ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Saturday 8 February 2014

നന്ദി ...വീണ്ടും വരിക...

3 വർഷങ്ങൾക്കു ശേഷമുള്ള ഒരു തിരുവനന്തപുരം യാത്ര.....
ഞാനൊരു തനി തിരോന്തരംകാരിയായി മാറിയിരുന്നു .....

ചില നേരങ്ങളിലെങ്കിലും അതങ്ങനെയാണ് .....
കടന്നു വന്ന വഴികൾ നമ്മിലവശേഷിപ്പിക്കുന്ന ചിലതുണ്ടാവില്ലേ ?

എന്തായാലും , വർഷങ്ങൾക്കു ശേഷം ...
ksrtc ബസിന്റെ പിൻസീറ്റിൽ ഇരിപ്പുറപ്പിക്കുമ്പോൾ 
മനസ് നിറയെ തിരുവനന്തപുരത്തിന്റെ ഓർമ്മകളായിരുന്നു ...

ബസ്‌ ആദ്യത്തെ വളവു കഴിഞ്ഞപ്പോൾ തന്നെ ഒരു കാര്യം പിടികിട്ടി .....
പണ്ട് തൂങ്ങിപ്പിടിച്ചു കിടന്നു യാത്ര ചെയ്ത പോലെയല്ല .....
യാത്രക്കാർ നന്നേ കുറവായിരുന്ന ബസിന്റെ പിൻസീറ്റിൽ നിന്ന്
ഓരോട്ടത്തിനാണ് മുൻസീറ്റിലെത്തിയത് !!!
അടുത്ത സീറ്റിലെ വല്യപ്പനൊരു ചമ്മിയ ചിരി സമ്മാനിച്ച് തിരികെ പഴയ സീറ്റിൽ വന്നിരിക്കുമ്പോൾ
കണ്ടക്ടർ കുപ്പായത്തിലെ തരുണീമണി ആ ചിരി പങ്കു വച്ചു .....

ബസ്‌ ഹൈവേയിലെത്തിയപ്പോൾ തോന്നി ,
വന്ന ദിവസം ശെരിയായില്ല.....
ഒടുക്കത്തെ ബ്ലോക്ക് .....
എന്തോ "സംഗമം" നടക്കുന്നുവത്രെ....

ബ്ലോക്കിൽ അകപ്പെട്ട എന്റെ പഴഞ്ചൻ "ആന വണ്ടി" യുടെ തൊട്ടടുത്ത്‌ 'സംഗമ'ക്കാരുടെ വലിയ ബസ്‌ ...
നേർക്ക്‌ നേരെ വന്നപ്പോ ...അതിനകത്തൊരു യുവത്വത്തിന് "തിളപ്പ് "...
മൊബൈൽ നമ്പർ കിട്ടണം എന്നതാണ് ആവശ്യം....
ജോലി ചെയ്ത പത്രമോഫീസിൽ വന്നാൽ മൊബൈൽ നമ്പർ മാത്രമല്ല
സൈബർ സെൽ നമ്പറും തരാമെന്ന വാഗ്ദാനത്തിൽ
'തിളച്ച " യുവത്വം തണുത്തുറഞ്ഞു ......

പൊള്ളിക്കുന്ന ഉച്ച വെയിലിൽ, ബൈ പാസ്സ് റോഡിലെ ബ്ലോക്കിൽ വച്ച്
പിന്നെ കണ്ടു മുട്ടിയത്‌ ഉള്ളു തണുത്തൊരു "സ്വിഫ്റ്റ് ഡിസയറിനെ ..."
പിൻസീറ്റിൽ ഒരു തടിമാടനും കയ്യിലൊരു തടിയൻ കുപ്പിയും...!!!
"Valentines day " അടുത്തെത്തിയെന്ന് കുപ്പി പറഞ്ഞു.....
ലഹരി മൂത്ത് അക്ഷരം മാറിയതാണോ ...സംഗതി .."Ballentine " ആണ്

Medical College നടയ്ക്കലെ പൊതിച്ചോറു കാരി ചേച്ചിയുടെ കാലി ബക്കറ്റ്‌ ഓർമ്മിപ്പിച്ചു ....
"വിശക്കുന്നു ..."
ബ്ലോക്ക് കൊണ്ടുപോയത് ഉച്ചയൂണിന്റെ നേരമാണ് ....
സാരമില്ല, "പപ്പനാവന്റെ "നടയ്ക്കലെ "ദേവൻസ് " ഉണ്ടല്ലോ ....

ബസ്‌ നഗരത്തിലേക്കു പ്രവേശിക്കുമ്പോൾ ...ഹൃദയം പെരുമ്പറയാകുന്നു .....
എന്റെ തിരുവനന്തപുരം....
എല്ലാ നഗരങ്ങളെയും പോലെ 3 വർഷം കൊണ്ട് മാറ്റങ്ങൾ ഒത്തിരി.....
എന്നാലും മാറിയിട്ടും മാറാതെ ചിലത് .....
അതിന്നും എന്റെ പ്രിയ നഗരത്തിനു മാത്രം സ്വന്തം....!

തിരുവനന്തപുരത്തെ ഞാൻ പ്രണയിക്കുന്നു.....
നഗരത്തിരക്കിൽ ഒറ്റയ്ക്കു നടന്നു പോയ വഴികളെ ഞാൻ സ്നേഹിക്കുന്നു....
എന്നെങ്കിലും ഒരിക്കൽ ഈ നഗരത്തിന്റെ ഭാഗമാകുന്നത് എന്നും സ്വപ്നം കാണുന്നു.....

മറക്കാനാവാത്ത എത്രയോ നിമിഷങ്ങൾ ...സ്ഥലങ്ങൾ .....
പാളയം പള്ളിയിലെ പിൻബെഞ്ചിനു വീഴാൻ മടിച്ചൊരു കണ്ണീർത്തുള്ളിയുടെ കഥ പറയാനുണ്ടാവും ....
ശംഖുമുഖത്തെ കൽമണ്ഡപത്തിനു ചില നഖക്ഷതങ്ങളുടെ ഓർമ്മയുണ്ടാവും .....
ആകാശവാണി കാന്റീനിലെ ആവി പറക്കുന്ന കട്ടൻ ചായ
ഇപ്പോഴും ചില ശബ്ദങ്ങൾക്കുന്മേഷം പകരുകയാവും.....
വേളി ലേയ്ക്ക് പാർക്കിലെ വെളു വെളുത്ത വാത്തകൾ
കോർത്തു പിടിച്ച കൈകളിലേക്ക് അതിശയത്തോടെ നോക്കി നിൽപ്പുണ്ടാവും .....
പബ്ലിക്‌ ലൈബ്രറിയ്ക്കുള്ളിലെ കനത്ത നിശബ്ദത ..
ആരുടെയൊക്കെയോ ഹൃദയങ്ങളെ വാചാലമാക്കുന്നുണ്ടാവും ....
മ്യൂസിയത്തിലെ കിളിമരത്തിനു കീഴിലെ ചതഞ്ഞ പുൽനാമ്പുകൾ
പുതിയ വിരുന്നുകാരെ കാത്തിരിക്കുകയാവും ....

തിരികെ ബസ്‌ കയറുമ്പോൾ ,...
എന്നത്തേയും പോലെ, ഹൃദയം ഒപ്പം കയറാൻ മടിച്ചു നിന്നു ....

തെരുവു വിളക്കുകളുടെ മഞ്ഞ വെളിച്ചത്തിൽ പ്രിയ നഗരത്തെ നോക്കി ഹൃദയം വിതുമ്പുന്നു....
അതങ്ങനെയാണ് ....
ഈ നഗരവുമായി ഹൃദയത്തെ ബന്ധിപ്പിച്ചിരിക്കുന്ന ഒരു കാണാച്ചങ്ങലയുണ്ട് ...
അത് വലിയുമ്പോൾ വേദനിക്കാതെ തരമില്ലല്ലോ ...!

ദൂരെ നിന്ന് കാണുന്നവർക്ക് തിരുവനന്തപുരം ഏതൊരു നഗരത്തെയും പോലെ തന്നെ......
"സ്വന്തം കാര്യം സിന്ദാബാദ്"...
ആർക്കും ആരോടും പ്രത്യേക മമതയില്ല ....
കൊച്ചു കൊച്ചു പൊങ്ങച്ചങ്ങൾ ...പരദൂഷണങ്ങൾ.....
ആഘോഷങ്ങൾ...അങ്ങനെ കടന്നു പോകുന്ന ദിവസങ്ങൾ ....
"തലസ്ഥാന"മായതു കൊണ്ടു വാർത്തകൾക്കു പഞ്ഞമില്ല ...
തിരുവനന്തപുരത്തുകാർക്ക് അത് പുത്തരിയുമല്ല ...
മ്യൂസിയം റൗണ്ടിലെ നടത്തയ്ക്കിടയിൽ കുടിക്കുന്ന,
ഒരു ഗ്ലാസ്‌ പച്ചക്കറി ജ്യൂസിൽ തുടങ്ങി...രാത്രി 3 ചപ്പാത്തിയിൽ തീരുന്നു
ഒരു ശരാശരിക്കാരന്റെ ദിവസം ...(അങ്ങനെ അല്ലാത്തവരും ഇവിടെയുണ്ട് കേട്ടോ...)

പക്ഷേ ,ഹൃദയത്തിന് അതങ്ങനെയല്ലല്ലോ .....അതാണ്‌ പ്രശനവും ....

ബസ്‌ നഗരാതിർത്തി കടക്കുമ്പോൾ ,മനസ്സിൽ കുടിയേറുന്നതൊരു നഷ്ടബോധം ...
ജീവിതത്തിലെ പ്രധാന വഴിത്തിരിവുകൾക്കു സാക്ഷിയായ നഗരം....
ഇവിടെ കടന്നു പോയ,
എന്റെ ചിരിയുടെ ദിനങ്ങൾ ....
കണ്ണീരിൽ കുതിർന്ന നിമിഷങ്ങൾ ....
വെറുപ്പിന്റെ,നിസ്സഹായതയുടെ ,നിസ്സംഗതയുടെ പകലുകൾ....
ആവേശത്തിമിർപ്പാർന്ന ആഘോഷവേളകൾ .....
എല്ലാറ്റിനും ഈ നഗരം സാക്ഷി....

മടക്കയാത്രയിൽ,...നഗരാതിർത്തിയിലെ ബോർഡിനെപ്പോലെ നന്ദി പറയുന്നില്ല....
കാരണം ...വീണ്ടും വരാൻ വേണ്ടി ...ഹൃദയം ഇവിടം വിട്ടു പോകുന്നില്ല....
തന്നതെല്ലാം..ഉള്ളിൽ സൂക്ഷിച്ച് ..അതിവിടെത്തന്നെയുണ്ട്‌ .....

No comments:

Post a Comment