ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Thursday 7 February 2019

നിനക്കുള്ള കത്തുകൾ - ഭൂമിയിൽ നിന്ന് നക്ഷത്ര ദൂരം താണ്ടുന്നൊരു വായനാനുഭവം

അന്ന  അഹ്മത്തോവ വാക്കുകളാൽ വരച്ചിട്ട മഴ ,
എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്ന വെട്ടുക്കിളി കൂട്ടങ്ങളെപ്പോലെയാണ് !
സന്ധ്യയുടെ തണുപ്പിൽ പവിഴമല്ലിച്ചുവട്ടിലെ ഓറഞ്ചുമുത്തുകൾക്കു മീതെ അലസമായിരുന്ന് വായിക്കാനെടുത്ത ജിജിയുടെ പുസ്തകം - നിനക്കുള്ള കത്തുകൾ - അതിലെ പ്രണയം പൊടുന്നനെ ഒരു പ്രണയപ്പെരുമഴക്കാലമോർമ്മിപ്പിച്ചുകൊണ്ട് എന്നിലാർത്തലച്ചു പെയ്യാൻ തുടങ്ങി .
ഇടയ്ക്കിടെ ,മഴത്തണുപ്പാണ്‌ പെണ്ണേ മരണത്തിനുമെന്നെന്റെ കൈത്തണ്ടയിലെഴുതി എങ്ങോ മാഞ്ഞുപോയ മറ്റൊരുവനെയോർത്തു .
വെയിലാർന്ന പകലിന്റെ ചൂടും മഴപെയ്തരാവിന്റെ തണുപ്പുമുള്ള
പ്രണയവിരൽത്തുമ്പുകളുടെ നേർമ്മ എന്റെ കൈത്തണ്ടയിൽ വീണ്ടും..

ഞാൻ എന്നിൽനിന്നൂർന്നിറങ്ങി , പഴയകൗമാരക്കാരിയായി ,
ആകാശനീലിമനെയ്ത പാട്ടുപാവാടയുടുത്തു മുടിപിന്നിയിട്ടു ചുവന്ന പൊട്ടുതൊട്ടു .

ആത്മാവിന്റെ ഭാഗമായ ഒരു പ്രണയത്തെ അടയാളപ്പെടുത്തുക എളുപ്പമല്ല .
അങ്ങനെയൊരുപ്രണയത്തിനിടയിൽ  ഏകാന്തവാസം അനുഭവിച്ച ഒരുവൾക്ക് !
ജിജി ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് അവളുടെ പപ്പുവിനും
വന്നതും വരാനിരിക്കുന്നതുമായ എല്ലാ പ്രണയങ്ങൾക്കുമാണ് .
അവൾക്കു പറയാൻ പ്രണയം മാത്രമേയുള്ളൂ .

പലനിറങ്ങളിൽ ,പല ഗന്ധങ്ങളിൽ ,വിചിത്രാകൃതികളിലുള്ള
മെഴുകുതിരികൾ ശേഖരിച്ച് , രാത്രിയിൽ കിടപ്പുമുറിയുടെ ഓരം ചേർന്ന്
ജനലരികിലിട്ട മേശമേൽ കത്തിച്ചു വയ്ക്കുന്നത് ഹരമായിരുന്നൊരു കാലമുണ്ടായിരുന്നു എനിക്ക് .
ഒരു ഓജോ ബോർഡ് കഥയിൽ തുടങ്ങിയ മെഴുകുതിരി പ്രേമം .
റോസ് ,വാനില ,ലാവണ്ടർ മണങ്ങൾ അക്കാലങ്ങളിൽ എന്റെ മുറിയിലൊഴുകി നടന്നു .
പുതിയ മെഴുകുതിരി ഗന്ധങ്ങൾ തേടി ആർച്ചീസ് യാത്രകൾ പതിവായി .
മെഴുകുതിരി വെട്ടത്തിൽ ,ചില്ലു ജനലിൽ പ്രതിഫലിച്ച നിഴലുകളെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ പേരുവിളിച്ച് ഒരു കൗമാരക്കാരിയുടെ സംഘർഷഭരിതമായ ജീവിതം എത്രമാത്രംദുരിതപൂർണ്ണമാണെന്ന് ഞാൻ കണ്ണീരൊഴുക്കി പ്പറഞ്ഞു .
അടുത്തിടെ ഫോർവേഡ് ചെയ്തുകിട്ടിയ തമിഴൻ മന്ത്രവാദിയുടെ വീഡിയോയിൽ ഡോകട്ർ പറഞ്ഞതുപോലെ മെഴുകുതിരിനാളത്തിലേയ്ക്ക് കുറച്ചുനേരം ഇമയനക്കാതെ നോക്കിയിരുന്നാലുണ്ടാകുന്ന വിഭ്രമം എന്നെയും പിടികൂടിയിരുന്നിരിക്കാം .

അങ്ങനെയൊരു രാത്രിയിൽ പൊടുന്നനെ ഞാൻ ചില കഥാപാത്രങ്ങളെ മെനയാൻ തുടങ്ങി .എന്റെ മാത്രം പ്രണയത്തിനായി കാത്തിരിക്കുന്ന എന്റെ മാത്രം കാമുകന്മാർ .
നിനക്ക് ,എന്ന സംബോധനയോടെ അവർക്കായി ഞാനെന്തൊക്കെയോ ഡയറിയിൽ കുത്തിക്കുറിച്ചു . അന്ന് തലയിലുദിച്ച പൊട്ടത്തരങ്ങൾ !
ജിജിയുടെ കത്തുകൾ എന്നെ എന്നോ മറവിയിലാണ്ടുപോയ ആ രാവുകളിലേക്കെത്തിച്ചു .
ഒരു കൗമാരക്കാരിയുടെ ഉത്സാഹത്തോടെ കാൽപ്പെട്ടിക്കുള്ളിലിട്ടു പൂട്ടിയ ഡയറിയോർമ്മകൾ ഞാൻ പുറത്തെടുത്തു നോക്കിയിരുന്നു .

ജിജിയുടെ ജീവിതത്തിലെ മെഴുകുതിരി വെട്ടങ്ങൾ എന്റെ പ്രണയത്തിന്റെ പഴയചില ഏടുകളിലേക്കു കൂടിയാണ് വെളിച്ചമായത് .
ജിജിയുടെ വാക്കുകളിൽ പറഞ്ഞാൽ
"പാതിയുണർന്നും പാതിയുറങ്ങിയും ഉരുകിത്തീർന്ന മെഴുകുതിരികൾക്കിടയിൽ കാത്തിരിക്കുന്ന ഒരിക്കലും മടുക്കാത്ത ഒരു പ്രണയം നൽകുന്ന ചിലയോർമകൾ "

"നിന്നെ പിടിച്ചു നിർത്താൻ എന്റെ പ്രണയം പോരായിരുന്നു എന്ന " ജിജിയുടെ ചിന്തയിൽ നിന്ന് എന്റെ ഹൃദയം കണ്ടെത്തിയത് ഒരിക്കലും പൂക്കാത്ത ഒരു മരത്തിന്റെ ഓർമ്മ കൂടിയാണ് .

പുസ്തകപ്പാതിയെത്തുമ്പോഴേക്കും ഓർമ്മകളുടെ തള്ളിച്ചയിൽ എനിക്ക് ശ്വാസം മുട്ടി ! മുന്നോട്ടു വായിക്കാൻ  അശക്തയായി, പ്രണയത്തിനു പുറംതിരിഞ്ഞുനിന്ന് ഞാൻ പുസ്തകമടച്ചു . പിന്നെയതിന്റെ ഭ്രമാത്മകതയിൽ നിന്ന് മുക്തയായി പാതിരാവിൽ വീണ്ടും പുസ്തകം വായിക്കാനെടുത്തു .

"പാട്ടുകളിൽ നിന്ന് പാട്ടുകളിലേയ്ക്ക് ഊളിയിട്ട പ്രണയം " ഹൃദയത്തിലൊരു പാട്ടിന്റെ "റോസാപ്പൂ "വിരിയിച്ചു .
ഭയപ്പെടുത്തുകയും അതിശയിപ്പിക്കുകയും കഠിനമായി വേദനിപ്പിക്കുകയും ചെയ്ത ജിജിയുടെയും പപ്പുവിന്റെയും പ്രണയോന്മാദങ്ങൾ !

"നിറയെപ്പൂത്ത നാഗലിംഗമരങ്ങൾ "കണ്ണടച്ചോർക്കാൻ തുടങ്ങുമ്പോഴേയ്ക്കും നെഞ്ചിൽ അലച്ചു പെയ്യുന്ന പ്രണയം .
"അടിവയറ്റിൽ നിന്ന് തീ പാറിക്കുന്ന പ്രണയം "

ജിജി വാക്കുവരകളാൽ ചിത്രം വരച്ചിരിക്കുന്ന , നമ്മെ പ്രണയത്തിന്റെ ഇന്ദ്രജാലലോകത്തെത്തിക്കുന്ന "നിനക്കുള്ള കത്തുകളിൽ " പലതും അവസാനിക്കുന്നത് പപ്പുവിനോടുള്ള ചോദ്യങ്ങളിലാണ് .
ഒന്നിന്റെയും ഉത്തരം പ്രതീക്ഷിക്കാതെ ,
പ്രണയത്തിന്റെ ഉമ്മകളും വാത്സല്യത്തിന്റെ ഉരുളകളും
കരുതിവച്ചു കാത്തിരിക്കുന്നൊരുവൾ !

പപ്പുവിനൊപ്പം ജിജി നടന്നു തീർത്ത ദൂരങ്ങൾ ,"കടും പച്ചക്കാട്ടിൽ ഒരു ചുവന്ന പൂവെന്നപോലെ "നിറമാർന്ന അവളുടെ പ്രണയം ..അവയൊക്കെയും എന്നെ ഒരേസമയം സംഭ്രമിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു .

പാതിരകഴിഞ്ഞ ആ നേരത്ത് ,പെണ്ണേയെന്നൊരു നെടുവീർപ്പോടെ
ഞാനവളുടെ നമ്പർ ഡയൽ ചെയ്യാനെടുത്തു .എനിക്കവളെ ആ നിമിഷം കാണണമെന്നും കെട്ടിപ്പിടിച്ചു തുരുതുരെ ഉമ്മ വയ്ക്കണമെന്നും
ഉറക്കെയുറക്കെ കരയണമെന്നും തോന്നി . ഒരർദ്ധബോധത്തിലായിരുന്നു ഞാൻ ! പിന്നെ രാക്കാറ്റിലടഞ്ഞ  ചില്ലുജനാലയുടെയൊച്ചയിൽ സ്വബോധം വീണ്ടെടുത്ത് ഞാൻ വെറുതെ ചിരിച്ചു .

ഒടുക്കം " നിനക്കുള്ള കത്തുകൾ " വായിച്ചു മടക്കി ,
ഉറക്കമില്ലാത്ത മറ്റൊരു രാത്രിയ്ക്കു കാവലിരുന്നു .💜




No comments:

Post a Comment