടെ തടിച്ച കൈപ്പത്തി അവളുടെ അരക്കെട്ടിൽ . .
ഇത്തവണ ഹൃദയം മരിച്ചവളുടെ കണ്ണിലെ മരവിപ്പെന്തെന്നറിഞ്ഞു !
ഇറങ്ങിപ്പോകുമ്പോൾ ഒടുക്കത്തെ നോട്ടത്തിൽ അവളെന്റെ സമാധാനം കട്ടെടുത്തു .
ഈ നഗരത്തിലെവിടെയോ അവളുണ്ടെന്ന ഓർമ്മ
എന്നിലെ പെണ്ണിനെ പൊള്ളിക്കുന്നു .
ചതിക്കപ്പെടലുകളുടെ മഹാസാക്ഷ്യങ്ങൾക്കൊപ്പം ഒന്നുകൂടി ചേർക്കപ്പെടുകയാവാം .
മരുഭൂമിച്ചൂടിൽ ഉടല് പൊള്ളി ,ജീവിതചൂടിലുയിരു പൊള്ളി
ഏതോ അഡ്ഡയിൽ അവളുണ്ടാവുമോ ?
ചുരുണ്ട രോമങ്ങളും നിറയെ മോതിരങ്ങളുമുള്ള തടിച്ചൊരു കൈപ്പത്തി പാതിരാവുകളിലെന്നെ ശ്വാസം മുട്ടിയ്ക്കുന്നു !
ഉറക്കം വെടിഞ്ഞ രാത്രിജാലകക്കാഴ്ചകളിൽ
തീവണ്ടിജാലകക്കറുപ്പിൽ തെളിഞ്ഞു കണ്ട മുഖം വീണ്ടുമെന്നോട് പറയുന്നു ,
"വിശ്വാസങ്ങളാണിങ്ങനെയാക്കിയത് "!!