ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 30 May 2016

ന്റെ കുട്ട്യോൾക്ക് ,

ന്റെ കുട്ട്യോൾക്ക് ,
ഒരോട്ടോഗ്രാഫ് ഇപ്പോഴും ബാഗിനകത്തുണ്ട് ..
നിങ്ങൾടെയോരോരുത്തരുടെയും "മലയാളം "
വായിച്ചു ചിരിക്കാൻ
കരുതി വച്ചൊരു ഓട്ടോഗ്രാഫ് !
ടീച്ചർമാരുടെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങി
സൂക്ഷിച്ച കാലത്ത് ഹൃദയമാഗ്രഹിച്ചിരുന്നു ,
എന്നെങ്കിലും ടീച്ചറായാൽ കുട്ട്യോൾടെ വരികൾ എഴുതി വാങ്ങുമെന്ന് !
ഇവിടെ മലയാളികളെങ്കിലും മലയാളം വ്യക്തമായി എഴുതുന്നവർ ചുരുക്കം .
കുട്ട്യോൾടെ ഓട്ടോഗ്രാഫ് എന്ന സ്വപ്നം തല്ക്കാലം ബാഗിനുള്ളിൽ സൂക്ഷിച്ച്
ഹൃദയം ചില പഴയ ഓട്ടോഗ്രാഫ് കഥകളോർത്തു ..
നാലാം ക്ലാസ്സിൽ അച്ചാറുമാമന്റെ കടയിലാണ്
ഓട്ടോഗ്രാഫ് ആദ്യമായി കണ്ടത് .
സ്കൂളിനു പിന്നിലെ ഇലുമ്പൻ പുളിമരച്ചോട്ടിൽ
കൊത്തങ്കല്ല് കളിക്കുമ്പോൾ
താഴെ തോട്ടുവക്കത്ത് കൈമാറപ്പെട്ട ചില നിശ്വാസങ്ങൾക്കൊപ്പം
ഓട്ടോഗ്രാഫ് കൗതുകമലിഞ്ഞു ..
ആറാം ക്ലാസ്സിൽ കൌതുകം മൂത്ത്
വറ്റൽ മുളക് ടിന്നിനടിയിൽ അമ്മയിട്ടു വച്ച ഏഴു രൂപ
കട്ടെടുത്തു വാങ്ങിയ ചിത്രശലഭയോട്ടോഗ്രാഫ് .
അതിന്റെ പിങ്ക് നിറത്താളുകളിൽ
ഏതൊക്കെയോ പേരുകളിൽ
അന്ന് പ്രിയങ്കരമായി തോന്നിയ വരികൾ കഴിയുന്നത്ര
കൈയ്യക്ഷര വ്യതിയാനം വരുത്തി എഴുതി .
"പുഞ്ചിരിയുടെ പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ഛന "
"v വാഹനാളിൽ
v ളിക്കുമെങ്കിൽ
v രുന്നുവരാം
vളിക്കുമോ ?"
ആരെയെങ്കിലും അതൊന്നു കാട്ടണമെന്ന മോഹം
"അയ്യടീ പുളുവത്തീ " എന്ന ചങ്ങാതിക്കളിയാക്കലുകൾ ഭയന്ന്
വേണ്ടെന്നു വച്ചു .
ഓട്ടോഗ്രാഫ് എന്നാൽ ഡയറി എന്നൊരു അർഥം കൂടിയുണ്ടെന്ന്
ഹൃദയം കരുതിയത്‌ എട്ടിൽ പഠിക്കുമ്പോൾ .
പത്തിലെ ചേച്ചി ഡയറിയുടെ ആദ്യതാളുകൾ
"അവനായി " മാറ്റി വച്ചത് കണ്ടു തുടങ്ങിയ ഡയറി എഴുത്ത് !
ആദ്യമാദ്യം പ്രിയപ്പെട്ടവളെ എന്ന് തുടങ്ങി ഒടുവിലത്
ഹൃദയം പറഞ്ഞ കഥകളായി !
ഒൻപതാം ക്ലാസ്സിൽ , സ്കൂൾ വിട്ടു വന്നൊരു വൈകുന്നേരം
അപ്പുറത്തെ പ്രിയേച്ചിയുടെ വീട്ടില് നിന്ന് കേട്ട അലർച്ച !
പിറ്റേന്ന് വെളുപ്പിന് പറമ്പിന്റെ മൂലയിലെ കശുമാവിൽ
തൂങ്ങി നിന്നാടിയ പ്രിയേച്ചിയുടെ അമ്മയുടെ
ജീവിതം വെടിപ്പിച്ച കാൽപ്പാദങ്ങൾ ..
അറുത്തിട്ട് ആംബുലൻസിൽ കയറ്റവേ
പിന്നിൽ കേട്ട പെൺകുട്ടിക്കരച്ചിൽ ..
ഒരോട്ടോഗ്രാഫ് ഡയറിയിൽ നിന്നും ചീന്തിയെടുക്കപ്പെട്ട
പേജിലെ രണ്ടു വരികൾ ..
കയർ കുരുക്കിയ കഴുത്തിലെ കശേരു കുരുക്കിട്ട ജീവിതവുമായി
ആ അമ്മ ഇന്നുമുണ്ട് ..
അന്ന് ഹൃദയം ഓട്ടോഗ്രാഫിനു ജീവിതം എന്ന് പേരിട്ടു !
പത്താം ക്ലാസ്സിൽ അച്ചാറു മാമന്റെ കടയിലേയ്ക്ക് നടന്നു പോകുമ്പോൾ
നെഞ്ചിനുള്ളിലൊരു കുരുവിക്കുഞ്ഞ് തണുത്തു വിറച്ചു .
അപ്പോഴേക്കും ഓട്ടോഗ്രാഫിനു സിനിമാ പ്രാന്ത് പിടിച്ചിരുന്നു .
അനിയത്തിപ്രാവിലെ സുധിയും മിനിയും
സൂര്യകാന്തിപ്പാടത്ത് നിന്ന് നൃത്തം ചെയ്തു .
അന്ന് പ്രേമമെന്നാൽ
താരയോടു സണ്ണിയ്ക്കുള്ള പ്രേമം ..
ക്ലാരയോട്‌ ജയകൃഷ്ണനുള്ള പ്രേമം ..
അതുകൊണ്ട് തന്നെ സുധി-മിനിമാരെ അവഗണിച്ച്
നിറയെ മഴത്തുള്ളി വീണു നനഞ്ഞ മട്ടിലുള്ള
നീലക്കടലാസുകൾ നിറഞ്ഞ ഓട്ടോഗ്രാഫ് ഹൃദയം തെരഞ്ഞെടുത്തു .
അതിൽ ചില പ്രത്യേക പേജുകളിൽ പതിവുപോലെ കുറിച്ചു :
പ്രിയപ്പെട്ടവളെ ....
ഇത്തവണ പ്രായത്തിന്റെ പക്വത വരികളിൽ ;
ആരോ എന്നോ എഴുതുമെന്നു കരുതിയ വരികൾ
ഇതാ എഴുതിയിരിക്കുന്നുവെന്ന മട്ടിൽ കുറിച്ചതിങ്ങനെ ..
"നിന്റെ പേനയ്ക്കെഴുതാനുള്ള ഒരു താളാണ്‌ ഞാൻ
ഞാനെല്ലാം സ്വീകരിക്കുന്ന ഒരൊഴിഞ്ഞ പേജ്
എനിക്ക് നീ വെളിച്ചമാണ് ,മഴയുടെ ഈറനാണ് "
പതിവ് പള്ളി സന്ദർശനത്തിൽ
സെമിത്തേരിയ്ക്ക് പിന്നിലെ റീത്തു പൂക്കൾ പെറുക്കി
അതിലെ വയലറ്റ് പൂവിതൾ വരികള്ക്ക് താഴെ പതിച്ചു വച്ചു !
പ്രണയത്തിന്റെ ഈറൻ വയലറ്റ് പൂക്കൾ !
മഴത്തുള്ളി വീണു നനഞ്ഞ നീലപ്പേജുകളുള്ള
അതേ ഓട്ടോഗ്രാഫിനു പിന്നിലാണ്
പേരറിയാത്ത ,ഇനിയും തിരിച്ചറിയാത്ത ആരോ എഴുതിയത് ;
"ആരോ വരാനായ്തുറന്നു വയ്ക്കാറുണ്ട് വാതിൽ ;
വരികില്ലൊരിക്കലുമെങ്കിലും "
അവസാന വരിയിൽ മഴത്തുള്ളികൾക്കൊപ്പം
മിഴിത്തുള്ളികൾ പരന്നുവോ ???
അതേ ഓട്ടോഗ്രാഫിന്റെ അവസാന പേജാണ്‌
ഉമേച്ചിയ്ക്ക് യാതൊരു ദാക്ഷിണ്യവുമില്ലാതെ
കീറിക്കൊടുത്തത് !
ഉമേച്ചിയുടെ വയലറ്റ് മഷിപ്പേനയെഴുതിയ
പ്രണയാക്ഷരങ്ങളെ നെഞ്ചോട്‌ ചേർത്ത് കാവിനടുത്തുള്ള
വലിയവേരിൽ ആഞ്ഞുചവിട്ടി ഓടിയത് നിസാമിനെക്കാണാൻ .
നിസാമിന്റെ വാപ്പയുടെ ചായക്കടയ്ക്ക് പിന്നിൽ
അട്ടിയിട്ട ചായക്കൊത്തിന്റെയും അഴുകിയ മിൽമാക്കവറിന്റെയും
ദുർഗന്ധം സഹിച്ചു കാത്തു നിന്നത് അത് കൈമാറുമ്പോഴുള്ള
അയാളുടെ കൺ തിളക്കത്തിന് !
വെളുത്ത് മെലിഞ്ഞു നീണ്ട രോമങ്ങളുള്ള കൈത്തണ്ടയിൽ
ഉമേച്ചിയുടെ അനുസരണയില്ലാത്ത മുടി പരന്നു കിടക്കുന്നത് ,
അയാളുടെ മൂക്കും ഉമേച്ചിയുടെ മുടിയുമുള്ള പെങ്കുഞ്ഞുമായി
അവരിരുവരും നടന്നു പോകുന്നത് ,
സങ്കല്പ്പിച്ചതൊക്കെയും ഹൃദയ വ്യഥ മാത്രം തന്നു ..
ആ പ്രേമത്തിലല്ല ..അതുപോലൊരു കൈത്തണ്ട നീളാത്തതിൽ !!
ഒരു വേനലവധിയ്ക്കൊടുവിൽ ഗൾഫിലേയ്ക്കു പറന്ന
നിസാമിനെക്കാത്ത് ഉമേച്ചിയിരുന്നു ..
ഗൾഫ് ജീവിതം സ്പോൻസർ ചെയ്ത മാമായുടെ മോളെ
നിസാം കൈ പിടിക്കും വരെ ആ കാത്തിരിപ്പ്‌ തുടർന്നു !
"പുയ്യാപ്ല " പെൺവീട്ടിൽ ആദ്യരാത്രി ആഘോഷിച്ച്
രാവിലെ "സുലൈമാനി"ആസ്വദിക്കുമ്പോൾ
കാവിനു പിന്നിലെ വലിയ വേരിനടുത്ത്
"സുലൈമാനിക്കൊത്തിന്റെ " നിറമുള്ള ചുണ്ടുമായി
ഉമേച്ചി പിടഞ്ഞു ..
മുടിച്ചുരുൾ സർപ്പങ്ങൾ വേരിലിഴഞ്ഞു നടന്നു ..
ഭയന്ന് പകച്ച മറ്റൊരു പെൺകുട്ടി തലേന്ന്
ഉമേച്ചിയെല്പ്പിച്ച പൊതിക്കെട്ട് പഴയ ട്രങ്കിന്റെ അടിയിലിട്ടു .
ഒരാഴ്ച കഴിഞ്ഞൊരു പാതിരാവിൽ
ഒച്ചയുണ്ടാക്കാതെ പുറത്തെടുത്ത പൊതി അഴിച്ചു നോക്കി
ഹൃദയം നിലവിളിച്ചു മരിച്ചു വീണു !!
നിസാമിന്റെ ആൺ ചൂരുള്ള പ്രണയ ലേഖനങ്ങൾ !
തോട്ടുവക്കിൽ അവർ കെട്ടിയ വീടും അവരുടെ പൂന്തോട്ടവും
ഓടിക്കളിച്ച കുഞ്ഞുങ്ങളും ..
കാവിനു പിന്നിൽ പൊട്ടി വീണ കുപ്പിവളകളും
മുറിഞ്ഞ കീഴ്ച്ചുണ്ടകവും ..
ചുരുണ്ടിടതൂർന്ന മുടിയിഴകൾ താലോലിച്ച
വെളുത്ത കൈപ്പത്തികൾ ..
ഒരു കത്തിൽ ഒടുക്കം പിന് ചെയ്തു വച്ച
മഴ നനഞ്ഞ ഓട്ടോഗ്രാഫിൻ തുണ്ട് ..
അതിൽ ചാന്തു പുരട്ടിയ ചുണ്ടുകൾക്ക് മീതെയമർന്ന
കരിച്ചുണ്ടുകൾ !!
പിറ്റേന്ന് കരിയിലക്കൂട്ടത്തിൽ എരിഞ്ഞമർന്ന പൊതിക്കെട്ടു കണ്ട് അമ്മചോദ്യം
"എന്താടീ അത് ? ആവശ്യമുള്ളതാണോ ?"
ഹൃദയം ഉള്ളിൽ പറഞ്ഞു ..
ഓ ..ഒന്നുമില്ല ..എരിയിച്ചു കളയാൻ വേണ്ടിക്കണ്ട കിനാവുകൾ "
പുറമേയ്ക്ക് തിടുക്കപ്പെട്ടു വന്ന വാക്കുകളിങ്ങനെ ;
"ആവശ്യം കഴിഞ്ഞതാമ്മാ "
അന്ന് ഓട്ടോഗ്രാഫ് എന്നാൽ ...മരണം !
പ്രീ ഡിഗ്രിക്കാലത്തെ ഓട്ടോഗ്രാഫ് ,
ചക്രവാളത്തെ ലക്ഷ്യമാക്കിപ്പറന്നകന്ന പക്ഷിയുടെ പടമുള്ള
നവംബർ രണ്ടിന്റെ പേജിൽ എഴുതപ്പെട്ട വരികൾ ...
അഞ്ചു വർഷങ്ങൾക്കിപ്പുറം പക്ഷിതൂവൽ കുന്നു കുനെ ചീന്തിയെറിയപ്പെട്ടു ..
കട്ടിയുള്ള ഡയറിയുടെ പുറം ചട്ട
എരിച്ചിട്ടും എരിയാതെ ബാക്കിയായി !
അതിലുരുകിച്ചേർന്നത് സൌഹൃദച്ചിറകുകൾ മാത്രമല്ല ,
പ്രണയത്തൂവലുകളും .
അവിടുന്നിങ്ങോട്ട് എന്നും ഒരോട്ടോഗ്രാഫ് സൂക്ഷിക്കാൻ ഹൃദയം ആഗ്രഹിച്ചു .
ജീവിത വഴിയിൽ അൽപനേരമെങ്കിലും
ഹൃദയത്തിൽ കയറി കുത്തിയിരിക്കുന്നവർക്ക് വേണ്ടി ..
എഴുതപ്പെടാത്ത പിങ്ക് നിറ - വയലറ്റ് നിറത്താളുകൾ ബാക്കിയാക്കി
അവയിൽപ്പലതും ട്രങ്കിന്റെ അടിയിലുണ്ട് ..
എഴുതപ്പെട്ട വെള്ള നിറ - നീല നിറതാളുകളുമുണ്ട് .
ഈ നിമിഷം രണ്ടു ചിത്രങ്ങൾ മാത്രമൊട്ടിച്ചു വച്ച്
ഒരു ഓട്ടോഗ്രാഫ് കൂടി ഹൃദയം മാറ്റി വയ്ക്കുന്നു ..
എന്റെ കുട്ട്യോൾടെ ചിത്രങ്ങൾ ..
കടന്നു പോയ ഈ ഒരു വർഷം അവർ സമ്മാനിച്ച
നോവിന്റെ , ആഹ്ലാദത്തിന്റെ ,ഉല്ലാസത്തിന്റെ നിമിഷങ്ങൾ !
ഒരധ്യാപികയെന്ന നിലയിൽ ഇപ്പോൾ ഈ നിമിഷം സന്തോഷം തോന്നുന്നു ,
നല്ല കുറെ മക്കളെ കിട്ടിയതിൽ .
“Guys you were Awesome ...
May he give you the desire of your heart
And make all your plans succeed 

No comments:

Post a Comment