ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Sunday 8 March 2015

ആശംസകൾ ...എല്ലാ വനിതകൾക്കും

പ്രവാസജീവിതത്തിലെ മറ്റൊരു വനിതാ ദിനം...

തുടക്കം കണ്ണീരോടെ ....
കുഞ്ഞൻ ഇന്നാദ്യമായി അമ്മയെ വിട്ടു നിൽക്കുന്നു ...
അടഞ്ഞ കതകിനപ്പുറം കുഞ്ഞന്റെ വാടിയ മുഖം ....
ചുണ്ടിലൊട്ടിച്ച ചിരിയോടെ പടിയിറങ്ങുമ്പോൾ
രണ്ടു തുള്ളി കണ്ണീർ മുൻപേയിറങ്ങി .....

ഈ വനിതാ ദിനത്തിൽ എന്റെ ആശംസകൾ രണ്ടേ രണ്ടു പേർക്കു മാത്രം ....
( ഒരുപാടു വനിതകൾ ...സ്നേഹവും സഹനവും ആത്മത്യാഗവുമായി
ലോകമെമ്പാടുമുണ്ട് ...അത് വിസ്മരിക്കുന്നില്ല ....)
ഇത്  പറയാതെ വയ്യ .....

മിനിഞ്ഞാന്നു സന്ധ്യയ്ക്ക്  എന്റെ അടുക്കളപ്പാതിയിലേക്ക്
മറ്റേതോ അടുക്കള മണവുമായി വന്ന ആന്ധ്രാക്കാരി ....
ഒരു മണിക്കൂർ നേരം കൊണ്ട് തീർക്കേണ്ട ജോലികളുടെ
ലിസ്റ്റുമായി മാഡം ഫോണിൽ .....!!
പാചകത്തിനിടെ പുറം കൈകൊണ്ടു തുടച്ചെറിയപ്പെടുന്ന
കണ്ണീരിനു ഉപ്പു രസം മാത്രമല്ല ....മനസ്സ് പൊള്ളിക്കുന്ന ചൂടുമുണ്ടെന്ന്
ഹൃദയം പറഞ്ഞു .....

അറിയാവുന്ന ഹിന്ദിയിൽ നടത്തിയ സംഭാഷണത്തിനൊടുവിൽ
ഹൃദയത്തിനു പൊള്ളി .....വല്ലാതെ ....

10 വർഷമായി അവർ ദുബായിലെത്തിയിട്ട്‌ ....
3 പെണ്മക്കൾ ....മൂന്നാമത്തെ കുഞ്ഞിനു 3 മാസം തികഞ്ഞപ്പോൾ
വിമാനം കയറ്റിയത് ഭർത്താവ് ...!!
നാട്ടിൽ പാലു കിട്ടാതെ കുഞ്ഞിപ്പെണ്ണ്‍ വലിയ വായിലേ
കരയുമ്പോഴാവണം ..അവർക്കു നെഞ്ചു വിങ്ങി വേദനിച്ചിരുന്നത് ...!
കൊണ്ടു വന്ന ഭർത്താവ് ഒരു വർഷത്തിനുള്ളിൽ മടങ്ങി ...
അപ്പോഴേക്കും ആരുടെയൊക്കെയോ അടുക്കളയിൽ
ഒന്നുമറിയാത്തൊരു ആന്ധ്രാക്കാരി പുകഞ്ഞു തുടങ്ങിയിരുന്നു ....

കഴിഞ്ഞ ആഴ്ച രണ്ടാമത്തെ  മകളുടെ കല്യാണം ...
കിട്ടിയതും കൂട്ടിയതുമൊക്കെയായി
കിട്ടാവുന്നത് മുഴുവൻ നാട്ടിലേക്കയച്ചു .....
കല്യാണം കൂടാൻ സ്പോണ്‍സർ സമ്മതിച്ചില്ല ...
ഇവിടെ ഉദ്യോഗത്തിനയച്ച ഭർത്താവ് നാട്ടിൽ
ഭാര്യ അയയ്ക്കുന്ന കാശെടുത്ത് വെള്ളമടിച്ചു
തിന്നു മദിച്ചുറങ്ങുന്നു .....
പോരാഞ്ഞിട്ട് ഇളയ മകൾക്ക് അമ്മ വല്ലപാടും
വാങ്ങിച്ചയയ്ക്കുന്ന സമ്മാനപ്പൊതികൾ
മാർക്കറ്റിൽ വിറ്റു കാശാക്കുന്നു ......!

എന്തു ചെയ്യാൻ ...തല വിധി ....എന്ന വാചകത്തിൽ
സംഭാഷണമവസാനിച്ചു ....!!

പൊള്ളിയടർന്ന ഹൃദയം വീണ്ടും വീണ്ടും
നിസ്സഹായതയിലുരുകി ....!!

ഇന്നലെ വൈകിട്ട്  പൊടിക്കാറ്റിന്റെ മറയിൽ
പാർക്കിലെ ബെഞ്ചിൽ അടുത്തിരുന്ന പെണ്ണ് .....
മണ്ണിൽ കളിച്ചു തിമിർക്കുന്ന കുഞ്ഞനൊപ്പം
അവളുടെ മകൻ .....
അവധി ദിവസത്തിന്റെ ആശ്വാസം എത്ര വലുതാണെന്ന്
അവളുടെ തിളങ്ങിയ മുഖം പറഞ്ഞു തന്നു ....

ജീവിത കഥകൾ ഇഷ്ടമുള്ള ഹൃദയം നാണമില്ലാതെ
അവളെ തോണ്ടി .....
ഒന്നു മടിച്ച് ...തുടങ്ങി വച്ചൊരു പെണ്‍ കഥ ....!
അതിൽ ആത്മകഥാംശം ഹൃദയത്തിനു തോന്നിയതെങ്ങനെയെന്നറിയില്ല ....!

പ്രവാസിയായ പുരുഷന്മാർ ഒപ്പം കുടുംബത്തെയും കൊണ്ടു വരുന്നു...
അത് കൊണ്ടു പണ്ടത്തെ പ്രവാസികളുടെ കഷ്ടപ്പാടൊന്നും
പുതു തലമുറ പ്രവാസികൾക്കില്ലത്രേ ....
ഇതു പണ്ടാരോ ഹൃദയത്തോട് പറഞ്ഞതാണ്‌ .....

അതെന്തായാലും ....
കുടുംബത്തെ ഒപ്പം കൂട്ടുമ്പോൾ മറ്റു ചിലത് കൈവിട്ടു പോകുന്നുവെന്ന്
ബെഞ്ചിന്റെയോരത്തിരുന്ന ഇളം വെയിൽക്കണ്ണുകൾ പറഞ്ഞു ....

നാട്ടിൽ ഒരു വീട് ....
കുറച്ചു സമ്പാദ്യം ...
കുഞ്ഞുങ്ങൾക്ക്‌ നല്ലൊരു അന്തരീക്ഷം ...
അച്ഛനമ്മമാർക്ക് കിട്ടേണ്ട പരിചരണം ....

അതിനൊക്കെയപ്പുറം ....
ജനിച്ചു 90 തികയാത്ത കുഞ്ഞിനെ
ഡേ കെയർ സംരക്ഷണത്തിൽ വിടേണ്ടി വരുമ്പോഴുള്ള
മാനസിക സംഘർഷം ....

ഇതൊന്നും വേണ്ട നാട്ടിൽ  നിന്നാൽ മതിയെന്നു കരുതിയാലോ ...
നല്ല പ്രായത്തിലേ നഷ്ടപ്പെട്ടു പോകുന്ന ദാമ്പത്യം .....!!

ചെകുത്താനും കടലിനുമിടയിലെന്ന പോലെ കഴിഞ്ഞു പോയ
ദിവസങ്ങളെക്കുറിച്ചു സംസാരിക്കാൻ മടിച്ച ചുണ്ടുകൾ
നിർത്താതെ പറഞ്ഞു ....

ഹൃദയമോർത്തു ....
നമ്മളെ കേൾക്കാൻ ഒരാളുണ്ടാവുന്നത്
എത്ര വലിയ കാര്യമാണ് .....
ചില നേരങ്ങളിൽ ...പറയുക ലളിതമാണ് ....
ശ്രോതാവാകുക കഠിനവും ....

ഇടയ്ക്ക് കാറ്റിന്റെ മറവിൽ
ദുപ്പട്ടത്തുമ്പു ചുരുട്ടിയ കൈവിരലുകളിൽ  കണ്ണീർത്തുള്ളികൾ ....

ചിരിയോടെ യാത്ര പറഞ്ഞ് കുഞ്ഞനെയും കൊണ്ടു
തിരികെ നടക്കുമ്പോൾ കണ്ടു ....
പാതയോരത്ത് കുഞ്ഞിന്റെ വായിൽ
അരിമണി നിറയ്ക്കുന്ന കുരുവിപ്പെണ്ണ്‍ .....

കേട്ട കാര്യങ്ങൾ ഹൃദയം വെറുതെ റീ വൈൻഡ്‌ ചെയ്തു ....

"ബേബി സിറ്റിംഗ് ന്റെ" അടഞ്ഞ വാതിലിനപ്പുറം കേട്ട
കുഞ്ഞു നിലവിളിയിലലിഞ്ഞ അമ്മക്കരച്ചിൽ ....
തിരക്ക് പിടിച്ച ഓഫീസ് ജോലിക്കിടയിൽ
വിങ്ങി വേദനിച്ച നെഞ്ചുമായി ബാത്ത്റൂമിലേക്കോടുന്ന
അമ്മ മനസ്സ് ......
വാഷ് ബേസിനിൽ ഒഴുകിയിറങ്ങുന്ന കണ്ണീരുപ്പു കലർന്ന
പാൽമധുരം .....

ഗുരുവായൂർക്കാരി അമ്മയുടെ ഉപസംഹാര വാക്കുകൾ
ഇത്ര മാത്രം .....
""പലരും പറയാറുണ്ട് ..എഴുതിയതു വായിച്ചിട്ടുമുണ്ട് ....
കുഞ്ഞുങ്ങളെ ഡേ കെയറിൽ നടതള്ളുന്ന അമ്മ മാരെപ്പറ്റി ...
പറയുന്നവരും എഴുതുന്നവരും
ആരുമറിയാതെ പിഴിഞ്ഞു കളയുന്ന പാൽത്തുള്ളികളിലെ ഉപ്പു രസമോ
ഒപ്പം കല്ലാക്കപ്പെടുന്ന മനസ്സിലെ എരിവോ അറിയുന്നില്ലല്ലോ ....."

ആ വാക്കുകൾക്കു നേരെ മുഖം തിരിച്ച ഹൃദയം
പതിയെ നടക്കുകയാണ് .....കുഞ്ഞന്റെ കൈ പിടിച്ച് ....!
കിട്ടാവുന്നതിൽ വച്ചേറ്റവും നല്ല ഡേ കെയർ തേടി.......

അതിനിടയിൽ ആശംസ പറയാൻ മറക്കുന്നില്ല .....
ആശംസകൾ ....എല്ലാ വനിതകൾക്കും .....

No comments:

Post a Comment