ചില കല്യാണ ചിന്തകൾ ........
ഇന്നലെ നല്ലോരവധി ദിവസം ....
ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോന്ന്
ഹൃദയം ചിന്തിച്ചു പോയി ........!!
രവി പിള്ളയുടെ മകളുടെ കഴുത്തിലെ വജ്രാഭരണങ്ങൾകണ്ടു
കണ്ണിന്റെ ""റെറ്റിനയ്ക്കൊരു "നീറ്റൽ ...............
വെറുതെ ഫോട്ടോകളിൽ നോക്കിയിരിക്കുമ്പോൾ
ഹൃദയമല്ലേ ആള്
താഴിട്ടു പൂട്ടിയ ഓർമ്മപ്പെട്ടി പണിപ്പെട്ടു തുറന്ന് ,
പൊടിപിടിച്ചൊരു പഴയ കല്യാണ ആൽബം
പൊടിതട്ടിയെടുത്തു....
""വസുധ "- അയല്പക്കത്തെ വീട്ടില് വാടകയ്ക്ക് വന്ന
ചേച്ചിയുടെ പേര് ....ഭംഗിയുള്ള പേര് ........
കല്യാണ പ്രായമെത്തിയ ചേച്ചി ( നാട്ടുകാരുടെ ഭാഷയിൽ )
അച്ഛനും അമ്മയുമില്ല ...
കൂടെയുള്ളത് ചേട്ടനും ഭാര്യയും ...
ചിറ്റമ്മയുടെ കൂടെ താമസിച്ചിരുന്ന ചേച്ചിയെ
കുഞ്ഞിനെ നോക്കാനാളില്ലാത്തതു കൊണ്ട്
കൂടെ കൂട്ടിയ ചേട്ടന്റെ "സന്മനസ്സ് ""
പൊതുവെ "" തരള ഹൃദയയായ "" എന്റെ ടീച്ചറമ്മ
പരിചയക്കാർ പറഞ്ഞ നല്ല ആലോചനകൾ
ചേട്ടനോട് പറഞ്ഞു ....
""ഒരു തണുപ്പൻ മട്ട് ""
ചേട്ടത്തി പിന്നെ മുഖത്തു നോക്കാതെയായി ...
""സാറമ്മ ""യിനി കല്യാണമൊന്നും കൊണ്ട് വരല്ലേന്നു
വസുധ വക അപേക്ഷ ...
കല്യാണം നടക്കുന്നില്ലെന്ന് അയല്പക്കം നിരങ്ങിപ്പറയുന്നുവെന്നു
അവൾക്കു നേരെ ചേട്ടത്തി വക ആക്ഷേപം .....
ഒടുക്കം ,
ചേട്ടന് ട്രാൻസ്ഫർ ...
ചേട്ടത്തി സ്വന്തം വീട്ടിലേക്കു കെട്ടു കെട്ടി ...
വസുധയ്ക്ക് പോകാനിടമില്ല ...
ഒടുവിൽ ""നഴ്സറി യിൽ "" ഒരു കൊച്ചു ജോലി കൊടുത്ത്
താടി സാറും ടീച്ചറമ്മയും അവളെ കൂടെക്കൂട്ടി ....
മാസ ശമ്പളത്തിൽ മിച്ചം വന്നത് ചേർത്ത്
ചിട്ടി കൂടി ഒരു മാലയും നേർത്തൊരു ജലജ വളയും
വസുധയൊരുക്കി ....
ഒരു സന്ധ്യയ്ക്ക് ഗുരുക്കന്മാരെ കാണാൻ വന്ന പഴയ ശിഷ്യൻ
കല്യാണം നടക്കാത്ത കഥകൾ പറഞ്ഞതു കേട്ട്
ജാതകവും നാളും നോക്കാതെയൊന്നിച്ച
സാറച്ഛനും ടീച്ചറമ്മയും വസുധയെ നോക്കി ...
സമ്മതമെന്ന കണ്മുന വാക്കിൽ രജിസ്റ്റെർ ചെയ്യപ്പെട്ട കല്യാണം ...
കല്യാണം കൂടാൻ വന്ന ചേട്ടൻ ചിറികോട്ടി ...
ചെക്കനു പ്രായം വസുധയെക്കാൾ 7 വയസ്സ് കൂടുതൽ ...!!!!
എന്തായാലും കല്യാണ ഫോട്ടോയിൽ വസുധ
നിറഞ്ഞു ചിരിച്ചു തുടുത്തു നിന്നു .....
ചിരി മായാതെ ഇന്നും ടീച്ചറമ്മയെ കാണാൻ വരുന്നു ....!!
xxxxxxxxxxxxxxxxxxxxxxxx ........................
അറബിക്കല്യാണം എന്ന വാക്ക്
അപരിചിതമായിരുന്ന കാലം .....
( തെക്കൻ കേരളത്തിൽ ഇന്നും അതത്ര പരിചിതമല്ല )
ഒപ്പം പഠിച്ച സീനത്ത് കൊണ്ടോട്ടിയിലെ
എളാപ്പാന്റെ വീട്ടില് അവധി പാർക്കാൻ പോയി ....
തിരികെ വന്നത് വീട്ടിലിടാൻ അവൾ കൊണ്ടു പോയ
പഴയ സ്കൂൾ യൂണിഫോം ....
ആറാമതുണ്ടായ അവളുടെ അനിയത്തി
അക്കൊല്ലം ഒന്നാം തരത്തിൽ ചേർന്നിരുന്നു !!!
കല്യാണം കഴിഞ്ഞു ഏഴാം നാൾ
അവളും പുയ്യാപ്ളയും ""മൈസൂർ ക്ക് "" പോയി ....
കൃത്യം നാലാം മാസം ,
മൂന്നുമാസം ""വയറ്റുകണ്ണിയായി ""
വെളുത്തു തുടുത്ത സീനത്ത്
കറുത്ത് കരിഞ്ഞു തിരിച്ചെത്തി ....!!
ആറാമത്തെ അനിയത്തി എട്ടാം തരത്തിൽ ചേരുമ്പോൾ
സീനത്തിന്റെ ""പാത്തുമ്മ "" ഒന്നാം ക്ളാസ്സിലിരുന്നു കരഞ്ഞു ....
മൈലാഞ്ചി മണമുള്ള സീനത്തിന്റെ കൈവെള്ളയിൽ
വിമ്മും സർഫും സുഗന്ധം പരത്തി ...
പാത്തുമ്മ കേട്ട വാപ്പച്ചികഥയിൽ ,
പഴയൊരു കല്യാണ ഫോട്ടോയിൽ ,
""വൃന്ദാവനത്തിലെ "" പൂക്കൾക്കു നടുവിലിരുന്ന്
അറബിയെക്കാൾ സുന്ദരനായ ""മൈസൂർ മാരൻ ""
പുഞ്ചിരിച്ചു .....!!!
x ----------------------------------x -------------------------------------
ആൽബം മറിയുമ്പോൾ പിന്നെയുമെത്രയൊ
കല്യാണച്ചിത്രങ്ങൾ .....
ആളും ആരവവും കൊട്ടും കുരവയും
ഫ്ളാഷ് മിന്നലുകളും കല്യാണ സിനിമയും
ഒക്കെയായി തകർത്തു നടത്തി
ഒടുക്കം തകർന്നു വീണവ .....
കുയിൽക്കുരവയും വെയിൽക്ക്യാമറയുമായി
ആൾക്കൂട്ടമൊഴിഞ്ഞു ഒറ്റപ്പൂമാലക്കരുത്തിൽ
ചില "'ജന്മാന്തര ബന്ധങ്ങൾ ""....
ഓർമ്മപ്പെട്ടിയിൽ ആൽബം വച്ചു പൂട്ടി
ഹൃദയം എവിടെയോ വായിച്ചതാവർത്തിച്ചു ....
""വിശ്വാസങ്ങളുടെ വീര്യം ശ്വസിച്ചു കൊണ്ടാണ്
നാം ജീവിക്കുന്നത് ........
പ്രകൃതിയും പുരുഷനും ചേരുന്നതൊരു വിശ്വാസ ബലത്തിൽ ...
ഇണയുടെ കൂർത്ത കൊമ്പിൽ കണ്മുനയുരസുന്ന
പേടമാനിന്റെ വിശ്വാസം .....
എനിക്കു നീയും നിനക്കു ഞാനുമെന്ന വിശ്വാസം ....
No comments:
Post a Comment