ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Friday 14 December 2018

ജീവിതമേ ...നീയെന്തൊക്കെയാണ് എന്നെക്കൊണ്ട് ചെയ്യിക്കുന്നത് 😌


മുപ്പത്താറാം വയസ്സില് കോളേജിൽ ചേർന്ന് പഠിക്കാനും ധൈര്യം വേണമെന്ന് മനസ്സിലഹങ്കരിച്ചതിന്റെ അടുത്ത ദിവസം എൺപത്തിമൂന്നാം വയസ്സിൽ പഠിക്കാൻ തീരുമാനിച്ച അമ്മയുടെ മുഖം പേപ്പറിൽ കണ്ടു ഞെട്ടി !
ഇതൊക്കെയൊരു ധൈര്യമേയല്ല എന്ന് സ്വയം നാണിച്ച് ,അഹങ്കാരത്തിന്റെ പത്തിമടക്കി പോക്കറ്റിലിട്ടു ബാഗുമെടുത്തു കോളേജിലേക്കിറങ്ങി.
(ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ആ അമ്മയുടെ മുഖമാണ് മനസ്സിൽ ) .
ആദ്യത്തെ ദിവസം .പത്തുവർഷം മുൻപ് ഇരുന്നു പഠിച്ച ലോ കോളേജ് ക്ലാസ്സ്മുറിയെ ഓർമ്മിപ്പിച്ചു .
എപ്പോഴും കാറ്റുവീശുന്ന നിറയെ വെളിച്ചമുള്ള ബിഎഡ് കോളേജ് ക്ലാസ്സ്മുറിയോട് വല്ലാത്ത സ്നേഹം
അടുത്തിടെയായി തുടങ്ങിയിരിക്കുന്ന ഓർമ്മക്കുറവ് വില്ലനാകുമോയെന്നു പേടിച്ചു സംവിധായകൻ റോഷൻ ആൻഡ്രൂസിന് നന്ദി പറഞ്ഞു പുസ്തകത്തിൽ ഹരിശ്രീയെഴുതി 😜
സീനിയേഴ്സ് ടീച്ചിങ് പ്രാക്ടിസിനു പോയത് കൊണ്ട് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല .
പതിവ് സെല്ഫ് ഇൻട്രൊഡക്ഷൻ ,ടീച്ചർമാരുടെ വക പരിചയപ്പെടുത്തലുകൾ ,പാട്ടുപാടിക്കൽ ... അങ്ങനെ നല്ലൊരു ദിവസം .
കയറിച്ചെന്ന ഓരോ ക്ലാസ്റൂമുകളും അവിടെ നടന്ന ഓരോ സംഭവങ്ങളും വീണ്ടുംവീണ്ടുമോർത്തു .
എത്ര അപക്വമായാണ് പണ്ടൊക്കെ പ്രശ്നങ്ങളെ നേരിട്ടതെന്ന് മധ്യവയസ്സിന്റെ "മാരക" പക്വതയ്ക്കുള്ളിൽ നിന്നുകൊണ്ട് വെറുതെ അതിശയിച്ചു 😂
ബിഎഡ് ഇന്റഗ്രേറ്റഡ് കോഴ്സ് ആകും മുൻപ് പഠിക്കാനിറങ്ങാൻ തോന്നിയല്ലോ എന്നാശ്വസിച്ചു .
അറബിയോട് മല്ലിട്ട് എന്റെ തോന്ന്യാസങ്ങൾക്കു കൂട്ടുനിൽക്കുന്ന ,
വർഷങ്ങൾക്കു ശേഷം കിട്ടിയ ക്യാംപസ് ലൈഫ് എൻജോയ് ചെയ്യെടോന്ന് ഫോണിലൂടെ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന കെട്ട്യോനെയോർത്ത്
"ദൈവമേ അങ്ങേരൊറ്റയ്ക്ക് ഖുബ്ബൂസും തിന്നു കിടക്കുവാണല്ലോ "ന്ന് സങ്കടപ്പെട്ടു .
അച്ഛന്റടുത്തു പോണ്ടേയമ്മാ ന്നു ഇടയ്ക്കിടെ പരാതിപ്പെടുന്ന കുഞ്ഞിനെ "അമ്മേടെ പഠിത്തം തീരട്ടെ "യെന്നു സമാധാനിപ്പിച്ചു .
അങ്ങനെ 'അമ്മ "പഠിക്കുകയാണ് .
നിറയെ കൗതുകങ്ങളുമായി ,ഒരൊറ്റ ലക്ഷ്യവുമായി
എപ്പോഴും കാറ്റുവീശുന്ന കുന്നിൻമുകളിൽ ക്ലാസ്സ്മുറിയിലിരുന്ന് ..
ജീവിതമേ ...നീയെന്തൊക്കെയാണ് എന്നെക്കൊണ്ട് ചെയ്യിക്കുന്നത് 😌

No comments:

Post a Comment