ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Monday 30 May 2016

നല്ലതു ചെയ്ത് ..നല്ലവരായി .... വളരട്ടെ

രക്ഷാകർതൃ സംഗമം - അഥവാ ഓപ്പൺ ഹൗസ് ....
പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകാരുടെ
മോഡൽ പരീക്ഷാ റിസൾട്ടും റിപ്പോര്ട്ട് കാർഡും
പിന്നെ കെട്ടുകണക്കിന് പരീക്ഷാ പേപ്പറുകളും സുരക്ഷിതമായി അടുക്കി
തങ്ങൾക്കു നിശ്ചയിച്ച മേശയ്ക്കരികിൽ ഇരിക്കുന്ന
അധ്യാപക -പികമാർ ....
ആൺകുട്ടികളെ കൈകാര്യം ചെയ്യുന്ന
"ഹൃദയ " മുൾപ്പെടെയുള്ള അദ്ധ്യാപികമാർക്ക്
പൊതുവെ ഇത്തരം സംഗമങ്ങൾ നിരാശ സമ്മാനിക്കാറുണ്ട് !
കാരണം , എതിർവശത്ത് പെൺപിള്ളാരുടെ ചുമതലയുള്ള
സഹപ്രവർത്തകർക്ക് തിരക്ക് ...തിരക്കോട് തിരക്ക് ...
"ക്ലാസ്സ് ടീച്ചറെ "കാണാൻ വരി വരിയായി നില്ക്കുന്ന
പെൺകിടാങ്ങളും രക്ഷാ കർത്താക്കളും ..
ഞങ്ങൾ ചിലർ മുഖത്തോട് മുഖം നോക്കി ..
ഹൃദയമൊടുക്കം ഇങ്ങനെ പ്രാർത്ഥിച്ചു ...
"ഇന്നെങ്കിലും 32 പേരിൽ ഒരു 20 പേരെങ്കിലും വരണേ കർത്താവേ "
ഏതായാലും പ്രാർത്ഥന ഫലിച്ചു .
കുറേശ്ശേയായി എന്റെ "മക്കൾ " എത്തിത്തുടങ്ങി !!
തലമുടിയ്ക്കിടയിൽ വന്യ ജീവികൾ വിഹരിക്കുന്നുവോ എന്ന്
സംശയം തോന്നത്തക്ക വിധം ഇടതൂർന്ന തലമുടിക്കാരൻ ആദ്യം .
അവന്റെ മാതാശ്രീയോട് പറഞ്ഞു :
"ഈ ഹെയർ സ്റ്റൈൽ ഇവിടെ പറ്റില്ല . മുടി വെട്ടണം "
പറഞ്ഞാ കേക്കണ്ടേ ടീച്ചറേ ന്ന് അമ്മ .
എന്നിലെ കർക്കശക്കാരി ടീച്ചർ ഉണർന്നു ,
"നാളെ നീയിങ്ങനെ വന്നാൽ
ഉറപ്പായും ക്ലിനിക്കീന്നു കത്രിക മേടിച്ചു
നിന്നെ ഞാൻ ക്ലിയറാക്കും .
അത് വേണോ ?"
മിസ്സിന്റെ ചിരിയും ഭീകരതയും കണ്ടിട്ടുള്ള അവൻ
വേണ്ടെന്നു തലകുലുക്കിപ്പോയി !!
മുട്ടനാടിനെ വെല്ലുന്ന വിധം താടിയും കൊണ്ട് അടുത്തയാൾ .
താടി പറ്റില്ലെന്ന നിയമത്തിൽ ,
കണ്ണ് മാത്രം വെളിയിൽ കാണിച്ച ഉമ്മയുടെ മുഖഭാവം
ഹൃദയത്തിനു പിടികിട്ടിയില്ല !!
പതിനൊന്നാം ക്ലാസ്സിന്റെ ഡിസിപ്ലിൻ എന്റെയുത്തരവാദിത്തമെന്ന
ആംഗലേയ മൊഴി കേട്ട്
ഒന്നും മനസ്സിലാവാതെ അവർ മകനെ നോക്കി .
ശുദ്ധമായ ഉറുദുവിൽ ഒരുളുപ്പുമില്ലാതെ
"താടിക്കാര്യം " അവൻ അവരെയറിയിച്ചു .
അറിയാവുന്ന ഹിന്ദിയിൽ കാര്യം വീണ്ടും പറഞ്ഞപ്പോൾ
അവർ പറഞ്ഞതിങ്ങനെ :
"താടി വടിപ്പിക്കാം , എങ്ങനെയെങ്കിലും തോറ്റ വിഷയത്തിനു
ജയിപ്പിക്കണം ".
അവരുടെ ഭർത്താവിനു രണ്ടു ഭാര്യമാരിലായി പതിനഞ്ചു മക്കൾ !!
(പുള്ളിക്കിതാണോ പണിയെന്നു
ഉറുദുവിൽ ചോദിക്കാൻ അറിയാത്തോണ്ട് ചോദിച്ചില്ല )
അതിൽ , അവരുടെ ഏഴു മക്കളിൽ
ആറാമനാണ് മുന്നില് നില്ക്കണ താരം !
പത്തിരുപത്തിരണ്ടു അംഗങ്ങളുള്ള വില്ലയിൽ
താടീം മുടീം നോക്കാൻ ആർക്കു നേരം ???
താടിക്കാരൻ വടിക്കാമെന്നേറ്റ് പോയി ..
ഇല്ലേൽ നാളെ അസംബ്ലിയിൽ ഞാൻ വടിക്കുമെന്ന്
ടീച്ചർ ഹൃദയം ...
(ഭാവിയിൽ ബാർബർ ഷോപ്പിട്ടേലും ജീവിക്കാല്ലോ )
പേപ്പറുകൾ അടുക്കി വയ്ക്കുന്നതിനിടയിൽ
അടുത്ത മേശയ്ക്കരികിൽ നിന്ന് ഉച്ചത്തിലുള്ള ശകാരം ...
" അവനു വേണ്ടിയാണ് ഞങ്ങൾ രാപ്പകൽ കഷ്ടപ്പെടുന്നത്
അവനതൊന്നുമറിയണ്ട ..തീറ്റ ..ഉറക്കം ..മൊബൈൽ "
മിഴിച്ചു നോക്കിയ ഹൃദയം കണ്ടു ..
ഒരു "കുമാരൻ" തല താഴ്ത്തിയിരിക്കുന്നു .
ഒന്നു രണ്ടു ടീച്ചർമാരും കാത്തുനില്ക്കുന്ന രക്ഷിതാക്കളും
ചിരിയടക്കി ""തമാശ "" കാണുന്നു
അവൻ കുനിഞ്ഞു തന്നെയിരുന്നു ..
അച്ഛൻ പണ്ട് ""സാറായി പഠിപ്പിച്ച കാലത്തെ ""
വീര കൃത്യങ്ങളൊക്കെ എട്ടു ദിക്ക് പൊട്ടുമാറുച്ചത്തിൽ
വിവരിച്ചു !
ബഹളമാക്കണ്ട അവൻ പഠിച്ചോളും എന്ന ടീച്ചർ വാക്കിനോട്
കയർത്ത് , അയാൾ സംസാരം തുടർന്നു .
(അദ്ദേഹത്തിന്റെ ഭാഗത്തും ന്യായമുണ്ടാവും
""പ്രതീക്ഷകൾ " നഷ്ടപ്പെടുമ്പോഴുള്ള നിരാശ
അനുഭവിച്ചവനല്ലേ അറിയൂ )
പക്ഷേ ,
ഹൃദയത്തിന് അയാളോട് നീരസം തോന്നി ..
പതിനെട്ടുകാരൻ പയ്യൻ കുനിഞ്ഞിരുന്നു കണ്ണ് തുടയ്ക്കുന്നത് കണ്ടു ഹൃദയം ആവർത്തിച്ചു ...
അവന്റെ മാനാപമാനങ്ങൾ പിതാവിന്റേതു കൂടിയാണെന്ന് ,
ലളിതമായി ഇതെങ്ങനെ കൈകാര്യം ചെയ്യാമെന്ന് ,
ഉച്ചത്തിലുള്ള അട്ടഹാസത്തെക്കാൾ കരുത്ത്
ചിലനേരങ്ങളിൽ മൌനത്തിനുണ്ടെന്ന്
ആരാണ് ഒന്ന് പറഞ്ഞു കൊടുക്കുക ???
എഞ്ചിനീയറിങ്ങ് കോളേജിൽ സീറ്റ് ഉറപ്പാക്കുവാൻ
ടിക്കറ്റ് ബുക്ക് ചെയ്ത കഥ കൂടി അദ്ദേഹം വിവരിച്ചപ്പോൾ
നീരസം ...അലോസരമായി മാറി !
( പിറ്റേന്ന് സ്കൂളിൽ അവനെ കണ്ടപ്പോൾ
അറിയാതെ ചോദിച്ചു പോയി ,
എന്തിനാ അച്ഛനെ ഇങ്ങനെ വിഷമിപ്പിക്കുന്നത് ?
വോട്ടവകാശം നേടിയ ,പ്രായപൂർത്തിയായ ആ മകൻ
കൂസലില്ലാതെ പറഞ്ഞു ,
""അച്ഛൻ എന്റെ വിഷമം കാണാത്തത് കൊണ്ട് ..
മിസ്സ് ഐ ഡോണ്ട് ലൈക് സയൻസ് ..
ഐ വാണ്ടഡ് ടു സ്റ്റഡി ആർട്സ് ""
അതോടെ ചിത്രം വ്യക്തമായി !!!)
അവിടെ കൊട്ടിക്കലാശം നടക്കുമ്പോഴാണ്
അത്യാവശ്യം പഠിക്കുന്ന പയ്യന്റെ
അച്ഛനും അമ്മയും മുന്നില് വന്നിരുന്നത് ..
എല്ലാ വിഷയത്തിനും പാസ്സായി ക്ലാസ്സിൽ ഒന്നാമതെന്നു പറഞ്ഞപ്പോൾ
അവരുടെ വക ചോദ്യം ...
""എത്ര ശതമാനം ???""
അമ്പരന്ന ഹൃദയം പേപ്പറിൽ ശതമാനക്കണക്ക് നോക്കി ...
75 %.....
അത് കേട്ടപ്പോൾ അച്ഛന്റെ മുഖം വാടി !!
""ഇത്ര കുറച്ചു മാർക്കാണ് ബോർഡ് എക്സാമിനും വാങ്ങണതെങ്കിൽ
ഞങ്ങളെന്തിനാ ജീവിച്ചിരിക്കണേ ???"
നെറ്റിയിലെ വിയർപ്പൊപ്പി അമ്മയത് ശരി വച്ചു .
അവൻ പഠിത്തത്തേക്കാൾ ക്രിയാത്മക കാര്യങ്ങളിൽ ഒന്നാമനാണെന്ന
എന്റെ സമാശ്വാസം കേട്ട് അച്ഛൻ കയർത്തു
""പഠിക്കാതെ ഇതിനൊക്കെ നടക്കണതെന്തിനാ ?
ഇനി ടീച്ചർ അവനെ സ്റ്റേജിലൊന്നും കേറ്റണ്ട ..""
വേദിയിൽ മിടുക്കനായ ,
ആര്ട്സ് വിഷയത്തിൽ ഉപരിപഠനം നടത്തണം എന്ന് പറഞ്ഞ ,
എന്തേൽപ്പിച്ചാലും ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കുന്ന ,
അവന്റെ മുഖം കണ്ണിൽ തെളിഞ്ഞു !!
അച്ഛൻ തുടർന്നു ...
""ഞാൻ എഞ്ചിനീയറാ ..അവന്റെ ചേച്ചീം അതെ ..
അവനും അങ്ങനെയാവണം ""
"അവൻ"" എന്നത് ഒരു വ്യക്തിആണെന്നും
തെരഞ്ഞെടുക്കുന്ന വഴി അവന്റെ സ്വാതന്ത്ര്യമാണെന്നും
ദയവു ചെയ്തു നിങ്ങളുടെ ജീവിതം അവനെക്കൊണ്ട്
ജീവിപ്പിക്കരുതെന്നും
അലറിപ്പറയാൻ ഹൃദയമാഗ്രഹിച്ചു ..
കഴിയില്ലെന്ന ധർമ്മ സങ്കടത്തിൽ
അവരുടെ തീരുമാനങ്ങൾ വെറുതെ കേട്ടിരുന്നു !!
മറ്റൊരു രക്ഷിതാവ് ,അക്ഷമനായി കാത്തു നിന്നു .
ഊഴമെത്തിയപ്പോൾ ഒന്നിരിക്കാൻ പോലും
ആൾക്ക് നേരമില്ല !
റിപ്പോർട്ട് കാർഡ് ഒരു കൈ കൊണ്ട് വാങ്ങി
മറ്റെക്കൈയ്യിൽ ഫോൺ സംഭാഷണം തുടർന്നു ...
പഠന പുരോഗതി പറയുന്നതിൽ അർത്ഥമില്ലെന്നു
മനസ്സിലാക്കിയ ഹൃദയം
ചെറുചിരിയോടെ മൗനമവലംബിച്ചു .
""ടീച്ചറെ ഓനെ നോക്കിക്കോണേ ന്നു പറഞ്ഞു
കക്ഷി സ്ഥലം കാലിയാക്കി ""
അതിനിടെ മറ്റൊരു അമ്മ ഓടിപ്പാഞ്ഞെത്തി .
രണ്ടു വിഷയത്തിനു മകൻ തോറ്റെന്നു പറഞ്ഞപ്പോ ...
""പൊട്ടിയാ ...ഞാമ്പറഞ്ഞേക്കണേണ് ...
മൊബീലും കൊണ്ട് നടക്കണേന് ...ഇപ്പ കിട്ടിയല്ലാ ...
വേറെ ആരേലും പൊട്ടിയാ ടീച്ചറേ ???""
ചിരിയടക്കി തോറ്റവർ ഉണ്ടെന്നു പറഞ്ഞപ്പോ
ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു അവർ പറഞ്ഞു ...
""ഹോ ...പൊട്ടിയവരുണ്ടല്ലാ ...ഇപ്പ ആശ്വാസായി ""
എന്തായാലും 70 ശതമാനം ഹാജർ രേഖപ്പെടുത്തി
"സംഗമം "" അവസാനിപ്പിക്കുമ്പോൾ ഹൃദയം ചിലരെയോർത്തു ..
അത്യാവശ്യം നന്നായി കഴിയാനുള്ള വരുമാനമുള്ള ,
മക്കളെ കനത്ത ഫീസ് കൊടുത്തു സമ്പന്നർ പഠിക്കുന്ന
സ്കൂളിൽ പഠിപ്പിയ്ക്കുന്ന ,
ദമ്പതിമാർ വക പറച്ചിൽ ..
""ഞങ്ങളോ ഇങ്ങനെയായി (എങ്ങനെയായി എന്ന് ഹൃദയം ചോദിച്ചില്ല )
ഞങ്ങൾക്ക് കിട്ടാത്തത് അവര്ക്ക് കിട്ടണം ""
"മകൻ പഠിച്ചില്ലേൽ കാശ് കൊടുത്തു സീറ്റ് വാങ്ങും
ഞാൻ എൻജിനീയർ,എന്റെ മോനും അതാവണം
എന്ന് അഭിമാന പൂർവ്വം പറയുന്ന അച്ഛനമ്മമാർ ...
സ്മാർട്ട് ഫോൺ ഉൾപ്പെടെ മക്കളാവശ്യപ്പെടുന്നതെല്ലാം കൊടുത്ത്
ഒടുക്കം അവർ അതുപയോഗിക്കുന്നുവെന്നു
വിലപിക്കുന്ന രക്ഷിതാക്കൾ ...
""ഓ എന്റെ ബുദ്ധിമുട്ട് മക്കളറിയരുത് .
അവരെയെന്തിനു വിഷമിപ്പിക്കണം ""
എന്ന് കരുതി ,കടം വാങ്ങി മക്കളുടെ ആഗ്രഹങ്ങൾ
നിറവേറ്റുന്ന ""മഹാ മനസ്കർ ""
ഇവരോട് ഹൃദയത്തിനു പറയാനുള്ളത് ഇത്ര മാത്രം
മക്കൾ വേറിട്ട വ്യക്തികളാണ്
ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങളുള്ളവർ
അവരെ ആ സ്വപ്നങ്ങൾക്കു പിന്നാലെ സഞ്ചരിക്കാൻ അനുവദിക്കുക
വഴിതെറ്റിയാൽ നേർവഴി കാട്ടിക്കൊടുക്കുക
ഒരു സങ്കടം വന്നാൽ ഞാനുണ്ടെന്ന് താങ്ങാവുക
കുറ്റപ്പെടുത്തലുകൾക്ക് പകരം
തിരുത്തലുകൾ നടത്തുക
നമ്മുടെ ജീവിത പ്രാരബ്ധങ്ങൾ അവരും അറിഞ്ഞോട്ടെ
ചെലവാക്കുന്ന ഓരോ തുട്ടും
വിയർപ്പിന്റെ വിലയാണെന്ന് അവരറിയട്ടെ
നാളെയൊരു പക്ഷെ ,സമ്പന്നന്മാരായില്ലെങ്കിലും
മനുഷ്യത്വമാണ് സമ്പത്തെന്ന് അവരെ പഠിപ്പിക്കുക .
അവർ വളരട്ടെ ..
സാഹചര്യങ്ങളോട് സമരസപ്പെട്ട് ,
നന്മതിന്മകൾ തിരിച്ചറിഞ്ഞ് ,
പ്രതിസന്ധികളുടെ വാൾത്തലപ്പിനെ അതിജീവിച്ച് ,
സങ്കട വേലിയേറ്റങ്ങൾ തരണം ചെയ്ത് ,
അഹന്തക്കൊടുമുടി കയറാതെ ...
നല്ലതു ചെയ്ത് ..നല്ലവരായി .... വളരട്ടെ

No comments:

Post a Comment