ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Sunday 7 December 2014

ഇങ്ങനെയും ചില "മേഘപടങ്ങൾ "....

കൊതിച്ചു കൊതിച്ചിരുന്ന ചിലത് സ്വന്തമാക്കുമ്പോൾ
ലോകം പിടിച്ചടക്കിയ സന്തോഷം തോന്നാറില്ലേ??
ഇന്ന് അങ്ങനെയൊരു സന്തോഷത്തിലാണ് ഹൃദയം...!!

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുള്ളിലെ ബുക്ക്‌ സ്റ്റാളിൽ
വെറുതെയോരോന്നു പരതുമ്പോൾ ....ഒരു മുഖം ....!
എന്നും കണ്ണിമ ചിമ്മാതെ നോക്കിയിരുന്ന കണ്ണുകൾ ...
പി .പദ്മരാജൻ .....

ഒരു ചുവന്ന പനീർപുഷ്പ്പത്തിന്റെ പശ്ചാത്തലത്തിൽ ..."ലോല".....

അയ്യോ ....എന്ന വിളി കേട്ട് കടക്കാരൻ എട്ടു നിലയിൽ  ഞെട്ടി...!!!!
പുസ്തകം വാങ്ങി പുതുമണം നുകർന്നു നെഞ്ചോട്‌ ചേർത്തു ...
പിന്നെ "ലോല"യിലേയ്ക്ക് ....

"കുട്ടിക്കാലത്ത് മേഘങ്ങളിൽ രൂപങ്ങളെ കണ്ടെത്താൻ കഴിയുന്ന
മനുഷ്യരുടെ ജീവിതം ..വളരുമ്പോൾ ദുഃഖ പൂർണ്ണമാകാറുണ്ട് ...
പെണ്‍കുട്ടികളുടേതു വിശേഷിച്ചും ....."--------"പദ്മരാജൻ."

തെല്ലോരതിശയത്തോടെയും ഒപ്പം ഭയത്തോടെയുമാണ്‌
ആ വരികൾ വായിച്ചത്.....!!!!
കാരണം,
പഞ്ഞിക്കെട്ടു പോലെയുള്ള മേഘങ്ങളെ നോക്കിയിരിക്കാൻ
എന്നും ഇഷ്ടമായിരുന്നു.....!

തെളിഞ്ഞ പകലുകളിൽ ,
മേഘച്ചിത്രങ്ങൾ നോക്കി വെറുതേയിരിക്കാൻ
ഇന്നും ഇഷ്ടം......

യാത്രകളിൽ ,
മനപ്പൂർവ്വം തേടിപ്പിടിച്ചു ഇരിപ്പുറപ്പിയ്ക്കുന്ന
ജനലരികിലെ സീറ്റിൽ ....
വെറുതേ പുറത്തേയ്ക്കു നോക്കിയിരിക്കുമ്പോൾ
അറിയാതെയെങ്കിലും കണ്ണുകൾ തേടുന്നത്
മേഘരൂപമാർന്ന കിനാക്കളെ ....!!

ഹൃദയം കണ്ടെത്തിയ മേഘ"പട"ങ്ങളിൽ ചിലതിങ്ങനെ.....

സ്വപ്നം മധുരിച്ച യാമങ്ങളിലെപ്പോഴോ
ഊതിപ്പറത്തിയ അപ്പൂപ്പൻ താടിത്തുണ്ടുകളെ .....

കവിളത്തെ കാക്കപ്പുള്ളി തലോടി ,
നാണിച്ചിരുന്നൊരു പെണ്‍കിടാവിനെ...

വൈക്കോൽക്കൂനയ്ക്കു മുകളിൽ ചുരുണ്ടു മയങ്ങിയ
പൂച്ചക്കുഞ്ഞിന്റെ വെളുത്ത രോമക്കുപ്പായത്തെ ....

മഞ്ഞ വെയിൽത്താഴ്വാരത്ത് ,
വേരുകൾ ഭൂമിയിലാഴ്ത്തി ധ്യാനിച്ചു പന്തലിച്ച
പേരാൽ മുത്തശ്ശനെ .....
അതിന്റെ തുഞ്ചത്തെ തൂക്കണാംകുരുവിക്കൂടിനെ ...

വെളുവെളുത്ത ആട്ടിൻ പറ്റങ്ങൾക്കു നടുവിൽ നിന്ന്
ഉണ്ണീശോയെ നെഞ്ചോടു ചേർത്തു സാകൂതം നോക്കിയ കന്യാമ്മയെ....

അങ്ങനെയങ്ങനെ ...മേഘങ്ങൾക്കിടയിൽ മിഴികൾ  തിരഞ്ഞത്
രൂപങ്ങൾക്കൊപ്പം ...ചില രൂപക്കൂടുകളെയും !!

ഏതോ മഴക്കാലത്താണ്
ഉത്തരീയം കാറ്റിൽപ്പറത്തി ഉറിയിൽ വെണ്ണ തേടിയ
ഉണ്ണിക്കണ്ണനെ കണ്ടെത്തിയത് ...

അതിൽപ്പിന്നെ ,പാവമോളെ ദൂരെയെറിഞ്ഞു
പാവയുണ്ണിയെ തിരഞ്ഞു നടന്നു...
പിറന്നാളിന് ഒരാണ്‍പാവയെ വാങ്ങിത്തരാൻ ശഠിച്ചതും അപ്പോഴാണ്‌ ....
(നടക്കാതെ പോയ ആ മോഹം മനസ്സിന്റെ
 അബോധതലത്തിലുണർന്നിട്ടാവും ...ഗുരുവായൂരെ നടയ്ക്കൽ നിന്ന്
"ഒരുണ്ണിയെത്തരണേ "യെന്നു പറഞ്ഞത്....
ഉണ്ണിക്കണ്ണൻ പണി പറ്റിച്ചു കളഞ്ഞൂലോ ......)

തുടരെത്തുടരെ കണ്ട ഇങ്ങനെ ചില മേഘ  രൂപങ്ങൾ !!

എന്തായാലും ഒരു സുപ്രഭാതത്തിൽ കണ്ണുകൾ
മേഘചിത്രങ്ങൾ വരയ്ക്കാൻ വിസമ്മതിച്ചു...!
കാരണം ,
അന്നേ ദിവസം ഭൂമിശാസ്ത്രം പഠിപ്പിച്ച മാഷ്‌
മേഘങ്ങളെ തരംതിരിച്ചു കളഞ്ഞു...!

പിന്നെപ്പിന്നെ മേഘങ്ങൾ കാണുമ്പോഴേ ഓടിയൊളിക്കും....
"നിംബോ സ്ട്രാറ്റസ് "...എന്നൊക്കെ വായിൽക്കൊള്ളാത്ത
പേര് വിളിച്ചാൽ അവയെന്തു ചെയ്യും....

വീണ്ടും മിഴികൾ മാനം നോക്കിയത് കാലങ്ങൾക്കു ശേഷം...!!
അന്ന് കണ്ടത് വേറിട്ട ചില ചിത്രങ്ങൾ ...

മേൽമുണ്ടു മാറിയ ഈറൻ ചുമലുകളുടെ
നഗ്നസൗന്ദര്യം വെളിവാക്കി ,
നനവാർന്ന മുഖത്തോടെ തിരിഞ്ഞു നോക്കി നടന്നൊരു
യുവതിയെ ....

ജടയിറങ്ങി ,ആർത്തലച്ചു ...
വിരഹക്കണ്ണീരു പടർത്തിയൊഴുകിയ ശിവ ഗംഗയെ ....

മാറിൽ പിണച്ചു ചേർത്ത കൈകളുമായി
എന്റെ കണ്ണിലെ പ്രണയക്കരിങ്കടൽ കുടിച്ചു വറ്റിച്ച
മേഘരൂപനെ ...

മിഴികളുടെ മേഘയാത്ര ഇന്നും അനുസ്യൂതം തുടരുന്നു...
ഒരു വ്യത്യാസം മാത്രം...
"ഗിരിജയുടെ സ്വപ്ന"മെന്ന ചെറുകഥ വായിച്ച ശേഷം
മേഘങ്ങളെ പിന്തുടരുന്ന കൗതുകക്കണ്ണ് ...ഭയം കൊണ്ടു ചുവക്കുന്നു ....

ജീവിതത്തിൽ കടന്നു വന്നേയ്ക്കുമെന്നു പ്രിയ കഥാകാരൻ പറയുന്ന
ഇരുട്ടിലും  "സങ്കട"മഴയിലും ....
മേഘങ്ങൾക്കിടയിലെ എന്റെ കാൽപ്പാടുകൾ
ഞാനെങ്ങനെ കണ്ടെത്തും...???

No comments:

Post a Comment