ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Saturday 15 August 2015

ജയ ജയ ജയ ...ജയഹേ ....

ഹൃദയം ആദ്യമായി തെന്നി വീണു തലയിടിച്ചു മരിച്ച വാക്ക് ....
"'പാരതന്ത്ര്യം ""
ഒൻപതാം വയസ്സിൽ ഏതോ പത്രത്താളിൽ
ആരുടെയോ ലേഖനത്തിൽ നിന്നാണ്
ആ വാക്ക് ഹൃദയത്തെ ആദ്യമായി കുഴപ്പിച്ചത് !!
അതിന്റെയർത്ഥം തേടിപ്പോയ ഹൃദയം ചെന്ന് നിന്നത്
ചാരു കസേരയിൽ പാട്ട് കേട്ടു കിടന്ന അച്ഛന്റെയരികിൽ ....
എന്താച്ഛാ പാരതന്ത്ര്യംന്നു ചോദിക്കുമ്പോൾ ....
സിഗരറ്റു കറ പുരണ്ട പല്ലുകൾ വെളിവാക്കി
ഉറക്കെപ്പൊട്ടിച്ചിരിച്ച് അച്ഛൻ പാടി ....
""സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യംതന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയേക്കാൾ ഭയാനകം ""
വായും പൊളിച്ചു നിൽക്കുമ്പോൾ അച്ഛൻ കൂട്ടിച്ചേർത്തു ...
""ശാരദ ടീച്ചറെ കല്യാണം കഴിച്ചപ്പോഴല്ലേ
യഥാർത്ഥ അർത്ഥം പിടികിട്ടിയത് .....""
അഴിയിട്ട വാതിലിനപ്പുറത്തു നിന്ന്
അമ്മയുടെ കൂർത്ത നോട്ടം നീണ്ടപ്പോൾ
ബാക്കി കേൾക്കാൻ നില്ക്കാതെ ഹൃദയമൊരോട്ടം വച്ചു കൊടുത്തു !!!
അപ്രത്തെ രാജിയോടൊപ്പം കൊത്തങ്കല്ല് കളിക്കുമ്പോൾ
കല്ലു മൂർച്ചയിൽ ഹൃദയത്തിൽ വീണ്ടും ആ വാക്ക് തറച്ചു .....!
അവളുടെ മറുപടി ...
""പാരയെന്താന്നറിയാം ...ഈ തന്ത്ര്യം ...അതെന്തരോ എന്തോ ...""
അവളുടെ നേരെ പുച്ഛച്ചിറി കോട്ടി ഹൃദയം ....
അതിന്റെയർഥം സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയെന്ന് ഹൃദയത്തിനറിയാം ...
പക്ഷേ , അന്നേ വരികൾക്കിടയിൽ വായിച്ചു ശീലിച്ച ഹൃദയം
അതിനുമപ്പുറത്തൊരർത്ഥം ആ വാക്കിനു കല്പ്പിച്ചു
കൊടുത്തു പോയി ...!!
അതാണല്ലോ പ്രശ്നം ....!!
എന്തൊക്കെയായാലും അന്ന് മുഴുവൻ
ആ വാക്കു സമ്മാനിച്ച നാല് വരിക്കവിത
ഹൃദയം മൂളി നടന്നു ....
രാത്രി അമ്മയോട് ചേർന്നു കിടക്കുമ്പോൾ
രാവിലെ കേട്ട അച്ഛൻ വക ഡയലോഗ് തിരുത്തിക്കുറിച്ചതൊരു
രണ്ടുവരിക്കവിതയിൽ ....
""ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ ....""
അന്ന് ഹൃദയമറിഞ്ഞത് ...
പാരതന്ത്ര്യവും ബന്ധനവും നിർവ്വചിച്ചൊരു ജീവിതക്കരാർ ....
രണ്ടു വർഷങ്ങൾക്കിപ്പുറം , ഒരു സ്വാതന്ത്ര്യ ദിനത്തിൽ
പുളിമൂട് ജംഗ്ഷനിൽ , പതിനൊന്നുകാരിയുടെ
സ്വാതന്ത്ര്യ ദിനപ്രസംഗം ...!
ഘോരഘോരം പ്രസംഗിച്ചവശയായി
ഒടുക്കം അവസാനിപ്പിക്കുമ്പോൾ
നാവിൻ തുമ്പത്ത് വന്നത് അതേ നാല് വരിക്കവിത ..!!
അതിനുമിപ്പുറം പാരതന്ത്ര്യത്തിന്റെ മുഖങ്ങൾ
പലതും ഹൃദയം കണ്ടു ....
പത്തിൽ , പഠിപ്പു നിർത്തിച്ച്
കെട്ടിച്ചയക്കപ്പെട്ട ""റാങ്കുകാരി "" ഷൈനി ...
പഠിപ്പിന്റെ പാരതന്ത്ര്യ മുഖം ...!
അദ്ധ്യാപനത്തിന്റെ മഹത്വം പഠിപ്പിച്ചിട്ടു
""പിജിയ്ക്കും റിസർച്ചിനുമൊക്കെപ്പോവാൻ നിവൃത്തിവേണ്ടേ
തിരിഞ്ഞു പഠിക്കെന്നാഹ്വാനം""
""നിവൃത്തികേടിന്റെ ""പാരതന്ത്ര്യ മുഖം !
"അന്നവിചാരത്തിൽ " നൈറ്റ്‌ ഡ്യൂട്ടിക്കൊടുവിൽ
പാതിരാത്രി ബസ്സിൽ ,""ധൈര്യം തെളിയിച്ചു"" ഭയന്നിരുന്ന്
ഒരുവിധം വീട് പിടിക്കുമ്പോൾ
കതകു തുറന്ന ""ഹൌസ് ഓണറുടെ "" കുറ്റപ്പെടുത്തിയ നീളൻ നോട്ടം ...
സഞ്ചാരത്തിന്റെ പാരതന്ത്ര്യ മുഖം ...!!
""ജാതിയിൽ കുറഞ്ഞവനെ പ്രേമിച്ചാലെന്താ തെറ്റെന്ന്
""ഉറക്കെ"" ചിന്തിച്ചതിന് ,
നായർ പുരാണം മുഴുവൻ ഹൃദിസ്ഥമാക്കാൻ
വിധിക്കപ്പെട്ട ഹൃദയം ...
ചിന്തയുടെ പാരതന്ത്ര്യ മുഖം ...!!
ഒരേ ക്ലാസ്സിൽ ഒന്നിച്ചു പഠിക്കുന്ന ആണും പെണ്ണും
സംസാരിച്ചാൽ ....അതാരോഗ്യത്തിനു ഹാനികരം ...
സംസാരത്തിന്റെ പാരതന്ത്ര്യ മുഖം !
പഠിപ്പുള്ളവനെ മതിയെനിക്കെന്നു പറഞ്ഞ ചങ്ങാതിയ്ക്ക്‌
പത്തിൽ മൂന്നാംതരമെഴുതി വീണ പണക്കാരൻ വരൻ ....
പണത്തിനു മീതെ പറക്കാത്ത പരുന്തു റാഞ്ചിയതൊരു പെണ്‍കനവ്‌ ..!!
ഗോതമ്പ് പൊടി പറ്റിയ മുടിയിൽ ""കണ്മഷി "" തുടച്ചു
പണച്ചാക്ക് മില്ലുടമയ്ക്കൊപ്പം അരി പൊടിയ്ക്കുന്നു
എന്റെ പഴയ ചങ്ങാതി ....!!!
അഭിപ്രായത്തിന്റെ പാരതന്ത്ര്യ മുഖം ...!
ഒക്കെയും കണ്ടിറങ്ങിയ ഹൃദയം
പഴയ സംശയം മറന്നു ...
പാരതന്ത്ര്യമെന്നയൊറ്റവാക്കിന്റെ മൂർച്ചയിൽ
തലതല്ലിക്കരഞ്ഞ അടുത്ത ഫ്ലാറ്റിലെ
ഇന്തോനേഷ്യൻ യുവതി ...
രണ്ടു ദിവസം മുൻപ് മരിച്ച അവളുടെ അമ്മയുടെ ഫോട്ടോ ...
ഒന്നും പറയാൻ ശേഷിയില്ലാതെ മടങ്ങിയ ഹൃദയം
കണ്ണീരു കൊണ്ടൊരു ബലി തർപ്പണം നടത്തി ...
ഒരിക്കലും കാണാത്ത ഒരമ്മയ്ക്ക് !!!
ഈ സ്വാതന്ത്ര്യ ദിനത്തിൽ ,
പാരതന്ത്ര്യക്കഥകൾ വിട്ട്
ഹൃദയം പഴയതു ചിലതോർക്കുന്നു ....
ഓർമ്മയുടെ വെട്ടത്തിൽ ,കുഞ്ഞനെ പഠിപ്പിച്ചതൊരു
പഴയ പാട്ട് ....
""ഇന്ത്യയെന്റെ രാജ്യം
എന്റെ സ്വന്ത രാജ്യം
ഇന്ത്യയെന്റെ ജീവനേക്കാൾ
ജീവനായ രാജ്യം ""
ഒപ്പം , അസംബ്ലിച്ചൂടിൽ കൈകൾ നീട്ടിയൊരു
കൗമാരക്കാരി പറഞ്ഞു ...
"" ഇന്ത്യ എന്റെ രാജ്യമാണ് ..എല്ലാ ഇന്ത്യാക്കാരും
എന്റെ സഹോദരീ സഹോദരൻമാരാണ് .....""
ദേശീയ ഗാന മത്സരത്തിൽ ,
അഭിമാനപൂർവ്വമുയർന്ന ശിരസ്സുകളിലൊന്നു പാടി ...
""ജന ഗണ മന ....""
തൂവെള്ള വസ്ത്രമണിഞ്ഞു ചുവടുവച്ചൊരു
പെണ്‍കിടാവ് റഹ്മാനോടൊപ്പം നീട്ടിപ്പാടി ...
""മാ തുച്ഛെ സലാം ....""
ഏഴാം കടലിനിപ്പുറം ഓർമ്മയുടെ ഇത്തിരി വെട്ടം
ദേശസ്നേഹത്തിന്റെ സൂര്യ തേജസ്സാവുന്നു .....!!!
ഇന്നലെ പാക് സ്വാതന്ത്ര്യ ദിനത്തിൽ
പാകിസ്ഥാൻ സിന്ദാബാദ് എന്നാർത്തു വിളിച്ചു
നടന്നു പോയ പച്ചകൾ ....
അവരെക്കാൾ ആയിരം മടങ്ങുച്ചത്തിൽ
അമ്മമടിച്ചൂടോർമ്മയിൽ
""പ്രവാസി ""ഹൃദയമാർത്തു വിളിച്ചു ...
""ഭാരത് മാതാ കീ ജയ്‌ ...""
""വന്ദേ മാതരം ""
(പാശ്ചാത്തലത്തിൽ കുഞ്ഞുണ്ണിയൊച്ച ..
ജയ ജയ ജയ ...ജയഹേ ....)

No comments:

Post a Comment