ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Wednesday 12 March 2014

ചില ഗവേഷണങ്ങൾ

രണ്ടു ദിവസമായി ഞാനൊരു ഗവേഷണത്തിലായിരുന്നു ...
"പ്ലാപ്പിൽ "...."മുന്നി " .....
ഈ രണ്ടു വാക്കുകളുടെയും അർത്ഥം കണ്ടെത്തുവാനായിരുന്നു അത് .
ഒടുവിൽ ഹൃദയം വിജയിച്ചു .
എപ്പോഴോ പറഞ്ഞു കൊടുത്തൊരു കഥയിലെ
പുള്ളിത്താറാവാണ് ..."പ്ലാപ്പിൽ "
"മുന്നി " ...മുയലും ...

എന്റെ ഒന്നര വയസ്സുകാരൻ കുഞ്ഞൻ
ഊണിലും ഉറക്കത്തിലും കരയുന്നത്
ആ വാക്കുകൾ പറഞ്ഞാണ് ...!
അവനു വീണ്ടും ആ കഥ കേൾക്കണം .
അർത്ഥം ഗ്രഹിക്കാൻ ഹൃദയം പെട്ടൊരു പാട് !!

ഒടുവിൽ കഥ കേട്ട കുഞ്ഞൻ ഗുടു ഗുടുവെന്നു ചിരിച്ചു ..
അവനൊപ്പം ഹൃദയവും ചിരിച്ചു ....
"എന്റെ കുഞ്ഞൂഞ്ഞപ്പാ "!!

ചിലപ്പോഴെല്ലാം ഹൃദയം പരാജയപ്പെട്ടു പോകുന്നു !
ചില വാക്കുകളുടെ, വാചകങ്ങളുടെ ...
അർത്ഥം ഗ്രഹിക്കാൻ അതിനാവുന്നില്ല ...
ഇനിയതു പിടികിട്ടിക്കഴിഞ്ഞാലോ ,
അതംഗീകരിക്കാൻ ഹൃദയം കൂട്ടാക്കുന്നുമില്ല ...

കുട്ടിക്കാലത്ത് "തലേലെഴുത്ത് " എന്ന വാക്കിന്റെ അർത്ഥം
ഹൃദയത്തെ ഒരുപാട് കുഴക്കിയിട്ടുണ്ട് ....
അർത്ഥം കണ്ടുപിടിച്ചെത്തിയപ്പോഴേയ്ക്കും
"തലേലെഴുത്ത് " തന്നെ മാറിപ്പോയി...!
പിന്നെ , ഏതോ പടത്തിൽ
തലേലെഴുത്തിന്റെ ജഗതി വാക്യം കേട്ട്
 തലയറഞ്ഞു ചിരിച്ചു....

(ആസനത്തിൽ വരച്ച കോലുകൊണ്ട്
എന്തായാലും തലയിൽ വരയ്ക്കണ്ട ശിവനേയെന്ന്
ഹൃദയത്തിന്റെ ആത്മഗതം....!)

കൗമാരത്തിൽ ..."പൈങ്കിളി പ്രേമം "
എന്ന വാക്കാണ്‌ ഹൃദയത്തെ കുഴപ്പിച്ചത് ....

(വിഗ്രഹിച്ചാൽ പൈങ്കിളിയുടെ പ്രേമം എന്നല്ലേ ?
അതോ പൈങ്കിളി പോലുള്ള പ്രേമം എന്നോ?)

കത്തുകളിലൂടെയും കാർഡുകളിലൂടെയും
പറന്നു നടന്ന പ്രേമപ്പൈങ്കിളി
നേരമിരുട്ടും മുൻപ് കൂട്ടിലേക്കു പറന്നു പോയി ...!
അതോടെ അതിന്റെ ശരിക്കുള്ള അർത്ഥം
ഹൃദയം കണ്ടെത്തി ....

എന്നാൽ ഹൃദയം അർത്ഥമറിയാതെ കുരുങ്ങിപ്പോയത്
ഒരു സുപ്രഭാതത്തിൽ കേട്ട വാചകത്തിനുമുന്നിലാണ് ....
"സ്വന്തം കാലിൽ നിൽക്കണം ..."

തുന്നലഴിഞ്ഞു തേഞ്ഞ ചെരുപ്പുവാറിനുള്ളിൽ
ഞെങ്ങിഞെരുങ്ങിയ കാലടികളിലേക്കെത്തി നോക്കി
ഹൃദയം ആശ്ചര്യപ്പെട്ടു ....
"അപ്പോ ഇത്രയും നാൾ നിന്നതും നടന്നതുമൊന്നും
സ്വന്തം കാലിലല്ലേ .....??"

പക്ഷേ , ഒട്ടും താമസിയാതെ ,കുഴക്കിയ വാചകമെടുത്ത്
ഹൃദയം വാക്യത്തിൽ പ്രയോഗിച്ചു കളിച്ചു.....
ആദ്യ ശമ്പളം കയ്യിൽ  വാങ്ങി മടങ്ങുമ്പോൾ
സ്റ്റാച്യുവിലെ ബാറ്റാ ഷോറൂമിലെ
സുമുഖനായ സെയിൽസ്മാനെ നോക്കി
ഹൃദയവും കാലുകളും വെളുവെളുക്കനെയൊരു
"സ്വാശ്രയച്ചിരിയും" പാസ്സാക്കി !!

അർത്ഥമറിയാത്ത വാക്കുകളും
അർത്ഥഗർഭമായ മൂളലുകളും
ഇന്നും ഹൃദയത്തെ വലയ്ക്കാറുണ്ട് ....

ഒരു വ്യത്യാസം മാത്രം....
പണ്ടത്തെപ്പോലെ അവയുടെയെല്ലാം അർത്ഥം തേടി
അലയാനാവുന്നില്ല ...!

എങ്കിലും ഹൃദയത്തിൽ തറയ്ക്കുന്ന ചിലത് ...
അതിനു പിറകേ പോകാതെ പറ്റുമോ?

പറഞ്ഞു കഴിഞ്ഞില്ല ...അതിനു മുൻപേ
ഗവേഷകയമ്മയുടെ നിഘണ്ടുവിലേക്ക്
കുഞ്ഞന്റെ വക പുതിയൊരു വാക്ക് ....

"ജോഞ്ച് "

കേട്ട പാതി  കേൾക്കാത്ത പാതി ,
കുഞ്ഞിക്കൈ ചൂണ്ടി വിതുമ്പുന്ന കുഞ്ഞൂഞ്ഞപ്പനെ സമാധാനിപ്പിക്കാൻ
ഹൃദയമെണീറ്റു പോയിക്കഴിഞ്ഞു .......

No comments:

Post a Comment