ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 20 July 2015

ഒരു പാഠപുസ്തകക്കഥ ....

പുതുമണം മാറാത്ത പാഠപുസ്തകത്തിനുള്ളിൽ
മയിൽ‌പ്പീലിക്കണ്ണ്‍ നിറഞ്ഞു .....
പെറ്റു പെരുകി വംശവർദ്ധനവിന്റെ പുതിയ പാഠങ്ങൾ
പഠിപ്പിക്കാനിറങ്ങിത്തിരിച്ചൊരു മയിൽ‌പ്പീലിത്തുണ്ട് !
മാനം കാണാതെ കാത്തു കാത്തൊരുനാൾ
"വംശമറ്റു " പാഠാവലിയ്ക്കുള്ളിലിടം കിട്ടാതെ
പീലിക്കണ്ണടഞ്ഞു !!
ഓർക്കാതെ പെയ്ത "പുസ്തകക്കീറു" മഴയിൽ
ചുവടു മറന്നു നിന്നത് മറ്റൊരു പീലിപ്പെണ്ണ്‍ !!
അച്ചടിക്കലും കീറിപ്പറത്തലുമായി ""അങ്കം "" മുന്നേറുമ്പോൾ ,
ഹൃദയം പോയതൊരു ഫ്ലാഷ് ബാക്കിലേയ്ക്ക് .....
ഈറൻ മാറാതെയിരുവശവും മെടഞ്ഞിട്ട
മുടിത്തുമ്പു ചുരുട്ടിപ്പിടിച്ച്
രണ്ടാം നിലയിലെ സ്റ്റോറിനു മുന്നിൽ പരുങ്ങി നിന്ന ഏഴാം ക്ലാസ്സുകാരി ... ....
""പുതിയ പുസ്തകം വന്നിട്ടില്ല " എന്ന പതിവ് പല്ലവി കേട്ടു
തിരിയുമ്പോൾ , എട്ടിലെ ചെക്കൻ മുന്നിൽ ....
""ബുക്ക്‌ ടീച്ചർക്കു കൊടുത്തിട്ടുണ്ട്‌ "" എന്ന ഇളിഞ്ഞ ചിരിയിൽ
പുസ്തകപ്പുതുമണം എണ്ണ മെഴുക്കു പുരണ്ട
പഴയൊരു ബുക്കിന്റെ പുറം ചട്ടയിലൊളിച്ചു !!
പുറകേ ""സ്റ്റോർ സാറിന്റെ "" കൂർത്ത നോട്ടം ....
( എട്ടിന്റെ പണിയെന്ന പ്രയോഗം അന്ന് കണ്ടുപിടിച്ചിട്ടില്ല ....)
""നിനക്കെന്തിനാ പുതിയ ബുക്ക്
നിന്റമ്മയ്ക്കു പഴേതിഷ്ടം പോലെ കിട്ടുമല്ലോ ""
എന്ന സുനിതയുടെ വാചകത്തിൽ
അമ്മയ്ക്കൊരു ""താടകാ "" പരിവേഷം ചാർത്തിക്കൊടുത്തു ഹൃദയം !!
പുസ്തകം വാങ്ങാനല്ല , സ്റ്റോറിലെ മേശപ്പുറത്തെ
അടുക്കിവച്ച പുസ്തകപ്പുതുമണം തേടിയാണ്
പതിമൂന്നുകാരിയുടെ പോക്കെന്ന് പറയാൻ തോന്നിയില്ല ....
പിന്നെയും പുറകോട്ട് ....ഒന്നാം ക്ലാസ്സിൽ
""കഷായം കുടിച്ച സുഷമയ്ക്കൊപ്പം ""
പാഠപുസ്തകത്തിലെ പിന്നിപ്പോയ മുല്ലച്ചെടിയെ നോക്കി
അതേ മട്ടിൽ നിന്ന പെണ്‍കുഞ്ഞ് ....
അനുവിന്റെ
മെറൂണ്‍ നിറത്തിൽ വെള്ളി വരകളുള്ള ബയന്റിട്ട പുസ്തകത്തിൽ വിരിഞ്ഞു ചിരിച്ച മുല്ലയ്ക്കൊപ്പം
ഹൃദയം വെറുതേ ചിരിക്കാൻ നോക്കി !!
കുറച്ചു മുന്നോട്ട് ,,,ഫാസ്റ്റ് ഫോർവേഡടിക്കുമ്പോൾ
അഞ്ചാം ക്ലാസ്സിൽ ,തന്ന പുസ്തകം മടക്കി വാങ്ങാൻ വന്ന
അയൽവക്കത്തെ ചേച്ചി .....
ഓണപ്പരീക്ഷ പുസ്തകമില്ലാതെ എഴുതിയതിന്റെ വെട്ടത്തിൽ
അടുത്ത കൊല്ലം അടുക്കി വയ്ക്കപ്പെട്ട
" പ്രീ -ഓണ്‍ഡ് " പുസ്തകക്കെട്ടുകൾ ....
( ഒന്നിൽ കീറിയ പാഠം മറ്റേതിൽ കിട്ടും .....കിട്ടാതിരിക്കില്ല....)
വീണ്ടും മുന്നോട്ടു പോയി ഹൃദയം ചെന്നു നിന്നതൊരു
കണ്ണീർത്താളിൽ ...!
ഒൻപതാം ക്ലാസ്സിൽ നന്നായി പഠിച്ച സൈനബ ...
കുശുമ്പു നോട്ടം മാത്രം നോക്കിയ അവളുടെ
ബ്രൌണ്‍ പേപ്പർ ടെക്സ്റ്റു കൾ ...
അതിലെ റോസാപ്പൂ ചിരിച്ച ഒട്ടിപ്പോ നെയിം സ്ലിപ്പുകൾ ...
ആമുഖത്തിനാമുഖം പോലെ അവൾ കോറിയിട്ട
മഹദ് വചനങ്ങൾ ...
ഇന്ത്യാ ചരിത്രം പേജിൽ വടിയും കുത്തി പുറം തിരിഞ്ഞു നിന്ന
ഗാന്ധിയപ്പൂപ്പൻ...!!
കുശുമ്പത്തിപ്പാറു ഹൃദയത്തിനു വേറെ വല്ലതും വേണോ !!!
ഒടുക്കം , ഗാന്ധിയപ്പൂപ്പനെ കോപ്പിയടിച്ചു വരച്ചത്
""പാറപ്പുറത്തെ ഒണക്കത്തേങ്ങ"" പോലെയായി ..
അങ്ങനെ സൈനബയോടു തോറ്റു തുല്ലിട്ടു നില്ക്കുമ്പോഴാണ്
സൈനബ ""അതുക്കും മേലെയൊരു "" തോൽവിത്തൊപ്പിയിട്ടു വന്നത് !
ഗൾഫിലെ ജോലി പോയി വന്ന ഉപ്പ
കിട്ടിയ തരത്തിന് അവളെയങ്ങു കെട്ടിച്ചു വിട്ടു ....
സൈനബേടെ മൈലാഞ്ചിക്കല്ല്യാണത്തിന് കണ്ണിൽ പടർന്ന
മൈലാഞ്ചിചോപ്പുമായി അവൾ കൈമാറിയ പുസ്തകക്കെട്ടുകൾ ....
ചിരിക്കണോ കരയണോന്നറിയാതെ
കുശുമ്പിന്റെ മുനയോടിഞ്ഞു ഹൃദയം നിന്നു .... !!
ഒരിക്കലും അവസാനിക്കാത്ത ഭക്ഷ്യ ശൃംഖല പോലെ
എന്റെ പാഠപുസ്തകച്ചങ്ങല നീണ്ടു ....
അവരോഹണ ക്രമത്തിൽ പറഞ്ഞാൽ ,
സന്തോഷേട്ടൻ / ദർശനച്ചേച്ചി -->ഞാൻ ---->അബു ---->വീണ --->ആന്റോ .........
അങ്ങനെ ""പ്രീ -ഓണ്‍ഡ് / റീ - യൂസ്ഡ് " പുസ്തകക്കെട്ടുകൾ
ജാതി മത ഭേദമെന്യേ വീടുവീടാന്തരം യാത്ര ചെയ്തു !!
ആ യാത്രയ്ക്കിടയിൽ സംഭവ ബഹുലമായ ചില
കഥകളുമുണ്ടായി ....
അതിലൊന്ന് .....
കൈമാറിയ മലയാളം ടെക്സ്റ്റ്‌ ബുക്കിന്റെ പുറം ചട്ടയിലെ വരികൾ ...
""ഇന്നു മുഴുവൻ ഞാനേകനായാ കുന്നിൻ ചെരിവിലിരുന്നു പാടും
ഇന്നു ഞാൻ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും ""
ഇതു നസീർ ഷീലയെ നോക്കി പ്രേമ പരവശനായി പാടിയതാണെന്നോ ,
ചങ്ങമ്പുഴയുടെ രമണൻ ആയിരുന്നു നസീറെന്നോ ,
പാട്ടു പ്രാന്തിയായൊരു അമ്മക്കുന്തം പണ്ടു ഹൃദയത്തിനു പാടിത്തന്ന
താരാട്ടു പാട്ടാണിതെന്നോ
അറിയാതെ .....
വീണാ ഹൃദയം അബുവിന്റെ ""കവിതയെ "" ആരാധിച്ചു ..!!!
( ബൈ ദ വേ .....അമ്മയുടെ താരാട്ടു പാട്ടുകളിലെ പ്രധാന ഇനം ...മറ്റൊന്ന് ....
""മുൾക്കിരീടമിതെന്തിനു നല്കി സ്വർഗസ്ഥനായ പിതാവേ ...!!!
അതിനു പിന്നിലെ ചേതോ വികാരം ""ഭാര്യ"യെന്ന സിനിമ
മൂന്നു വട്ടം കണ്ടു കരഞ്ഞതു മാത്രമാണെന്ന് പില്ക്കാലത്ത്
അമ്മയാണയിട്ടു ......)
എന്തായാലും , ആരാധികയെക്കാത്ത് സകലമാന പുസ്തകങ്ങളിലും
കുറച്ചേറെ സമാന വരികൾ ഒളിച്ചിരുന്നു ....
""ഹമുക്കനായ "" അബു , ഇതൊക്കെയെന്തിരിക്കുന്നുവെന്ന മട്ടിൽ
"എഴുത്ത്" നിർബാധം തുടർന്നു ...!!
മോഡ"റേഷൻ" കിട്ടി പത്തു പാസ്സായി ഗൾഫിലേക്ക് മുങ്ങിയ അബു
പിന്നെ ഒരു തവണ കൂടി മുങ്ങി ....കൂടെ വീണയും ....
നാളുകൾക്കു ശേഷം ഒക്കത്തൊരു കുഞ്ഞബുവിനെയും കൊണ്ടു
നടത്തിയൊരു വിസിറ്റിനാണ്‌
ഈ ഭയാനക സത്യങ്ങളുടെ വെളിപ്പെടുത്തലുണ്ടായത് !!
അതിൽ പിന്നെ ,
ഹൃദയം ഉറക്കത്തിൽ പോലും തലയ്ക്കടിക്കാൻ തുടങ്ങി ...
""എന്റെ പിഴ ...എന്റെ പിഴ ...എന്റെ വലിയ പിഴ ...""
അങ്ങനെ
അശാസ്ത്രീയ അച്ചടിയ്ക്കും
ശാസ്ത്രീയ കീറലിനുമിടയിൽ
ഫാസ്റ്റ് ഫോർവേഡും സ്ലോ റീവൈൻഡുമായി
ഹൃദയം ഫ്ലാഷ്ബാക്കു തിരയുമ്പോൾ
കണ്ണു തടഞ്ഞതൊരു തലക്കെട്ടിൽ .....!!
"" അച്ചടി പൂർത്തിയായി ---ഇനി വിതരണം ചെയ്യാൻ 30 ലക്ഷം പാഠ പുസ്തകങ്ങൾ ..!!"
പതിവു പോലെ ആത്മഗതം ഹൃദയം ബ്രാക്കറ്റിട്ടു പറഞ്ഞു ......
( ക്രിസ്മസ് പരീക്ഷയ്ക്കു മുൻപ് ഇവരെങ്ങാനും ""ടാബ് "' വിതരണം
ചെയ്തു കളയുമോന്റെ റബ്ബേ ...!!)

No comments:

Post a Comment