ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 11 May 2015

പ്രൊ ...ട്രാ...ക്ടർ ....

ഇന്നലെ ഹൃദയമൊരു ജ്യോമെട്രിപ്പെട്ടിയ്ക്കുള്ളിൽ
തലയും കുത്തി വീണു പോയി ....
ഫിസിക്സ് പരീക്ഷയ്ക്കിടയിൽ ഒരു വിദ്വാൻ പുറത്തെടുത്ത
ഭംഗിയുള്ളൊരു വിദേശ നിർമ്മിത ""കണക്കു പെട്ടി ""!!!

അതോർമ്മിപ്പിച്ചത് പണ്ട് സ്കൂളിനടുത്തെ മാമന്റെ കടയിൽ
അലമാരയ്ക്കുള്ളിൽ നിരന്നിരുന്ന ,
ഓറഞ്ചും കറുപ്പും നിറം കലർന്ന ക്യാമൽ ,കാമ്ലിൻ
ഓക്സ്ഫോർഡ്‌ പെട്ടികളെ ...!

കണക്കിൽ വട്ടപ്പൂജ്യമായിരുന്ന ഹൃദയം
ആകെയൊന്നുണർന്നത് ആ പെട്ടികളുടെ ദൃശ്യഭംഗിയിൽ ..!

അതിനകത്തടുക്കി വച്ചിരുന്ന ഉപകരണങ്ങളുടെ അടുക്കിലും ചിട്ടയിലും
ഒപ്പം കിട്ടിയിരുന്ന ഇംഗ്ലീഷ് അക്ഷരമാലാ സ്കെയിലിലും
മനം മയങ്ങി ഒരിക്കൽ പുതിയൊരെണ്ണം
അമ്മയോടാവശ്യപ്പെട്ടു ...
അതുവരെ കണക്കധ്യാപികയ്ക്ക് ""ഫ്രീ "" യായി കിട്ടിയിരുന്ന
പഴയ കോമ്പസ്സും സ്കെയിലും
പെൻസിൽ പെട്ടിയിലടുക്കിയുപയോഗിച്ചതിന്റെ
അധികാരത്തിൽ ...!!(അവകാശത്തിലും )

45 രൂപയെന്നത് ""കൂട്ടിയാൽ കൂടാത്ത "" കാര്യമായത് കൊണ്ടോ ...
പഴയ ഉപകരണങ്ങൾ സുലഭമായി കിട്ടിയിരുന്നത് കൊണ്ടോ ...
പുതിയ ആവശ്യത്തെ കട്ടിക്കണ്ണടചില്ലിനിടയിലൂടെ
കണ്ണുരുട്ടി നോക്കി ടീച്ചറമ്മ പേടിപ്പിച്ചോടിച്ചു !!!
എന്നിട്ടു പോറലുകൾ കൊണ്ടു പടം വരച്ചലങ്കരിച്ച
ഒരു പ്രൊ ...ട്രാ...ക്ടർ ....എടുത്തു കയ്യിൽ പിടിപ്പിച്ചു ...!!

വാശിയുടെ പത്താം തരം കഴിയും വരെ
പഴയ ചുമരിലെ കുമ്മായമടർത്തിയിളക്കി
അതു നെടുവീർപ്പിട്ടു ....!!

അങ്ങനെ ആശ മൂത്ത ഹൃദയം
ചില ജ്യോമെട്രിക്കഥകളയവിറക്കി ആശ്വസിച്ചു ....
അതിലൊരു കഥയിങ്ങനെ ,

കട്ടി മീശയും കറുത്ത കണ്ണുകളുമുള്ള പുതിയ അദ്ധ്യാപകൻ ...
കമ്പ്യൂട്ടർ ക്ലാസ്സിൽ കീ ബോർഡിൽ അതി വേഗം ചലിക്കുന്ന
വെളുത്തു നീണ്ട വിരലുകൾ ...ചെറു വിരലിൽ ഭംഗിയിൽ
നീട്ടി വളർത്തിയ നഖമുന ...!!
പ്രേമം സഹിക്ക വയ്യാതെ
ജ്യോമെട്രിപ്പെട്ടിയ്ക്കുള്ളിൽ വച്ച
സിഗരറ്റു കൂടിനുള്ളിലൊളിപ്പിച്ച പ്രേമലേഖനം
അദ്ധ്യാപകനു കൈമാറിയ പെണ്‍കുട്ടി ...
പിറ്റേന്ന് അധ്യാപകനൊപ്പം വന്ന 5 വയസ്സുകാരിയെക്കണ്ട്
വെളുത്ത യൂണിഫോമിന്റെ ചെറിയ കൈ
മൂക്കുതുടച്ചു  കറുപ്പിച്ചു  ...!!
പ്രണയിനി ഇപ്പോഴൊരു ബിസ്സിനസ്സുകാരന്റെ
തിരക്കുള്ള ഭാര്യയായി തിക്കിത്തിരക്കി ജീവിക്കുന്നു ....!

മറ്റൊന്ന് ,
ആറാം വയസ്സിൽ അച്ഛൻ തള്ളിപ്പറഞ്ഞ മകൻ
അതുവരെ കേട്ട കളിയാക്കലുകൾക്കും കരച്ചിലിനും,
ഒൻപതാം തരത്തിൽ കോമ്പസ്സ് കൊണ്ട് കൊടുത്ത മറുപടിയിൽ
ചോരവാർന്നൊഴുകിയ ചെറുവിരൽ തുന്നിക്കെട്ടിക്കരഞ്ഞ  സഹപാഠി !!

ഇനിയൊന്ന് ,
കൂട്ടുകാരന്റെ ജ്യോമെട്രിപ്പെട്ടിയ്ക്കുള്ളിലെ
സ്റ്റാമ്പ്‌ ഫീസുകൊണ്ട് ഒരുനേരം വയറുനിറച്ച
""മിണ്ടാപ്രാണി  ""സന്തോഷ്‌ ....
ഫീസ് തിരഞ്ഞു കരഞ്ഞ കൂട്ടുകാരനോട്
പറയാൻ വയ്യാതെ അവൻ തൊട്ടു കാട്ടിയ ""വീർത്ത"" വയറ് !!!

വേറൊന്ന് ,
പത്താം തരത്തിന്റെയൊടുക്കത്തെ ദിവസം
വരാന്തയിൽ പാറിനടന്ന കണ്ണീരുമ്മകളെത്തൊടാതെ
പിന്നിലെ പുളിമരച്ചോട്ടിൽ
മെലിഞ്ഞു വെളുത്തൊരു കൈയ്യും
കറുത്തു മോരിഞ്ഞൊരു കൈയ്യും
കോമ്പസ്സ് കൊണ്ട് കോറി വരച്ചൊരു ഹൃദയ ചിഹ്നം !!

ചോരപ്പാടു മാറും മുമ്പേ മൈലാഞ്ചി മൊഞ്ചണിഞ്ഞ വെളുത്ത കൈ
ഇപ്പോ എവിടെയാണാവോ ????

കണക്കു പെട്ടി പകർന്ന ചില ചിരി നേരങ്ങളും.....

""പ്രോടാക്ടർ "" സെറ്റ്സ്ക്വയർ "" എന്നു
കണക്കു ക്ലാസ്സിൽ പറഞ്ഞു പറഞ്ഞു വലഞ്ഞ സുധീർ ....
""പൊട്ടാക്ടർ "" എന്ന സംഭാവനയ്ക്കു കിട്ടിയ
""പൊട്ട ""നെന്നവന്റെ ഓമനപ്പേര് ...

ഒരു ""ഡിവൈഡർ കടം"" ഡിവൈഡ് ചെയ്ത
ഒന്നിച്ചുണ്ടായിരുന്നൊരു ബസ് യാത്ര !!
ഒടുവിൽ ,
ഓട്ടോഗ്രാഫിൽ ഡിവൈഡർ പടം കോറിയിട്ട്
ഒടുക്കത്തെ ബസ് യാത്ര !!

അങ്ങനെയെന്തൊക്കെ ജ്യോമെട്രിക്കഥകൾ !!!
അതിനിടയിൽ ജ്യോമെട്രി കൈമാറി
ഹൃദയം കൈമാറി ജീവിതവും കൈമാറിയ
രണ്ടു കൂട്ടുകാരുമുണ്ട്‌ !!

ഉത്തരപ്പേപ്പറുകൾ വാങ്ങാൻ നേരമായെന്ന മണിമുഴക്കത്തിൽ
വെപ്രാളപ്പെട്ട് പെട്ടി തുറന്നു ഹൃദയം പുറത്തെത്തി ....
പുതിയ കണക്കു പെട്ടിയുടെ ""മണം "".....!!
അതിന്റെയുന്മാദത്തിൽ ,
തിരികെ യാത്രയിൽ പുറത്തെ
പൊടിക്കാറ്റിലിരുണ്ട സൂര്യനെ നോക്കിയിരിക്കുമ്പോഴും
ഉയർന്ന കെട്ടിടങ്ങളെ നോക്കി
ഹൃദയം ചില ജ്യാമിതീയ രൂപങ്ങൾ വരച്ചു ....!

അക്കൂട്ടത്തിൽ ചില വേറിട്ട വരകളുമുണ്ടായിരുന്നു ,
തുടക്കവും ഒടുക്കവുമില്ലാത്ത വരകൾ ..........!!!!


Thursday 7 May 2015

""ജീവിത സമരം --------എന്റെയും നിന്റെയും ""!!!

ചില നേരങ്ങളിൽ ഹൃദയമങ്ങനെയാണ് ....
കാണേണ്ടതെന്നു കരുതപ്പെടുന്നവ കാണാൻ താൽപ്പര്യപ്പെടാറില്ല ...!
കേൾക്കേണ്ടതെന്നു പറയപ്പെടുന്നവ കേൾക്കാൻ ഉത്സാഹിക്കാറുമില്ല !
പകരം ,
ചില കാഴ്ചകൾക്കും കേൾവികൾക്കുമിടയിൽ ചുറ്റിക്കറങ്ങി
മറ്റു ചിലത് കണ്ടെത്തുന്നു ....!!

ഈ വിദേശ നഗരത്തിൽ വിമാനമിറങ്ങുന്നവർ
പോകാൻ കൊതിക്കുന്ന സ്ഥലങ്ങളിൽ ചിലത്
ഒരു തവണ കണ്ടു കഴിഞ്ഞപ്പോഴേ ഹൃദയത്തിനു മടുത്തു !!
മാളുകൾ നടന്നു തീർക്കാൻ ഇനി വയ്യത്രേ !!!

കണ്ടു കൊതിക്കുമെന്നു കരുതപ്പെടുന്ന
ചില ജീവിതങ്ങൾ കണ്ട് ഹൃദയം പുച്ഛച്ചിറി കോട്ടി
കാണാനാഗ്രഹിക്കാത്ത ചില ജീവിതങ്ങൾ  കണ്ട്
വ്യസനച്ചുണ്ടു നീട്ടി !!

കുഞ്ഞനൊപ്പം പാർക്കിൽ പോകുന്ന ദിവസങ്ങളിൽ
വഴിവക്കിലൊരു വില്ലയ്ക്കു മുന്നില് തറഞ്ഞു നിൽക്കാറുണ്ട് ...
നിറയെ കോഴികളും താറാവുകളും കൊത്തിപ്പെറുക്കി നടക്കുന്നത് കാണാൻ
കുഞ്ഞനിഷ്ടം !
അവറ്റകൾക്കു തീറ്റ കൊടുക്കുന്ന ചേട്ടൻ മലയാളിയാണെന്നു  കണ്ടാലറിയാം .
പക്ഷേ , ആളുടെ മരവിച്ച മുഖത്ത്
ഒരു ചിരിയിതുവരെ കണ്ടിട്ടില്ല !

ഇടയ്ക്കെപ്പോഴോ കൂറ്റൻ ഗേറ്റിന്റെ ഗ്രില്ലിനിടയിലൂടെ
മക്കനയിട്ടൊരു തല കണ്ടു .
സൂക്ഷിച്ചു നോക്കിയപ്പോൾ തിളങ്ങുന്ന കറുത്ത കണ്ണുകളും !
കൊടുത്താൽ തിരിച്ചു കിട്ടുന്നത് ചിരി മാത്രമെന്ന പാഠത്തിൽ
ഹൃദയം നിറഞ്ഞു ചിരിച്ചു ...
മക്കനയിട്ട തല ആവിയായി !!

പിന്നെ ദിവസവും കാണാതെ കണ്ടു
ആ തല കുഞ്ഞനെത്തന്നെ നോക്കുന്നുവെന്ന് !
ഒരു വ്യാഴാഴ്ച ഗേറ്റിന്റെ ചെറിയ വിടവിലൂടെ
 അവർ തല പുറത്തേക്കിട്ടു കൈകാട്ടി വിളിച്ചു ...
അടുത്ത് ചെന്നപ്പോൾ നല്ല കോഴിക്കോടൻ ഭാഷയിൽ
കുഞ്ഞനെക്കുറിച്ചു തിരക്കി ...
നാട്ടിൽ മകളും കുട്ടിയുമുണ്ടത്രേ ...
ഇങ്ങോട്ടു പോരുമ്പോൾ കുട്ടിക്ക് കുഞ്ഞന്റെ പ്രായം .
ഇപ്പൊ 5 വർഷം കഴിഞ്ഞു ..!!
നാട്ടിൽ പോകാനൊത്തിട്ടില്ല ...
മാസത്തിൽ രണ്ടോ മൂന്നോ തവണ ഫോണ്‍ ചെയ്യും
ഇത്തവണ സ്പോണ്‍സർ വിടാമെന്നേറ്റിട്ടുണ്ടത്രേ !!!
കഴിഞ്ഞ കൊല്ലം ഭർത്താവു കിടപ്പിലായി
അതിനു മുമ്പത്തെക്കൊല്ലം മകളുടെ കല്യാണം ...

പറഞ്ഞു പറഞ്ഞ് അവർ ചേർത്തു പിടിച്ച
കുഞ്ഞന്റെ കൈവിരൽത്തുമ്പ് നനഞ്ഞു ...
എന്തു പറയാൻ ?? എന്തു ചെയ്യാൻ ??

പാർക്കിനടുത്തെ മറ്റൊരു കൂറ്റൻ ഗേറ്റ് ...
പുറത്തു ട്രൌസറും ടീ ഷർട്ടും മിനി സ്കർട്ടുമിട്ട്
ഉറക്കച്ചടവുള്ള മുഖത്തോടെ ചില പെണ്‍കുട്ടികൾ
ചിലർ ""പുകഞ്ഞു "" മരിക്കുന്നു ...
പുകയടങ്ങും മുൻപേ വന്നെത്തിയൊരു നീണ്ട വാനിൽ
എന്തൊക്കെയോ പരസ്പരം പറഞ്ഞ്
നിസ്സംഗമായ മുഖത്തോടെ ഒട്ടും തിരക്കില്ലാതെ കയറുന്നവർ ...
വാനിലെ പേരിൽ ""ഹൈഡ് പാർക്ക് "" എന്നോ മറ്റോ കണ്ടു ..
പുറപ്പെടാൻ നേരം ചിലർ  കുഞ്ഞനെ നോക്കി കൈ വീശി  !

രണ്ടു ദിവസങ്ങൾക്കു ശേഷം ഒരു ബർദുബായ് സന്ദർശനത്തിൽ
നടപ്പാതയുടെയോരത്ത്  അതേ പേരു കണ്ടു ....
""ഹോട്ടൽ ഹൈഡ് പാർക്ക് ""
തിരികെ വരും വഴി പാതയോരത്ത് പഴയ വാൻ ...
അതിൽ നിന്നും ഇറങ്ങിയവരെക്കണ്ട് ഹൃദയമതിശയിച്ചു !!
മിനുമിനുത്ത ഉടലും ഉയർത്തിച്ചീകിയലങ്കരിച്ച മുടിയും ..
വിളറി വെളുത്ത മുഖത്തിനു പകരം
ചുവന്നു തുടുത്ത ചുണ്ടും കവിൾത്തടങ്ങളും !
ഒരു മുക്കാൽ മണിക്കൂർ വാൻ യാത്രയ്ക്കിടയിൽ
ഉറക്കച്ചടവിൽ ചീർത്ത മുഖങ്ങൾ മാറിപ്പോയതോർത്ത്‌
ഹൃദയം പിന്നെയും ഞെട്ടി !!

പക്ഷേ , മാറ്റമില്ലാതെ തുടർന്നതെന്തെന്നു പിന്നീടു കണ്ടെത്തി ...
കരിമഷിയെഴുതിക്കറുപ്പിച്ച കണ്ണുകളിലെ ശൂന്യത !!!
അന്നേരം ,
ഇരുപതാം വയസ്സിലും അമ്മ ചോറു വാരിക്കൊടുത്തുണ്ടു നിറഞ്ഞ
ചില പെണ്‍ കുട്ടികളെ ഹൃദയമോർമ്മിപ്പിച്ചു ...!!
എന്തു പറയാൻ?? എന്തു ചെയ്യാൻ ??

പറയാതെ പറഞ്ഞാൽ ,
ഇവിടത്തെ ആഡംബരങ്ങളും വിസ്മയങ്ങളും ഹൃദയത്തിനു മടുത്തു !!
കാരണം ഈയിടെയായി ഹൃദയം നെഞ്ചേറ്റുന്നതു ഇങ്ങനെ ചില ജീവിതങ്ങളെ ....
ഒറ്റമുറിയുടെ ഇട്ടാവട്ടത്തിലും
ഒറ്റ മേശയടുക്കളയിലും വട്ടം ചുറ്റി
നാട്ടിൽ ""ലോണിൽ "" കൊട്ടാരം പണിയുന്നവർ ....
ഉടലിനെക്കാൾ ഉയിരു പൊള്ളിക്കുന്ന ചൂടിൽ
മരുഭൂമിയുടെ നെഞ്ചിൽ നെട്ടോട്ടമോടുന്ന ""തൊഴിലാളികൾ ""
എച്ചിൽ പാത്രങ്ങൾ ട്രോളിയിലാക്കി
കറുത്ത ഡയറിക്കുള്ളിലെ ""പ്രതീക്ഷ "" തേടുന്ന ചിലർ ....
ചായം വാരിപ്പൂശി ഒന്നു മൂത്രമൊഴിക്കാൻ പോലും നേരം കിട്ടാതെ
""ഹൈപ്പർ ""മാർക്കറ്റുകളിൽ ദ്രുതഗതിയിൽ ചലിക്കുന്ന ചിലർ ....

അതിനോക്കെയുപരി ശമ്പളം സമയത്തു കിട്ടാതെ
ഫോണിലെ ആവശ്യങ്ങൾക്കു മറുവാക്കില്ലാതെയുഴറുന്നവർ ...!!

അങ്ങനെ ജീവിത നിരയുടെ നീണ്ട ലിസ്റ്റെടുത്തു നിവർത്തുമ്പോൾ
അതിൽ നിന്നു വീണൊരു കടലാസു ചുരുളിൽ
ഹൃദയം കണ്ടെത്തിയതൊരൊറ്റ വാക്യം -------
""ജീവിത സമരം --------എന്റെയും നിന്റെയും ""!!!

""ദൈവം നമ്മോടു കൂടെ ...."!!

പരശ്ശതം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന വിദ്യാലയത്തിൽ ,
ഹൃദയമെടുത്തിട്ട ടീച്ചർ മുഖപടം
ഇടയ്ക്ക് തെന്നി മാറുമ്പോൾ ഓർക്കാറുണ്ട് ,
ഒരു ഇന്റർവ്യൂക്കഥ !!
ആദ്യമേ തന്നെ കടപ്പാട് രേഖപ്പെടുത്തുന്നത് മൂന്നു വ്യക്തികൾക്ക് .....
ഇമ്മാനുവൽ ....ലാൽജോസ് ....പിന്നെ എന്റെ നല്ലപാതി !!
രംഗം -----ഒരു ഇറ്റാലിയൻ കമ്പനി
പശ്ചാത്തലം --ടീ കോമിന്റെ ബഹുനിലക്കെട്ടിടം
ലക്ഷ്യം ---ഒരു ജോലി
ഐറിഷ് പുരുഷന്മാരുടെ പൂച്ചക്കണ്ണുകൾ
ഹൃദയത്തിനു പണ്ടേയിഷ്ടം !!
പിന്നെയവരുടെ സംഗീത ബോധവും ...
ഇറ്റലിക്കാരൻ ""മാർക്കോ "" ഹൃദയത്തെ ഓർമ്മിപ്പിച്ചത്
പണ്ട് കണ്ടൊരു സിനിമയിലെ ഐറിഷ് നായകൻ
ജെറിയെ .....(p .s .I Luv U )
രണ്ടു മൂന്നു തവണ കൂടുതൽ മിടിച്ചു തളർന്ന ഹൃദയം
വിജനമായ ഇടനാഴിയിലൂടെയുള്ള നടപ്പിനിടയിലും
ലിഫ്റ്റിലെ കണ്ണാടിക്കൂട്ടങ്ങൾക്കിടയിലും
വെറുതെ മുഖം മിനുക്കിക്കൊണ്ടിരുന്നു !!
വിദേശി കുറ്റം പറയരുതല്ലോ !!
പറഞ്ഞിരുന്ന സ്ഥലത്തെത്തുമ്പോൾ
മലർക്കെത്തുറന്ന വാതിലിനപ്പുറംനോക്കി
ഹൃദയം പൂത്തുലഞ്ഞു ....
കണ്ടു ""മരിച്ച "" ചില ഇംഗ്ലീഷ് ചിത്രങ്ങളിലെ
അതേ പശ്ചാത്തലം !
പനി വെളിച്ചം പടർത്തുന്ന ക്രിസ്റ്റൽ വിളക്കുകൾ ..
തടിച്ച പുസ്തകങ്ങൾ ..
വളഞ്ഞ ടേബിൾ ലാമ്പ് ...!
അവിടെയൊരു മേശയ്ക്കപ്പുറവുമിപ്പുറവുമായി
അവർ ഇരുന്നിരുന്നു ....
മാർക്കോയും എനിക്ക് മുൻപേയെത്തിയ ഭാഗ്യാന്വേഷിയും !
കയറിച്ചെന്നപാടെ ഹൃദയ രൂപത്തിലുള്ളൊരു
മിട്ടായി നീട്ടി മാർക്കോ ഹൃദയം കവർന്നു ...
വിരലിൽ തെരുപ്പിടിപ്പിച്ചിരുന്നു വിയർത്ത പെണ്കുട്ടിയോട്
ചോദിക്കുന്നതെന്തൊക്കെയെന്ന് ""ഒളിഞ്ഞു കേൾക്കാൻ ""
താല്പ്പര്യമുള്ള ഹൃദയം കാതോർത്തു ....!!
ഒടുക്കം , ""ഓ ..ഇതൊക്കെ നിസ്സാരമല്ലേ "" എന്ന മട്ടിൽ
അലസമായി ചുറ്റും പൊങ്ങിപ്പറന്നു ....
അതിനിടയിൽ വന്നൊരു ചോദ്യം കേട്ട്
പൊത്തോന്നു താഴെ വീഴുകയും ചെയ്തു !
മാർക്കോ കയ്യിലുള്ള പേന പെണ്‍കുട്ടിയ്ക്ക് കൊടുത്തിട്ട്
അത് വിൽക്കാനാവശ്യപ്പെട്ടു ...
ദൈവമേ ...കച്ചോടമോ .....
എഴുന്നേറ്റോടിയാലോന്ന് പിന്തിരിപ്പൻ ഹൃദയം
അവിടെയിരിക്കെന്ന് മരവിച്ച കാലുകൾ ....
ആകെ മൊത്തമൊരു വെപ്രാളം ....
എന്തായാലും പെണ്‍കുട്ടി തോൽവി സമ്മതിച്ചു ചിരിച്ചു ...
ഇരുന്നയിരുപ്പിൽ ഹൃദയമോർത്തെടുത്തത്‌
നല്ലപാതിയുടെ മുഖം ....
അയച്ച സന്ദേശത്തിനു വന്ന മറുപടി....
""ഇയാൾ ഇമ്മാനുവൽ കണ്ടില്ലേ????""
ഹൃദയത്തിൽ കത്തിയത് 100 വാട്ട് ബൾബ് !!!
മറുവാക്കെന്ന പോലെ പറഞ്ഞു ....
""ദൈവം നമ്മോടു കൂടെ ""
മാർക്കോ പച്ചക്കണ്ണുകളടച്ചു ചിരിച്ചു
ഹൃദയമെഴുന്നേറ്റു ചെന്നു ....
വായിലലിഞ്ഞ മിട്ടായി മധുരത്തിനൊപ്പം
വായും തുറന്നിരുന്ന മാർക്കോയ്ക്കറിയില്ലല്ലോ
മലയാള സിനിമയുടെ അനന്ത സാധ്യതകൾ !!!!
പിറ്റേ ദിവസം വൈകിട്ട് മാർക്കോ വിളിച്ചു
പക്ഷേ അതിനു മുൻപ് ഹൃദയം ആയുധം വച്ച്
കീഴടങ്ങിയിരുന്നു ....
""സ്വയം കച്ചവടം"" ചെയ്യാനറിയാത്തവൾ
എങ്ങനെ മറ്റുള്ളവർക്കു വേണ്ടി കച്ചോടം ചെയ്യും ????
എന്തായാലും ഈ വൈകിയ വേളയിലും നന്ദിയുടെ കാര്യത്തിൽ
പിശുക്കിയാവുന്നില്ല .....
വായാടി ഹൃദയത്തിന്റെ വായടഞ്ഞു പോകാതിരുന്നതിന് ...
നന്ദി .....
ഇമ്മാനുവലിന് .....ലാൽജോസിന് ....
ഒക്കെയുമുപരി നല്ലപാതിയ്ക്ക് ....
പിന്നെ നല്ല സമയത്ത് നല്ല ബുദ്ധി തോന്നിച്ച ദൈവത്തിന് ...
""ദൈവം നമ്മോടു കൂടെ ...."!!