ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 30 March 2015

വെറുതേ .......!!!!

മുഖ പുസ്തകത്തിൽ കണ്ടൊരു കുറിപ്പിൽ നിന്നാണ്
ഹൃദയം വീണ്ടുമതോർത്തെടുത്തത് .....
ഇത് വിരഹത്തിന്റെ മാർച്ച്‌ !!

ആദ്യമോർത്തത് ആറ്റിങ്ങൽ ഗവ : കോളേജിലെ
ഓടിട്ട ക്ലാസ്സ്‌ മുറിയ്ക്ക് മുന്നിലെ നീളൻ വരാന്ത ....
കരിയിലകൾ വീണ പടവുകളിലൊന്നിൽ
കണങ്കാൽ മൂടിയ പാവാടയൊതുക്കിയിരിക്കുമ്പോൾ ആരോ പറഞ്ഞു ....
""ഒരു പാട്ടു പാടൂ ....""
നിന്നെക്കുറിച്ചുള്ള എന്റെയോർമ്മയുടെ
ആദ്യത്തെയും  അവസാനത്തെയും നിമിഷത്തിലേക്കു വേണ്ടി ....

എന്തുകൊണ്ടോ ഓർമ്മയിൽ വന്നത് മഴയിലെ വാർമുകിലേ ...
വെറുതേ മൂളാൻ തുടങ്ങുമ്പോൾ
എന്നും കേൾക്കാൻ കൊതിച്ചൊരു ശബ്ദം പിന്നിൽ നിന്നു കേട്ടു ...
""പാട്ടു പാടാൻ കണ്ട നേരം ...""

പാവാടത്തുമ്പിൽ തടഞ്ഞ പാഴില നുള്ളിക്കളയുമ്പോൾ
ഹൃദയത്തിലേക്കാരോ കാർക്കിച്ചു തുപ്പിയ പോലെ ....!!

വീണ്ടുമൊരു മാർച്ച്‌ ....
നീറമണ്‍കര  nss കോളേജ് വരാന്തയിലൂടെ
പടപടാ മിടിക്കുന്ന നെഞ്ചുമായി നടക്കുമ്പോൾ
അതിനെക്കാൾ വേഗത്തിൽ ഹൃദയം ചൊല്ലിത്തീർത്തതൊരു നൊവേന ...
ആവശ്യം ബി എ മലയാളം ക്ലാസ്സിൽ പ്രവേശനം ...

കൌണ്ടറിൽ നിന്ന് അഡ്മിഷൻ ഫോം വാങ്ങിത്തിരിയുമ്പോൾ മുന്നിൽ
""സുലേഖ ടീച്ചർ ""( അന്തരിച്ച ശ്രീ ജി .കാർത്തികേയന്റെ പത്നി )
ചേച്ചിക്കഥകളിൽ മാത്രം കേട്ടു പരിചയമുള്ള
എന്റെ പ്രിയ ടീച്ചർ .....
വെളുക്കെച്ചിരിച്ച മുഖത്തേക്ക് ആദ്യം കൗതുകക്കണ്ണുകളോടെ നോക്കിയ ടീച്ചർ
പിന്നെ ചിരിച്ചു ....(സ്വന്തം വിദ്യാർത്ഥിനിയെന്നു തെറ്റിദ്ധരിച്ചിട്ടാവും ...)
ആ ചിരിയിലലിഞ്ഞ ഹൃദയം പിന്നെയുമലിഞ്ഞതൊരു കണ്ണീരുപ്പിൽ ...!!

യാത്രച്ചെലവിന്റെ ""സാമ്പത്തിക ശാസ്ത്രം "'
 വീണ്ടും പഴയിടത്തു തന്നെ കൊണ്ടെത്തിച്ചു ....

""അമർത്യാസെന്നിന്റെ ""നേട്ടങ്ങളെക്കുറിച്ച്
താടിയിൽ മറുകുള്ള ലളിത ടീച്ചർ ആവർത്തിച്ചാവർത്തിച്ചുരുവിടുമ്പോഴും

ഡിമാന്റും സപ്ലൈയും വിവരിക്കുന്ന ഗ്രാഫുകൾ വരച്ചു
പ്രകാശൻ സാറിന്റെ കഷണ്ടിത്തല വിയർത്തപ്പോഴും

പിന്നിലെ ജനാലയിലൂടെ ഹൃദയം നീറമണ്‍കരയുടെയാകാശത്തിലെ
വെളുത്ത മേഘക്കൂട്ടങ്ങളെ തൊട്ടു തലോടി ....

ഒരു മാർച്ചിൽ പടിയിറങ്ങിയത്"" ട്യൂഷൻ ടീച്ചർ"" പണി തന്ന ""മണി""ക്കിലുക്കത്തോടെ ...
ലക്‌ഷ്യം ......കാര്യവട്ടത്തെ വിദൂര പഠന കേന്ദ്രം ....
കാരണം ...മലയാള സ്നേഹം ...

അപ്പോഴേക്കും വന്നു ചില ഉപദേശികൾ !!!
(ഉപദേശം വഴി തെറ്റിക്കുന്ന പ്രായമാണേയ് ...)

നിയമം പഠിച്ചാൽ പേരിനൊപ്പം കിട്ടുന്ന ഒരു വാലിന്റെ ( അതോ തലയോ )ചിന്തയിൽ
ചഞ്ചല ഹൃദയം അങ്ങോട്ടു പാഞ്ഞു ....!
മലയാളം ""ബാർട്ടണ്‍ മല "" കടന്നു പറന്നു ...!!

മൂന്നു വർഷത്തിനിപ്പുറമൊരു മാർച്ചിൽ
ഇനി ""മലയാളം "" എന്ന് ഹൃദയം കൊതിച്ചപ്പോഴോ
അമ്മയൊരു ചോദ്യം വാക്യത്തിൽ പ്രയോഗിക്കാനെറിഞ്ഞു തന്നു ...
""സ്വന്തം കാലിൽ നിൽക്കുക ""!!!

അങ്ങനെയതിനുത്തരം കിട്ടിയപ്പോൾ
ജീവിതം മറ്റൊരു വഴിക്ക് തിരിഞ്ഞു നടന്നു കളഞ്ഞു !!!

ഇടയ്ക്ക് യൂണിവേഴ് സിറ്റി ലൈബ്രറിയിലെ
മലയാള മണമുള്ള അലമാരകൾക്കിടയിലൂടെ
പ്രിയ എഴുത്തുകാരുടെയും കവികളുടെയും ഗന്ധം നുകർന്നു നടക്കുമ്പോൾ
ചഞ്ചല ഹൃദയമോർക്കാറുണ്ട് .....
എന്നേയ്ക്കുമായി നഷ്ടപ്പെട്ടു പോയ (അതോ നഷ്ടപ്പെടുത്തിയതോ ????)
ചില ""മലയാള പാഠങ്ങൾ ""....
ഒപ്പം ,
ശാകുന്തളത്തിനു പുറകിൽ കുറിച്ച വരികൾ കണ്ടു പിടിച്ച്
""തനിക്കു വഴി മാറിപ്പോയോടോ ??"" എന്ന രാജേന്ദ്രൻ മാഷുടെ
കുസൃതിച്ചോദ്യവും ....!

അതെ , ചിലപ്പോഴങ്ങനെയാണ് ....
നടക്കാനാഗ്രഹിക്കുന്ന വഴികളിലൂടെ നാമൊരിക്കലും നടക്കാറില്ല ...
പകരം , ഒരിക്കലും നടക്കാൻ മോഹിക്കാത്ത വഴികൾ
വെറുതേ നടന്നു തീർക്കും .....
വെറുതേ .......!!!!

No comments:

Post a Comment