ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Saturday 8 February 2014

തൈപ്പൂയം....

കാണാക്കാഴ്ചകളിലൂടെ അലയാൻ കൊതിച്ച മനസ്സുമായാണ്
ഇന്ന് വീട്ടിൽ നിന്നിറങ്ങി പുറപ്പെട്ടത്‌ ...
പറഞ്ഞും കേട്ടും ഉള്ളിൽ കയറിപ്പറ്റിയ മോഹം....

അടഞ്ഞ ക്ഷേത്ര വാതിലിനു മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ 
മനസ്സിൽ മറ്റൊന്നുമുണ്ടായിരുന്നില്ല .....

തന്നെക്കാൾ പത്തിരട്ടി വലിപ്പമുള്ള വേലുമായി എത്രയോ പേർ ....
ചിലരുടെ കയ്യിൽ ത്രിശൂലം ......
മറ്റു ചിലർ ഭസ്മപ്പൊതികൾ പരസ്പരം കൈമാറിക്കൊണ്ടിരുന്നു .....
ആരൊക്കെയോ ആരുടെയൊക്കെയോ നെറുകയിൽ ഭസ്മം വിതറുന്നു....
കാവിയുടുത്ത കുട്ടികൾ ആവേശത്തിമിർപ്പിലാണ് ....

ജീവിതത്തിൽ ആദ്യമായി കാണാൻ പോകുന്ന കാഴ്ച.....
പറഞ്ഞറിയിക്കാനാവാത്ത ഉൾഭയത്തോടെ നോക്കി നിന്നു .....

അസുരവാദ്യത്തിന്റെ താളം മുറുകുമ്പോൾ ....
ഭക്തിയോ ...വിഭ്രാന്തിയോ .....
കണ്ണുകളിൽ നിന്നും എല്ലാം മാഞ്ഞു ....
പകരം തെളിഞ്ഞത് പളനിമല......

ഒരിക്കൽ ഒരു വിനോദയാത്രയ്ക്കിടയിൽ , കൂട്ടുകാരിക്കൊപ്പം പളനി മലയുടെ പടികൾ
ആവേശത്തോടെ ചവിട്ടിക്കയറുമ്പോൾ കണ്ട "കരളുലച്ച " കാഴ്ച.....
അരയ്ക്കു താഴെ ചലനമറ്റു കിടന്ന പെണ്‍ കുഞ്ഞിനെയും കൊണ്ട് ഒരച്ഛൻ ....
ചാണകവെള്ളം വീണ പടികളിൽ ,മുട്ടുകാലിൽ തൊഴുകയ്യോടെ അമ്മ.....

പടികയറിയ "ചങ്കൂറ്റം " പടി കടന്നു മറഞ്ഞു.....
തിരികെ വാടിയ മനസും മുഖവുമായി ഇറങ്ങുമ്പോൾ ...
പാതിവഴിയിൽ അവർ.....
ഇത്തവണ അച്ഛന്റെ ഊഴം....
മഞ്ഞസാരിയിലെ ചോരക്കറ അസ്തമയ സൂര്യനെ ഓർമ്മിപ്പിച്ചു ...(എന്തു കൊണ്ട് ഉദയ സൂര്യൻ മനസ്സിൽ വന്നില്ല എന്നത് ഇന്നും അതിശയിപ്പിക്കുന്നു....)

അസുരവാദ്യതിന്റെ ദ്രുത താളം...
പളനിമലയ്ക്കിപ്പുറം ...കുമാര കോവിൽ ....
പത്നീസമേതനായ ഭഗവാൻ ......
നടയ്ക്കു പുറത്തു പടിയിൽ ഒരമ്മ....
കുഞ്ഞന്റെ വെളുത്തു മിനുത്ത തലയിൽ തടവിയ ..വാത്സല്യം ....
ഒപ്പം "ചങ്കിൽ കുത്തിയ" ആത്മഗതം ..."എന്റെ മകന്റെ കുഞ്ഞ് ...ഇത് പോലെയായിരുന്നു .."
എപ്പോഴോ കുമാരകോവിൽ സന്ദർശനത്തിനിടയിൽ അമ്മയെ "ഭഗവാനെ ഏല്പ്പിച്ചു "
സമാധാനത്തോടെ മടങ്ങിയ മകൻ .....
ഒരു ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കുമ്പോൾ കണ്ടത്....മരിച്ചു മരവിച്ച കണ്ണുകളിലെ നിർവികാരത ......

കാതുകളിൽ അസുരവാദ്യത്തിന്റെ മേളം മുറുകുന്നു....
ഹൃദയമിടിപ്പു പെരുമ്പറയാകുന്നു ....
കണ്ണുകൾ പരസ്പരം "വർത്തമാനം "പറഞ്ഞു തുടങ്ങിയപ്പോൾ കണ്ടു...
ഒരൊറ്റ വേലിൽ 9 പേർ ....
ദേഹം നിറയെ കുഞ്ഞു കുഞ്ഞു ശൂലങ്ങൾ ....
കാവടിയെടുത്ത കുരുന്നുകൾ.....
പറവക്കാവടിയെന്ന മറ്റൊന്ന് .....

ഭക്തി മെനഞ്ഞൊരു ഉന്മാദം ...വിഭ്രാന്തി....
പറഞ്ഞറിഞ്ഞതും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതിനു മുന്നിൽ ഒന്നുമല്ലെന്ന തിരിച്ചറിവിൽ ....മടങ്ങി.....
മനസ്സു കണ്ട കാഴ്ചകളുടെ കയ്പ്പുമായി......

ഇന്ന് തൈപ്പൂയം .....

No comments:

Post a Comment