ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Wednesday 16 November 2016

ഓർമ്മത്താഴുകൾ

കളഞ്ഞു പോയൊരു താക്കോൽക്കൂട്ടം തേടിയാണ് ഞാനിറങ്ങി നടന്നത്
നീ സമ്മാനിച്ച കറുപ്പിൽ വെളുത്ത ചിത്രത്തുന്നലുകളുള്ള മണിപ്പേഴ്‌സിലാണ് ഞാനതു സൂക്ഷിച്ചിരുന്നത് .
എന്റെ ഓർമ്മവഴികളിൽ വെറുതെ പേഴ്‌സ് തുറന്നടച്ചു നടക്കുകയായിരുന്നു ഞാൻ
താക്കോൽപ്പിടിയിലെ ശലഭച്ചിറകു തുരുമ്പെടുത്തു തുടങ്ങിയിരുന്നു !
കാഴ്ചയുടെ വാതിലിനുമപ്പുറം നീ യാത്ര തുടങ്ങിയ നേരത്താണ് പേഴ്‌സിനുള്ളിലെ താക്കോൽക്കിലുക്കം നിലച്ചത് .
തിരിഞ്ഞു നടക്കാനൊരുങ്ങിയപ്പോഴേക്കും കടന്നു പോന്ന വഴിയിലെ എന്റെ കാൽപ്പാടുകൾ കരിയില മൂടി മാഞ്ഞുകഴിഞ്ഞിരുന്നു
എന്നിട്ടും നിനക്ക് പുറം തിരിഞ്ഞു ഞാൻ നടക്കാനാരംഭിച്ചത്
തുരുമ്പുതിന്ന ശലഭച്ചിറകു താക്കോലിൽ എന്റെയോർമ്മകൾ കുടുങ്ങിക്കിടപ്പുള്ളതു കൊണ്ടാണ് !
ഒടുക്കം ,
അത് കണ്ടു കിട്ടിയപ്പോഴേക്കും
നീ നടന്നു പോയ വഴി ഞാൻ മറന്നു പോയിക്കഴിഞ്ഞു !
ഓർമ്മിച്ചെടുക്കാൻ തക്കവണ്ണം അടയാളങ്ങളൊന്നും ബാക്കി വയ്ക്കാതെ
നീയെങ്ങോട്ടാണ് നടന്നു മറഞ്ഞത് ?
നിന്റെ പേര് കൂടി ഞാൻ മറന്നു പോയിരിക്കുന്നു .
എന്തായിരുന്നു അത് ?

രക്ഷിക്കപ്പെടാൻ പറ്റാത്തതൊന്നും ഇനിയും നഷ്ടമായിട്ടില്ല

ജലോപരിതലത്തിൽ ഒഴുകി നടക്കുകയായിരുന്നു സ്വർണ്ണമീൻ
അതിന്റെ കണ്ണുകളിൽ കടലാഴങ്ങൾ തെളിഞ്ഞു നിന്നിരുന്നു
നിലച്ചുപോയ ഹൃദയമിടിപ്പിൽ കടൽത്തിരയാർക്കുന്നുണ്ടായിരുന്നു
വിടർന്ന ചെകിളപ്പൂവുകളുടെയറ്റത്തു കടലുപ്പ് ചുവച്ചു .
രണ്ടു വിരലുകൾ കൂട്ടിപ്പിടിച്ചു വഴുക്കുന്ന വാലറ്റമുയർത്തി അതിനെയെടുക്കുമ്പോൾ
നിന്റെ കൈ വിറച്ചതെന്തിനാണ് ?
കണ്ണാടിക്കൂട്ടിനുള്ളിൽ മറ്റൊന്നു കൂടി പിടയുന്നുണ്ട്
പതിവുതെറ്റിച്ചു തലകീഴായി നീന്തി
അത് കടൽത്തട്ടു മാത്രം സ്വപ്നം കണ്ടു .
അന്നേരമാണ് നാമകപ്പെട്ടിരിക്കുന്ന കടൽച്ചുഴിച്ചുറ്റിന്റെയാഴം നമ്മൾ കണ്ടത് !
അതേ നേരത്താണ് നിന്റെ കണ്ണീരുപ്പിൽ കടലുപ്പു കലർന്നത് !