ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Tuesday 8 January 2019

മരുപ്പച്ചകൾ എരിയുമ്പോൾ - വായനാനുഭവം

ഞങ്ങളുടെ നാട്ടിൽ വലിയൊരു വീടുണ്ടായിരുന്നു .നാട്ടുകാർ പേർഷ്യക്കാരന്റെ വീട് എന്ന് വിളിച്ചുപോന്ന ഒരു വീട് .പല മേൽവിലാസങ്ങൾക്കും ലാൻഡ്‌മാർക്കായി ആ വീട് തലയുയർത്തി നിന്നു . അവിടത്തെ ഇളയമകൻ -സിനിമാനടൻ റഹ്മാന്റെ മുഖഛായയുള്ള എന്റെ ബാല്യകാല സുഹൃത്ത് -ഇടയ്ക് എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയിരുന്നു .ബ്രൗൺ നിറത്തിലുള്ള പതുപതുത്ത സിംഹപ്പാവയുടെ മേൽ ഞങ്ങൾ സവാരി ചെയ്തു ."ഒരു മധുരക്കിനാവിൻ ലഹരിയിൽ "എനിക്ക് പഠിപ്പിച്ചു തന്നത് ആ ചേട്ടനാണ് .ആൺമക്കൾ മാത്രമുള്ള ആ വീട്ടിൽ എല്ലാവരും എനിക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യം തന്നിരുന്നു . പാവകൾ നിറഞ്ഞ ഷെൽഫും കയറിച്ചെല്ലുമ്പോൾ തന്നെ മൂക്കു പിടിച്ചെടുക്കുന്ന വിദേശ മണവും ഒക്കെക്കൂടി ആ വീട് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായിമാറി .പേർഷ്യ എന്നാൽ ഒരു വൻ സംഭവം തന്നെയെന്നും എനിക്കും ഒരിക്കൽ പോണമെന്നും ഞാൻ മനസ്സിൽ കുറിച്ചിട്ടത് അക്കാലത്താണ് .

ചെറിയപെരുന്നാളിന്‌ നെയ്ച്ചോറും ഇറച്ചിക്കറിയും കൊഴുക്കട്ട പെരുന്നാളിന് (മുഹറം ആണെന്നാണോർമ്മ ) കൈവിരലുകൾ പതിഞ്ഞ കുഞ്ഞു മധുരക്കൊഴുക്കട്ടകളും വലിയ പെരുന്നാളിന് അരിപ്പത്തിരിയും മട്ടൺ കറിയും പായസവും പൂപ്പാത്രങ്ങളിലേറി വർഷങ്ങളോളം മുടങ്ങാതെ എന്റെ വീട്ടിലെത്തി . ഞങ്ങളുടെ നാട്ടിൽ നിന്ന് ആദ്യമായി പേർഷ്യയിൽ പോയ ആളാണ് എന്റെ ബാല്യകാലസുഹൃത്തിന്റെ അച്ഛൻ എന്ന് കേട്ടിരുന്നു .ആളൊരു സംഭവം തന്നെയെന്ന് ഞാൻ ആരാധനാപൂർവ്വം ഓർത്തിരുന്നു . ക്ലാസ്സിൽ എന്നോടൊപ്പം ഇതുപോലെ പേർഷ്യാക്കാരുടെ മക്കൾ ഒരുപാടുണ്ടായിരുന്നു .അധ്യാപകനായിരുന്ന അച്ഛനമ്മമാർക്ക് ശിഷ്യരായും പേർഷ്യാക്കാരുടെ മക്കൾ ധാരാളം . അവരുടെയൊക്കെ അച്ഛന്മാർ വരുമ്പോൾ കിട്ടിയിരുന്ന ചെറിയ പൊതിയിലെ പേനയും പെൻസിലും സോപ്പും ഒരു പിടി ഡ്രൈ ഫ്രൂട്സും ചോക്ലേറ്റുകളും പേർഷ്യ എന്ന സ്വപ്നം എത്താക്കൊമ്പത്തെ മുന്തിരിയാണെന്ന് എന്നെ നിരാശപ്പെടുത്തിക്കൊണ്ടേയിരുന്നു . കൂട്ടുകാർ തലയിൽ അണിഞ്ഞു വന്നിരുന്ന പാവക്ലിപ്പുകളും പൂ സ്ലൈഡുകളും എന്നെ അതിഭയങ്കര നിരാശയിലാഴ്ത്തി .എന്റെ എണ്ണ മെഴുക്കു നിറഞ്ഞ ചുരുണ്ട മുടിയൊതുക്കാൻ പാടുപെട്ട ചുവന്ന റിബ്ബണും തുരുമ്പെടുത്ത സ്ലൈഡും എന്നെ ലജ്‌ജിപ്പിച്ചു .
അങ്ങനെയിരിക്കെ  കേട്ടൊരു പരദൂഷണ വർത്തമാനത്തിലാണ് പേർഷ്യ എന്റെ മനസ്സിൽ ഭയം വിതച്ചത്  . പേർഷ്യയിൽ ജയിലിൽ കിടക്കേണ്ടി വന്ന അച്ഛന്റെ ഒരു സുഹൃത്തിന്റെ അവസ്ഥ എന്നെ അമ്പരപ്പിച്ചു .ഒന്നിന് പിന്നാലെ ഒന്നെന്നവണ്ണം വീണ്ടും സുഖകരമല്ലാത്ത പേർഷ്യൻ കഥകൾ കേൾക്കാൻ തുടങ്ങി . ഒരു പേർഷ്യക്കാരന്റെ ഭാര്യ ഒളിച്ചോടിപ്പോയതുൾപ്പെടെ കഥകൾ നീണ്ടു .അങ്ങനെ വർഷങ്ങൾക്കു ശേഷം ഭർത്താവിനൊപ്പം പ്രവാസ ജീവിതം തുടങ്ങുമ്പോൾ എന്താണ് ശരിക്കും പ്രവാസം എന്നത് പിടികിട്ടുകയും ചെയ്തു .പക്ഷെ ഇന്നും ആ പഴയ പേർഷ്യൻ മണം എന്നെ മത്തുപിടിപ്പിക്കാറുണ്ട് .പ്രവാസം തുടങ്ങിയശേഷം ഒരിക്കൽപ്പോലും എന്റെ മൂക്കിൻതുമ്പിന് ആ മണം പിടിച്ചെടുക്കാനായില്ലെന്നത് അമ്പരപ്പിക്കുന്ന സത്യം  .നാട്ടിലേയ്ക്കുള്ള പെട്ടി കെട്ടുമ്പോഴൊക്കെ പോലീസ് നായയെപ്പോലെ ഞാനാ മണം തെരഞ്ഞു നടക്കാറുണ്ട് .ഒരുപക്ഷേ ഇനിയൊരിക്കലും അതെന്നെ തേടിയെത്തില്ലായിരിക്കാം .

ശ്രീ പ്രവീൺ പാലക്കീലിന്റെ മരുപ്പച്ചകൾ എരിയുമ്പോൾ എന്ന നോവൽ വായിക്കുമ്പോൾ ഈ പഴയ കഥകൾ ഞാൻ വീണ്ടുമോർത്തു .എൺപതുകളിലെ ഗൾഫ് നാടുകളിലെത്തിയ മലയാളിയും രണ്ടായിരത്തിൽ പ്രവാസം തുടങ്ങുന്നവനും തമ്മിൽ അജഗജാന്തരമുണ്ട് . കാരണം പത്തേമാരിയിൽ മമ്മൂട്ടി പറയുന്ന പോലെ നമുക്കൊക്കെ നടക്കാൻ വേണ്ട വഴി മുൻപേ പോയവർ തെളിച്ചിട്ടിട്ടുണ്ട് . മാമ്പഴക്കാലം സിനിമയിൽ മോഹൻലാൽ പറഞ്ഞതും ഇതിൽ ചേർത്ത് വായിക്കേണ്ടി വരും .പണ്ടൊക്കെ പതിനെട്ടും ഇരുപതും വയസ്സിൽ പ്രവാസം തുടങ്ങി വീടും വീട്ടുകാരുമൊക്കെ നന്നായി അൻപതാം വയസ്സിൽ ഷുഗറും കൊളസ്ട്രോളും പിടിച്ചു നാട്ടിലെത്തുമ്പോ ഇരിക്കാൻ ഉമ്മറത്തൊരു ചാരുകസേരയിട്ടു തരും .അതില് ബാക്കി ജീവിതം തീരും .ഇപ്പോഴത്തെ കുട്ടികൾ കുറച്ചുകൂടി പ്രാക്ടിക്കൽ ആണ്. വിസയെടുത്തു ഭാര്യേം മക്കളേം കൊണ്ടു പോകും .പിന്നെ പേരക്കുട്ടികളെ ഒരുനോക്കു കാണാൻ അച്ഛനും അമ്മയ്ക്കും ഫോട്ടോ അയച്ചു കൊടുക്കും . ഏതു രീതിയിൽ നോക്കിയാലും പ്രവാസം സങ്കടകരമാണ് .അങ്ങനെ കാച്ചിക്കുറുക്കിയ കുറെ സങ്കടങ്ങൾ പ്രവീൺ നോവലിൽ വരച്ചിട്ടിട്ടുണ്ട് .

ഒരു മനുഷ്യന്റെ ജീവിതത്തിൻെറ തുടക്കം മുതൽ ഒടുക്കം വരെ, അയാളുടെ പ്രണയവും പ്രതീക്ഷകളും അനുഭവങ്ങളും സൗഹൃദങ്ങളും അയാളുടെ വാർദ്ധക്യ ചിന്തകളും വരെ
ലളിതമായൊരു കഥയായി   സാഹിത്യത്തിന്റെ വളച്ചുകെട്ടലുകൾ ഏതുമില്ലാത്ത ഭാഷയിൽ പ്രവീൺ നമുക്ക് പറഞ്ഞു തരുന്നു . ഈ നോവൽ വായിച്ചു പോകുമ്പോൾ അമ്പരന്നത്  ഇപ്പോഴും ഗ്രാമത്തിന്റെ ഗൃഹാതുരതയാർന്ന ഓർമ്മകൾ മനസ്സിൽ പേറുന്ന പ്രവാസികളുണ്ടല്ലോയെന്നാണ് .നാട്ടിൽ വരുമ്പോഴൊക്കെയും നാടു മാറിപ്പോയി എന്ന് അതിശയം പറയുന്ന ഭർത്താവിനെ അന്നേരമോർത്തു.ഇതേ ഗൃഹാതുരത തന്നെയല്ലേ ഓരോ വരവിനും ഒരേ ഡയലോഗ് പറയിക്കുന്നതെന്ന് ചിന്തിച്ചു .

നോവൽ വായിച്ചു പോകുമ്പോൾ രാധാകൃഷ്ണൻ എന്ന മനുഷ്യൻ ചില നേരങ്ങളിൽ പ്രവീൺ തന്നെയാണോ എന്ന് തോന്നിപ്പോകും .ഒരൽപം ആത്മകഥാംശം നോവലിന്റെ ആദ്യ പകുതിയിൽ കടന്നു വന്നിട്ടില്ലേ എന്നൊരു സംശയം . വർഷങ്ങൾക്കു മുൻപേ മനസ്സിൽ രൂപപ്പെട്ട ഒരു കഥ പ്രവാസത്തിന്റെ ശ്വാസം മുട്ടലുകൾക്കിടയിൽ നിന്നുകൊണ്ട് അത് ഒരു നോവലായി വികസിപ്പിച്ച് പ്രസിദ്ധീകരിക്കാൻ പ്രവീൺ അനുഭവിച്ച സംഘർഷങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതു കൊണ്ട് തന്നെ എഴുത്തുകാരനെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു .ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ എഴുത്തും വായനയും കൈമോശം വരാതെ   സൂക്ഷിക്കുവാൻ എന്റെ പ്രിയ സുഹൃത്തിനു കഴിയട്ടെ . മരുപ്പച്ചകൾ വീണ്ടും തളിർക്കട്ടെ .😍


No comments:

Post a Comment