ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 14 December 2018

പെണ്ണിനുമാത്രം വശമുള്ള കല

ഡയറിക്കുറിപ്പ് :
നിങ്ങൾക്കറിയുമോ ?ഓരോ രാത്രിയിലും മരിച്ചുയിർക്കുന്ന ,പെണ്ണിനുമാത്രം വശമുള്ള കലയെക്കുറിച്ച് ?
തികച്ചും അന്യനായൊരുവന്റെ ഉടൽച്ചൂടിൽ പൊള്ളിപ്പിടഞ്ഞ് ,
അവന്റെയുമിനീർഗന്ധങ്ങളിൽ ,അവന്റെയുന്മാദനീരുകളിൽ നീറിക്കഴിയുമ്പോഴും
കൂടുമ്പോൾ ഇമ്പമുള്ളതാക്കിത്തീർക്കേണ്ടുന്ന കലാരൂപത്തിന്റെ ബാധ്യതയും ചുമന്നു അവൾക്കു നേരെ നീട്ടപ്പെട്ട ഭിക്ഷയിൽ ജീവിക്കുന്നവളുടെ മരണം!
കല്യാണരാത്രിമുതലിങ്ങോട്ട് നീണ്ട പന്ത്രണ്ടു വർഷക്കാലമായി താലികെട്ടിയവനാൽ ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നവളുടെ മരണം !
മരിക്കുവാനല്ല , ഭൂമിയിൽ ജീവിക്കുവാനാണ് ധൈര്യം വേണ്ടതെന്നൊരുവൾ !
------------------------------------------------------------
ചാലയുടെ തെരുവോരങ്ങളിലെ സന്ധ്യാഗന്ധം എനിക്കേറെ പ്രിയപ്പെട്ടതാണ് .
തീർത്തും ഒറ്റയ്ക്കാവണമെന്നു ഹൃദയം ശഠിക്കുന്ന ചിലനേരങ്ങളിൽ കോട്ടയുടെ മറുവശത്ത് എന്റെ ശകടമൊതുക്കി ,താക്കോൽ ചൂണ്ടുവിരലിൽ കോർത്ത് ഞാനിറങ്ങി നടക്കാറുണ്ട് .
അങ്ങനെയിന്നലെ പിച്ചിയും ജമന്തിയും മുല്ലയും മണത്ത തെരുവുപിന്നിട്ട് ,
പിച്ചളപ്പാത്രത്തെരുവ് കടന്ന് ,നെയ്മണമുള്ള മധുരത്തെരുവിലൂടെ ഇപ്പുറം കൊത്തുവാൾ തെരുവിന്റെ എരിവ് ഗന്ധത്തിലേയ്ക്ക് കയറുമ്പോൾ
മുളകുമണവുമായി എതിരേവന്നവളെത്തട്ടി എന്റെ മൂക്കിൻതുമ്പ്‌ നീറി !
പഴയ സഹപാഠികളിൽ പലരും എന്നെതിരിച്ചറിയാറുണ്ടെന്നത് ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ് .
"വല്യ മാറ്റമൊന്നുമില്ലെന്നു "തുടങ്ങുന്ന അവരുടെ സംഭാഷണങ്ങളിൽ "എന്റെ മാറ്റങ്ങൾ "എനിക്ക് മാത്രം കാണാനാകുന്നതെങ്ങനെയെന്ന് ഞാനതിശയിക്കാറുണ്ട് !
കഴുത്തിൽ നിറംമാറിയ മഞ്ഞച്ചരടും പൊന്നിന്റെ തടിച്ചൊരു മാലയും താങ്ങാച്ചുമടായി പേറിയവൾ -മുളകുമണമുള്ളവൾ -പെട്ടെന്ന് തിരിഞ്ഞു നിന്ന്
"അഞ്ജലി "എന്നമ്പരന്നു .
എത്രകൊല്ലായി എന്ന് നെടുവീർപ്പിട്ടു .
ഇന്നലെയുടെ ഏതുവഴിയിലുണ്ടായിരുന്നിവൾ ?എന്നോർത്തെടുത്തപ്പോൾ പിറ്റ്മാൻസിന്റെ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിട്യൂട്ടിൽ കളഞ്ഞിട്ടു പോന്ന മൂന്നുമാസമോർമ്മവന്നു .കൂടെയവളെയും .
ചുരുണ്ടമുടിയും ,മുല്ലപ്പൂവും ,ചൊന്നപൊട്ടും തിളങ്ങുന്ന കുഞ്ഞു മൂക്കുത്തിയും ഓർമ്മവന്നു.അവളുടെചുരുണ്ടമുടിചകിരിമുടിയായതെങ്ങനെയെന്നും എന്റെമുടിയ്ക്കുള്ളിലും പിഴുതുമാറ്റാൻ കഴിയാത്തവണ്ണം ഇത്രയേറെ വെള്ളിമുടിയിഴകളുണ്ടാകുമോയെന്നും ഞാനത്ഭുതപ്പെട്ടു .അവളുടെ നെറ്റിയ്ക്കുമുകളിൽ മുടി വട്ടത്തിൽ കൊഴിഞ്ഞതിനു മുകളിൽ ഒട്ടും ഭംഗിയില്ലാതെ തൊട്ട നെടുനീളൻ സിന്ദൂരം.
അരയിലുറയ്ക്കാതെ തൂക്കിയിട്ട സാരി അവൾക്കൊട്ടും ചേരില്ലെന്നു തോന്നി .പണ്ട് കൃഷ്ണന്റമ്പത്തില് വച്ച് സാരിയുടുത്ത അവളെക്കണ്ടു അസൂയപ്പെട്ടു നിന്നതോർത്തെടുത്തു .(മറ്റുള്ളവരുടെ കുറവുകളിൽ നിന്ന് കണ്ണെടുക്കാൻ എന്നാണ് പഠിക്കുകയെന്ന് അടുത്തനിമിഷം ഞാനെന്നെ ശകാരിച്ചു ).
നീ വാ എത്രനാളുകൂടി കണ്ടതാ .നമുക്കൊരു ചായ കുടിക്കാമെന്നവൾ .ഇല്ലാത്ത തിരക്കഭിനയിക്കാൻ വായിനോക്കി നടക്കുന്ന ഞാൻ പണ്ടേ മിടുക്കിയാണ് .
പക്ഷേ പറഞ്ഞു തീരും മുൻപ് കൈപിടിച്ച് വലിച്ചു കഴിഞ്ഞു . വിനായക ടീസ്റ്റാളിന്റെ എണ്ണമെഴുക്കു പുരണ്ട മേശയിൽ എന്റെ കൈപ്പത്തിമേൽ കൈവച്ചു അവൾ വിശേഷങ്ങൾ ചോദിച്ചു .പിന്നെ ആരെയോ ഫോണിൽ വിളിച്ച് "മില്ലിൽ നല്ല തിരക്കാണ് .താമസിക്കും "എന്ന് ബോധ്യപ്പെടുത്തി .
കാപ്പിയും വടയും വന്നു .നീയിപ്പോൾ ഡാൻസൊക്കെ നിർത്തിയോ എന്നു ചോദിച്ചു ,
പണ്ട് അവൾകാണിച്ചുതന്ന ആൽബത്തിലെ ചിത്രങ്ങളോർത്തെടുത്തു അതേ ചോദ്യം തിരിച്ചു ചോദിച്ചു .ചിരിച്ചുകൊണ്ടവൾ പറഞ്ഞു
"എനിക്കെന്നും ഡാൻസ് തന്നെ ,പാതിരാത്രി പഴയ ഭരതനാട്യചുവടുകൾ ഓർത്തെടുത്തു ഏതോ സ്റ്റേജിൽ ആണെന്ന് കരുതാൻ രസമാണ് .ഭരതനാട്യം നടക്കുന്നത് എന്റെ മേത്താണെന്നു മാത്രം "
പിന്നെ ഇഴപൊട്ടാറായ ചരടിൽ മുറുകെപ്പിടിച്ചു പറഞ്ഞു "ഇത് വീണപ്പോ തുടങ്ങിയതാടീ ".
പിന്നെയവൾ റേഡിയോയായി ,ഞാൻ ശ്രോതാവും .
പറഞ്ഞതിനൊക്കെയും ചോദിച്ചതിനൊക്കെയും മറുപടിയില്ലാഞ്ഞ് തണുത്ത കാപ്പിയിൽ ഈച്ച വീണേക്കുമോയെന്നു ഭയന്ന് ഞാനിരുന്നു .
ഒടുക്കം അവൾ ബാക്കിവച്ചിറങ്ങിപ്പോയ പാടകെട്ടിയ കാപ്പിക്കപ്പു നോക്കി ,അപ്പോൾ തുടങ്ങിയ തലവേദനയ്ക്കുള്ള മരുന്ന് വണ്ടിയിലെ ബോക്സിലുണ്ടാവുമോയെന്ന്‌ ആശങ്കപ്പെട്ടു രാത്രീയിലേക്കിറങ്ങി നടന്നു 😶

No comments:

Post a Comment