ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Wednesday 31 December 2014

പുതുവത്സര ചിന്തകൾ ...

ഒരിത്തിരി കണ്ണീരുപ്പും ഒത്തിരി ചിരി മധുരവും കൂടിക്കലർന്ന്
പ്രിയ ഡിസംബറിന്റെ അവസാന മണിക്കൂറും കടന്നു പോകുന്നു....!!
പാതി തുറന്നിട്ട എന്റെ ജനലരികിൽ വന്നു നിന്ന്
ഡിസംബർ മഞ്ഞിനു വിട പറയാനൊരുങ്ങുമ്പോൾ 
മഴനൂലുകളുടെ ആരവം.....
കവിൾ നനച്ചത്‌ മഴയോ ...മിഴിനീരോ ??
പുറം ചുവരിലെ അരണ്ട വെളിച്ചത്തിൽ
മണ്ണിൽ പറന്നു പൊങ്ങുന്ന മഴപ്പാറ്റകൾ ....
മഴയിൽ കുതിർന്നേതോ പാതിരാപ്പൂമണം ...
മനസ്സിലെ ഡിസംബർ ഗന്ധങ്ങളിൽ ഒന്നു കൂടി .....
"ശ്ലാഘനീയം " എന്ന അച്ഛന്റെ ഒറ്റവാക്കു നല്കിയ
പിൻബലത്തിൽ തുടങ്ങിയ ഡയറിയെഴുത്ത് ....
1998 മുതലിങ്ങോട്ട്‌ എല്ലാ ഡിസംബർ 31 നും ചെയ്യുന്നത്
ഒരേയൊരു കാര്യം ....
ചിന്തിക്കുന്നത് ഒന്ന് മാത്രം....
പുതുവർഷ ഡയറിയുടെ ഒന്നാം താളിൽ
കുറിയ്ക്കേണ്ടതെന്ത്‌ ??
ഇത്തവണ ,
ഹൃദയം എന്നോടു പറയുന്ന കാര്യങ്ങൾ കുറിച്ചു വയ്ക്കാൻ
മുഴുവൻ താളുകളും മാറ്റി വച്ച് ,
ആദ്യ താളിൽ .....
വായിച്ച ....കേട്ടറിഞ്ഞ ....
ഹൃദയത്തിനു പ്രിയപ്പെട്ടതെന്നു തോന്നിയ വരികൾ
കുറിച്ചു വയ്ക്കണമത്രേ !!
ഡയറിക്കുറിപ്പുകളുടെ ഈ "കൗമാര "പ്രായത്തിൽ ( മഹത്തായ 17ാ൦ വർഷം )
കഴിഞ്ഞ തവണത്തെപ്പോലെ
പഴയ താളുകളിലൂടെ കടന്നു പോകാൻ ഹൃദയത്തിനു വയ്യ...
പഴയതിനെ പാട്ടിനു വിട്ടിട്ടു
പുതിയ വരികൾ തേടുന്ന തിരക്കിലാണ് ഹൃദയം....!!
(പഴയതെന്തും മടുക്കുമെന്നാണോ ?? ആർക്കറിയാം ??
നാളെ വീണ്ടും പഴമയുടെ ഗന്ധം തേടിച്ചെല്ലില്ലെന്ന് ആരു കണ്ടു !!)
എന്തായാലും ....
എല്ലാക്കൊല്ലത്തെയും പോലെ ,
ഡിസംബറിന്റെ ഈ 11 ാo മണിക്കൂറിൽ വായിച്ചു മറക്കാൻ
ഹൃദയമൊരു പുസ്തകം കണ്ടെത്തിക്കഴിഞ്ഞു...
"എന്റെ പ്രണയ കഥകൾ - വി .ആർ .സുധീഷ്‌ "
അതിലൊരു കഥവാക്ക് ....
ഹൃദയമതു കടം കൊണ്ടു ....
"ഒരു കടങ്കഥയും അതിനുത്തരവും
ജീവിതത്തിൽ ഓരോ മനുഷ്യനും
സ്വന്തമാക്കുന്നു .... "
അത് വായിച്ചു കഴിഞ്ഞതും
പുതുമ തേടിയ പഴഞ്ചൻ ഹൃദയം
അതിന്റെ ഉള്ളറ മുറിയിൽ , നീല വിരിയിട്ട ജാലകത്തിനരികിലെ
ഉണങ്ങിയ പനിനീർ ദലങ്ങൾ നിറച്ച മേശവലിപ്പിനുള്ളിൽ ,
പണ്ടെന്നോ കുറിച്ചിട്ടൊരു കടങ്കഥ
പൊടിതട്ടിയെടുക്കാൻ പോയിക്കഴിഞ്ഞു !!!
ഹൃദയത്തിനു മാത്രം സ്വന്തമായൊരു കടങ്കഥ !!
"പറഞ്ഞു പറഞ്ഞു മറന്നതും
മറന്നു മറന്നോർത്തതും
നിറഞ്ഞു നിറഞ്ഞൊഴിഞ്ഞതും
ഒഴിഞ്ഞൊഴിഞ്ഞകന്നതും
ഒന്ന്.....ഒന്നേയൊന്ന് ....."
എന്താത് ??? ഉത്തരമറിയ്വോ ????
ഈ പുതുവർഷത്തലേരാവിൽ ,
നിനക്കറിയാത്ത അതിന്റെയുത്തരം
ഇടനെഞ്ചിലൊളിപ്പിക്കുകയാണ്.. ഞാൻ ....

Tuesday 30 December 2014

ചില കുഞ്ഞു സങ്കടത്തുണ്ടുകൾ ............

ചില സങ്കടങ്ങൾ അങ്ങനെയാണ്.....
ആരോടും പറയാതെ ഹൃദയം ഏഴു താഴിട്ടു പൂട്ടി വയ്ക്കും....
പൂഴ്ത്തിവയ്ക്കും !!
(അതിന്റെ കയ്പ്പ് സ്വയം പൊരുതുവാനുള്ള ധൈര്യമാകുമെന്ന വിശ്വാസത്തോടെ ...)

വിയർത്തു വിളർത്ത പകലുകളിൽ
മെലിഞ്ഞ കൈത്തണ്ടകൾ ധൃതി പിടിച്ചു ജോലി ചെയ്യുമ്പോൾ ...
സങ്കടത്തിരമാല നെഞ്ചിലലയ്ക്കും ..!

ആരോടാണൊന്നു പറയുകയെന്ന ചോദ്യവും
ആരോടും പറയാനില്ലെന്ന ഉത്തരവും
ഹൃദയത്തെ തിരത്തള്ളലേറ്റു വാങ്ങാനുതകുന്ന
കറുത്തു മിനുത്ത കരിങ്കല്ലാക്കും ...!

ചില സങ്കടങ്ങളിറക്കി വയ്ക്കാൻ
അമ്മച്ചൂടു ചുമടു താങ്ങിയാവും ..
മറ്റു ചിലത്,
നല്ല പാതി പങ്കിട്ടെടുക്കും ..
വേറെ ചിലത് ,
അമ്മക്കണ്ണീരു തുടയ്ക്കുന്ന കുഞ്ഞിക്കൈകൾക്കു സ്വന്തം ..
ഇനി ചിലത് ,
ഹൃദയത്തിൽ മാത്രമൊതുങ്ങും ..!
ഒടുവിലതു ഒതുക്കിയാലും ഒതുങ്ങാതെ
അടക്കിയാലും അടങ്ങാതെ
നെഞ്ചിനുള്ളിലലമുറയിട്ടൊരു സങ്കടക്കടലാകുന്നു..!!

"സ്ത്രീയായതിന്റെ ദൗർബല്യങ്ങൾ!!! " ...എന്നു നെടുവീർപ്പിടാതെ
ഒരു "സ്ത്രൈണ"ഹൃദയത്തിനെന്തു ചെയ്യാൻ കഴിയും ???

ആരോ പറഞ്ഞ് ഹൃദയമറിഞ്ഞു വച്ചൊരു കാര്യമുണ്ട്..
ഒരു ഗ്രേ മാറ്റർ - വൈറ്റ് മാറ്റർ ശാസ്ത്രം ..!!
അതിന്റെ വെട്ടത്തിൽ ,
അടുത്ത ജന്മമെങ്കിലും ഒരൽപ്പം ഗ്രേ മാറ്റർ
കൂടുതൽ കിട്ടിയെങ്കിലെന്ന്
ഹൃദയം വ്യാമോഹിക്കുന്നു ....!

ഇനിയുമൊരു "വികാര ജീവിയായി " തുടരാൻ
ഹൃദയത്തിനു താല്പര്യമില്ലത്രേ ...!!

അതുകൊണ്ടാവാം ....ഇടയ്ക്കിടെ ഹൃദയം
പണിക്കരു മാഷുടെ വരികൾ മൂളുന്നത്...!!

( ഓരോ ദിനവുമുറങ്ങാൻ കിടക്കുമ്പോൾ
ഒരു തുള്ളി കണ്ണിൽ നിറഞ്ഞു നില്ക്കും
ഓരോ ദിനവുമുണരാൻ ശ്രമിക്കുമ്പോൾ
ഒരു തുള്ളി കണ്ണിൽ നിറഞ്ഞു തൂവും
ഒരു ദിനം - നിറകണ്ണുമായുറങ്ങുന്നേരം
ഉണരാതെ പോകട്ടെയുണരാതെ .....!!!)

സങ്കടക്കുന്നിന്റെ ഉച്ചിയിലിരുന്ന്
ഇളം വെയിലുകൊണ്ട ഹൃദയം
താഴു തുറന്നു കാറ്റത്തു പറത്തിയ ചില
കുഞ്ഞു സങ്കടത്തുണ്ടുകൾ ......

തിരികെയേൽപ്പിക്കപ്പെട്ട... പഴയ
ചില പ്രേമലേഖനങ്ങൾ ....
ഒരിക്കലും സൂക്ഷിച്ചു വയ്ക്കപ്പെടാതെ പോയ
ചില സ്നേഹ-സ്വകാര്യ സംഭാഷണങ്ങൾ ...
പാലിക്കപ്പെടാതെ .. സൗകര്യപൂർവ്വം മറക്കപ്പെട്ട
ചില വാഗ്ദാനങ്ങൾ ....
എത്തിപ്പിടിക്കാൻ മെനക്കെടാതെ പോയ
ചില ചെറിയ - വലിയ ലക്ഷ്യങ്ങൾ ...
നീക്കി വയ്ക്കപ്പെടാതെ പോയ  സമ്പാദ്യങ്ങൾ  ...
നിറവേറാൻ മടി കാണിച്ചു മാറി നിന്ന ചില കടമകൾ ....!!

സങ്കടത്തുണ്ടുകൾക്ക് ഭാരം കൂടുന്നുവോ???
"സ്ത്രൈണത" വെടിഞ്ഞു ചാടിയെണീറ്റ്
"പൗരുഷമാർജ്ജിച്ച " ഹൃദയം ,
കനം കൂടിയ തുണ്ടുകളെ കുനു കുനാ കീറിയെറിഞ്ഞു ....!
പിന്നെ,
ഉച്ചവെയിൽച്ചൂടേറ്റു കരിയും മുൻപ്  കുന്നിറങ്ങി വന്ന്
സങ്കടമുറിയടച്ചു തഴുതിട്ട് ഏഴാം താഴിട്ടു പൂട്ടി,
താക്കോൽ ദൂരെയെറിഞ്ഞു കളഞ്ഞു !!!!

ആർക്കെങ്കിലുമറിയുമോ .....അതെവിടെയുണ്ടെന്ന് ????

വേറൊന്നിനുമല്ല ,
വെളിച്ചത്തിൽ തകർന്നു വീണ ചിലത്
ഇരുട്ടിൽ വീണ്ടെടുക്കാൻ
ഞാനാഗ്രഹിക്കുന്നു....!!

Tuesday 9 December 2014

ഒരു നുണക്കഥ

കുഞ്ഞുവച്ഛ സമ്മാനിച്ച ഒരലമാരപ്പുസ്തകം ....
അതിന്മേലാണ് കുഞ്ഞപ്പന്റെ ഇപ്പോഴത്തെ അഭ്യാസം !!

മുറിമീശയും ചുളിവുവീണ കവിളും മുടിയില്ലാത്തലയുമുള്ള
ബഷീറപ്പൂപ്പനെ കക്ഷിക്ക് "ക്ഷ "പിടിച്ചു.....
എങ്ങനെയൊളിപ്പിച്ചാലും കുഞ്ഞിക്കൈകൾ തപ്പിപ്പിടിച്ചു
വലിച്ചെടുക്കുന്നതോ ......."ശിങ്കിടി മുങ്കൻ "...

അത് തലതിരിച്ചു പിടിച്ചു മീശമാധവന്റെ
"കപ്പലു മയ്യത്തു "ഡയലോഗു "പോലെ ആശാനൊരു
പുസ്തകവായന തുടങ്ങും  .....
അപ്പോത്തന്നെ  തോറ്റു തൊപ്പിയിട്ട "അമ്മക്കുട്ടി "
കുഞ്ഞപ്പനെ നീട്ടി വിളിക്കും....
"എടാ ശിങ്കിടി മുങ്കാ ...."
എന്തോ......ന്നു മറുവിളി കേട്ട് കുഞ്ഞന്റെ കുട്ടിച്ചിരി.....!!

ഈയിടെയായി ചില കുഞ്ഞിച്ചോദ്യങ്ങൾക്കു മുന്നിൽ
"നുണയമ്മ " അന്തം വിട്ടു കുന്തം വിഴുങ്ങുന്നു....!!
ഉത്തരങ്ങളിലെ ഗമണ്ടൻ നുണകളോർത്ത്‌
"പൊറുക്കണേ ശിവനേ" യെന്ന്"ഉത്തരം " നോക്കി വിളിക്കുന്നു....

ചെമപ്പൻ കണ്ണുരുട്ടി ചെമ്പൂ വിറപ്പിച്ച്
ചെമ്പൻ പൂവൻ പുള്ളിപ്പിടയെ
ഓടിപ്പാഞ്ഞു കൊത്തിയമർത്തുമ്പോൾ
അതിശയക്കണ്ണ്‍ വിടർത്തി കുഞ്ഞൻ വക ചോദ്യം....

"അതെന്താമ്മാ ..."

പൂവനും പിടയും ആനകളിക്കുന്നുവെന്നു നുണയമ്മ ...!

കുഞ്ഞുണ്ണിയ്ക്ക് ഏറെയിഷ്ടമുള്ള അനിമൽ പ്ലാനെറ്റിൽ
രണ്ടാനകളുടെ കസർത്തു കണ്ട് ...
വീണ്ടും വന്നു പഴയ ചോദ്യം....

"അതെന്താമ്മാ ...??"

നുണച്ചിപ്പാറുവമ്മ പാട്ടുപാടി ....
"കൊക്കണാം വണ്ടീ ...."
കുഞ്ഞപ്പൻ ...ഹായ് ...എന്നു കൈകൊട്ടിച്ചിരിച്ചു ...!

നിറഞ്ഞ സദസ്സിൽ , അലങ്കരിച്ച വേദിയിൽ
സുന്ദരിച്ചേച്ചിയുടെ കഴുത്തിൽ ഒരങ്കിളിട്ട
സ്വർണ്ണത്താലിത്തിളക്കം കണ്ട്
കുഞ്ഞൂട്ടന്റെ കണ്ണു മഞ്ഞളിച്ചു ....

കൗതുകക്കണ്ണുയർത്തി വീണ്ടും ചോദ്യമെത്തി...
 'അമ്മാ ..എന്താത് ???'
ഇത്തവണ ഉത്തരമെളുപ്പം ...."കല്യാണം "

"കല്യാനം "എന്നു ആവർത്തിച്ചുരുവിട്ടു നടന്നു കുഞ്ഞൂഞ്ഞപ്പൻ ....!

മഞ്ചാടി 4 കാണുന്നതിനിടെ "കല്യാണക്കുഴപ്പം " തലപൊക്കി ...

"കല്യാണമോ അതെന്താ ?" എന്ന് ചോദിച്ച
മഞ്ചാടിയിലെ കടുവച്ചാർക്കൊപ്പം
കുഞ്ഞുണ്ണ്യാരും ചോദ്യക്കണ്ണെറിഞ്ഞു ...

"ആണും പെണ്ണും ഒന്നിച്ചു ജീവിക്കുന്നതാണു കല്യാണമെന്ന് "
കഥയിലെ അപ്പൂപ്പൻ കടുവക്കുട്ടനോടു പറഞ്ഞത്
കുഞ്ഞൂട്ടനു പിടിച്ചില്ല....
കഥയമ്മ പറയണം ഉത്തരം...
വലഞ്ഞൂല്ലോ ....

ഒടുവിൽ ,ഭിത്തിയിലെ കല്യാണഫോട്ടോ കാട്ടിപ്പറഞ്ഞു...
"ഇതാണ് കല്യാണം "
ഫോട്ടോ സൂക്ഷിച്ചു നോക്കി കുഞ്ഞൂസൻ
തറയിലുരുണ്ടു നെലോളിച്ചു ......

"ഫോട്ടയില് മോനില്ലേ....മോനെ ഇപ്പം കാണണേ ...."

വംശ വർദ്ധനവിന്റെ ശാസ്ത്രീയ പാഠങ്ങൾ
ബയോളജി മാഷ്‌ പഠിപ്പിയ്ക്കുമെന്ന ആശ്വാസത്തിൽ ....
ഒരുപക്ഷെ ...അതിനും മുൻപേ ...
ഒരാണായതു കൊണ്ടു മാത്രം ...
ചിലത് അവനു എളുപ്പത്തിൽ മനസ്സിലാകുമെന്ന ധാരണയിൽ
നുണയമ്മ ...മറ്റൊരുത്തരം തേടി....

( എട്ടാം ക്ലാസ്സിൽ ...ചെമ്പരത്തിപ്പൂവിന്റെ പരിചേഛദം
വരച്ചു പഠിച്ചപ്പോഴാണ് പെണ്ണായിരുന്നിട്ടു കൂടി ...
ചില വാക്കുകൾ ഹൃദയം ആദ്യമായി കേൾക്കുന്നത് ...

പെണ്‍കുട്ടികൾ പലതും അറിയുന്നതും പഠിക്കുന്നതും
വൈകി മാത്രമാണോ ??
ബയോളജി മാഷിന്റെ ദ്വയാർത്ഥ പ്രയോഗങ്ങളിൽ
ആണ്‍കുട്ടികൾ തലയറഞ്ഞു ചിരിച്ചതിന്റെ
കാരണം പിടികിട്ടിയത് എത്രയോ കാലങ്ങൾ കഴിഞ്ഞ് ...!!!!)

എന്തായാലും ,
കഥയമ്മ നെട്ടോട്ടത്തിലാണ് ....
പുതിയ പുതിയ നുണക്കഥകൾക്കായി ....

ഹൃദയത്തിന്റെ വ്യാകുലതയിത്രമാത്രം ...
ഒടുക്കം ....
കഥയെല്ലാം കഥയില്ലാക്കനവാകുമ്പോൾ
അമ്മയൊരു ഗമ ഗമണ്ടൻ നുണയാണെന്ന്
എന്റെ കുഞ്ഞു പറയാതിരിക്കട്ടെ......

Sunday 7 December 2014

ചുംബനം വരുത്തി വച്ചത് ....

ചില ചുംബന വിനകൾ....
ഒരുമ്മയിലെന്തിരിക്കുന്നു...?
ഒരുമ്മയിലെന്തൊക്കെയിരിക്കുന്നു !!!!!
ഇരിക്കുകയോ നിൽക്കുകയോ
നടക്കുകയോ കിടക്കുകയോ ചെയ്യട്ടെ...
പറഞ്ഞു വന്നത് മറ്റൊന്നുമല്ല...
ചില ചുംബന പ്രത്യാഘാതങ്ങളെക്കുറിച്ചാണ്...
ഇന്നത്തെ പത്രത്താളിലെ
പ്രധാന പേജിൽ കണ്ട
ചില ചിത്രങ്ങൾ ...
വഴിയരികിൽ പണ്ടു വായിനോക്കിയ
ബി ഗ്രേഡ് സിനിമാ പോസ്റ്റർ പോലെ...!
അതുകണ്ടു പ്രചോദനമുൾക്കൊണ്ട്
വിരഹ വിധുരയായൊരു ചേച്ചിയുടെ നെടുവീർപ്പ് ....
"കേട്ട്യോനടുത്തില്ലാതെ പോയല്ലോ...."
പല്ലില്ലാത്ത തൊണ്ണ് കാട്ടി അപ്പുറത്തെ
വല്യപ്പൻ ആരോടെന്നില്ലാതെ പറഞ്ഞു...
"ഓ അവളു പോയശേഷം ഉമ്മവയ്ക്കാനൊത്തിട്ടില്ല ..."
കറിയ്ക്കുപ്പു പോരേയെന്നു ശങ്കിച്ച്
കായ നുറുക്കുന്നതിനിടയിലൊരു
വീട്ടമ്മയുടെ ആശങ്ക...
"ദൈവമേ ,മോള് വൈകിട്ടു ക്ലാസ്സു കഴിഞ്ഞു വരുമ്പോൾ
ആരെങ്കിലും കയറി ചുംബിക്കുമോ?"
എന്നെത്തെയും പോലെ കക്കൂസിൽ
പത്രവുമായിക്കയറിയ ചേട്ടൻ
മണിക്കൂറൊന്ന് കഴിഞ്ഞിട്ടും
പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല...
ചന്തി ചുംബനത്തിലുടക്കിപ്പോയിരിക്കാം ....
"നമുക്കുമ്മ വച്ചു കളിക്കാമെന്നൊരു "തമാശ
അയലത്തെചെക്കനോട് പറഞ്ഞതിന്
പൊതിരെ തല്ലു കിട്ടിയൊരു പത്തുവയസ്സുകാരി
പത്രമെടുത്തു ചുടുചോറു പൊതിഞ്ഞു...!
ചന്തനേരത്തു പ്രൈവറ്റ് ബസ്സിൽ
തിക്കിത്തിരക്കിക്കയറിയ ഒരുവളോട്
മൂന്നിൽ മൂന്നുവട്ടം തോറ്റ കിളിപ്പയ്യൻ
ചോദിച്ചതൊരു ചുംബനം....!!
ചുംബനത്തിന്റെ "ബ " ഏതാടായെന്നു
പെണ്ണിന്റെ മറുചോദ്യം...
ഡ്രൈവർ ബായിയ്ക്കു കൊടുത്ത ഡബിൾ ബെല്ലിനൊപ്പം
അവനടിച്ചതൊരു ബ ബ്ബ ബ ബ്ബ...!
പത്രത്തിൽ വന്ന ചുംബന ഫോട്ടോയ്ക്കു
പിന്നാലെ പത്രമോഫീസിൽ കിട്ടിയതൊരു
വിവാഹഫോട്ടോ ...!!
വീട്ടുകാർ നടക്കാതെ മുടക്കിയൊരു പ്രേമവിവാഹം
ഇന്ന് 11 മണിയുടെ ശുഭ മുഹൂർത്തത്തിൽ നടന്നുവത്രേ....!!
തിരോന്തരം സെൻട്രൽ തീയേറ്ററിൽ
പടമോടാതെ തളർന്നിരുന്ന ചില ഇക്കിളി ഞരമ്പുകൾ
ചുംബനപ്പടം കാണാൻ (അതോ പടമെടുക്കാനോ ...?)
കൊച്ചിയിലേക്കു വണ്ടി കയറി പോലും....
അവരുടെ അച്ചിമാർ കാത്തിരിപ്പു തുടരട്ടെ.....
ഇതിനിടയിലെവിടെയോ കേട്ടൊരു
അടക്കം പറച്ചിൽ.....!
"എന്നാലും അവരുടെയൊക്കെയൊരു ഭാഗ്യമപ്പീ ....
ഇടിവണ്ടിയിലിടിച്ചിട്ടു കയറിയല്ലേ ഉമ്മ വച്ചത്...!!"
അങ്ങനെ ചുംബനത്തിനും കിട്ടി
പോലീസ് എസ്കോർട്ട് !!!
ഒരു എയർപോർട്ട് ചുംബനം കണ്ടു
ബോധം കേട്ട വല്യമ്മയെപ്പേടിച്ചു
വന്നിറങ്ങിയാലുടനെ ഭാര്യയെ
കണ്ണുകൾ കൊണ്ടു മാത്രം ചുംബിക്കുന്ന
അങ്ങേ വീട്ടിലെ പ്രവാസി ഭർത്താവ്,
ഇന്ന് വൈകുന്നേരത്തെ മടങ്ങിപ്പോക്കിൽ
വാതിൽക്കൽ നിന്ന കണ്ണീർച്ചുണ്ടിൽ മുത്തമിട്ടു...!!
(അടുത്ത് നിന്ന വല്യമ്മ പത്രമെടുത്തു വിയർപ്പാറ്റി ...!!)
ആകാശവാണി ഡൽഹി റിലേ മലയാളം വാർത്തയിൽ
നമ്മുടെ റീന ചേച്ചി ചുംബനമെന്നു വായിച്ച കേട്ട്
ആദ്യമായൊരു പരസ്ത്രീയെ ചുംബിക്കാൻ തോന്നി....
ചുംബനം വരുത്തി വയ്ക്കുന്ന ഓരോരോ വിനകളേ .....!!
പിൻകുറിപ്പ് -
ആരും അധികമോർക്കാത്തൊരു ചുംബനത്തെക്കുറിച്ച്...
ഈശ്വരന്റെ ചുംബനത്തെക്കുറിച്ച് ....
പ്രിയ എഴുത്തുകാരൻ പെരുമ്പടവത്തിന്റെ വിവരണം....
"പല മുഖങ്ങൾ മെനയുമ്പോഴാണ്‌ അതിലൊരെണ്ണം
അവനു പ്രിയപ്പെട്ടതായി തോന്നുന്നത് ....
ആ മുഖത്ത് അവൻ ചുംബിക്കും....
ഈശ്വരന്റെ ചുംബനമേൽക്കുന്നവൻ
നബിയാകും ...ക്രിസ്തുവാകും ....ബുദ്ധനാകും ....
മുഴുമിക്കാതെ വിട്ട തിരുരൂപങ്ങളാണ് നമ്മളൊക്കെ ...."

പരകായപ്രവേശം

പറയാതെ വയ്യ!!!
ഹൃദയത്തിനു ചില ദുശ്ശീലങ്ങളുണ്ട് !
ചില നേരങ്ങളിൽ ആരോടും ഒന്നും മിണ്ടാതെ
അതൊരൊറ്റപ്പോക്കാണ് .....!
'പരകായപ്രവേശത്തിലേക്കൊരു പൂച്ചനടത്തം' !!
സമയമോ സന്ദർഭമോ നോക്കില്ല....
അതിന്റെ ഫലമോ ....
ഹൃദയത്തിനു കിട്ടുന്നതു കടുത്ത "മനോ "വേദന..
അതിരാവിലെ ,പുൽത്തലപ്പിനെ നോവിച്ച്
മഞ്ഞുതുള്ളി പറഞ്ഞൊരു സ്വകാര്യം കേട്ടു നാണിച്ച ചൂലു കൊണ്ട്
മുറ്റത്തെ കരിയിലകൾക്ക് ചിത കൂട്ടുമ്പോഴാണ്
പരകായ പ്രവേശത്തിലേക്ക് ഹൃദയം നടന്നു കയറിയത്....!
അപകടത്തിൽ പെട്ട പരിചയത്തിലുള്ള ഓട്ടോ ഡ്രൈവറും
അയാളുടെ എട്ടു മാസം ഗർഭിണിയായ ഭാര്യയും....!
അടുത്ത വീട്ടിലെ ചേച്ചി അയാളുടെ മരണത്തെപ്പറ്റിയും
ചികിത്സാച്ചെലവ് വരുത്തി വെച്ച വൻ ബാധ്യതയെപ്പറ്റിയും
വാതോരാതെ പ്രസംഗിച്ചതും
ഒടുവിൽ "കഷ്ടം " എന്ന് മൂക്കിൽ വിരൽ മുട്ടിച്ചതും കണ്ടപ്പോൾ
ഹൃദയത്തിനു സങ്കടം വന്നു പോയി....!
അപകടങ്ങളും ദുരന്തങ്ങളും അടുത്ത വീടിന്റെ
മതിൽക്കെട്ടുവരെ മാത്രമെന്ന
ചിലരുടെ സാമാന്യബോധത്തോടു സഹതപിച്ച്
ഹൃദയമൊരു പൂർണ്ണ ഗർഭിണിയായി അലമുറയിട്ടു....
കരഞ്ഞു കലങ്ങിയ കണ്ണുമായി
തിരികെവന്ന ഹൃദയത്തെ
വീണ്ടും പരകായ പ്രവേശമെന്ന "ബാധ" പിടികൂടി...!
ഇപ്രാവശ്യം പണി പറ്റിച്ചതു മനോരമയുടെ മുൻപേജ് ....
മനം മടുത്തു മനപ്പൂർവ്വം മുടക്കിയ പത്രപാരായണം
പുനരാരംഭിക്കാമെന്നേ കരുതിയുള്ളു...
(ഇ-പത്രങ്ങൾക്കു നന്ദി...ഇല്ലെങ്കിൽ സാമൂഹ്യജീവിതം മതിയാക്കി
മനസ്സു കാട് കയറിയേനെ ...)
അപ്പോഴുണ്ട്, ഒരു ചരുവം വെള്ളത്തിൽ
ശ്വാസം മുട്ടിപ്പിടഞ്ഞ ഒന്നരവയസ്സുകാരന്റെ
അമ്മയുടെ നെഞ്ചിൽക്കയറി കുത്തിയിരിക്കുന്നു ഹൃദയം...!!
കണ്ണീരു വറ്റിയ കണ്ണുകളുമായി ഒരറ്റത്തിരുന്ന ഹൃദയത്തെ
കീറിമുറിക്കാൻ പിന്നെയെത്തിയതൊരു c -സെക്ഷൻ കത്രിക...
അതിന്റെ മൂർച്ചയിൽ നിന്ന് രക്ഷപ്പെടാൻ
ഹൃദയം ഓടിക്കയറിയതോ ....
ഒരനാസ്ഥയുടെ ബാക്കിപത്രമായി ജീവനറ്റു കിടന്ന
ഭാര്യയുടെ അരികിൽ ,
ഭൂമിയുടെ വെളിച്ചം താങ്ങാനാവാതെ
കുഞ്ഞിക്കണ്ണുകൾ ഇറുകെയടച്ചു
കാറിക്കരഞ്ഞ പെണ്‍കുഞ്ഞിനെ ചേർത്തുപിടിച്ചു വിതുമ്പിയ
യുവാവിന്റെയുള്ളിലേക്ക്....!
അവിടെ മരിച്ചു മരവിച്ചിരുന്ന ഹൃദയത്തെ
തട്ടിയുണർത്തി പുറത്തെത്തിച്ചപ്പോഴാണ്
"പരകായപ്രവേശത്തിന്റെ "മറ്റൊരു സാധ്യത തെളിഞ്ഞത്....!
അങ്ങേ വീട്ടിലെ കറുമ്പൻ ചെക്കൻ
അതിനപ്പുറത്തെ കാട് കയറിയ പറമ്പിലെ
ഒറ്റനിലവീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന ഭ്രാന്തത്തിയെ
ഉപദ്രവിച്ചു പോലും....!
കേട്ട പാതി കേൾക്കാത്ത പാതി...
ഹൃദയമൊരൊറ്റപ്പോക്ക് ...!
ഫലമോ?? തരിശുഭൂമിയിൽ
തറച്ചു കയറ്റപ്പെട്ട കുറ്റിമുനയുണ്ടാക്കിയ
മുറിവിൽ ഹൃദയത്തിനു നീറി .....
പോയപോലൊരു പൂച്ച നടത്തം നടന്ന്
ഹൃദയം തിരികെ വന്നു....
ഒക്കെ ശരി തന്നെ....
എന്നാലിതിനിടയിൽ നടക്കപ്പെടാതെ പോകുന്ന
ചില "പരകായ പ്രവേശങ്ങളുണ്ട് "...!
ബസ്സിൽ തിക്കിത്തിരക്കി ,കഷ്ടപ്പെട്ട് നേടിയ സീറ്റിൽ
കണ്ണടച്ചിരുട്ടാക്കിയിരിക്കുമ്പോൾ ,
നീണ്ട ക്യൂവിന്റെയിങ്ങേയറ്റത്തു നിന്നും
ചില പരിചയങ്ങളുടെ പേരിൽ മുന്നിലെത്തുമ്പോൾ,
ജോലിത്തിരക്കിൽ മറക്കപ്പെടുന്ന
കുഞ്ഞുകാര്യങ്ങൾക്കുവേണ്ടി വെറുതേ വഴക്കടിക്കുമ്പോൾ ,
എരിപൊരി പനിക്കുഞ്ഞുങ്ങൾക്കിടയിലൂടെ
"ചങ്ങാതി" വൈദ്യന്റെ മുറിയിലേക്ക് ആദ്യമിടിച്ചു കയറുമ്പോൾ,
അങ്ങനെയങ്ങനെ ഒരായിരം കാര്യങ്ങളിൽ ..ഹൃദയം
"പരകായ പ്രവേശത്തിന്റെ" അനന്ത സാദ്ധ്യതകൾ
കാണാറില്ല.....!!!
പകരം, അപ്പോഴൊക്കെയും ..
സ്വാർഥതക്കമ്പിളി പുതച്ച്‌
ഹൃദയമൊരു പൂച്ചയുറക്കത്തിലാണ് ...
ഇടയ്ക്കിടെ ...മുരണ്ടു , ചുരുണ്ടൊരു .."പൂച്ചയുറക്കം"... !!!

തൃക്കാർത്തിക വിശേഷങ്ങൾ

ഇന്ന് തൃക്കാർത്തിക .............
മഞ്ഞു വീണു തുടങ്ങിയ നേരത്താണ്
മുറ്റത്ത്‌ ചെരാതുകൾ നിരത്തിയത്....
രാജമല്ലിയ്ക്കപ്പുറത്തെ മഹാഗണിക്കൊമ്പിൽ
പുതുതായി കൂട് കൂട്ടിയ കാക്കച്ചി
ഇടയ്ക്കിടെ ഏറു കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.....
അവളുടെയാ നോട്ടം കണ്ട്
എള്ളെണ്ണയിൽ മുങ്ങി ,
തെളിയിക്കപ്പെടുന്ന നിമിഷവും കാത്തു കിടന്ന
ഒരു വെളു വെളുമ്പൻ "തിരിപ്പെണ്ണ്‍ "
ധൃതിയിൽ പ്രാർത്ഥനക്കണ്ണടച്ചു ...!!
കാർത്തികച്ചെരാതുകൾ കണ്ണു തുറന്നപ്പോഴേക്കും
ഹൃദയം ഓർമ്മക്കൂടിന്റെ വാതിൽ ചാരി....
ഓർമ്മയിലെ "കാർത്തികയ്ക്ക് " കാത്തുവെന്നു മറുപേര് ...!
മൂന്നു ബിയിലെ മുൻ ബെഞ്ചിന്റെയറ്റത്ത്‌
കണക്കുമായി മല്ലിട്ടിരുന്നപ്പോഴാണ്
ശിപായി മാമന്റെ വരവ്...
"കാർത്തികയെ H M വിളിക്കുന്നു......"
അവളുടെ ചാരക്കണ്ണുകൾ കൊളുത്തിയ
ചങ്ങലവട്ടയുടെ വെളിച്ചത്തിൽ
ഒരു ജോഡി പെണ്‍കണ്ണുകളുടെ അസൂയപ്പിടച്ചിൽ...
തിരികെ വന്നു പുസ്തകസഞ്ചിയെടുക്കുമ്പോൾ
"കാർത്തികക്കണ്ണുകളിൽ " കണ്ടതൊരു "കരിന്തിരി "~!!!
ദിവസങ്ങൾക്കു ശേഷം ക്ലാസ്സിലെത്തിയ കാത്തുവിന്റെ
എണ്ണ മെഴുക്കു പുരണ്ട യൂണിഫോമിന്റെ
പൊട്ടിയ ഹൂക്ക് പിൻ ചെയ്തുറപ്പിച്ച നേരത്ത് ....
അടക്കിയ ശബ്ദത്തിൽ അവൾ പറഞ്ഞു....
"കഴുത്തില് തുണി മുറുക്യാ
നമ്മള് ചാവണത് ശ്വാസം മുട്ടീട്ടാ....."
അച്ഛനില്ലാക്കുട്ടിയെന്ന മേൽവിലാസം
എന്നേയ്ക്കുമായി കെടുത്തിയത്
അവളുടെ കണ്ണിലെ "കാർത്തിക വെട്ടം..."!!
ചെറിയോത്തു താഴത്തെ ചന്ദ്രാമ്മയുടെ കണ്ണിലെ നിലവിളക്ക്.....
വീണയെന്ന "കാർത്തിക :നക്ഷത്രക്കാരി....
"കാർത്തിക നാളാ ...കീർത്തി കേൾക്കും...."
എന്നു സന്തോഷ ച്ചിരിയോടെയുള്ള അവരുടെ പതിവു പല്ലവി....
വീണ കേൾപ്പിച്ച "കീർത്തി"യിൽ ചന്ദ്രാമ്മ വീണു...!!
സ്വയം തെരഞ്ഞെടുത്ത ബസ്‌ ഡ്രൈവർ
"വണ്ടികൾ" പലതുമോടിച്ചു തെളിഞ്ഞവനാണെന്നും ...
അതിൽ പഞ്ചറായവയുണ്ടെന്നും ...
പാവം വീണയറിഞ്ഞില്ല ....!
അതുകൊണ്ടു തന്നെ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ
പോറ്റുന്ന തിരക്കിലാണു "കാർത്തികക്കീർത്തി "!!
തിരുവനന്തപുരം - കൊല്ലം റൂട്ടിൽ
സ്ഥിരം ട്രെയിൻ യാത്രക്കാർക്കു മാത്രം സ്വന്തമായൊരു
"കാർത്തികക്കാഴ്ചയുണ്ട് ...."
കായലിനു കുറുകെ കടന്നു പോകുന്ന
തീവണ്ടിയുടെ ജാലകത്തിലൂടെയുള്ള
"തൃക്കാർത്തികച്ചിത്രം ...."!!
ആകാശം നിറയെ ഒരായിരം കാർത്തിക നക്ഷത്രങ്ങൾ .....
ദൂരെ ഭൂമിയിലെ നക്ഷത്രങ്ങളായി
വീടുകളിലെ കാർത്തിക വിളക്കുകൾ....
പുതിയൊരു കാർത്തികയോർമ്മ തേടി
ഹൃദയം കൂടു വിട്ടിറങ്ങുന്നു ....!!.
നാട്ടുവെളിച്ചം മങ്ങിയ ഇടവഴികൾ കടന്ന് ,
വീടുകളുടെ കണ്ണുകളിൽ തെളിഞ്ഞു കത്തിയ ചെരാതിന്റെ വെട്ടത്തിൽ ....
ഹൃദയം വെറുതെയലഞ്ഞു .....
ഭജനക്കുടിലുകളിലെ നെയ്മണവും കൊണ്ടു വന്ന കാറ്റിൽ ....
കാച്ചിലും ചേമ്പും കൂടിക്കലർന്ന പുഴുക്കിന്റെ സ്വാദു മണത്തിൽ ....
ഉരുകിയിറങ്ങുന്ന എള്ളെണ്ണയുടെ ഗന്ധത്തിൽ ......
അലഞ്ഞു തിരിഞ്ഞു വന്നു കയറുമ്പോൾ
കുഞ്ഞിക്കൈ നീട്ടിയ ഇളനീർ മധുരത്തിൽ
ഹൃദയമലിഞ്ഞു .....!!
ഇനി ....നിറയെ ഓർമ്മകളുമായി കാത്തിരിക്കാം....
അടുത്ത തൃക്കാർത്തികയ്ക്ക് ......

ഇങ്ങനെയും ചില "മേഘപടങ്ങൾ "....

കൊതിച്ചു കൊതിച്ചിരുന്ന ചിലത് സ്വന്തമാക്കുമ്പോൾ
ലോകം പിടിച്ചടക്കിയ സന്തോഷം തോന്നാറില്ലേ??
ഇന്ന് അങ്ങനെയൊരു സന്തോഷത്തിലാണ് ഹൃദയം...!!

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുള്ളിലെ ബുക്ക്‌ സ്റ്റാളിൽ
വെറുതെയോരോന്നു പരതുമ്പോൾ ....ഒരു മുഖം ....!
എന്നും കണ്ണിമ ചിമ്മാതെ നോക്കിയിരുന്ന കണ്ണുകൾ ...
പി .പദ്മരാജൻ .....

ഒരു ചുവന്ന പനീർപുഷ്പ്പത്തിന്റെ പശ്ചാത്തലത്തിൽ ..."ലോല".....

അയ്യോ ....എന്ന വിളി കേട്ട് കടക്കാരൻ എട്ടു നിലയിൽ  ഞെട്ടി...!!!!
പുസ്തകം വാങ്ങി പുതുമണം നുകർന്നു നെഞ്ചോട്‌ ചേർത്തു ...
പിന്നെ "ലോല"യിലേയ്ക്ക് ....

"കുട്ടിക്കാലത്ത് മേഘങ്ങളിൽ രൂപങ്ങളെ കണ്ടെത്താൻ കഴിയുന്ന
മനുഷ്യരുടെ ജീവിതം ..വളരുമ്പോൾ ദുഃഖ പൂർണ്ണമാകാറുണ്ട് ...
പെണ്‍കുട്ടികളുടേതു വിശേഷിച്ചും ....."--------"പദ്മരാജൻ."

തെല്ലോരതിശയത്തോടെയും ഒപ്പം ഭയത്തോടെയുമാണ്‌
ആ വരികൾ വായിച്ചത്.....!!!!
കാരണം,
പഞ്ഞിക്കെട്ടു പോലെയുള്ള മേഘങ്ങളെ നോക്കിയിരിക്കാൻ
എന്നും ഇഷ്ടമായിരുന്നു.....!

തെളിഞ്ഞ പകലുകളിൽ ,
മേഘച്ചിത്രങ്ങൾ നോക്കി വെറുതേയിരിക്കാൻ
ഇന്നും ഇഷ്ടം......

യാത്രകളിൽ ,
മനപ്പൂർവ്വം തേടിപ്പിടിച്ചു ഇരിപ്പുറപ്പിയ്ക്കുന്ന
ജനലരികിലെ സീറ്റിൽ ....
വെറുതേ പുറത്തേയ്ക്കു നോക്കിയിരിക്കുമ്പോൾ
അറിയാതെയെങ്കിലും കണ്ണുകൾ തേടുന്നത്
മേഘരൂപമാർന്ന കിനാക്കളെ ....!!

ഹൃദയം കണ്ടെത്തിയ മേഘ"പട"ങ്ങളിൽ ചിലതിങ്ങനെ.....

സ്വപ്നം മധുരിച്ച യാമങ്ങളിലെപ്പോഴോ
ഊതിപ്പറത്തിയ അപ്പൂപ്പൻ താടിത്തുണ്ടുകളെ .....

കവിളത്തെ കാക്കപ്പുള്ളി തലോടി ,
നാണിച്ചിരുന്നൊരു പെണ്‍കിടാവിനെ...

വൈക്കോൽക്കൂനയ്ക്കു മുകളിൽ ചുരുണ്ടു മയങ്ങിയ
പൂച്ചക്കുഞ്ഞിന്റെ വെളുത്ത രോമക്കുപ്പായത്തെ ....

മഞ്ഞ വെയിൽത്താഴ്വാരത്ത് ,
വേരുകൾ ഭൂമിയിലാഴ്ത്തി ധ്യാനിച്ചു പന്തലിച്ച
പേരാൽ മുത്തശ്ശനെ .....
അതിന്റെ തുഞ്ചത്തെ തൂക്കണാംകുരുവിക്കൂടിനെ ...

വെളുവെളുത്ത ആട്ടിൻ പറ്റങ്ങൾക്കു നടുവിൽ നിന്ന്
ഉണ്ണീശോയെ നെഞ്ചോടു ചേർത്തു സാകൂതം നോക്കിയ കന്യാമ്മയെ....

അങ്ങനെയങ്ങനെ ...മേഘങ്ങൾക്കിടയിൽ മിഴികൾ  തിരഞ്ഞത്
രൂപങ്ങൾക്കൊപ്പം ...ചില രൂപക്കൂടുകളെയും !!

ഏതോ മഴക്കാലത്താണ്
ഉത്തരീയം കാറ്റിൽപ്പറത്തി ഉറിയിൽ വെണ്ണ തേടിയ
ഉണ്ണിക്കണ്ണനെ കണ്ടെത്തിയത് ...

അതിൽപ്പിന്നെ ,പാവമോളെ ദൂരെയെറിഞ്ഞു
പാവയുണ്ണിയെ തിരഞ്ഞു നടന്നു...
പിറന്നാളിന് ഒരാണ്‍പാവയെ വാങ്ങിത്തരാൻ ശഠിച്ചതും അപ്പോഴാണ്‌ ....
(നടക്കാതെ പോയ ആ മോഹം മനസ്സിന്റെ
 അബോധതലത്തിലുണർന്നിട്ടാവും ...ഗുരുവായൂരെ നടയ്ക്കൽ നിന്ന്
"ഒരുണ്ണിയെത്തരണേ "യെന്നു പറഞ്ഞത്....
ഉണ്ണിക്കണ്ണൻ പണി പറ്റിച്ചു കളഞ്ഞൂലോ ......)

തുടരെത്തുടരെ കണ്ട ഇങ്ങനെ ചില മേഘ  രൂപങ്ങൾ !!

എന്തായാലും ഒരു സുപ്രഭാതത്തിൽ കണ്ണുകൾ
മേഘചിത്രങ്ങൾ വരയ്ക്കാൻ വിസമ്മതിച്ചു...!
കാരണം ,
അന്നേ ദിവസം ഭൂമിശാസ്ത്രം പഠിപ്പിച്ച മാഷ്‌
മേഘങ്ങളെ തരംതിരിച്ചു കളഞ്ഞു...!

പിന്നെപ്പിന്നെ മേഘങ്ങൾ കാണുമ്പോഴേ ഓടിയൊളിക്കും....
"നിംബോ സ്ട്രാറ്റസ് "...എന്നൊക്കെ വായിൽക്കൊള്ളാത്ത
പേര് വിളിച്ചാൽ അവയെന്തു ചെയ്യും....

വീണ്ടും മിഴികൾ മാനം നോക്കിയത് കാലങ്ങൾക്കു ശേഷം...!!
അന്ന് കണ്ടത് വേറിട്ട ചില ചിത്രങ്ങൾ ...

മേൽമുണ്ടു മാറിയ ഈറൻ ചുമലുകളുടെ
നഗ്നസൗന്ദര്യം വെളിവാക്കി ,
നനവാർന്ന മുഖത്തോടെ തിരിഞ്ഞു നോക്കി നടന്നൊരു
യുവതിയെ ....

ജടയിറങ്ങി ,ആർത്തലച്ചു ...
വിരഹക്കണ്ണീരു പടർത്തിയൊഴുകിയ ശിവ ഗംഗയെ ....

മാറിൽ പിണച്ചു ചേർത്ത കൈകളുമായി
എന്റെ കണ്ണിലെ പ്രണയക്കരിങ്കടൽ കുടിച്ചു വറ്റിച്ച
മേഘരൂപനെ ...

മിഴികളുടെ മേഘയാത്ര ഇന്നും അനുസ്യൂതം തുടരുന്നു...
ഒരു വ്യത്യാസം മാത്രം...
"ഗിരിജയുടെ സ്വപ്ന"മെന്ന ചെറുകഥ വായിച്ച ശേഷം
മേഘങ്ങളെ പിന്തുടരുന്ന കൗതുകക്കണ്ണ് ...ഭയം കൊണ്ടു ചുവക്കുന്നു ....

ജീവിതത്തിൽ കടന്നു വന്നേയ്ക്കുമെന്നു പ്രിയ കഥാകാരൻ പറയുന്ന
ഇരുട്ടിലും  "സങ്കട"മഴയിലും ....
മേഘങ്ങൾക്കിടയിലെ എന്റെ കാൽപ്പാടുകൾ
ഞാനെങ്ങനെ കണ്ടെത്തും...???

Tuesday 25 November 2014

മൗനമതിൽ

നമുക്കിടയിൽ നാമറിയാതെ തീർത്തൊരു മതിലുണ്ട്...!!
മൗനത്തിന്റെയൊരു വന്മതിൽ !!
നമ്മളറിയാതെ തന്നെ
അതൊന്നു തകർന്നു വീഴാൻ
ഹൃദയമാഗ്രഹിക്കുന്നു .....
കാരണം....
നിശബ്ദതയുടെ സംഗീതം
എന്റെ കാതുകൾക്കു താങ്ങുവാൻ വയ്യ!
ചില സംഭാഷണങ്ങൾ നടക്കുന്നത്
അഗ്നിപർവ്വത സ്ഫോടനം പോലെ....!
അതുവരെ മനസ്സിൽ തിളച്ചു കൊണ്ടിരുന്നതും
ഉരുകിയുരുകി കരളിനെയുരുക്കിയതും
ഉള്ളു പൊള്ളിച്ചു കനലായെരിഞ്ഞതും
ഒരൊറ്റ പൊട്ടിത്തെറിയിലൂടെ പുറത്തേക്ക് ....
ചില നേരങ്ങളിൽ ഹൃദയം പറയുന്നു...
നിന്റെ നെഞ്ചിലൊരു അഗ്നിപർവ്വതമാവുക !!
ചില സംസാര ശകലങ്ങൾ
മഞ്ഞുപാളികൾ പോലെ..!
മൗനമടർന്നു വീണ നിമിഷങ്ങളിൽ
മഞ്ഞുപോലുരുക്കാനൊരു മൂളൽ മതി..
ഒറ്റപ്പെടലിന്റെ ഇടനേരങ്ങളിൽ
നെഞ്ചിലെ നെരിപ്പോടിലേയ്ക്കൊരു മഞ്ഞു വീഴ്ച ...
ഹൃദയം പതിയെ പറയുന്നു...
നിന്റെ ചുണ്ടിലെ മഞ്ഞുതുള്ളിയാവുക...!!
ചില വാചകങ്ങൾക്ക്
കടലിനേക്കാൾ ആഴം....!
ഹൃദയത്തിന്റെ വിളർത്തു പൊടിഞ്ഞ ചുവരുകളെ
പ്രകമ്പനം കൊള്ളിച്ച്
ആഞ്ഞടിച്ചലറുന്നൊരു നീലക്കടൽ...
നുരഞ്ഞു പതഞ്ഞു തിരമാലകൾ
ഒന്നിനുപുറകെയൊന്നായ് മായ്ച്ചു കളഞ്ഞത്
എന്നിലെ അശാന്തിയുടെ കയ്പ്പിനെ....
അപ്പോഴൊക്കെയും ...ഹൃദയം പറയുന്നു...
നിന്റെ കണ്ണുകളിലൊരു കടലാവുക ..!!
ചില വാക്കുകൾക്ക്
പുതുമഴച്ചാറ്റലിന്റെ കുളിര് ..!!
പെയ്തു തോർന്ന നിമിഷങ്ങളിലെല്ലാം
മനസ്സിലൊരു "പുതുമഴഗന്ധം "...
നേർത്തു നനുത്ത മഴത്തുള്ളികൾ
"മിഴിത്തുള്ളികളായി " താഴേക്ക് .....
ഹൃദയം പറയാതെ പറയുന്നു.,....
നിന്റെയുടലിലൊരു മഴയായ് പെയ്യുക..!!
മൗനമതിലിന്റെ തകർന്ന മണ്‍കട്ടകളിൽ ചവിട്ടി
ഇനി നാം നടക്കുക...
ഇനിയുമിതുവഴി വരാനുള്ള
മറ്റാർക്കൊക്കെയോ വേണ്ടി
നമ്മുടെ കാൽപ്പാടുകൾ
ഇവിടെയുപേക്ഷിക്കുക ....

ഓർമ്മയിലെ പാലപ്പൂ മണം


മാസാന്ത്യങ്ങളിലെ കുഞ്ഞനുമൊത്തുള്ള 
"അമ്മവീട് "യാത്രകൾ സമ്മാനിക്കുന്നത്
 ചെറിയ സങ്കടങ്ങളും വലിയ സന്തോഷങ്ങളുമാണ് !
ഇത്തവണ സന്ധ്യ കഴിഞ്ഞ നേരത്ത് 
സ്റ്റേഷനിൽ ചെന്നിറങ്ങുമ്പോൾ എതിരേറ്റത് ,
ഹൃദയം കൊതിച്ചു കൊതിച്ചിരുന്നൊരു ഗന്ധം!!
കാത്തു കാത്തിരുന്ന ആ സുഗന്ധത്തിനൊടുവിൽ
ഹൃദയം മൂളിയതു പ്രിയ കവിയുടെവരികൾ .....
"അകലെപ്പാലകൾ പൂവിടും ഗന്ധം...
അരികിലാരുടെ സ്നേഹ സുഗന്ധം ?
ഹൃദയ നീഢത്തിനുള്ളിലെപ്പക്ഷി
പഴയൊരോർമ്മയെക്കൊഞ്ചി വിളിപ്പൂ...."
ഓർമ്മയുടെ അങ്ങേയറ്റത്തെക്കൊമ്പിൽ വിടർന്ന പൂവിന്
പാലപ്പൂമണം !!
അടിമുടി പൂത്തൊരു പാല മരം ആദ്യമായിക്കണ്ടത്
ഡിസംബർ മഞ്ഞിന്റെ കുളിരു വീണ സന്ധ്യയിൽ !
അന്നത്തെയാ പത്തു വയസ്സുകാരി
പാലയുടെ സൗന്ദര്യം കണ്ടതു "യക്ഷിക്കണ്ണുകളിലൂടെ ...."
അരപ്പാവാടക്കാരി മുഴുപ്പാവാടയിലെത്തിയപ്പോൾ
പാലപ്പൂ മണത്തിനൊപ്പം ഒഴുകിയെത്തിയത്
ചില ഗന്ധർവ്വ സ്വപ്‌നങ്ങൾ...!!
സ്വപ്നാടനത്തിന്റെ തുടർച്ചകളിൽ
എവിടെനിന്നോ കിട്ടിയ വെളിപാട്....
"ഗന്ധർവ്വനിഷ്ടം നീല നിറം...!!"
അമ്മയുടെ പ്രിയപ്പെട്ടൊരു സാരി
(വെള്ളയിൽ നീല പൂക്കളുള്ളത് )
വാശിപിടിച്ചു വെട്ടിച്ചു പാവാട
തയ്പ്പിച്ചുടുത്തത് "ഗന്ധർവ്വനു"വേണ്ടി മാത്രം....!
കൗമാര വിഹ്വലതകൾ ഭ്രമിപ്പിച്ചൊരു രാത്രിയിൽ ,
ആകാശനീലിമയിൽ നക്ഷത്രപ്പുള്ളികളുള്ള
പട്ടു പാവാടയണിഞ്ഞ് ,
ഓടുമേഞ്ഞ പഴയ "അമ്മവീടിന്റെ "
പാതിച്ചുവരുള്ള വരാന്തയുടെയറ്റത്തെ
ജനലഴികളിൽ പിടിച്ച് ...നേർത്ത നിലാവിൽ
പൂത്തുലഞ്ഞ പാലയുടെ ഗന്ധർവ്വ സൗന്ദര്യം നോക്കി
എത്രയോ നേരം ഹൃദയം കാത്തിരുന്നു...!!
(കാതോർത്തിരുന്ന ഗന്ധർവ്വ സ്വരത്തിനു പകരം കേട്ടത്
അമ്മമ്മയുടെ ശകാരം...."ഈ പെണ്ണിനു നട്ട പ്രാന്താണോ?")
അമ്മയുടെ പേരിൽ ഓഹരി വയ്ക്കപ്പെട്ട
പതിനഞ്ചു സെന്റിന്റെയോരത്ത്
ഗന്ധർവ്വ രൂപമാർന്ന പാലമരം കൂടിയുണ്ടെന്ന കണ്ടെത്തൽ ....
അതു തന്ന സന്തോഷം..!
അച്ഛന്റെ പ്രകൃതി സ്നേഹമറിയുന്നത്‌ കൊണ്ട്
അതൊരിക്കലും മുറിക്കപ്പെടില്ലെന്നു തീർച്ചയായിരുന്നു ....
പിന്നെ ബാധ്യതകൾ ഞെരുക്കിയ
കുടുംബത്തിന്റെ ശ്വാസം മുട്ടൽ അവസാനിപ്പിക്കാൻ
പതിനഞ്ചു സെന്റും പാലയും കൈമാറ്റം ചെയ്യപ്പെട്ടു...!
സ്റ്റേഷനരികിലെ വലിയ പാലമരം നിറയെ
വെളുത്ത കുഞ്ഞു പൂക്കൾ !
ഹൃദയം കീഴടക്കിയ സുഗന്ധം..
കുഞ്ഞന്റെ കൈ പിടിച്ചു അമ്മയോടൊപ്പം വീട്ടിലേക്കു നടക്കുമ്പോൾ
വെറുതേ ചോദിച്ചതാണ്...
"നമ്മടോടത്തെ പാലയിലും നിറയെ പൂക്കളുണ്ടോ അമ്മാ ???
മോനു പാലപ്പൂ അടുത്തു കണ്ടിട്ടില്ല ..ഇന്നവനു കാട്ടിക്കൊടുക്കണം ...."
യാതൊരു ഭാവഭേദവുമില്ലാതെ അമ്മ പറഞ്ഞു...
"ഓ ...അപ്രത്തെ രാജന് ആസ്മ കൂടുമെന്നു പറഞ്ഞു
കഴിഞ്ഞാഴ്ച അതു മുറിച്ചു...."
മനസ്സിൽ പൂത്തുലഞ്ഞു നിന്നൊരേഴിലം പാല
ഒരു മിന്നലിന്റെ വെള്ളി വെളിച്ചത്തിൽ കരിഞ്ഞുണങ്ങി...
വാടിയ മുഖത്തോടെ വീട്ടിലേക്കു കയറുമ്പോൾ
പാല നിന്നിടത്തെ ശൂന്യതയിലേക്ക്
അറിയാതെ കണ്ണുകൾ പരതി .....
രാത്രി,പുതിയ വീടിന്റെ വരാന്തയിൽ
ദൂരെയൊരു അയ്യപ്പൻ പാട്ടീണത്തിനു കാതോർത്ത്
വെറുതേയിരിക്കുമ്പോൾ ..
ഓർമ്മയിലൊരു നീലപ്പട്ടു പാവടയുലഞ്ഞു !!
അന്നേരം.... പാട്ടിനും മേലെ
വൃശ്ചികക്കുളിരിനൊപ്പം ഹൃദയം വിറച്ചത് .....
നഷ്ടമായ ഗന്ധർവ്വ സൗന്ദര്യവും പേറി വന്നൊരു
പാലപ്പൂ വാസനയിൽ...!!!

Wednesday 12 March 2014

പ്രവാസ പുരാണം

പ്രവാസം ഒരു വേദനയാണെന്ന് പ്രവാസിയായൊരു ചങ്ങാതി.......

അക്ഷരമൊന്നു മാറിയാൽ ....അതൊരു വേദന തന്നെയാണെന്ന്
ഹൃദയം തമാശ പറഞ്ഞു.......
എങ്കിലും ഇപ്പോൾ ഹൃദയത്തിനു സംശയം....
ചങ്ങാതി പറഞ്ഞതു നേരാണോ ???
ചോദ്യം പ്രവാസികളായ സുഹൃത്തുക്കളോടാണ് കേട്ടോ...

ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പ്രവാസമെന്തെന്നറിഞ്ഞ ഹൃദയം
തല്ക്കാലം അതിനോടു വിട പറഞ്ഞിരിക്കുകയാണ് ....!!
കാരണമറിഞ്ഞ ചില സുഹൃത്തുക്കൾ ബാലിശമെന്നു കളിയാക്കി....

മുളകെന്തെന്നും എരിവെന്തെന്നും അറിയാത്ത പ്രായത്തിൽ,
പച്ചമുളകരച്ചു തേച്ച് .... നീറുന്ന ചുവന്ന കുഞ്ഞിചുണ്ടുകളുമായി
നിൽക്കുന്ന കുഞ്ഞനെ സങ്കല്പ്പിക്കാൻ പോലും ഹൃദയത്തിനു വയ്യ....!
(ദുബായിലെ ഒരു ഡേ കെയെറിൽ കുഞ്ഞു കുറുമ്പിനു കിട്ടിയ വലിയ ശിക്ഷ !!!)

പകരം.....
മാങ്ങയെറിഞ്ഞു വീഴ്ത്താനും ...
മഴയത്തും വെയിലത്തും മണ്ണിൽ കളിച്ചു തിമിർക്കാനും ...
കുയിലിനെ എതിർപാട്ടു പാടി ചൊടിപ്പിക്കാനും ...
മഞ്ചാടിക്കുരു പെറുക്കിക്കൂട്ടി കുടുക്കയിൽ സൂക്ഷിക്കാനും ...
പ്ലാവിലത്തൊപ്പിയും ഓലയ്ക്കാൽ വാച്ചുമണിഞ്ഞു
വെള്ളയ്ക്കാ വണ്ടിയുരുട്ടി നടക്കാനും ...
മകനെ പഠിപ്പിക്കുന്ന തിരക്കിലാണു ഹൃദയം....!

ഒരു കൊച്ചു വിരഹദു:ഖത്തിലും ,
പഴുത്ത വാളൻപുളി നുണഞ്ഞ് ,
കുനു കുനെയരിഞ്ഞ വിളഞ്ഞ പച്ച മാങ്ങയിൽ
ഉപ്പും വെളിച്ചെണ്ണയും കലർന്ന രസം നുകർന്നു ചിരിക്കുന്ന കുഞ്ഞനെക്കണ്ട് ...
കടന്നു പോയ പ്രവാസകാലത്തിന്റെ കയ്പ്പും മധുരവും വീണ്ടും രുചിച്ച്
ഹൃദയം സ്വയമാശ്വസിക്കുന്നു ....

ആദ്യ വിദേശയാത്രയിൽത്തന്നെ immigration അധികൃതരൊരു പണി തന്നു....
അതിൽ നിന്നു തലയൂരി വിമാനത്തിനകത്തെത്തിയപ്പോഴോ ...
അവിടെയും കിട്ടിയൊരെണ്ണം !!
ആശിച്ചു മോഹിച്ചു കാത്തിരുന്ന window സീറ്റിനു മറ്റൊരവകാശി !!
ഒപ്പം കയറിയ സന്മനസുള്ള ചേട്ടൻ രക്ഷകനായി...
തിരിച്ചു പിടിച്ച സീറ്റിൽ ഗമയിലിരിക്കുമ്പോൾ
മനസ്സ് നിറയെ കാണാൻ പോകുന്ന കാഴ്ചകളുടെ പ്രൗഢി ....

അന്യനാട്ടിൽ ആദ്യ ചുവട് ....
ടാക്സിയിൽ നല്ലപാതിയോടൊപ്പം താമസ സ്ഥലത്തേക്ക് ....
സ്വപ്നം കണ്ട,
കടലിലേക്കു തുറക്കുന്ന ബാൽക്കെണിയുള്ള,
ഏഴാം നിലയിലെ Apartment ...

ഇപ്പൊ പൊളിഞ്ഞു വീഴുമെന്ന മട്ടിലുള്ള
ഒരു വലിയ കെട്ടിടത്തിനു മുന്നിൽ വണ്ടി നിന്നു ..
ലഗ്ഗേജും പൊക്കിയെടുത്തു മുന്നിൽ നടന്ന നല്ലപാതിയുടെ പിറകെ
അമ്പരന്ന ഹൃദയം വച്ചു പിടിച്ചു .....

കെട്ടിടത്തിനുള്ളിൽ കയറിയ പാടെ,
നല്ല ചൂടുള്ള പഴംപൊരി വായിലിട്ടു പറയുന്ന പോലെ ചില സംഭാഷണങ്ങൾ !!!
"അറബികളാണ്...."
മുന്നിൽ നിന്നൊരു പ്രസ്താവന...

"എയർ ഇന്ത്യ " എന്നും..."എയർ ഇന്ത്യ എക്സ്പ്രസ്സ്‌ " എന്നും വിളിപ്പേരുള്ള രണ്ടു ലിഫ്ടുകൾ !!
ആ പേരുകൾക്കു പിറകിലെ കാരണം പിടികിട്ടിയത്
ഒരു മാസത്തിനു ശേഷം ജോലിക്കു പോയിത്തുടങ്ങിയപ്പോഴാണ് ...
ഭാഗ്യമുണ്ടെങ്കിൽ മാത്രം...ലിഫ്ടിൽ കയറിയാൽ താഴെചെന്നിറങ്ങാം !!
രണ്ടും ഇടയ്ക്കു പണിമുടക്കും..
പോരാത്തതിനു ഫ്ലൈറ്റ് എയർ കട്ടിൽ വീഴുന്ന പോലെ കുലുക്കവും...!!!

എന്തായാലും "സ്വപ്ന ഭവനം " കൊള്ളാം ...
ഒരു മുറിയും..അടുക്കളയും...ടോയ് ലെറ്റും !!
(ചില പ്രവാസികൾ എന്തുകൊണ്ട് നാട്ടിൽ കൊട്ടാരം പണിയുന്നുവെന്ന ചോദ്യത്തിന് ഉത്തരം കിട്ടി..)

കടലിലേക്ക്‌ തുറക്കുന്ന ബാൽക്കെണിയിലേക്ക് ആകാംക്ഷയോടെ ചെന്ന
ഹൃദയത്തിനു കാണാൻ കഴിഞ്ഞത്,
കടലിന്റെ "ട" മാത്രമാണ്....കോർണിഷ് എന്ന് വിളിക്കപ്പെടുന്ന ആ സ്ഥലത്ത്
കടലൊന്നും കാണാനില്ല !!!
പകരം കായൽ പോലൊരെണ്ണം....
പിന്നെയൊരു ഗമണ്ടൻ പാർക്കും !
ഇതാണോ ഗൾഫിലെ കടൽ ??
ഹൃദയത്തിന്റെ ഭിത്തികളിൽ ശംഖുമുഖത്തെ
ആർത്തിരമ്പുന്ന പച്ചക്കടൽ ചായം തേച്ചു .....

കണ്ടത് കടലിന്റെ ഭാഗമാണെന്ന ഓർമ്മപ്പെടുത്തൽ പിന്നിൽ നിന്നും.....

സ്വപ്നഭവനത്തിന്റെ മാസ വാടക ആറക്ക സംഖ്യ !!!
ഹൃദയം ഏതോ സിനിമയിലെ ഉർവശിയുടെ കഥാപാത്രത്തെ കൂട്ടുപിടിച്ചു
"ഫർണ്ണിച്ചർ ഇല്ലാത്ത വീട്..."
ഒരു കട്ടിലും ഭിത്തിയിലുറപ്പിച്ച അലമാരയുമായി പ്രവാസ ജീവിതം തുടങ്ങി....
പാത്രങ്ങൾ അത്യാവശ്യത്തിനു മാത്രം....
ഊണും കാപ്പിയുമെല്ലാം "തറ "ടിക്കറ്റിൽ ...
വിരുന്നുകാർക്കും "തറ" സീറ്റ്‌ ...
ഇത്ര ലളിതമായി ജീവിക്കാമെന്ന കണ്ടെത്തലിൽ ഹൃദയം പുളകം കൊണ്ടു ....

കയറി വരുന്ന വഴി കണ്ട , മുറികൾ പോലെ തോന്നിപ്പിച്ചവ
ഇതുപോലുള്ള "സ്വപ്ന ഭവനങ്ങളാണെന്നു " പിന്നീട് തിരിച്ചറിഞ്ഞു.....

പൊളിഞ്ഞു തുടങ്ങിയ കെട്ടിടത്തിന്റെ ,
5 മുറികളും ഹാളുമുള്ള അപാർട്ട് മെന്റിലെ താമസക്കാർ "5 കുടുംബങ്ങൾ "!!
പ്രവാസ ജീവിതത്തിൽ അവരായിരുന്നു ഉറ്റവർ...

നീല ഞണ്ട് പാകം ചെയ്‌താൽ ചുവപ്പാകുമെന്നു സമാധാനിപ്പിച്ച ഷഹദിക്ക ...
നിസത്ത ഉണ്ടാക്കിയ മജ്ബൂസ് ....
അൻസിയുടെ ടയറു പത്തിരിയും കോഴി നിറച്ചതും...
അനിയുടെ സ്പെഷ്യൽ ബീഫ് ഉലർത്തിയത് ...
ഒക്കെ മനസ്സു നിറച്ച പ്രവാസ രുചികൾ !!!

പ്രവാസ ജീവിതത്തിലും പറ്റി ചില ഗമ ഗമണ്ടൻ മണ്ടത്തരങ്ങൾ....

ഒരിക്കൽ ലിഫ്റ്റ്‌ പണിമുടക്കി ഓഫീസിൽ എത്താൻ വൈകിയ നേരത്ത് ,
കണ്ട ടാക്സിയ്ക്കു കൈ കാണിച്ചു കയറുമ്പോൾ
അറബി വേഷത്തിലെ ഡ്രൈവറുടെ മഞ്ഞച്ചിരി...!
ഫോണിനപ്പുറം നല്ലപാതിയുടെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം!!
ABCDയെന്തെന്നറിയാത്ത അറബിയ്ക്കു
പോകേണ്ട വഴി പറഞ്ഞു കൊടുക്കാൻ പെട്ട പാട്....
അതിനിടയിൽ....
മേൽച്ചുണ്ടിനു മുകളിലെ കറുത്ത മറുകു ചൂണ്ടി അറബിയുടെ തമാശ...."beautiful !!"

അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിക്കുമ്പോൾ....
വൈകുന്നതിന്റെ കാരണം തിരക്കി ബോസ്സിന്റെ ഫോണ്‍....!
ഫോണ്‍ അറബിയ്ക്കു കൈമാറി ഹൃദയമൊരു ആശ്വാസനിശ്വാസമുതിർത്തു !!!!

ബോസ്സിനോടൊപ്പം ഭയന്നു വിറച്ച് ഓഫീസിലെത്തുമ്പോൾ ,
ഗൾഫിലെ ടാക്സി ഡ്രൈവർമാരുടെ ക്രൂരമായ കുസൃതികളുടെ കഥ കേട്ടറിഞ്ഞു....
സ്ത്രീകൾ എവിടെയും സുരക്ഷിതരല്ലെന്ന തിരിച്ചറിവിൽ,
മനസ്സുകൊണ്ട് മഹാദേവനൊരു 'ഭസ്മാഭിഷേകം'......!

പ്രവാസം നല്കിയ ചില വേറിട്ട കാഴ്ച്ചകളുമുണ്ട്..

ഒരു കയ്യിൽ മസ്ക്കാരയും മറുകയ്യിൽ സ്റ്റിയറിങ്ങുമായി
ഈജിപ്ഷ്യൻ സുഹൃത്ത്‌ ഇമാന്റെ ഡ്രൈവിംഗ് !
അവൾ പകർന്ന കാവയും ടർക്കിഷ് കോഫിയും ...

ചൂളയുടെ ഭിത്തികളിൽ മൊരിഞ്ഞു വേവുന്ന പഠാണി റൊട്ടികൾ ...

സൂക്കിൽ ...ഗുളു ഗുളുയെന്നു ഹൂക്ക വലിക്കുന്ന ഖത്തറി സുന്ദരികൾ....

കൊടും തണുപ്പിൽ കീറപ്പുതപ്പുമായി ജോലി പ്രതീക്ഷിച്ചു
റോഡിൽ കുത്തിയിരിക്കുന്ന "പച്ചകളുടെ "പൂച്ചക്കണ്ണുകൾ ...

കർവാ ബസിന്റെ വിൻഡോ ഗ്ലാസ്സിലൂടെ അകലെ കാണുന്ന കൂറ്റൻ കെട്ടിടങ്ങൾ !!
അങ്ങനെ അനേകമനേകം പ്രവാസക്കാഴ്ചകൾ....

നാടു നഷ്ടമായ പ്രവാസിയ്ക്ക്
നാട്ടുകാരുടെ കണ്ണിൽ നേട്ടങ്ങൾ ഒത്തിരി !!!

കല്യാണം, പാലുകാച്ച് ,അടിയന്തിരം ....
ഇത്തരം ചടങ്ങുകൾ വഴിയുള്ള ധനനഷ്ടം ഒഴിവാക്കാം....

ഓണപ്പിരിവ് ,ഉത്സവപ്പിരിവ്, ഇതൊന്നും ബാധകമല്ല....

കഞ്ഞിയും ചമ്മന്തിയുമാണേലും (പാത്രം പൊക്കി നോക്കി "ഇന്നു മീനൊന്നും വച്ചില്ലേ ?" എന്നാരും ചോദിക്കില്ല).....

ഗ്യാസ് ബുക്ക്‌ ചെയ്യാനും മണ്ണെണ്ണ വാങ്ങാനും നെട്ടോട്ടമോടെണ്ട ....

പിന്നെ വല്ലപ്പോഴും ഭാര്യയും മക്കളുമായി നാട്ടിൽ വരുമ്പോൾ
നാട്ടുകാരുടെ സ്നേഹം വേണ്ടുവോളം...!!
(എപ്പോഴാ തിരിച്ചു പോകുന്നതെന്നാദ്യ ചോദ്യം ...)
പോരേ പൂരം???
പ്രവാസം വേദനയാണത്രേ ...വേദന !!

പ്രവാസിയ്ക്ക് സങ്കടപ്പെടാൻ നേരമില്ല....
ആകെ കിട്ടുന്ന ഒരു വെള്ളിയാഴ്ച സങ്കടങ്ങളിൽ മുക്കിക്കളയാൻ ആവുമോ??

പിന്നെ ഇടയ്ക്കിടെ നാടിന്റെ പച്ചപ്പ്‌ മാടി വിളിക്കുന്നതാണൊരു പ്രശ്നം...!!

"അന്നമാണുന്നം " എന്നറിയാവുന്നതു കൊണ്ടും...
നാട്ടിലെത്തുന്ന പ്രവാസി ഒരു ദരിദ്രവാസിയാകുമെന്നുറപ്പുള്ളതുകൊണ്ടും ,
ആ വിളി കേട്ടില്ലെന്നു നടിയ്ക്കുന്നു....

പ്രവാസി സുഹൃത്തുക്കൾക്ക് അനുകൂലിയ്ക്കുകയോ പ്രതികൂലിയ്ക്കുകയോ ചെയ്യാം....

ഹൃദയം പറയുന്നു.....
പ്രവാസം ഒരു വേദന തന്നെയാണ്....

ലേബർ ക്യാമ്പുകളിലും ബാച്ചിലർ റൂമുകളിലും
തിങ്ങിഞെരുങ്ങി ...നാട്ടിലെ പ്രിയപ്പെട്ടവരെയോർത്തു കഴിയുന്നവർക്ക് ....

ഒന്നിച്ചു ജീവിക്കാനുള്ള കൊതി കൊണ്ട്
ഭാര്യയെയും മക്കളെയും ഒപ്പം കൂട്ടി
കടവും കടത്തിന് മേൽ കടവുമായി
രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാൻ പാട് പെടുന്നവർക്ക് ....

മക്കൾക്കൊരു നല്ല ജീവിതത്തിനായി
അറബി വീടുകളിൽ അടിമപ്പണി ചെയ്യുന്ന അമ്മമാർക്ക് ...

നല്ല പ്രായം മുഴുവൻ ജോലി ചെയ്ത്
കിട്ടിയ സമ്പാദ്യം നാട്ടിലയച്ച്‌ ...ഒരു പിടി രോഗങ്ങളുമായി
ഇപ്പോഴും ഗൾഫിലെ ചൂടിനോടു മല്ലിടുന്നവർക്ക് ...

മൂന്നു നേരവും കുബ്ബൂസ് കഴിച്ചു വിശപ്പടക്കി
അമ്മയുണ്ടാക്കുന്ന ചൂടു ദോശയും ചമ്മന്തിയും സ്വപ്നം കാണുന്നവർക്ക് ....

അവർക്കു പ്രവാസം നൊമ്പരമാണ്.....!!

എങ്കിലും എല്ലാം മറന്നു ചിരിച്ച് ,
തീരത്തടുക്കുന്ന ദിവസവും കാത്തിരിക്കുന്ന
പ്രവാസ ഹൃദയങ്ങൾക്കൊപ്പം ഹൃദയം ഏറ്റു പറയുന്നു.....

...."മാഫി മുഷ്കില .."...."കല്ലീ വല്ലീ"
 

ചില ഗവേഷണങ്ങൾ

രണ്ടു ദിവസമായി ഞാനൊരു ഗവേഷണത്തിലായിരുന്നു ...
"പ്ലാപ്പിൽ "...."മുന്നി " .....
ഈ രണ്ടു വാക്കുകളുടെയും അർത്ഥം കണ്ടെത്തുവാനായിരുന്നു അത് .
ഒടുവിൽ ഹൃദയം വിജയിച്ചു .
എപ്പോഴോ പറഞ്ഞു കൊടുത്തൊരു കഥയിലെ
പുള്ളിത്താറാവാണ് ..."പ്ലാപ്പിൽ "
"മുന്നി " ...മുയലും ...

എന്റെ ഒന്നര വയസ്സുകാരൻ കുഞ്ഞൻ
ഊണിലും ഉറക്കത്തിലും കരയുന്നത്
ആ വാക്കുകൾ പറഞ്ഞാണ് ...!
അവനു വീണ്ടും ആ കഥ കേൾക്കണം .
അർത്ഥം ഗ്രഹിക്കാൻ ഹൃദയം പെട്ടൊരു പാട് !!

ഒടുവിൽ കഥ കേട്ട കുഞ്ഞൻ ഗുടു ഗുടുവെന്നു ചിരിച്ചു ..
അവനൊപ്പം ഹൃദയവും ചിരിച്ചു ....
"എന്റെ കുഞ്ഞൂഞ്ഞപ്പാ "!!

ചിലപ്പോഴെല്ലാം ഹൃദയം പരാജയപ്പെട്ടു പോകുന്നു !
ചില വാക്കുകളുടെ, വാചകങ്ങളുടെ ...
അർത്ഥം ഗ്രഹിക്കാൻ അതിനാവുന്നില്ല ...
ഇനിയതു പിടികിട്ടിക്കഴിഞ്ഞാലോ ,
അതംഗീകരിക്കാൻ ഹൃദയം കൂട്ടാക്കുന്നുമില്ല ...

കുട്ടിക്കാലത്ത് "തലേലെഴുത്ത് " എന്ന വാക്കിന്റെ അർത്ഥം
ഹൃദയത്തെ ഒരുപാട് കുഴക്കിയിട്ടുണ്ട് ....
അർത്ഥം കണ്ടുപിടിച്ചെത്തിയപ്പോഴേയ്ക്കും
"തലേലെഴുത്ത് " തന്നെ മാറിപ്പോയി...!
പിന്നെ , ഏതോ പടത്തിൽ
തലേലെഴുത്തിന്റെ ജഗതി വാക്യം കേട്ട്
 തലയറഞ്ഞു ചിരിച്ചു....

(ആസനത്തിൽ വരച്ച കോലുകൊണ്ട്
എന്തായാലും തലയിൽ വരയ്ക്കണ്ട ശിവനേയെന്ന്
ഹൃദയത്തിന്റെ ആത്മഗതം....!)

കൗമാരത്തിൽ ..."പൈങ്കിളി പ്രേമം "
എന്ന വാക്കാണ്‌ ഹൃദയത്തെ കുഴപ്പിച്ചത് ....

(വിഗ്രഹിച്ചാൽ പൈങ്കിളിയുടെ പ്രേമം എന്നല്ലേ ?
അതോ പൈങ്കിളി പോലുള്ള പ്രേമം എന്നോ?)

കത്തുകളിലൂടെയും കാർഡുകളിലൂടെയും
പറന്നു നടന്ന പ്രേമപ്പൈങ്കിളി
നേരമിരുട്ടും മുൻപ് കൂട്ടിലേക്കു പറന്നു പോയി ...!
അതോടെ അതിന്റെ ശരിക്കുള്ള അർത്ഥം
ഹൃദയം കണ്ടെത്തി ....

എന്നാൽ ഹൃദയം അർത്ഥമറിയാതെ കുരുങ്ങിപ്പോയത്
ഒരു സുപ്രഭാതത്തിൽ കേട്ട വാചകത്തിനുമുന്നിലാണ് ....
"സ്വന്തം കാലിൽ നിൽക്കണം ..."

തുന്നലഴിഞ്ഞു തേഞ്ഞ ചെരുപ്പുവാറിനുള്ളിൽ
ഞെങ്ങിഞെരുങ്ങിയ കാലടികളിലേക്കെത്തി നോക്കി
ഹൃദയം ആശ്ചര്യപ്പെട്ടു ....
"അപ്പോ ഇത്രയും നാൾ നിന്നതും നടന്നതുമൊന്നും
സ്വന്തം കാലിലല്ലേ .....??"

പക്ഷേ , ഒട്ടും താമസിയാതെ ,കുഴക്കിയ വാചകമെടുത്ത്
ഹൃദയം വാക്യത്തിൽ പ്രയോഗിച്ചു കളിച്ചു.....
ആദ്യ ശമ്പളം കയ്യിൽ  വാങ്ങി മടങ്ങുമ്പോൾ
സ്റ്റാച്യുവിലെ ബാറ്റാ ഷോറൂമിലെ
സുമുഖനായ സെയിൽസ്മാനെ നോക്കി
ഹൃദയവും കാലുകളും വെളുവെളുക്കനെയൊരു
"സ്വാശ്രയച്ചിരിയും" പാസ്സാക്കി !!

അർത്ഥമറിയാത്ത വാക്കുകളും
അർത്ഥഗർഭമായ മൂളലുകളും
ഇന്നും ഹൃദയത്തെ വലയ്ക്കാറുണ്ട് ....

ഒരു വ്യത്യാസം മാത്രം....
പണ്ടത്തെപ്പോലെ അവയുടെയെല്ലാം അർത്ഥം തേടി
അലയാനാവുന്നില്ല ...!

എങ്കിലും ഹൃദയത്തിൽ തറയ്ക്കുന്ന ചിലത് ...
അതിനു പിറകേ പോകാതെ പറ്റുമോ?

പറഞ്ഞു കഴിഞ്ഞില്ല ...അതിനു മുൻപേ
ഗവേഷകയമ്മയുടെ നിഘണ്ടുവിലേക്ക്
കുഞ്ഞന്റെ വക പുതിയൊരു വാക്ക് ....

"ജോഞ്ച് "

കേട്ട പാതി  കേൾക്കാത്ത പാതി ,
കുഞ്ഞിക്കൈ ചൂണ്ടി വിതുമ്പുന്ന കുഞ്ഞൂഞ്ഞപ്പനെ സമാധാനിപ്പിക്കാൻ
ഹൃദയമെണീറ്റു പോയിക്കഴിഞ്ഞു .......

Friday 14 February 2014

കുലുക്കിത്തക തികു .....!!!!

ഉറക്കം നഷ്ടമായൊരു രാത്രിയുടെ ഹാങ്ങ്‌ ഓവറുമായാണ്
രാവിലെ കിടക്ക വിട്ടെണീറ്റത് .....

ഇന്നലെ രാത്രി ഇടയ്ക്കിടെ ചില ശബ്ദങ്ങൾക്കു കാതോർക്കുകയായിരുന്നു ....
10 മണി വരെ പ്രവർത്തിച്ചിരുന്ന ടി വിയുടെ ഒച്ചയിൽ അറിയാതിരുന്നതാവാം,
കണ്ണിൽ ഉറക്കം പിടിച്ചപ്പോൾ കേൾക്കുന്നു
ചില തട്ടു മുട്ടുകൾ !!

ശ്രദ്ധിച്ചപ്പോൾ തോന്നി,
ആരോ വാതിലിൽ ഇടിയ്ക്കുന്നു .....!
മുറിയുടെ വാതിലിലാണോ ??
എഴുന്നേറ്റു ചെന്നു കാതോർത്തു ...
അല്ല, അടുക്കള വാതിലിൽ..!

വെറുതെയങ്ങ് ഇടിയ്ക്കുകയല്ല ,
നല്ല ശക്തിയിൽ, ബലമുള്ള എന്തോ വസ്തു കൊണ്ടിടിയ്ക്കുകയാണ് !
ഇടിയുടെ ശക്തിയിൽ ജനാല ചെറുതായി കുലുങ്ങുന്നുണ്ടോ ??

കള്ളനാണെങ്കിൽ !!!!

ഉടലിലൊരു വിറയൽ പടർന്നു ...
മറ്റു മുറികളിൽ ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തണോ ??
വേണ്ട ...കുറച്ചു നേരം കൂടി കാക്കാം...

വിറച്ചു വിറച്ച് ജനലിനടുത്തു ചെന്നു ...
ചെറുതായി ഇടിക്കുന്ന ശബ്ദം കേൾക്കാനുണ്ട് !
ധൈര്യം സംഭരിച്ച് ഒച്ച കേൾപ്പിക്കാതെ ജനാലയുടെ കൊളുത്തെടുത്തു ....
ചെറിയ വിടവിലൂടെ വീണ്ടും കാതോർത്തു ...
ഉവ്വ് ...പുറത്തു ശബ്ദമുണ്ട്‌....

ഹൃദയം അതിനേക്കാൾ ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി....

ഒന്നു കൂടി ഉറപ്പു വരുത്തിയിട്ട് ആരെയെങ്കിലും വിളിക്കാമെന്ന ചിന്തയിൽ
പുറത്തേക്കു നോക്കി ...

ഇടിയ്ക്കിടയിൽ പാട്ടുമുണ്ടോ ???

കുലുക്കിത്തക  തികു ...കുലുക്കിത്തക  തികു ...

ഹൃദയമിടിപ്പിനിപ്പോൾ ഒരു സിനിമാറ്റിക് താളം...!!
പറ്റിയ മണ്ടത്തരം മറന്നു ഹൃദയം അതിനൊപ്പം തുള്ളി....

അടുത്തുള്ള ശിവക്ഷേത്രത്തിൽ ഉത്സവം .....അവസാന ദിവസം ...

അതിന്റെ ആരവമാണ് എന്റെ അടുക്കള വാതിലിൽ വന്നിടിച്ചത് !!

രാത്രി 10 മണി കഴിഞ്ഞാൽ കോളാമ്പി വയ്ക്കാൻ
നിയമം അനുവദിയ്ക്കാത്തിടത്ത്
ഓരോ മതിലിലും 5 ബോക്സ്‌ വീതം വയ്ക്കാമല്ലോ !!
പിന്നെ ഉത്സവപ്പറമ്പിലെ എണ്ണമറ്റ ബോക്സുകളും !

പക്ഷേ കുലുക്കിത്തക തികുവിനിടയിലെ
 ഡ്രം സെറ്റിന്റെ ഇടിയിൽ കിടുങ്ങി
നഷ്ടമായ ഉറക്കത്തിന് ആരു സമാധാനം പറയും??

അതോർത്തു കിടക്കുന്നതിനിടെ തുള്ളിയുറഞ്ഞു ഹൃദയം പോയത്
പഴയ ചില ഉത്സവ ഓർമ്മകളിലേക്ക് .....

എന്റെ നാട്ടിലെ ഏറ്റവും വലിയ ഉത്സവം ശാർക്കര മീന ഭരണിയാണ്.
ഓർമ്മ  വച്ച കാലം മുതൽ കാണുന്നത്....
അമ്മയുടെ കയ്യിൽത്തൂങ്ങി നടക്കുന്ന പ്രായത്തിൽ,
ഉത്സവമെന്നാൽ,
ഒന്നാം ദിവസം വാങ്ങുന്ന "അപ്പൂപ്പാ അമ്മൂമ്മാ " യിൽ തുടങ്ങി,
അവസാന ദിവസം തൂക്കം കഴിഞ്ഞു തിരികെ വരുമ്പോൾ
കയ്യിൽ മുറുക്കിപ്പിടിക്കുന്ന കരിമ്പിൻ തുണ്ടിൽ തീരുമായിരുന്നു...!

രാത്രി ഉത്സവപ്പറമ്പിൽ ഗാനമേള കേൾക്കാൻ പോണമെന്ന്
വാശി പിടിച്ചു കരഞ്ഞ ഹൃദയം ,
വീടിനടുത്തെ സ്കൂളിൽ അശ്വതി ദിവസം രാത്രിയിലരങ്ങേറുന്ന
നാടകം കണ്ടു സമാധാനിച്ചു....

മണ്‍കൂന കൂട്ടി അതിനു മുകളിലിരുന്നു നാടകം കാണുന്നതിനിടെ
കാൽമുട്ടിലരിച്ചുകയറിയ കുഞ്ഞു വണ്ടുകളെ ഞെരിച്ചമർത്തി
ഹൃദയമുറക്കെപ്പറഞ്ഞു ...

"ഞാൻ ഭർത്താവിനൊപ്പം ഉത്സവം കാണാൻ പോകും."

അന്ന്, ഭർത്താവെന്നാൽ ....
രാത്രി പുറത്തിറങ്ങാനുള്ള ലൈസൻസ് ആയിരുന്നു !!

പിന്നെ, 'സൂക്ഷിച്ചും കണ്ടും ' നടക്കേണ്ട പ്രായത്തിൽ
ഉത്സവം തന്നതൊരുൾഭയം !
സന്ധ്യയ്ക്കു ശേഷമുള്ള ഉത്സവക്കാഴ്ച്ചകളിൽ ഹൃദയത്തിനു
താല്പ്പര്യം നഷ്ടമായത് ആയിടയ്ക്കാണ്...

'മുറിപ്പാവടയിൽ ' നിന്നു 'മുഴുപ്പാവടയിലേക്ക് '
പ്രൊമോഷൻ കിട്ടിയ കാലം....
പുതിയ മഞ്ഞപ്പട്ടുപാവാടയുടെ 'അന്തസ്സിൽ '
ഉത്സവം കണ്ടു മടങ്ങുമ്പോൾ ,
ധൈര്യത്തിനു കയ്യിൽ നിവർത്തിപ്പിടിച്ച പിന്നിന്റെ
"സേഫ്റ്റി "യെ മറികടന്നൊരു നുള്ള് ....
കയ്യിലമർന്ന നഖപ്പാടിന്റെ നീറ്റലിന് അപമാനത്തിന്റെ വേദന...

അന്നു ഹൃദയം തേടിയത്
"മാനം കാക്കാനൊരാങ്ങളയെ "!

തുള്ളിത്തളർന്ന ഹൃദയം ഓർമ്മകളുപേക്ഷിച്ചു മടങ്ങുന്നു ......

ഇതും ഒരുത്സവ കാലം ...!
ഉത്സവപ്പറമ്പിൽ നിന്നു തിളയ്ക്കാൻ ഇന്നും ഹൃദയത്തിനു കൊതിയുണ്ട്....
പക്ഷേ...... ,
ഉത്സവക്കാഴ്ചകൾ കാണാൻ കണ്ണുകളും
ഉത്സവമേളങ്ങൾ കേൾക്കാൻ കാതുകളും വിസമ്മതിയ്ക്കുമ്പോൾ ,

നിരാശ മറക്കാൻ...... ഹൃദയം വീണ്ടുമുറഞ്ഞു തുള്ളുന്നു ...

കുലുക്കിത്തക തികു .....!!!!

Tuesday 11 February 2014

ചില പ്രണയ ദിനചിന്തകൾ .....



പ്രണയകാലം ജിവിതത്തിന്റെ ആഘോഷകാലമെന്നു പറഞ്ഞതാരാണ് ??

രണ്ടാം തരത്തിൽ പഠിക്കുമ്പോഴാണ്
പ്രേമം എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് .....
രണ്ട് A യിലെ വിനീത് .....
ഗൾഫിൽ ജോലിയുള്ള ,അവന്റെ അച്ഛൻ കൊടുത്തയച്ച മിട്ടായിയ്ക്ക്
കൈനീട്ടിയപ്പോൾ ചോദിച്ചു.....

"നീ എന്നെ പ്രേമിക്കുമോ?"

തലകുലുക്കി സമ്മതിക്കാൻ ഒട്ടും പ്രയാസമുണ്ടായില്ല...
ഇളം നിറമുള്ള മിട്ടായിയ്ക്കൊപ്പം അവനോടുള്ള പ്രേമവും അലിഞ്ഞിറങ്ങി.....


അഞ്ചാം ക്ലാസ്സിൽ , മുൻബെഞ്ചിലെ ,പാട്ടു പാടുന്ന സുരേഷ്....
അവന്റെ ഇടത്തേ പുരികത്തിനു മുകളിലെ കറുത്ത മറുക്.....
പ്രേമിയ്ക്കാൻ വേറെ വല്ലതും വേണോ?

ആ one way  പ്രേമം പൊട്ടിയത്..
"പ്രേമിച്ചാൽ കുട്ടിയുണ്ടാവുമെന്ന് " അടുത്ത ബെഞ്ചിലെ സൗമ്യ പറഞ്ഞപ്പോഴാണ്....!

പത്താം ക്ലാസ്സിൽ കടുത്ത പ്രേമം....
നായകൻ ഒരു സിനിമാ നടൻ...
അനിയത്തിപ്രാവിലെ "സുധി"!
എന്താ ഭംഗി !!!
കെട്ടുന്നെങ്കിൽ അതുപോലെ ഒരാളെത്തന്നെ...

അത്തവണ കൂട്ടുകാർക്കു കൈമാറിയ
ക്രിസ്മസ് കാർഡുകളിലും ഓട്ടോഗ്രാഫിന്റെ പുറം ചട്ടയിലും
നിറഞ്ഞു നിന്നത് "സുധിയും,മിനിയും..."!!

സ്കൂളിനപ്പുറം ,വിശാലമായ ഗവ :കോളേജ് .......
അവിടെ വച്ചാണ് പ്രണയത്തിന്റെ ആചാര്യന്മാരെ പരിചയപ്പെട്ടത്....

തുർഗനേവിന്റെയും മയക്കോവ്സ്കിയുടെയും
പുസ്തകങ്ങൾ തേടിയലഞ്ഞു....
നെരൂദയുടെ കവിതകൾ പകർത്തി ..തലയിണയ്ക്കടിയിൽ സൂക്ഷിച്ചു ....
ബഷീറിന്റെയും മുട്ടത്തുവർക്കിയുടെയും നോവലുകൾ
ഒറ്റയിരുപ്പിനു വായിച്ചു തീർത്തു ...
സോളമന്റെ ഉത്തമഗീതങ്ങൾ വായിക്കുവാൻ വേണ്ടി മാത്രം ,
ഒരു ക്രിസ്ത്യൻ സുഹൃത്തിന്റെ വീട്ടിൽ സ്ഥിരം സന്ദർശകയായി ...!

വാൻഗോഗിന്റെ കാൻവാസിലെ
മഞ്ഞ സൂര്യകാന്തിപ്പൂക്കളെ പ്രണയിച്ചതും ..
കാമുകിയ്ക്ക് സ്വന്തം ചെവി മുറിച്ചു കൊടുത്ത
ആ ഭ്രാന്തൻ ചിത്രകാരനെ സ്വപ്നം കണ്ടുറങ്ങിയതും
ആയിടെയാണ് ......!

അതിനിടെയൊരു ക്യാമ്പസ് പ്രേമവും...അതിന്റെ ചവർപ്പും .....
യാഥാർഥ്യവും സങ്കൽപ്പവും രണ്ടാണെന്ന തിരിച്ചറിവിൽ ,
ആ ചവർപ്പു  മധുരമായി......

എവിടെയൊക്കെയോ വായിച്ചു....
"വിവാഹം പ്രേമത്തിന്റെ ശവകുടീരമാണ് "

അങ്ങനെയാണോ???

ലവ് - അറേഞ്ച്ഡ്  വിവാഹത്തിന്റെ , ഈ cotton  anniversary കടക്കുമ്പോൾ ...
ഒന്നറിയാം.....വിവാഹശേഷവും പ്രണയമുണ്ട്......
അതു പക്ഷേ ,അതിനു മുൻപുള്ള പോലെ ,
അപക്വവും പൈങ്കിളിയുമല്ല ....!
പരസ്പരം തിരിച്ചറിഞ്ഞു കഴിഞ്ഞ ശേഷമുള്ള
പ്രണയത്തിന്റെ അനുഭവം ..അത് വ്യത്യസ്തമാണ് ......
ഒരുപക്ഷേ ,അത്തരമൊന്നു ശ്രദ്ധിക്കപ്പെടാതെ പോകുന്നതാവാം അല്ലേ ...?

തിരക്കുള്ള ബസിൽ ആരും ദേഹത്തേക്കു തിക്കിത്തിരക്കി വീഴാതെ
ഒരു കര വലയം തീർക്കുന്ന സുരക്ഷിതത്ത്വം ....

പാതിരാത്രിയിൽ, ഏതോ ദു:സ്വപ്നത്തിന്റെ ച്ചുഴിയിലലയുമ്പോൾ
"സാരമില്ല,സാരമില്ല "എന്നു കവിളത്തു തട്ടുന്ന സാന്ത്വനം ....

ധൃതിയിൽ പടികയറുന്നതിനിടെ കാലൊന്നിടറിയാൽ
കൈത്തണ്ടയിൽ മുറുകെപ്പിടിക്കുന്ന കരുതൽ ....

സങ്കടക്കടലിൽ മുങ്ങിപ്പോകുന്ന നിമിഷങ്ങളിൽ
തല ചായ്ക്കാനൊരു നെഞ്ചു നൽകുന്ന ആശ്വാസം ....

ചായയ്ക്കു ചൂടു കുറഞ്ഞാൽ ,
കറിയ്ക്കുപ്പു കൂടിയാൽ ,
ചോറുപൊതി പൊട്ടി ബാഗൊരു ചപ്പുകുട്ടയായാൽ,
"ഓ ,അതു കുഴപ്പമില്ല "എന്നു പറയാൻ കാട്ടുന്ന സന്മനസ്സ് ....

എനിക്ക് പ്രണയം ഇതൊക്കെയാണ്.....

അതങ്ങനെയല്ലെന്ന് ആരാണ് പറയുക....?

തിരക്കുപിടിച്ച ജീവിതത്തിൽ ഞാനറിയാതെ ...
ശ്രദ്ധിക്കാതെ പോയ എത്രയോ നിമിഷങ്ങളുണ്ട്‌ ....

ഇന്ന് ഈ പ്രണയദിനചിന്തകളിൽ ഞാനോർത്തെടുക്കാൻ
നോക്കുന്ന നിമിഷങ്ങൾ .....

I Luv U... എന്നു പുട്ടിനു തേങ്ങയിടുന്ന പോലെ
ഇടയ്ക്കിടെ പരസ്പരം പറയുന്നതാണ് പ്രണയമെന്ന്
എന്തു കൊണ്ടോ ഹൃദയം സമ്മതിച്ചു തരുന്നില്ല....
Luv U Too ...എന്ന ചുണ്ടനക്കങ്ങളിലും ഹൃദയത്തിനു താല്പ്പര്യമില്ല ....

ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറയാതെ പറയുവാൻ കഴിഞ്ഞാൽ .....
അതല്ലേ പ്രണയം?

കാതങ്ങൾക്കിപ്പുറം ,ഫോണിന്റെ ഇങ്ങേത്തലയ്ക്കൽ
ശബ്ദമൊന്നിടറിയാൽ ....
'എന്തു  പറ്റി ' യെന്നു പരിഭ്രാന്തമാകുന്ന അങ്ങേത്തലയ്ക്കലെ ഒച്ചയിൽ,

സൂക്ഷിച്ചു ഡ്രൈവ് ചെയ്യണമെന്ന ഓർമ്മപ്പെടുത്തലിൽ ,

ഭക്ഷണം സമയത്തു കഴിക്കണമെന്ന ശാസനയിൽ ,

 ഹൃദയം കണ്ടെത്തിയത് അതേ പ്രണയത്തെയാണ് .....
പറയാതെ പറയുന്ന പ്രണയത്തെ......

അറിയാതെ  പ്രണയിച്ചു പോകുന്നു ...

പാചകത്തിനിടയിൽ ഒളികണ്ണിൽ കാണുന്ന
വാതിലിനരികിലെ നിറഞ്ഞു ചിരിച്ച  മുഖത്തെ ...

ഷർട്ട്‌ ഇസ്തിരിയിടുന്നതെങ്ങനെയെന്ന ശാസ്ത്രീയ പാഠങ്ങൾക്കിടയിൽ
വിയർക്കുന്നൊരു മൂക്കിൻ തുമ്പിനെ  ....

കണ്മഷി പുരണ്ട വിരലിനിടയിലൂടെ കണ്ണാടിക്കു പുറകിൽ
കണ്ട കൗതുകക്കണ്ണുകളെ  .....

സാരിയുടെ അഞ്ചുമുഴം കുഴപ്പിക്കുന്ന നിമിഷങ്ങളിൽ
വിദഗ്ധമായി പ്ലീറ്റ്സ് പിടിക്കുന്ന വെളുത്തു നീണ്ട വിരലുകളെ  ....

പ്രണയദിന ചിന്തകൾക്കു വിരാമമിട്ട് ...
ഇന്ന് പറയാൻ ഇത്രമാത്രം....

"ഒരിക്കൽ നിന്നോടതു പറയാനാശിച്ചു ഞാൻ....
ഒരിക്കൽപ്പോലും പക്ഷേ പറയാനായില്ലല്ലോ ...!
ഇന്നൊരു പനീർപുഷ്പ്പം - എൻ ഹൃദയം പോല -
തിനെന്തൊരു ചുവപ്പാണ് !- നിനക്കു തരുന്നൂ  ഞാൻ
വാക്കുകൾക്കാവാത്തതീ പുഷ്പത്തിനായെങ്കിലോ
കേൾക്കൂ ,നീയതിലെന്റെ ഹൃദയം വായിച്ചുവോ?"

            -"ഒരിക്കൽ ", O N V -

Saturday 8 February 2014

നന്ദി ...വീണ്ടും വരിക...

3 വർഷങ്ങൾക്കു ശേഷമുള്ള ഒരു തിരുവനന്തപുരം യാത്ര.....
ഞാനൊരു തനി തിരോന്തരംകാരിയായി മാറിയിരുന്നു .....

ചില നേരങ്ങളിലെങ്കിലും അതങ്ങനെയാണ് .....
കടന്നു വന്ന വഴികൾ നമ്മിലവശേഷിപ്പിക്കുന്ന ചിലതുണ്ടാവില്ലേ ?

എന്തായാലും , വർഷങ്ങൾക്കു ശേഷം ...
ksrtc ബസിന്റെ പിൻസീറ്റിൽ ഇരിപ്പുറപ്പിക്കുമ്പോൾ 
മനസ് നിറയെ തിരുവനന്തപുരത്തിന്റെ ഓർമ്മകളായിരുന്നു ...

ബസ്‌ ആദ്യത്തെ വളവു കഴിഞ്ഞപ്പോൾ തന്നെ ഒരു കാര്യം പിടികിട്ടി .....
പണ്ട് തൂങ്ങിപ്പിടിച്ചു കിടന്നു യാത്ര ചെയ്ത പോലെയല്ല .....
യാത്രക്കാർ നന്നേ കുറവായിരുന്ന ബസിന്റെ പിൻസീറ്റിൽ നിന്ന്
ഓരോട്ടത്തിനാണ് മുൻസീറ്റിലെത്തിയത് !!!
അടുത്ത സീറ്റിലെ വല്യപ്പനൊരു ചമ്മിയ ചിരി സമ്മാനിച്ച് തിരികെ പഴയ സീറ്റിൽ വന്നിരിക്കുമ്പോൾ
കണ്ടക്ടർ കുപ്പായത്തിലെ തരുണീമണി ആ ചിരി പങ്കു വച്ചു .....

ബസ്‌ ഹൈവേയിലെത്തിയപ്പോൾ തോന്നി ,
വന്ന ദിവസം ശെരിയായില്ല.....
ഒടുക്കത്തെ ബ്ലോക്ക് .....
എന്തോ "സംഗമം" നടക്കുന്നുവത്രെ....

ബ്ലോക്കിൽ അകപ്പെട്ട എന്റെ പഴഞ്ചൻ "ആന വണ്ടി" യുടെ തൊട്ടടുത്ത്‌ 'സംഗമ'ക്കാരുടെ വലിയ ബസ്‌ ...
നേർക്ക്‌ നേരെ വന്നപ്പോ ...അതിനകത്തൊരു യുവത്വത്തിന് "തിളപ്പ് "...
മൊബൈൽ നമ്പർ കിട്ടണം എന്നതാണ് ആവശ്യം....
ജോലി ചെയ്ത പത്രമോഫീസിൽ വന്നാൽ മൊബൈൽ നമ്പർ മാത്രമല്ല
സൈബർ സെൽ നമ്പറും തരാമെന്ന വാഗ്ദാനത്തിൽ
'തിളച്ച " യുവത്വം തണുത്തുറഞ്ഞു ......

പൊള്ളിക്കുന്ന ഉച്ച വെയിലിൽ, ബൈ പാസ്സ് റോഡിലെ ബ്ലോക്കിൽ വച്ച്
പിന്നെ കണ്ടു മുട്ടിയത്‌ ഉള്ളു തണുത്തൊരു "സ്വിഫ്റ്റ് ഡിസയറിനെ ..."
പിൻസീറ്റിൽ ഒരു തടിമാടനും കയ്യിലൊരു തടിയൻ കുപ്പിയും...!!!
"Valentines day " അടുത്തെത്തിയെന്ന് കുപ്പി പറഞ്ഞു.....
ലഹരി മൂത്ത് അക്ഷരം മാറിയതാണോ ...സംഗതി .."Ballentine " ആണ്

Medical College നടയ്ക്കലെ പൊതിച്ചോറു കാരി ചേച്ചിയുടെ കാലി ബക്കറ്റ്‌ ഓർമ്മിപ്പിച്ചു ....
"വിശക്കുന്നു ..."
ബ്ലോക്ക് കൊണ്ടുപോയത് ഉച്ചയൂണിന്റെ നേരമാണ് ....
സാരമില്ല, "പപ്പനാവന്റെ "നടയ്ക്കലെ "ദേവൻസ് " ഉണ്ടല്ലോ ....

ബസ്‌ നഗരത്തിലേക്കു പ്രവേശിക്കുമ്പോൾ ...ഹൃദയം പെരുമ്പറയാകുന്നു .....
എന്റെ തിരുവനന്തപുരം....
എല്ലാ നഗരങ്ങളെയും പോലെ 3 വർഷം കൊണ്ട് മാറ്റങ്ങൾ ഒത്തിരി.....
എന്നാലും മാറിയിട്ടും മാറാതെ ചിലത് .....
അതിന്നും എന്റെ പ്രിയ നഗരത്തിനു മാത്രം സ്വന്തം....!

തിരുവനന്തപുരത്തെ ഞാൻ പ്രണയിക്കുന്നു.....
നഗരത്തിരക്കിൽ ഒറ്റയ്ക്കു നടന്നു പോയ വഴികളെ ഞാൻ സ്നേഹിക്കുന്നു....
എന്നെങ്കിലും ഒരിക്കൽ ഈ നഗരത്തിന്റെ ഭാഗമാകുന്നത് എന്നും സ്വപ്നം കാണുന്നു.....

മറക്കാനാവാത്ത എത്രയോ നിമിഷങ്ങൾ ...സ്ഥലങ്ങൾ .....
പാളയം പള്ളിയിലെ പിൻബെഞ്ചിനു വീഴാൻ മടിച്ചൊരു കണ്ണീർത്തുള്ളിയുടെ കഥ പറയാനുണ്ടാവും ....
ശംഖുമുഖത്തെ കൽമണ്ഡപത്തിനു ചില നഖക്ഷതങ്ങളുടെ ഓർമ്മയുണ്ടാവും .....
ആകാശവാണി കാന്റീനിലെ ആവി പറക്കുന്ന കട്ടൻ ചായ
ഇപ്പോഴും ചില ശബ്ദങ്ങൾക്കുന്മേഷം പകരുകയാവും.....
വേളി ലേയ്ക്ക് പാർക്കിലെ വെളു വെളുത്ത വാത്തകൾ
കോർത്തു പിടിച്ച കൈകളിലേക്ക് അതിശയത്തോടെ നോക്കി നിൽപ്പുണ്ടാവും .....
പബ്ലിക്‌ ലൈബ്രറിയ്ക്കുള്ളിലെ കനത്ത നിശബ്ദത ..
ആരുടെയൊക്കെയോ ഹൃദയങ്ങളെ വാചാലമാക്കുന്നുണ്ടാവും ....
മ്യൂസിയത്തിലെ കിളിമരത്തിനു കീഴിലെ ചതഞ്ഞ പുൽനാമ്പുകൾ
പുതിയ വിരുന്നുകാരെ കാത്തിരിക്കുകയാവും ....

തിരികെ ബസ്‌ കയറുമ്പോൾ ,...
എന്നത്തേയും പോലെ, ഹൃദയം ഒപ്പം കയറാൻ മടിച്ചു നിന്നു ....

തെരുവു വിളക്കുകളുടെ മഞ്ഞ വെളിച്ചത്തിൽ പ്രിയ നഗരത്തെ നോക്കി ഹൃദയം വിതുമ്പുന്നു....
അതങ്ങനെയാണ് ....
ഈ നഗരവുമായി ഹൃദയത്തെ ബന്ധിപ്പിച്ചിരിക്കുന്ന ഒരു കാണാച്ചങ്ങലയുണ്ട് ...
അത് വലിയുമ്പോൾ വേദനിക്കാതെ തരമില്ലല്ലോ ...!

ദൂരെ നിന്ന് കാണുന്നവർക്ക് തിരുവനന്തപുരം ഏതൊരു നഗരത്തെയും പോലെ തന്നെ......
"സ്വന്തം കാര്യം സിന്ദാബാദ്"...
ആർക്കും ആരോടും പ്രത്യേക മമതയില്ല ....
കൊച്ചു കൊച്ചു പൊങ്ങച്ചങ്ങൾ ...പരദൂഷണങ്ങൾ.....
ആഘോഷങ്ങൾ...അങ്ങനെ കടന്നു പോകുന്ന ദിവസങ്ങൾ ....
"തലസ്ഥാന"മായതു കൊണ്ടു വാർത്തകൾക്കു പഞ്ഞമില്ല ...
തിരുവനന്തപുരത്തുകാർക്ക് അത് പുത്തരിയുമല്ല ...
മ്യൂസിയം റൗണ്ടിലെ നടത്തയ്ക്കിടയിൽ കുടിക്കുന്ന,
ഒരു ഗ്ലാസ്‌ പച്ചക്കറി ജ്യൂസിൽ തുടങ്ങി...രാത്രി 3 ചപ്പാത്തിയിൽ തീരുന്നു
ഒരു ശരാശരിക്കാരന്റെ ദിവസം ...(അങ്ങനെ അല്ലാത്തവരും ഇവിടെയുണ്ട് കേട്ടോ...)

പക്ഷേ ,ഹൃദയത്തിന് അതങ്ങനെയല്ലല്ലോ .....അതാണ്‌ പ്രശനവും ....

ബസ്‌ നഗരാതിർത്തി കടക്കുമ്പോൾ ,മനസ്സിൽ കുടിയേറുന്നതൊരു നഷ്ടബോധം ...
ജീവിതത്തിലെ പ്രധാന വഴിത്തിരിവുകൾക്കു സാക്ഷിയായ നഗരം....
ഇവിടെ കടന്നു പോയ,
എന്റെ ചിരിയുടെ ദിനങ്ങൾ ....
കണ്ണീരിൽ കുതിർന്ന നിമിഷങ്ങൾ ....
വെറുപ്പിന്റെ,നിസ്സഹായതയുടെ ,നിസ്സംഗതയുടെ പകലുകൾ....
ആവേശത്തിമിർപ്പാർന്ന ആഘോഷവേളകൾ .....
എല്ലാറ്റിനും ഈ നഗരം സാക്ഷി....

മടക്കയാത്രയിൽ,...നഗരാതിർത്തിയിലെ ബോർഡിനെപ്പോലെ നന്ദി പറയുന്നില്ല....
കാരണം ...വീണ്ടും വരാൻ വേണ്ടി ...ഹൃദയം ഇവിടം വിട്ടു പോകുന്നില്ല....
തന്നതെല്ലാം..ഉള്ളിൽ സൂക്ഷിച്ച് ..അതിവിടെത്തന്നെയുണ്ട്‌ .....

എനിക്കൊരു സമ്മതപത്രം വേണം ....

സർക്കാരുദ്യോഗം ആനകേറാമലയാണെങ്കിൽ ഒന്നു കേറി നോക്കിയാലോ എന്ന ചിന്തയോടെ
"ചിരപുരാതന സാമ്രാജ്യങ്ങളിലൂടെ " അലയുമ്പോഴാണ് ..അതു സംഭവിച്ചത് ....

"ഒരു നെഞ്ചു വേദന "...!

അതങ്ങനെ ആമാശയത്തിനും കരളിനുമിടയിലൂടെ ഉരുണ്ടുരുണ്ടു ഹൃദയത്തിലേക്ക് ....
പേറ്റുനോവറിഞ്ഞ ഉടലിനെയാണോ നെഞ്ചുവേദന നോവിക്കാൻ നോക്കുന്നതെന്നൊരു 
"ഗർവ്വിന്റെ " മുള്ളൊടിഞ്ഞു .....
വേദന ...വേദന തന്നെയാണല്ലോ .....

അത് വീണ്ടും ഹൃദയത്തിനരികിൽ സ്ഥാനം പിടിക്കുന്നു....
തലയിലൂടൊരു കൊള്ളിയാൻ പാഞ്ഞു...

ദൈവമേ ...ഇതാണോ അറ്റാക്ക് ...???

കഴിഞ്ഞ മാസം പഞ്ചാരയും കൊഴുപ്പുമളന്ന നേഴ്സമ്മയുടെ പുഞ്ചിരി ഓർമ്മയിൽ മിന്നി....
ഏയ്‌ ...ഇല്ല....അതിനു സാധ്യതയില്ല....

പക്ഷെ ഹൃദയം പറയുന്നതു തലച്ചോറു കേൾക്കണ്ടേ ...?
ഇതതു തന്നെ....നിശബ്ദനായ കൊലയാളി...

എന്നും മുടങ്ങാതെ നോക്കുന്ന, പത്രത്തിലെ "ചരമക്കോളം " ഊറിച്ചിരിച്ചു ....
ഫോട്ടോയിലെ 'റോസാപ്പൂ' മുകളിലോ ..താഴെയോ?
ഹൃദയത്തിൽ അനേകായിരം പുളിയുറുമ്പുകൾ കടിച്ചു തൂങ്ങുന്നു....

വേദനയുടെ കാണാപ്പുറങ്ങളിലലയുമ്പോൾ ..മനസിലെന്തെന്നു ചികഞ്ഞു നോക്കി....

ഇല്ല...ഒന്നുമില്ല...ശൂന്യത മാത്രം....

എന്നെങ്കിലും കിട്ടിയേക്കാവുന്ന "സർവീസ് ബുക്കിലെ "
കിട്ടുമായിരുന്ന 'ഗുഡ് എൻട്രികൾ '....
മാസാമാസം കയ്യിലെത്തുന്ന, ചിട്ടി ...ലോണ്‍....എന്നിങ്ങനെ പകുത്തു പോയേക്കാവുന്ന
ശമ്പളം എന്ന വ്യാമോഹം ....
വർഷങ്ങൾക്കപ്പുറം ഒരു സെന്റ്‌ ഓഫ്‌ പാർട്ടിക്കു പിന്നാലെ ,
അക്കൌണ്ടിൽ കയറിയേക്കാവുന്ന 'നല്ലൊരു സംഖ്യ '...
മരുന്നിനുതകുമെന്നു കരുതുന്ന പെൻഷൻ ....
'റിട്ടയർമെന്റ് ' നൽകുമെന്ന് പറയപ്പെടുന്ന "സ്വൈരജീവിതം "...
ഒന്നും ഉള്ളിൽ തെളിഞ്ഞില്ല ....

വേദന കടിച്ചമർത്തി ഒന്ന് കൂടി ഉള്ളിലേക്കെത്തിനോക്കി .....
ഒന്നും കാണാൻ കഴിയുന്നില്ല....

പിച്ചവച്ചു തുടങ്ങിയ മകന്റെ മുഖമോ ...
വിദേശത്തൊരു 'ബെഡ് സ്പേസിൽ ' കഴിയുന്ന ,
ഭർത്താവിന്റെ ഉറക്കച്ചടവുള്ള കണ്ണുകളോ ...
കണ്ണാടിയിൽ എന്നെങ്കിലും കണ്ടേക്കാവുന്ന ,
രൂപം മാറിയോരുടലിന്റെ മാംസളത്വമോ ....
ഒന്നുമില്ല ...ഒരു ശൂന്യത മാത്രം....

നെഞ്ചുവേദനയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് എങ്ങനെയാണൊന്നു രക്ഷപ്പെടുക?
പഴുതുകളില്ല....ഒടുക്കത്തെ വേദനയാണിത് ...

പൊടുന്നനെ, ഉള്ളിലെ ശൂന്യതയിലൊരു വെള്ളി വെളിച്ചം ...
വെളിച്ചത്തിന്റെ ഉച്ചിയിലൊരു തലേക്കെട്ട് ....
"മരണത്തിലും മരിക്കാത്തവൾ "...
നെഞ്ചിലെ വേദനയിറങ്ങുന്നുവോ ???

ഈ അവസാന നിമിഷം ...ആരോടാണൊന്നു പറയുക?
"എനിക്കൊരു സമ്മത പത്രം വേണം...."

അന്ധതയൊഴിഞ്ഞ കുഞ്ഞിന്റെ 'കൗതുകക്കണ്ണുകളിലൂടെ' ഒന്നു കൂടി ലോകം കാണണം...
ഒരു കൗമാരക്കാരിയുടെ 'ഹൃദയമായി ' ആദ്യ പ്രണയമറിയണം .....
ഒരു യുവതിയുടെ നെഞ്ചിലിരുന്നു 'എന്റെ കരളേ 'എന്ന വിളിയ്ക്കു കാതോർക്കണം ....
ജീവിതം അരിച്ചു തളർന്നോരമ്മയുടെ ഉള്ളിലൊരു 'പയർ വിത്താവണം '....

നെഞ്ചിലെ വേദന കണ്‍കോണിൽ പൊടിയുന്നു....

ഒരു കവിൾ വെള്ളം വിഴുങ്ങി,
"വായു കോപത്തിന്റെ " അനന്ത സാധ്യതകളെക്കുറിച്ച് ഇൻറർനെറ്റിൽ തിരയുമ്പോൾ ....
നോവുതിന്ന ഹൃദയം പറഞ്ഞു....

"എനിക്കൊരു സമ്മത പത്രം വേണം..."

ചില അപ്രിയ സത്യങ്ങൾ

അപ്രിയങ്ങളെങ്കിലും ചില നേരുകൾ ...പറയാതെ വയ്യ..!

എനിക്ക് നിന്നെ മടുത്തു തുടങ്ങിയിരിക്കുന്നു ....

അതങ്ങനെയാണ് .....
ഒരിക്കൽ നെഞ്ചോടു ചേർത്തു പിടിച്ചതിനെയാണ്
പിന്നീടൊരിക്കൽ കണ്‍വെട്ടത്തു നിന്നു പോലും അകറ്റി നിർത്താനാശിക്കുന്നത് .....
ഒരിക്കൽ പുകഴ്ത്തിയ നാവുകൊണ്ടുതന്നെയാണ്
വേറൊരിക്കൽ ശപിക്കുവാനാഗ്രഹിക്കുന്നത് ....
ഒരിക്കൽ സ്നേഹിച്ച ഹൃദയം തന്നെയാണ് 
മറ്റൊരിക്കൽ വെറുക്കാനുമാശിക്കുന്നത് ...!

അപ്രിയമെങ്കിലും ...പറയാതെ വയ്യ...

എനിക്കു ചിലതു മടുത്തു തുടങ്ങിയിരിക്കുന്നു....

വെളുപ്പിനെയുള്ള ചില ദുസ്വപ്നങ്ങളെ ...
മുറ്റത്തെ അയയിലുണക്കാനിട്ട കുട്ടിയുടുപ്പിലെ കാക്കക്കാഷ്ഠത്തെ ....
അരകല്ലിൽ അരഞ്ഞു തീരുന്ന ദിവസങ്ങളെ ....
രാത്രികളിൽ , ചപ്പാത്തിക്കല്ലിൽ പരന്നു പൊള്ളുന്ന ജീവിതത്തെ ...!

അപ്രിയമെങ്കിലും ...നേര് പറയാതെ വയ്യ...

എനിക്കു ചിലരെ മടുത്തു തുടങ്ങിയിരിക്കുന്നു....

കാണുമ്പോൾ ചിരിച്ചും, കാണാമറയത്ത് പഴി പറഞ്ഞും
കണ്ണിൽ നോക്കി പറയെപ്പെടുന്ന ചില കളവുകളെ ....
"പൊങ്ങച്ച സഞ്ചിയുടെ "നീളം ...എന്റേതോ ,
നിന്റേതോ കൂടുതലെന്ന ആശങ്കകളെ....
അപ്പുറത്തെ അടുപ്പിൽ "വെറും കലമോ "
"കലം നിറയെ ചോറോ "എന്ന വ്യാകുലതകളെ ...
അന്യരുടെ തീൻ മേശമേൽ "ദുസ്വാദാകുന്ന "
ചില താരതമ്യങ്ങളെ .....!

അപ്രിയമെങ്കിലും ...പറയാതെ വയ്യ.....

എനിക്കീ വീട് മടുത്തു തുടങ്ങിയിരിക്കുന്നു ....

എണ്ണ മെഴുക്കു പുരണ്ട ഇതിന്റെ വെളുത്ത ചുവരുകളെ ...
മങ്ങിയ പനിവെളിച്ചമുള്ള ഇടുങ്ങിയ മുറികളെ....
അലമാരയ്ക്കുള്ളിൽ അട്ടിയിട്ട പത്ര മാസികകളെ ...
കൂറക്കുഞ്ഞുങ്ങൾ തിന്നു തുളയിട്ട ജനാലവിരികളെ ...
മനസ്സ് വെറുക്കുന്ന ,മച്ചിലെ എട്ടുകാലിക്കൂട്ടങ്ങളെ ...!

അപ്രിയമെങ്കിലും ...ഒന്ന് പറയാതെ വയ്യ....

എനിക്ക് എന്നെ മടുത്തു തുടങ്ങിയിരിക്കുന്നു....

കാഴ്ച നശിച്ചിട്ടും...വെറുതെ കൗതുകം നിറയ്ക്കുന്ന കണ്ണുകളെ...
നഷ്ടമായ കേൾവിയിലും ....
ഉച്ചത്തിലുള്ള ശബ്ദങ്ങൾ തിരയുന്ന കാതുകളെ ....
ഉള്ളിലെ അഹിതം പുറത്തു ഹിതമാക്കുന്ന നാവിനെ....
വറ്റി വരണ്ടൊരു ചിരിയുടെ ഭാരം പേറുന്ന ചുണ്ടുകളെ ...
നെറ്റിയിലെ കപടശാന്തിയുടെ വിഭൂതിയെ....
അതിനുള്ളിൽ അലറുന്ന അശാന്തിയുടെ കടലിനെ ...
ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുമ്പോഴും ...
"എനിക്ക് ഞാൻ മതിയെന്ന " ധാർഷ്ട്യത്തെ ....

ഇത് പറയാതെ വയ്യ.....
അപ്രിയങ്ങളെങ്കിലും ..."ചില നേരുകൾ " ...നേരു തന്നെയാണ് .....
 

കേൾക്കുന്നുവോ ....

കാതോർത്താൽ മാത്രം കേൾക്കാവുന്ന ചില ശബ്ദങ്ങളുണ്ട് .......

അതിരാവിലെ ..പാലുകാരനും മീൻകാരനും നീട്ടിയടിക്കുന്ന ഹോണുകൾക്കിടയിൽ ..
ദൂരെയെവിടെയോ കൂവുന്ന കുയിൽപ്പെണ്ണിന്റെ തൊണ്ടയടപ്പ് ....
കൂവാൻ മറന്ന പൂവൻകോഴിയുടെ ദീർഘനിശ്വാസം പറപറത്തിയ കരിയിലയുടെ ചിണുങ്ങൽ ....

ഉച്ചയ്ക്ക് നേരമല്ലാ നേരത്തൊരു മൂങ്ങചേട്ടത്തി കൈതക്കാട്ടിലെ ഉപ്പൻ കുഞ്ഞിനോടു പറഞ്ഞ പായാരം.....

നേരമേറെ വൈകിയിട്ടും കൂട് പറ്റാൻ മറന്നൊരു കാക്കയുടെ ചിറകടിയൊച്ച ....

പാതിരാ കഴിഞ്ഞ നേരത്ത് ...
സീലിംഗ് ഫാനിന്റെ "കര കര"യ്ക്കും ...ചീവീടുകളുടെ ചിലമ്പിച്ച ഒച്ചയ്ക്കും ഇടയിൽ ...
മേശപ്പുറത്തെ കുഞ്ഞു ക്ലോക്കിന്റെ നെഞ്ചിടിപ്പ് ......

കാതോർത്താൽ കേൾക്കാം ....

കണ്ണീരില പൊഴിച്ച്‌ മുറ്റത്തെ ഇലവു മരം ചില്ല തലോടിയ കാറ്റിനോടു പറഞ്ഞ സങ്കടം ......
ഇതളുകളിൽ പുഴുക്കുത്തേറ്റു പുളഞ്ഞൊരു റോസാപ്പൂവ് തൊട്ടടുത്തെ മുല്ലത്തൈയ്യോടു പങ്കിട്ട നോവ്‌ ...
ആകാശത്തേക്കു സാകൂതം നോക്കിയ തവളക്കുഞ്ഞന്റെ ആത്മഗതം....

പക്ഷെ എത്ര കാതോർത്തിട്ടും കേൾക്കാൻ പറ്റാതെ പോയ ഒന്നുണ്ട് ......

എന്റെ..... ഹൃദയതാളം ....

തൈപ്പൂയം....

കാണാക്കാഴ്ചകളിലൂടെ അലയാൻ കൊതിച്ച മനസ്സുമായാണ്
ഇന്ന് വീട്ടിൽ നിന്നിറങ്ങി പുറപ്പെട്ടത്‌ ...
പറഞ്ഞും കേട്ടും ഉള്ളിൽ കയറിപ്പറ്റിയ മോഹം....

അടഞ്ഞ ക്ഷേത്ര വാതിലിനു മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ 
മനസ്സിൽ മറ്റൊന്നുമുണ്ടായിരുന്നില്ല .....

തന്നെക്കാൾ പത്തിരട്ടി വലിപ്പമുള്ള വേലുമായി എത്രയോ പേർ ....
ചിലരുടെ കയ്യിൽ ത്രിശൂലം ......
മറ്റു ചിലർ ഭസ്മപ്പൊതികൾ പരസ്പരം കൈമാറിക്കൊണ്ടിരുന്നു .....
ആരൊക്കെയോ ആരുടെയൊക്കെയോ നെറുകയിൽ ഭസ്മം വിതറുന്നു....
കാവിയുടുത്ത കുട്ടികൾ ആവേശത്തിമിർപ്പിലാണ് ....

ജീവിതത്തിൽ ആദ്യമായി കാണാൻ പോകുന്ന കാഴ്ച.....
പറഞ്ഞറിയിക്കാനാവാത്ത ഉൾഭയത്തോടെ നോക്കി നിന്നു .....

അസുരവാദ്യത്തിന്റെ താളം മുറുകുമ്പോൾ ....
ഭക്തിയോ ...വിഭ്രാന്തിയോ .....
കണ്ണുകളിൽ നിന്നും എല്ലാം മാഞ്ഞു ....
പകരം തെളിഞ്ഞത് പളനിമല......

ഒരിക്കൽ ഒരു വിനോദയാത്രയ്ക്കിടയിൽ , കൂട്ടുകാരിക്കൊപ്പം പളനി മലയുടെ പടികൾ
ആവേശത്തോടെ ചവിട്ടിക്കയറുമ്പോൾ കണ്ട "കരളുലച്ച " കാഴ്ച.....
അരയ്ക്കു താഴെ ചലനമറ്റു കിടന്ന പെണ്‍ കുഞ്ഞിനെയും കൊണ്ട് ഒരച്ഛൻ ....
ചാണകവെള്ളം വീണ പടികളിൽ ,മുട്ടുകാലിൽ തൊഴുകയ്യോടെ അമ്മ.....

പടികയറിയ "ചങ്കൂറ്റം " പടി കടന്നു മറഞ്ഞു.....
തിരികെ വാടിയ മനസും മുഖവുമായി ഇറങ്ങുമ്പോൾ ...
പാതിവഴിയിൽ അവർ.....
ഇത്തവണ അച്ഛന്റെ ഊഴം....
മഞ്ഞസാരിയിലെ ചോരക്കറ അസ്തമയ സൂര്യനെ ഓർമ്മിപ്പിച്ചു ...(എന്തു കൊണ്ട് ഉദയ സൂര്യൻ മനസ്സിൽ വന്നില്ല എന്നത് ഇന്നും അതിശയിപ്പിക്കുന്നു....)

അസുരവാദ്യതിന്റെ ദ്രുത താളം...
പളനിമലയ്ക്കിപ്പുറം ...കുമാര കോവിൽ ....
പത്നീസമേതനായ ഭഗവാൻ ......
നടയ്ക്കു പുറത്തു പടിയിൽ ഒരമ്മ....
കുഞ്ഞന്റെ വെളുത്തു മിനുത്ത തലയിൽ തടവിയ ..വാത്സല്യം ....
ഒപ്പം "ചങ്കിൽ കുത്തിയ" ആത്മഗതം ..."എന്റെ മകന്റെ കുഞ്ഞ് ...ഇത് പോലെയായിരുന്നു .."
എപ്പോഴോ കുമാരകോവിൽ സന്ദർശനത്തിനിടയിൽ അമ്മയെ "ഭഗവാനെ ഏല്പ്പിച്ചു "
സമാധാനത്തോടെ മടങ്ങിയ മകൻ .....
ഒരു ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കുമ്പോൾ കണ്ടത്....മരിച്ചു മരവിച്ച കണ്ണുകളിലെ നിർവികാരത ......

കാതുകളിൽ അസുരവാദ്യത്തിന്റെ മേളം മുറുകുന്നു....
ഹൃദയമിടിപ്പു പെരുമ്പറയാകുന്നു ....
കണ്ണുകൾ പരസ്പരം "വർത്തമാനം "പറഞ്ഞു തുടങ്ങിയപ്പോൾ കണ്ടു...
ഒരൊറ്റ വേലിൽ 9 പേർ ....
ദേഹം നിറയെ കുഞ്ഞു കുഞ്ഞു ശൂലങ്ങൾ ....
കാവടിയെടുത്ത കുരുന്നുകൾ.....
പറവക്കാവടിയെന്ന മറ്റൊന്ന് .....

ഭക്തി മെനഞ്ഞൊരു ഉന്മാദം ...വിഭ്രാന്തി....
പറഞ്ഞറിഞ്ഞതും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതിനു മുന്നിൽ ഒന്നുമല്ലെന്ന തിരിച്ചറിവിൽ ....മടങ്ങി.....
മനസ്സു കണ്ട കാഴ്ചകളുടെ കയ്പ്പുമായി......

ഇന്ന് തൈപ്പൂയം .....

നിങ്ങളോർക്കുക ,നിങ്ങളെങ്ങനെ നിങ്ങളായെന്ന് !!!

എന്റെ പ്രിയ സുഹൃത്ത് ചക്കി അടുത്തിടെ എനിക്കെഴുതിയ ഒരു സന്ദേശത്തിൽ പറഞ്ഞു...
"നമ്മുടെയുള്ളിൽ നാമറിയാതെഒരു നാമുണ്ടോയെന്ന് ..."

പലരും അതെന്നോട് പറയാതെ പറഞ്ഞു....

ഇന്നലെക്കണ്ട പകൽക്കിനാവ് ....
വെറുതെ ഒരു ഉച്ച സന്ദർശനത്തിനെത്തിയ പൂവാലനണ്ണാൻ ....
വാഴക്കുടപ്പനിലെ അവശേഷിച്ച തേൻ തുള്ളിയും ധൃതിയിലകത്താക്കിയ വാവൽക്കുഞ്ഞ് .....
മുറ്റത്തു തുള്ളിക്കളിച്ച തള്ളയില്ലാ പൂച്ചക്കുഞ്ഞുങ്ങളിൽ ഒന്നിനെ കണ്ണുവച്ചു പറന്ന ചെമ്പൻ പ്രാപ്പിടിയൻ ....
പേരമരത്തിൽ എന്നും വൈകിട്ടു കലപിലകൂട്ടുന്ന കരീലക്കുരുവികൾ ....
പിന്നെ ...പകലുറക്കത്തിൽ ....പാതിതുറന്ന കുഞ്ഞിച്ചുണ്ടുമായി എന്റെ കുഞ്ഞൻ ......

അതങ്ങനെയാണ് ...
പലതും നിനച്ചിരിക്കാത്ത നേരത്താണ് നമ്മുടെയുള്ളിലേക്ക് കടന്നു വരുന്നത്....
പ്രത്യേകിച്ചും ചില ചിന്തകൾ .....
അത്തരമൊരു ചിന്തയുടെ ചുഴിയിൽപ്പെട്ടിരിക്കയാണ് ഞാനിപ്പോൾ ....
ചിന്ത... എന്റെയുള്ളിൽ ഞാനറിയാതെയുള്ള എന്നെപ്പറ്റിയാണെന്നതാണ് രസം ....

കാര്യം കേട്ട് അമ്മയുടെ മറുചോദ്യം ...."കൊള്ളാം ,നിനക്ക് നിന്നെപ്പറ്റി ചിന്തിക്കാൻ സമയം കിട്ടുന്നുണ്ടോ?"
അറുപതാം വയസ്സിലും അക്കങ്ങളോടു മല്ലിടുന്ന അമ്മയുടെയാ മറുചോദ്യത്തിൽ മനസ്സുലഞ്ഞു .....

ഒന്നാം ക്ലാസ്സിലെ കൂട്ടുകാരി രാജിയോട് എന്നും പറഞ്ഞു നടന്നിരുന്നൊരു മോഹമുണ്ടായിരുന്നു ....
"എനിക്കൊരു ടീച്ചർ ആവണം...സീത ടീച്ചറിനെ പോലെ സാരിയുടുക്കണം ..."

അഞ്ചാം ക്ലാസ്സിൽ, പുതിയ സ്കൂളിൽ ഡാൻസ് പഠിപ്പിക്കാൻ വന്ന "സുന്ദരി" ടീച്ചറെ കണ്ടപ്പോ തോന്നി...
"എനിക്ക് ഒരുപാടു പേരെ ഡാൻസ് പഠിപ്പിക്കണം"

പത്തിൽ, സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്നപ്പോ ഹെഡ് മാഷു ചോദിച്ചു "ഇനിയെന്താ പരിപാടി"
മനസിലുറപ്പിച്ച റെഡി മെയ്ഡ് ഉത്തരം..." എനിക്കു ടി ടി സി യ്ക്ക് പോണം സാർ "

പതിനഞ്ചു കാരിയ്ക്ക് വഴികാട്ടികൾ ഒത്തിരി....

ഒരു നൃത്തത്തിൽ എന്റെ പാദങ്ങൾ നോവുന്നു....

ആർട്സ് ക്ലബ് ഡേയ്ക്ക് കിട്ടിയ, ഇന്നും നിധി പോലെ കാത്തു വച്ചിരിക്കുന്ന
മധുസൂദനൻ മാഷുടെ ഓട്ടോഗ്രാഫ് ... "പാദ മുദ്ര കാല ഹൃദയത്തിൽ പതിപ്പിയ്ക്കുക "

കവിതയുടെ രസച്ചരടു മുറിയുന്നു ...

കഥകളി സംഗീതക്കമ്പമുണ്ടായിരുന്ന ,മലയാളം പ്രൊഫെസ്സറുടെ ആശംസ....
"മുൻപേ പറക്കുന്ന പക്ഷിയാവുക"

നോട്ടുബുക്കുകളിൽ വെറുതെ കുറിച്ച നോവുകൾ കണ്ട പ്രിയ കൂട്ടുകാരന്റെ തമാശ..
"തള്ളേ ...കൊള്ളാം "

പക്ഷേ ബിരുദം കയ്യിൽ കിട്ടുമ്പോൾ ...ഇനിയെന്ത് ? എന്നാണ് ആദ്യം ആലോചിച്ചത് ....

അഭിഭാഷകനാകാൻ മോഹിച്ച മകൻ ...
ഒരു വനിതാ കോളേജിനു മുന്നിലെ റെയിൽപ്പാളത്തിൽ
തിരിച്ചറിയാത്ത രൂപമായതു കണ്ടു തകർന്ന വല്യച്ഛന്റെ വൃദ്ധമനസുപറഞ്ഞു .."നീയെങ്കിലും ..."

വെളുത്ത സാരിയും കറുത്ത ഗൌണും .....
എന്തൊരു വൈചിത്ര്യമെന്നു മനസ്സ് പറഞ്ഞിട്ടും ...
മുറുക്കിക്കെട്ടിയ "വക്കീൽ ബാൻഡ് " കഴുത്തിനൊപ്പം ഞെരിച്ചമർത്തിയത് കരളിനെയാണെന്നറിഞ്ഞിട്ടും ...
വെറുതെ വേഷം കെട്ടി.....

പിന്നെയിങ്ങോട്ട് ...വേഷങ്ങൾ പലത് .....

ഇപ്പോൾ വൈകിക്കിട്ടിയ ഈ അമ്മ വേഷത്തിനുള്ളിൽ ....
ഈ നിമിഷം... ഞാൻ സന്തുഷ്ടയാണ്....

കുഞ്ഞന് ഏറെയിഷ്ടമുള്ള "കുഞ്ഞേടത്തി " ചൊല്ലിക്കേൾപ്പിക്കുമ്പോൾ ....
അവനെ പുറത്തിരുത്തി ആനകളിക്കുമ്പോൾ .....
കാക്കയേയും പൂച്ചയെയും കാട്ടി മാമു കൊടുക്കുമ്പോൾ ....
ഒരു മൂളിപ്പാട്ടിന്റെ അകമ്പടിയിൽ ..എണ്ണ തേച്ചു കുളിപ്പിക്കുമ്പോൾ ...
രാത്രി പകലാക്കി കുഞ്ഞനൊപ്പം പന്തു കളിക്കുമ്പോൾ ....
ഒടുവിൽ ..ഏതോ യാമത്തിൽ ...
"ബോംബെ ജയശ്രീയ്ക്കൊപ്പം " ഓമനത്തിങ്കൾക്കിടാവോ പാടി
കുഞ്ഞനോടു ചേർന്ന് കിടക്കുമ്പോൾ......

ഞാൻ അതിശയത്തോടെ തിരിച്ചറിയുന്നു....എന്റെയുള്ളിൽ ഞാനറിയാതിരുന്നൊരെന്നെ ......

കാലം പുതിയ തിരിച്ചറിവുകളുമായി എന്നെ കാത്തിരിക്കുകയാണ് ....
അതിന്റെ വെള്ളിവെളിച്ചത്തിൽ ...എനിക്കറിയാം....എന്റെയുള്ളിൽനിന്നും ഇനിയും ആരൊക്കെയോ വരാനുണ്ട്.......

പഴയൊരു പാട്ടു പുസ്തകം പറഞ്ഞ കഥ

വീട് വൃത്തിയാക്കൽ ഒരു ഗമണ്ടൻ ജോലിയാണ് ...
പ്രത്യേകിച്ചും ഞറുങ്ങിണി പിറുങ്ങിണി പിള്ളേരുള്ളപ്പോൾ ....

പക്ഷെ അതിനിടയിൽ രസകരമായ ചിലത് സംഭവിക്കാറുണ്ട് .....
അതൊരു ഓർമ്മ പുതുക്കൽ കൂടിയാണ്....

.ഇന്നു വെറുതെ അലമാരയിലെ പൊടിയൊക്കെ തട്ടിതൂത്തു നിൽക്കുമ്പോൾ ,
പഴയ ചില പുസ്തകങ്ങൾക്കിടയിൽ നിന്നാണത് കണ്ടെത്തിയത് ....
ഗാനഗന്ധർവന്റെ പടമുള്ള ചുവന്ന പുറം ചട്ടയുള്ള പുസ്തകം....

വ്യക്തമായി പറഞ്ഞാൽ ...പണ്ടത്തെ പാട്ടു പുസ്തകം.....

പ്രിയഗായകന്റെ മുഖത്തെ "ഭസ്മം "തുടച്ചു മാറ്റി പുസ്തകം മറിച്ചു നോക്കി......
എന്നോ പാടി നടന്ന....എപ്പൊഴൊക്കെയൊ പ്രിയപ്പെട്ടതായി നെഞ്ചോടു ചേർത്തു നടന്ന പാട്ടുകൾ.....

ഹൃദയത്തിലൊരു രോമാഞ്ചം ....(ഹൃദയം അങ്ങനെ ഇടയ്ക്കിടെ രോമാഞ്ചം കൊള്ളാറുണ്ട്‌ ....അതിന്റെ ഉടമ ഞാനായതു കൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)

മേശമേൽ അലസമായി കൂട്ടിയിട്ട സി ഡി കളിലേക്ക് നോക്കിയത് അതിശയത്തോടെയാണ് ...
എത്രയോ നാളുകളായി അവയെ തിരിച്ചും മറിച്ചും കൈകാര്യം ചെയ്യുന്നു....
ഇന്നുവരെ ഇതേപോലൊരു അനുഭവം ഒരു സി ഡി കയ്യിലെടുക്കുമ്പോൾ ഹൃദയത്തിനുണ്ടായിട്ടില്ല ....

ചുവന്ന പുറം ചട്ടയുള്ള പാട്ട് പുസ്തകത്തിലെ പാട്ടുകൾ വെറുതെ മൂളി....
പുസ്തകത്തിന്റെ പഴക്കത്തെക്കാൾ ..പഴക്കമുള്ള ചില ഓർമ്മകൾ.....

"എല്ലാം ഒടുവിൽ ഓർമ്മകൾ മാത്രമാകുന്നു"വെന്ന് .....എം ടി ഓർമ്മിപ്പിച്ചു ..

സ്കൂളിനടുത്തെ കടയിൽ മാസത്തിൽ രണ്ടു തവണ പാട്ടു പുസ്തകം എത്തുമായിരുന്നു ..
ഇപ്പോൾ തീവണ്ടിയാത്രയ്ക്കിടയിൽ ചിലർ കൊണ്ട് വരുന്ന "മമ്മൂട്ടിയുടെ പാട്ടുകൾ"..."മോഹൻലാലിൻറെ പാട്ടുകൾ"....അതൊന്നുമല്ല....
യേശുദാസിന്റെയോ ജാനകിയുടെയോ ചിത്രയുടെയോ മുഖചിത്രമുള്ള
ചുവപ്പും നീലയും പുറം ചട്ടയുള്ള ,"ചലച്ചിത്ര ഗാനങ്ങൾ "....

അമ്മയുടെ കുടുക്കയിൽ നിന്ന് കട്ടെടുത്ത രണ്ടര രൂപ കൊടുത്ത് ഒരു പാട്ട് ബുക്കും
ബാക്കിയ്ക്ക് ശർക്കര മുട്ടായിയും ....
പുസ്തകം കയ്യിൽ കിട്ടിയാൽ സ്കൂളിലേക്കൊരു ഓട്ടമാണ് ...
മനസ്സിൽ സകല ദൈവങ്ങളേയും വിളിക്കും...."ഇന്ന് ഒരു പീരീഡ്‌ സാറ് വരല്ലേ....."

ചുവന്ന ചട്ടയുള്ള പാട്ടു പുസ്തകത്തിൽ ഭയത്തിന്റെ വിയർപ്പു പടർന്നു ......

ഒരിക്കൽ പിൻബെഞ്ചിലെ സ്വാതി പാട്ടു പുസ്തകത്തിനൊപ്പം
കടയിലെ മാമൻ തന്നുവെന്നു പറഞ്ഞ്
കൊണ്ടു വന്ന .."ചെറിയ പുസ്തകം"....

ക്ലാസ്സിലെ "എല്ലാമറിയാവുന്ന " മിനിയും ദിവ്യയും ....പറഞ്ഞു കേട്ട "പുസ്തക ക്കഥകൾ "
സ്വാതിയുടെ കയ്യിലെ പുസ്തകം കണ്ടുപിടിച്ച തയ്യൽ ടീച്ചർ പഠിപ്പിച്ച പുതിയ വാക്ക് "അശ്ലീലം "....

ആ പുകിലുകൾക്കൊടുവിൽ ..ഇനിയൊരിക്കലും പാട്ടു പുസ്തകം വാങ്ങാൻ പോവില്ലെന്ന ശപഥം .....

"അശ്ലീലം " കാണുന്നവന്റെ കണ്ണിലും കേൾക്കുന്നവന്റെ കാതിലുമാണെന്നറിയാൻ
പിന്നെയും കാലമെത്രയോ താണ്ടി.....

പാട്ടു പുസ്തകത്തിനു പഴങ്കഥപറഞ്ഞു മതിയായില്ല......
കഥ കേൾക്കാൻ സമയമൊട്ടില്ല താനും ...

അതറിഞ്ഞു കഥ നിർത്തി പുസ്തകം പഴയൊരീണം മൂളി....
അതിൽ ..
എ എം രാജയുടെയും എസ് പി ബി യുടെയും യേശുദാസിന്റെയും ജാനകിയുടെയും സുശീലയുടെയുമൊക്കെ ഒറിജിനൽ റെക്കോർഡ്സിൽ തൊട്ട്
പകച്ചു നിന്ന ഒരു പെണ്‍കുട്ടിയലിഞ്ഞു .....
രവീന്ദ്രൻ മാഷും എം ജി രാധാകൃഷ്ണനും എല്ലാം മറന്നു പാടിയ റെക്കോർഡിങ് റൂമിനു മുന്നിൽ
അവൾ അമ്പരപ്പോടെ നിന്നു ...

ആകാശവാണിയിൽ ..എത്രയോ തവണ ..."രചന -ഗിരീഷ് പുത്തഞ്ചേരി " എന്ന് അനൌണ്‍സ് ചെയ്ത നാവു കൊണ്ട്" ഗിരീഷേട്ടാ സുഖം?" എന്ന് ചോദിച്ചതും ....
"ചേച്ചിയെന്നു വിളിക്കൂ കുട്ടീയെന്നു " ചിത്ര ചേച്ചി നിറഞ്ഞ ചിരിയോടെ പറഞ്ഞതും .....
ഈ ജന്മത്തിലായിരുന്നുവെന്നത് ..പാട്ടു പുസ്തകം പറഞ്ഞ സത്യം......

ചുവന്ന ചട്ടയുള്ള പുസ്തകം പിന്നെയും പതിഞ്ഞു പാടിക്കൊണ്ടേയിരുന്നു ......
അതിനും മേലേ ....ടി വി ഉച്ചത്തിൽ പാടി.....
"ജോണീ ..മോനേ ..ജോണീ ..."
 

ന്നാലും ....ഇങ്ങനീണ്ടോ മനുഷമ്മാര് !!!

കേട്ടത് കൂട്ടിപ്പെറുക്കി മനസിലടുക്കിവച്ചു തുടങ്ങിയ നാൾ മുതൽ
കരളിലുള്ളൊരു വാചകം....
സിനിമയിലെ സൂപ്പർ താരങ്ങളുടെ മാസ്റ്റർ പീസ്‌ ഡയലോഗ് പോലെ
അമ്മയുടെ മാസ്റ്റർ പീസ്‌...."ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "

പെണ്മക്കൾ അമ്മമാരെക്കണ്ടു പഠിക്കുമെന്ന് പറയുന്നത് ശെരിയാണേലും അല്ലേലും
ഈ വാചകം മുലപ്പാലിലൂടെ (അതോ പൊക്കിൾ ക്കൊടിയിലൂടെയോ?) നേരെയങ്ങ് നെഞ്ചിൽ കയറി കുത്തിയിരിപ്പായി......
സ്ഥാനത്തും അസ്ഥാനത്തുമെല്ലാം തികട്ടി വരാനും തുടങ്ങി.....

ജീവിതത്തിൽ അമ്മയഭിനയിച്ചു തകർത്ത (അതോ അനുഭവിച്ചു തകർത്തതോ ) ഏകാംഗനാടകത്തിൽ
ഈ വാചകത്തിന് ഒരുപാട് പ്രസക്തിയുണ്ടായിരുന്നിരിക്കാം ...

ചിലത് കാണുമ്പോൾ ...കേൾക്കുമ്പോൾ...വായിക്കുമ്പോൾ...
കരളിലൊരു "പുച്ഛ രസം " പറയുന്നു....
"ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "

നാലാം ക്ലാസ്സിൽ നാലുകൊല്ലം തോറ്റ, അപ്പുറത്തെ വിനോദിന്റെ അച്ഛൻ,
അണ്ടിയാപ്പീസിൽ നിന്ന് അന്നത്തെക്കൂലിയുമായി വന്ന
അവന്റെ അമ്മയെ മുടിക്ക് കുത്തിപ്പിടിച്ചു നിലത്തിഴയ്ക്കുന്ന കണ്ടപ്പോ .....
"ന്നാലും ഇങ്ങനീണ്ടോ......."

മെഴുക്കു പിടിച്ച ചായ ഗ്ലാസ്സൊരെണ്ണം അറിയാതെ താഴെ വീണു പൊട്ടിയതിനൊപ്പം
ചന്ദ്രൻ മാമന്റെ ചായക്കടയിലെ എട്ടുവയസുകാരൻ കുട്ടന്റെ കവിളത്തും ഒന്നു പൊട്ടി....
കുട്ടന്റെ കവിളും എന്റെ കരളും ഒന്നിച്ചു പറഞ്ഞു...."ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "

ആദർശധീരനായ മലയാളം മാഷിന്റെ വലതു കാലിലെ പെരുവിരൽ ...
മുൻബെഞ്ചിലെ വെളുത്ത പെണ്ണിന്റെ തുടുത്ത കാലിൽ വരച്ച ചിത്രം കണ്ട്
പുകഞ്ഞ കരൾ പതിഞ്ഞു പറഞ്ഞു...."ന്നാലും...."

തുരുമ്പിച്ച ബസിലെ തണുത്ത കമ്പിക്കിടയിലൂടെ
കൈത്തണ്ടയിൽ കിട്ടിയ നഖപ്പാട് അതേറ്റു പറഞ്ഞു....

റെയിൽവേ പാലത്തിനരികിലെ എച്ചിലിലകൾക്കിടയിൽ
പരതി നടന്ന മനുഷ്യക്കോലം
നേരെ മുന്നിൽ വന്നു പെട്ടപ്പോൾ ... ദാ വരുന്നു ..
ഒപ്പം നടന്നയാളുടെ വായിൽ നിന്നും അതേ വാചകം....

ബാഗിലെ പൊതിച്ചോറു നീട്ടുമ്പോൾ തട്ടിപ്പറിച്ചെടുത്ത പരുക്കൻ കൈകൾ പറയാതെ പറഞ്ഞു ..."ന്നാലും..."

ആകാശവാണിയിലെ നൈറ്റ്‌ ഷിഫ്ടുകൾ സമ്മാനിച്ച തനിച്ചുള്ള രാത്രിയാത്രകൾക്കിടയിൽ ,
പതിനൊന്നേകാലിന്റെ ഗുരുവായൂരിനെ നോക്കി ഉറക്കച്ചടവോടെയിരിക്കുമ്പോൾ ....
പതിനൊന്നരയുടെ പാലക്കാട് സൂപ്പർ ഫാസ്റ്റിൽ സ്ത്രീകളുടെ സീറ്റിൽ കൂർക്കം വലിക്കുന്ന സഹോദരന്മാരെ ഉണർത്താൻ ശ്രമിക്കുമ്പോൾ ....
ഒരു നെഞ്ചെരിച്ചിൽ ..."ന്നാലും ഇങ്ങനീണ്ടോ..."

ഇപ്പൊ ദാ ....രാവിലെ പത്രം നോക്കാൻ വയ്യ....
കുടിച്ച ചായയ്ക്കൊപ്പം തികട്ടി വരുന്നത് അതേ വാചകം .....
അച്ഛൻ മകളെ...മകൻ അമ്മയെ....ചേട്ടൻ കുഞ്ഞു പെങ്ങളെ .....
ശീർഷകങ്ങൾക്കൊപ്പം ഒരു "മൃഗീയം" കൂടി.....

എന്ത് "മൃഗീയം"....?
വിശപ്പു മാറ്റാനാണ് അവർ ഭക്ഷണം തേടുന്നത് ....
വംശം നിലനിർത്താനാണ് ഇണ ചേരുന്നത് .....
നമ്മുടെ ക്രൂരത അവയോടല്ലേ ....

കരളിലെ ചവർപ്പ് നാവിൻ തുമ്പത്ത്....."ന്നാലും ഇങ്ങനീണ്ടോ മനുഷമ്മാര് "

പിൻകുറിപ്പ് :- ഇന്നത്തെ മാതൃഭുമിയിൽ ഒരു വാർത്ത‍ ....
"കശാപ്പു ശാലയിലേക്ക് കൊണ്ട് പോകും വഴി പശു പ്രസവിച്ചു"

വാർത്തയുടെ ആഴത്തിലേക്ക് ....

തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ
കശാപ്പിനായി കൊണ്ട് വന്നപശുവിന്
വഴിക്ക് വച്ചൊരു വേദന ....ഉള്ളിലെ ജീവനു പുറത്തു വരണം ....

ലോറിക്കാർക്ക് തലവേദന....

പ്രസവ വേദനയോടെ നിന്ന പശുവിനെ ചവിട്ടി താഴെയിട്ടു ...
അമ്മയനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയെക്കാൾ വലുതല്ലല്ലോ താഴെ വീണ വേദന...
അത് പ്രസവിച്ചു...നാട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെ ലോറിക്കാർ അമ്മയെയും കുഞ്ഞിനെയും
കൊണ്ട് പോയി...(കശാപ്പു ചെയ്യാൻ....എണ്ണത്തിൽ ഒന്നു കൂടിയായില്ലേ..)
 

ഒരു പെണ്ണാടുണ്ടാക്കിയ പുകില് ....


നന്തനാരുടെ "ഉണ്ണിക്കുട്ടന്റെ" സംഭവബഹുലമായ ദിവസങ്ങൾ പോലെ
എന്റെ ചില ദിവസങ്ങളും ചിന്താബഹുലങ്ങളാകുന്നു ....

ഇന്നത്തെ സംശയം ഒരു ബന്ധുവിന്റെ പെണ്ണാടിനെ കണ്ട ശേഷം തുടങ്ങിയതാണ് .....
തവിട്ടു നിറമുള്ള ഒരു പെണ്ണാടാണ് നായിക ...
അതിനു മൂന്നു മക്കൾ ...ഒരാണും രണ്ടു പെണ്ണും ...
അവറ്റയെ കണ്ട ശേഷം വല്ലാത്തൊരു വിഷമം ...

വിഷമഹേതു അമ്മയായ പെണ്ണാട് ...

അവൾ രണ്ടു മക്കൾക്കു മാത്രം പാലു കൊടുക്കുന്നു ...
മൂന്നാമൻ ..അതായത് കൂട്ടത്തിലെ ഒരേയൊരു പുരുഷപ്രജ പാല് കിട്ടാതെ വലയുന്നു....
എന്താണ് കാരണം?
സക്കറിയയുടെ പുസ്തകം പറഞ്ഞ പോലെ...."ആർക്കറിയാം"

എന്നാലും..അത് ശെരിയാണോ ...അങ്ങനെ ചെയ്യാമോ ...
മൂന്നു പേരും ഒരമ്മയുടെ കുഞ്ഞുങ്ങളല്ലേ....?
അത് മാത്രമോ , പാല് കിട്ടാത്ത കുഞ്ഞാണ് അമ്മയുടെ തനിപ്പകർപ്പ് ....

കാര്യമറിഞ്ഞവർ മൂക്കത്ത് വിരൽ വച്ചു പറഞ്ഞു ..."പാവം"
ചിലർ കണ്ടെത്തി ..."അതിന് മൂന്നും സ്വന്തം കുഞ്ഞുങ്ങളാണെന്ന് അറിയില്ല"
മറ്റു ചിലർ പറഞ്ഞു "അവൾക്കു വെളുത്ത കുഞ്ഞുങ്ങളെയാണ് ഇഷ്ടം "

കാര്യമെന്തായാലും തവിട്ടു കുഞ്ഞനു പാലില്ല....
ബന്ധുവിന്റെ സന്ദർശകരുടെ തള്ളവിരലൂറി കുഞ്ഞൻ സങ്കടം പറയുന്നു....

ബന്ധുവീട്ടിൽ നിന്നുള്ള മടക്കയാത്രയിൽ പലതും മനസ്സിൽ തിക്കിത്തിരക്കി ...

"എന്റെ ചേട്ടനോട് പറഞ്ഞു കൊടുക്കും" എന്നു ചുണ്ടു കൂർപ്പിച്ചു
പഴയ കൂട്ടുകാരി തട്ടിയെടുത്ത നാരങ്ങാ മിട്ടായിയും പുളിങ്കുരുവും ..
പണ്ടത്തെ കൊതിക്കെറുവ് ...

വെള്ളച്ചോറും വെളുത്ത ചമ്മന്തിയും മടുപ്പിച്ച
നാവും മനസ്സുമായി
അയൽവക്കത്തെ കളിക്കൂട്ടുകാരി വീണ്ടും കൊതിപറഞ്ഞു...
"അമ്മ ഏട്ടനു വേണ്ടി മീൻ വറുക്കുന്നു.."

തോടയിട്ടു ഞാത്തിയ കാതുമായി അലക്കമ്മൂമ്മ അമ്മയോട് ..."രണ്ടും പെങ്കുട്ടികളായല്ലോ ...കഷ്ടം തന്നെ "
മറ്റൊരു പൊതുജനാഭിപ്രായം ..."അമ്മമാർക്ക് ആണ്കുട്ടികളോടാണ് കൂടുതലിഷ്ടം "

കണ്ടതും കേട്ടതും വായിച്ചതുമെല്ലാം ...തവിട്ടു നിറമുള്ളൊരു പെണ്ണാട് തിരുത്തിയിരിക്കുന്നു ......

എന്നാലും അതെന്താണ് അങ്ങനെ?

ഇനി അമ്മയാടിന്റെ മനസ്സിൽ മറ്റൊന്നാണോ?

പാലു കുടിച്ചു ...വേഗം തടിച്ചു കൊഴുത്താൽ
കുഞ്ഞന്റെ കഴുത്തിൽ വീഴുന്ന അറവുകത്തിയുടെ മൂർച്ച ......
 

ഇന്നു വെളുപ്പിനെ സംഭവിച്ചത് .....

ഇന്ന് വെളുപ്പിനെയാണ് അത് സംഭവിച്ചത്....
കൃത്യമായി പറഞ്ഞാൽ ക്ലോക്കിൽ 6 മണി കഴിഞ്ഞ് 10 മിനിട്ടുള്ളപ്പോൾ ....

ആദ്യം തോന്നി , പെട്ടെന്ന് കത്തിയ ട്യൂബ് ലൈറ്റ് ഒപ്പിച്ച പണിയാണെന്ന് .....
പിന്നെ കരുതി, ഉറക്കച്ചടവ് പറ്റിച്ചതാവുമെന്ന് ....
വാഷ് ബേസിനു മുകളിലെ കണ്ണാടിയ്ക്കു കുഴപ്പമുണ്ടോയെന്നായി പിന്നെ സംശയം ....
ഇതൊന്നുമല്ല സംഭവം സത്യമാണെന്ന് മനസിലായപ്പോഴല്ലേ ...

ഒരു കുഞ്ഞു കരിന്തേൾ കരളിലൊരു കുത്ത് .....

ഉടനെ കൈ പോയത് ഷെൽഫിലെ കുപ്പിയിൽ....
അമ്മ തന്ന ശീലം...ചെമ്പരുത്യാദി ...
ചതിച്ചോ .....ഭഗവാനേ
കുപ്പിയ്ക്ക് പുറത്തെ ലേബൽ സമാധാനിപ്പിച്ചു.. ഇല്ല ..ഇനിയും 2 വർഷമുണ്ട് .....
അപ്പൊ ഇതുവരെയുള്ളതോ .....എല്ലാം കൂടി തപ്പിപ്പെറുക്കി നോക്കി ...കുഴപ്പമില്ല....

പുതിയതായി വാങ്ങിയ "പതയുന്ന പൂവിന്റെ" കുപ്പി തപ്പി നോക്കി ...ഇല്ല ....അതും കുഴപ്പമില്ല ..
പിന്നെ എന്താ .ഇങ്ങനെ...

ഇനി ഉത്സവപ്പറമ്പിൽ നിന്ന് വാങ്ങിയ ലോക്കൽ സിന്ദൂരം പറ്റിച്ച പണിയാണോ
ഏയ് ,അതൊരിക്കലുമാവില്ല ....

പെണ്ണിന്റെ മനസല്ലേ ....
അമ്മ പറഞ്ഞ് അറിയാവുന്ന അമ്മൂമ്മമാരെയും അവരുടെ പെണ്‍മക്കളെയും ധ്യാനിക്കാൻ തുടങ്ങി .....

ഉണ്ട് ...പ്രശ്നമുണ്ട് .....
ഗുരുതര പ്രശ്നം !!!
സംഭവം പാരമ്പര്യമാണ് ....
തലമുറ തലമുറയായി പകർന്നു കിട്ടിയത് ...
ഇനി വരുന്ന തലമുറയ്ക്ക് വച്ചു കൈമാറേണ്ടത് .....

എന്നാലും അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ....
ഒരു പോംവഴി വേണ്ടേ ......
അങ്ങനെ ക്ലോക്കിൽ കൃത്യം 7 അടിച്ചപ്പോൾ
കയ്യിൽ കിട്ടിയ കത്രികയും പ്ലക്കെറും കൊണ്ട് കഥാ നായകൻറെ
കഥ കഴിച്ചു...

അത് പോരല്ലോ ....ഇനിയും ആശാന്മാർ വന്നാലോ ...
ചിന്തയുടെ അഗാധതയിൽ നിന്നൊരു ഉത്തരം കിട്ടി...
നടൻ ജയറാമിനെയോ ,നടി സംയുക്തയേയോ ആശ്രയിക്കേണ്ടി വരും....
അതോ "തളത്തിൽ ദിനേശന്റെ "വഴിയേ ഏതെങ്കിലും "മ"പ്രസിദ്ധീകരണത്തിലേക്ക് "ഇതൊരു രോഗമാണോ ഡോക്ടർ " എന്ന ചോദ്യമെഴുതണോ ?

പക്ഷേ അത് കൊണ്ട് മാറുമോ ....സംഭവം പാരമ്പര്യമല്ലേ !

അപ്പൊപ്പിന്നെ വഴി ഒന്നേയുള്ളൂ....
രണ്ടു കയ്യും നീട്ടി പരമ്പരാഗത സ്വത്തു സ്വീകരിക്കുക....

കരിന്തേളിനെ കുടഞ്ഞെറിഞ്ഞു കരൾ പറഞ്ഞു..
'അതിനും വേണം ഒരു ഭാഗ്യം'....

കുറിപ്പ് -

തലയിൽ ആദ്യമായി ഒരു വെള്ളിയിഴ കണ്ടത് എന്റെ പതിനേഴാം വയസ്സിലാണ്...
അന്ന് അമ്മമ്മ പറഞ്ഞു..." കുട്ടി നര കുടുംബം കെടുത്തും"
എന്റെയാ കുട്ടി നരയാണോ കാരണമെന്നറിയില്ല , കയ്പ്പുകൾ കുറച്ചേറെ കിട്ടിയിട്ടുണ്ട് ....

ഇന്ന് രാവിലെ സീമന്ത രേഖയ്ക്ക് തൊട്ടു മുകളിൽ വെള്ളിത്തിളക്കത്തിൽ ...ഒരു മുടിയിഴ ...
ഒരു സമാധാനം മാത്രം...
ഇനി കുട്ടിനര വരില്ലല്ലോ...

ഒരു ഓർമ്മച്ചിത്രം ...

രാവിലെ പത്രം വായിച്ചു മടക്കിയ കൈ തന്നെയാണ് കണ്‍പീലിയി ൽ തങ്ങിയ നീർത്തുള്ളി തുടച്ചതും .....

ഇപ്പോഴും മനസിലൊരു നീർത്തുള്ളിയുണ്ട് ....

ഉദയഭാനു മാഷ് .....

ആദ്യമായി കാണുന്നത് പത്രപ്രവർത്തന പഠനത്തിനിടയിൽ .. സ്റ്റാച്യുവിലെ ആൾത്തിരക്കിൽ മെല്ലെ നടന്നു നീങ്ങുന്ന ...നല്ല പരിചയം തോന്നിച്ച മുഖം ....
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട്‌ ആ പരിചയം പറഞ്ഞപ്പോ പകരം കേട്ടതൊരു പാട്ടാണ്...."ഇന്നു മുഴുവൻ ഞാൻ ഏകനായാ കുന്നിൻ ചെരുവിലിരുന്നു പാടും..."

അതിശയത്തോടെയാണ്‌ ഒട്ടും തിടുക്കമില്ലാതെ നടന്നു നീങ്ങുന്ന ആ രൂപത്തെ നോക്കിയത് ...

പിന്നെ ക്ലബ്ബിൽ റേഡിയോ ജോക്കി ആയിരുന്ന ജന്മത്തിൽ .....
അവിടുന്നു കിട്ടിയ ഒരുപാട് നല്ല സൗഹൃദങ്ങളുടെയൊപ്പം ....ബന്ധങ്ങളുടെയൊപ്പം ...ചില ഭാഗ്യങ്ങളും ....

അതിലൊന്ന് ഉദയഭാനു മാഷെ പരിചയപ്പെട്ടതാണ് ...

പരിചയപ്പെടുത്തിയതിന് രവി മേനോൻ സാറിന് മനസിലൊരു നൂറു വട്ടം നന്ദി പറഞ്ഞിട്ടുണ്ട് ....ഒപ്പമിരിക്കാനും ഒത്തിരി സംസാരിക്കാനും അവസരം തന്നതിനും . ...

കുഞ്ഞായിരുന്നപ്പോൾ അമ്മ പാടിതന്നിരുന്ന ആ പാട്ട് ...താരമേ താരമേ നിന്നുടെ നാട്ടിലും തങ്കക്കിനാവുകളുണ്ടോ ......
അതൊന്നു പാടാൻ ഒരു ഇന്റർവ്യൂവിനിടയിൽ ആവശ്യപ്പെട്ടപ്പോൾ ,
ഒരു കുഞ്ഞിനു മാത്രം കഴിയുന്ന നിഷ്കളങ്കതയോടെ അദ്ദേഹം ചിരിച്ചു ...പിന്നെ സ്റ്റുഡിയോയിൽ വാർദ്ധക്യത്തിലും വാടാത്ത ആ ശബ്ദം മാത്രം....

ഞാൻ തങ്കക്കിനാവുകൾ മാത്രം കണ്ടിരുന്ന ആ പഴയ കുഞ്ഞായി.. ....
അമ്മയുടെ താരാട്ട് ഓർമ്മ വരുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും നിറഞ്ഞു ചിരിച്ചു....

പിന്നെ എപ്പോ വഴിയിൽ വച്ച് കണ്ടാലും ഓടി അടുത്ത് ചെന്നു സംസാരിക്കാൻ ഉത്സാഹമായിരുന്നു .....

എളിമ എന്നാൽ എന്തെന്ന് കാട്ടിത്തന്ന മലയാളത്തിന്റെ പ്രിയ ഗായകന് ...മനസിലെ നീർത്തുള്ളി സമർപ്പിക്കുന്നു ...