ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Saturday 15 August 2015

ചില മടി മോഹങ്ങൾ ....

ഹൃദയമങ്ങനെയാണ് ....
അവസരം കിട്ടിയാൽ
നല്ലസ്സലൊരു മടിയുടെ കരിമ്പടം പുതച്ചു
ചുരുണ്ട് കിടന്നു കളയും !!
( നേരെയങ്ങ് കിടക്കാൻ പറ്റിയില്ലെങ്കിൽ ഭാവനയിലെങ്കിലും ....)
ഇന്ന് രാവിലെ മുതൽ മടിച്ചു മടിച്ച് , അറച്ചറച്ച് നടപ്പാണ് ഹൃദയം !!
രണ്ടു ദിവസം മുൻപ് സൂപ്പർ മാർക്കറ്റിൽ
പൊടിപിടിച്ചിരുന്ന പുസ്തകക്കൂട്ടത്തിൽ പരതിയപ്പോൾ
ഒരു പുസ്തകം കിട്ടി !!
ഇന്നലെയത് വായിച്ചു കഴിഞ്ഞപ്പോൾ മുതലാണെന്നു തോന്നുന്നു ,
ഹൃദയം മടിയുടെ തൂക്കണാം കൂട് നെയ്യാൻ തുടങ്ങിയത് !!
കിളിക്കൂട്ടിൽ ചില തുന്നാരൻ കിളിച്ചിന്തകൾ ചിലയ്ക്കുന്നു .....
ജാതക പ്രകാരം 82 വയസ്സ് വരെ ഹൃദയമിങ്ങനെ
ഠപ്പ് ഠപ്പേന്നിടിക്കുമത്രേ ....
ചില നല്ല ""ജീവിത ക്രമങ്ങൾ " കൊണ്ട്
60 -62 റേഞ്ചിൽ ഠപ്പോന്നു നിന്നെയ്ക്കുമെന്ന്
"വ്യാകുല മാതാവായ "" ഹൃദയം !!
എന്തായാലും അത് മുഴുവൻ ഒരേമട്ടിൽ മുടി മുറിച്ചും
കൈമുട്ട് മറച്ച കുപ്പായമിട്ടും
കടുകു താളിച്ച എണ്ണ മുടിയിൽ തുടച്ചും
ജീവിച്ചു തീർക്കണോയെന്ന ചോദ്യ ചിഹ്നമാണ്
ആദ്യത്തെ കിളി ചിലയ്ക്കൽ !!
പിന്നെയെന്തു വേണമെന്ന മറു ചോദ്യത്തിന്
ഹൃദയം പുറത്തെടുത്തത് ചില മടി മോഹങ്ങൾ ....
രാവിലെ ഘടികാര സൂചി പ്രഭാത സവാരിക്കിറങ്ങാൻ നേരം
വയ്യാ വയ്യാന്ന മട്ടിൽ മുടി വാരിക്കെട്ടി
അടുക്കളയിലേക്കൊടുന്നതോർക്കാൻ വയ്യ ...
പൊളിച്ചു പൊളിച്ചൊടുവിൽ ,ഒന്നുമില്ലാതായിത്തീരുന്ന
ഉള്ളിത്തൊലിച്ചപ്പുകളെ നേരിടാൻ വയ്യ ...
നിറമോ എരിവോ കുറവെന്ന സംശയം
രണ്ടുമല്ലുപ്പെന്നു തീർക്കാൻ വയ്യ ....
അടുക്കളയെന്നോർക്കുമ്പോൾ
മടിച്ചിന്തയിൽ കുറുകിയിരുന്നൊരു തുന്നാരൻ കിളി ഹൃദയം
ഉണർന്നു പറന്നതൊരു വരാന്തയിലേക്ക്‌ ....!
""മൂട്ടിൽ "" വെയിലടിക്കും വരെ പുതച്ചുറങ്ങിയുണർന്ന് ,
വരാന്തയിലെ പഴയ ചാരുകസേരയിൽ ചടഞ്ഞിരുന്ന് ,
മുറ്റത്തു പാറിക്കളിച്ച വെയിൽത്തുമ്പിയുടെ കാലിൽ
കല്ലു കെട്ടിപ്പറത്തണം ..
പവിഴമല്ലിക്കൊമ്പിൽ കൊക്കുരുമ്മിക്കുറുകുന്ന അരിപ്രാവുകളെ
അലസമായ് നോക്കിയിരിക്കണം ...
മഞ്ഞരളിക്കൊമ്പത്തെ പച്ചക്കായുടെ തുഞ്ചത്ത്
ഊഞ്ഞാലാടി രസിക്കുന്ന പുളിയുറുമ്പിൻ കൂട്ടങ്ങളെ
കണ്ണ് കൊണ്ട് വരിതെറ്റിക്കണം ..!
കുക്കറിന്റെയൊച്ചയിലുലഞ്ഞ കിളിക്കൂട്ടിൽ നിന്ന്
പറന്നകന്ന മറ്റൊരു ഹൃദയച്ചിന്ത ...
ചില സങ്കൽപ്പങ്ങളെയുടച്ചു വാർക്കണം ...!
വെളുപ്പിനെയൊരു "വയറു വേദനച്ചുഴിയിൽ ""
കുനിഞ്ഞു നിന്ന് "കുളിച്ചു "" വിറയ്ക്കുമ്പോൾ
പായൽപ്പച്ചയുടെ നെഞ്ചിൽ വീണുടയുന്ന
വെള്ളത്തുള്ളിയുടെ അസ്വസ്ഥത ...
""ത്രി സന്ധ്യയ്ക്ക് "" മേലുകഴുകാനോടിയതിന്
അക്കരെ മുത്തശ്ശി വക ശകാരം ...
( ദേഹത്ത് കൂടാൻ ഗന്ധർവ്വനൊരു അവസരം
കൊടുക്കാമായിരുന്നു ....ധൈര്യം വന്നില്ല !!!)
""പുരുഷനാദ്യം "" എന്ന പഴമച്ചിന്തയിലുടക്കി
വിശന്ന വയറിന്റെ വിളിയിൽ കട്ടുതിന്ന
പാൽപ്പൊടി മധുരത്തിന്റെ ""കയ്പ്പ് ""...
ചേട്ടനായാൽ മീൻ വറുത്തത്‌ തിന്നാലോയെന്ന
കൂട്ടുകാരിച്ചിന്തയിൽ തെളിഞ്ഞ
കൊതിയുടെ മീന്മണം ...
കാലിന്മേൽ കാൽ കയറ്റി മുട്ട് വിറപ്പിച്ചതിന് ,
കട്ടിലിൽ ചാടിക്കയറിയിരുന്നു കാലാട്ടിയതിന് ,
മേശമേൽ കാൽപൊക്കി വച്ചു ചിരിച്ചതിന് ,
കാലടുപ്പിച്ച് കസേരയിലിരിക്കാഞ്ഞതിന് ,
അങ്ങനെയങ്ങനെ കാലിന്റെ നേർക്കുള്ള
കാടൻ -കാലൻ നോട്ടങ്ങൾ ....
പിന്നെ ,
പെണ്ണിന് പൊന്നുവേണമെന്ന അമ്മയാധി
കെട്ടുപ്രായം ഇരുപതെന്ന ബന്ധുമൊഴി
കെട്ടിയാലുടനെ കുട്ടിയെന്ന നാട്ടു നടപ്പ് ..
ഉടച്ചു വാർക്കണമൊക്കെയും ...!!
നിഷേധത്തിന്റെ കിളിയൊച്ചകൾക്കിടയിൽ കേട്ട
ചില മോഹക്കിളിക്കൊഞ്ചലുകൾ .....
കരിയില വീണു ചതഞ്ഞ ഇടവഴിയോരങ്ങളിൽ
ഗോട്ടി കളിച്ചു നടക്കണം ..
വേനലവധിക്ക് മുറ്റമടിവിദഗ്ദ്ധയാകാൻ നിക്കാതെ
മുറ്റത്തു ക്രിക്കറ്റ് പിച്ചുണ്ടാക്കണം ...
ചാറ്റൽ മഴയത്ത് , നനഞ്ഞു കുതിർന്ന ജാക്കറ്റിനു നേരെയുള്ള
ചുട്ടു കൂർത്ത നോട്ടങ്ങളില്ലാതെ
അലസമായി നടന്നു പോകണം ...
കൊയ്ത വയലിൽ സൂര്യൻ ചുവക്കും വരെ
പന്ത് കളിച്ചു തിമിർക്കണം ....
മണ്‍കയ്യാലപ്പൊത്തിനുള്ളിലെ ബീഡിക്കുറ്റിയെരിച്ചു
ചുമയ്ക്കണം ...
ത്രിസന്ധ്യയ്ക്ക്‌ ശിവന്റമ്പലത്തിലെ
ആൽത്തറച്ചുമരിൽ , "കാലാട്ടി"ക്കാറ്റു കൊള്ളണം ..
സായാഹ്നസവാരിക്കൊടുവിൽ ,
എണ്ണമെഴുക്കുബെഞ്ചിലിരുന്ന് കട്ടൻചായ ച്ചൂടിൽ
നാട്ടുവാർത്തകൾക്കു കാതോർക്കണം ...
ഉത്സവരാത്രിയിൽ പക്കാവട കൊറിച്ചു
തിക്കിത്തിരക്കി "നിവർന്നു "" നടക്കണം ...
കുക്കറിന്റെ മൂന്നാമത്തെയൊച്ചയിൽ
ആടിയുലഞ്ഞ തൂക്കണാം കിളിക്കൂടുവിട്ട്
കിളിച്ചിന്തകൾ പറന്നു മറഞ്ഞു ...!!
പിമ്പേ പറന്ന ഹൃദയത്തെ ""ചിറകരിഞ്ഞു ""കൂട്ടിലിടുമ്പോൾ
പിന്നിൽ കേട്ടതൊരു കുഞ്ഞിക്കിളിയൊച്ച .....
""അമ്മാ ....നിച്ചൊരു കുട്ടി ദോശ ...""!!!

No comments:

Post a Comment