ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Sunday 24 July 2016

നിഴൽയുദ്ധങ്ങൾ - വായനാനുഭവം .

claustrophobia എന്ന എന്റെ അസുഖത്തിന്
ഏകദേശം പതിനെട്ടു കൊല്ലം പഴക്കം വരും !
YMCA യുടെ ഒരു പരിപാടിക്ക് ആദ്യമായി തിരുവനന്തപുരത്തു പോകുമ്പോൾ
ആ നാലുനില കെട്ടിടത്തിലെ ലിഫ്റ്റിൽ ഒരരമണിക്കൂറോളം കുടുങ്ങിക്കിടന്ന ശേഷമാവണം
ഈ ഭയം ബോധ- അബോധ തലങ്ങളിൽ ഇരിപ്പുറപ്പിച്ചതെന്നായിരുന്നു
നഗരഹൃദയത്തിലെ കൗൺസിലറുടെ കണ്ടെത്തൽ !
എന്തായാലും കഴിഞ്ഞ രണ്ടുമൂന്നാഴ്ച്ചകളായി
ഹൃദയം വീണ്ടും അസ്വസ്ഥമാവുന്നു .
ഇവിടത്തെ അടച്ചിട്ട ബസ്‌സ്റ്റോപ്പുകളിൽ , കണ്ണാടി ലിഫ്റ്റുകളിൽ , ചൂട് നിറഞ്ഞ ബാത്റൂമുകളിൽ , എന്തിന് പാഞ്ഞുപോകുന്ന മെട്രോയ്ക്കകത്തു പോലും ഹൃദയത്തിനു ശ്വാസം മുട്ടുന്നു .
എന്റെ ഭർത്താവ് , കഴുത്തു കയറിയ ടീഷർട്ടിട്ടാൽ ,
കുഞ്ഞൻ ഇറുക്കമുള്ള ട്രൗസർ ധരിച്ചാൽ
ഹൃദയത്തിനു വിമ്മിഷ്ടം !
രാത്രികളിൽ ആരോ മുഖത്തു തലയിണ വച്ചമർത്തിയെന്നപോലെ
ശ്വാസം കിട്ടാതെ ഞെട്ടിയുണരുന്നു .
ഒക്കെയ്ക്കും കാരണമൊരു വാക്വം അറ !
പോളേട്ടന്റെ പുസ്തകത്തിലെ വാക്വം അറ .
മനുഷ്യരെ ശ്വാസം മുട്ടിച്ചു കൊന്ന് ,
അവരുടെ ജീവ വായു തന്നിലേക്കാവാഹിച്ചു നിർത്തുന്ന ,
ചിന്തകൾ പോലും പുറത്തേയ്ക്കു പോവാത്ത അറ !
കുറ്റാന്വേഷണ കഥകളോ സയൻസ് ഫിക്ഷനുകളോ മാന്ത്രിക നോവലുകളോ
അധികം വായിക്കാൻ സാധിച്ചിട്ടില്ല .
ഈ പറഞ്ഞ മൂന്നും ഒരൊറ്റ നോവലിൽ ഒന്നിച്ചാൽ എങ്ങനെയാവും ?
അതാണ് ശ്രീ .പോൾ സെബാസ്ററ്യന്റെ ""നിഴൽ യുദ്ധങ്ങൾ "".
ഹൃദയത്തെ ഏറെ ആകർഷിച്ചത് അതിലെ കഥാപാത്രങ്ങളാണ് .
പ്രത്യേകിച്ചും പ്രധാന കഥാപാത്രം .
കുറ്റാന്വേഷണമെന്നു കേൾക്കുമ്പോൾ കോട്ടും തൊപ്പിയും ചുരുട്ടും
വലിച്ചിറങ്ങുന്ന നായകനെയാണ് ഇന്നുവരെ ഹൃദയം സങ്കല്പിച്ചിരുന്നത് .
പോളേട്ടന്റെ ""ദീപ "" ആ ധാരണ തിരുത്തിക്കുറിച്ചു .
എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു .
ചോര കണ്ടാൽ തല കറങ്ങുന്ന ,
സന്ധ്യക്ക്‌ പുറത്തിറങ്ങാത്ത ,
എപ്പോഴും തലകുനിച്ചു നടന്ന ദീപ.
നിഴൽ യുദ്ധങ്ങളിലെ ദീപയെ വായിച്ച ശേഷം
എന്റെ ദീപയ്ക്കു അവളുടെ ധൈര്യം ചാർത്തിക്കൊടുത്തു ഹൃദയം !
ദീപയെന്ന പേരും ഹൃദയത്തെ അതിശയിപ്പിച്ചു .
സാധാരണമട്ടിൽ ജീവിക്കുന്ന അസാധാരണ പെൺകുട്ടി !!
നോവൽ ആരംഭിക്കുമ്പോഴേ ഒപ്പം തുടങ്ങിയ ഉത്കണ്ഠ
ഒടുവിൽ അവസാന പുറം മറിയ്ക്കുമ്പോൾ ആശ്വാസമായി പരിണമിച്ചു .
കുറ്റാന്വേഷക ഒരു സ്ത്രീയാണ് എന്നതുകൊണ്ട് തന്നെ അവളുടെ ഓരോ ചലനങ്ങളിലും
എന്റെ ""സ്ത്രീ "ഹൃദയം ജാഗരൂകമായിരുന്നു .
വിഷസർപ്പങ്ങൾ നിറഞ്ഞ മുറിയിൽ ദീപയ്ക്കു വേണ്ടി ഹൃദയം ഗരുഢ മന്ത്രം ജപിച്ചു .
ജലം നിറഞ്ഞ അറയ്ക്കുള്ളിലെങ്ങാനും അവൾ പെട്ടു പോയാൽ
വരുണ ഗായത്രി ഓർമ്മിച്ചുവയ്ക്കണമെന്നുറച്ചു .
ഓരോ നിമിഷത്തിലും ദീപ ഞാനായിക്കൊണ്ടിരുന്നു .
ചില നേരങ്ങളിൽ ഹൃദയം ടിപ്പിക്കൽ പുരുഷ ""പക്ഷ "" വാദിയായി ,
ഒരു പെണ്ണിനെക്കൊണ്ട് ഇതൊക്കെ ചെയ്യാനാവുമോ എന്നു ചോദിച്ചു !!
മറ്റു ചിലപ്പോൾ തീർത്തും സ്ത്രീ പക്ഷം പിടിച്ചു
പെണ്ണിനെക്കൊണ്ടേ ഇതു പറ്റൂ എന്നുറപ്പിച്ചു .
കാടും കാടിനടിയിലെ കൊട്ടാരവും വാക്വം ബ്രിക്സുമെല്ലാം
ഹൃദയത്തെ മറ്റൊരു ലോകത്തെത്തിച്ചു .
എഴുത്തുകാരന്റെ സങ്കൽപ്പജാല വിദ്യകൾ
നിഴൽയുദ്ധങ്ങളിൽ ഉടനീളം കാണപ്പെട്ടു .
മഴയും പുഴയും മണ്ണും മനസ്സുമല്ലാതെ നിനക്കെന്തെഴുതാനറിയാമെന്ന്
ഹൃദയം സ്വയം കുറ്റം പറഞ്ഞു .
നിനക്കു പഴഞ്ചൻ ഓർമ്മകളല്ലാതെ സങ്കല്പങ്ങളില്ലെന്നു
പോളേട്ടൻ വാക്കുകൾ കൊണ്ടു വരച്ചിട്ട വഴി നോക്കി അസൂയപ്പെട്ടു നെടുവീർപ്പിട്ടു .
പോളേട്ടാ ,
എന്റെ ഫോബിയയെ വീണ്ടും ഉണർത്തിവിട്ടെങ്കിലും
നിഴൽയുദ്ധങ്ങൾ സമ്മാനിച്ച വായനാനുഭവം വളരെ വലുതാണ് .
( ആ ശ്വാസം മുട്ടലിന്റെ ധാർമ്മിക ഉത്തരവാദിത്തം എഴുത്തുകാരന്റെവർണ്ണനകൾക്കുള്ളതാകുന്നു )
പുസ്തകങ്ങളെ മുൻവിധിയോടെ സമീപിക്കരുതെന്ന് ഞാൻ പഠിച്ചു ...
ദീപയുടെ അന്വേഷണങ്ങൾ ഇനിയും തുടരട്ടെ ...
ഹൃദയപൂർവ്വം ആശംസകൾ ...
വാൽക്കഷണം - നാഗരഹസ്യം
പൊതുവെ ഹൃദയം സർപ്പങ്ങളെ സ്നേഹിക്കുന്നു .അതുകൊണ്ടുതന്നെ
മുല്ലപ്പടർപ്പിലെ ആ കുഞ്ഞൻ സർപ്പത്തെ ഞാൻ നെഞ്ചേറ്റുന്നു .
എന്റെ ശ്വാസതാളത്തിനൊപ്പം നെഞ്ചിലിഴഞ്ഞു അവൻ ഇരട്ട നാവുകൊണ്ട് തൊട്ട്
എന്നെ ഭ്രമിപ്പിക്കുന്നു . പ്രകൃതി രഹസ്യങ്ങൾ അവന്റെ പളുങ്കുഗോട്ടി കണ്ണുകളിലൂടെ
മിനുത്ത ഉടൽ ശല്ക്കങ്ങളിലൂടെ എന്റെ ഉള്ളറകളിലേയ്ക്ക് പ്രവേശിക്കുന്നു .
എന്നിലെ അഹന്ത പടം പൊഴിക്കുന്നു !

No comments:

Post a Comment