ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Saturday 8 February 2014

പഴയൊരു പാട്ടു പുസ്തകം പറഞ്ഞ കഥ

വീട് വൃത്തിയാക്കൽ ഒരു ഗമണ്ടൻ ജോലിയാണ് ...
പ്രത്യേകിച്ചും ഞറുങ്ങിണി പിറുങ്ങിണി പിള്ളേരുള്ളപ്പോൾ ....

പക്ഷെ അതിനിടയിൽ രസകരമായ ചിലത് സംഭവിക്കാറുണ്ട് .....
അതൊരു ഓർമ്മ പുതുക്കൽ കൂടിയാണ്....

.ഇന്നു വെറുതെ അലമാരയിലെ പൊടിയൊക്കെ തട്ടിതൂത്തു നിൽക്കുമ്പോൾ ,
പഴയ ചില പുസ്തകങ്ങൾക്കിടയിൽ നിന്നാണത് കണ്ടെത്തിയത് ....
ഗാനഗന്ധർവന്റെ പടമുള്ള ചുവന്ന പുറം ചട്ടയുള്ള പുസ്തകം....

വ്യക്തമായി പറഞ്ഞാൽ ...പണ്ടത്തെ പാട്ടു പുസ്തകം.....

പ്രിയഗായകന്റെ മുഖത്തെ "ഭസ്മം "തുടച്ചു മാറ്റി പുസ്തകം മറിച്ചു നോക്കി......
എന്നോ പാടി നടന്ന....എപ്പൊഴൊക്കെയൊ പ്രിയപ്പെട്ടതായി നെഞ്ചോടു ചേർത്തു നടന്ന പാട്ടുകൾ.....

ഹൃദയത്തിലൊരു രോമാഞ്ചം ....(ഹൃദയം അങ്ങനെ ഇടയ്ക്കിടെ രോമാഞ്ചം കൊള്ളാറുണ്ട്‌ ....അതിന്റെ ഉടമ ഞാനായതു കൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)

മേശമേൽ അലസമായി കൂട്ടിയിട്ട സി ഡി കളിലേക്ക് നോക്കിയത് അതിശയത്തോടെയാണ് ...
എത്രയോ നാളുകളായി അവയെ തിരിച്ചും മറിച്ചും കൈകാര്യം ചെയ്യുന്നു....
ഇന്നുവരെ ഇതേപോലൊരു അനുഭവം ഒരു സി ഡി കയ്യിലെടുക്കുമ്പോൾ ഹൃദയത്തിനുണ്ടായിട്ടില്ല ....

ചുവന്ന പുറം ചട്ടയുള്ള പാട്ട് പുസ്തകത്തിലെ പാട്ടുകൾ വെറുതെ മൂളി....
പുസ്തകത്തിന്റെ പഴക്കത്തെക്കാൾ ..പഴക്കമുള്ള ചില ഓർമ്മകൾ.....

"എല്ലാം ഒടുവിൽ ഓർമ്മകൾ മാത്രമാകുന്നു"വെന്ന് .....എം ടി ഓർമ്മിപ്പിച്ചു ..

സ്കൂളിനടുത്തെ കടയിൽ മാസത്തിൽ രണ്ടു തവണ പാട്ടു പുസ്തകം എത്തുമായിരുന്നു ..
ഇപ്പോൾ തീവണ്ടിയാത്രയ്ക്കിടയിൽ ചിലർ കൊണ്ട് വരുന്ന "മമ്മൂട്ടിയുടെ പാട്ടുകൾ"..."മോഹൻലാലിൻറെ പാട്ടുകൾ"....അതൊന്നുമല്ല....
യേശുദാസിന്റെയോ ജാനകിയുടെയോ ചിത്രയുടെയോ മുഖചിത്രമുള്ള
ചുവപ്പും നീലയും പുറം ചട്ടയുള്ള ,"ചലച്ചിത്ര ഗാനങ്ങൾ "....

അമ്മയുടെ കുടുക്കയിൽ നിന്ന് കട്ടെടുത്ത രണ്ടര രൂപ കൊടുത്ത് ഒരു പാട്ട് ബുക്കും
ബാക്കിയ്ക്ക് ശർക്കര മുട്ടായിയും ....
പുസ്തകം കയ്യിൽ കിട്ടിയാൽ സ്കൂളിലേക്കൊരു ഓട്ടമാണ് ...
മനസ്സിൽ സകല ദൈവങ്ങളേയും വിളിക്കും...."ഇന്ന് ഒരു പീരീഡ്‌ സാറ് വരല്ലേ....."

ചുവന്ന ചട്ടയുള്ള പാട്ടു പുസ്തകത്തിൽ ഭയത്തിന്റെ വിയർപ്പു പടർന്നു ......

ഒരിക്കൽ പിൻബെഞ്ചിലെ സ്വാതി പാട്ടു പുസ്തകത്തിനൊപ്പം
കടയിലെ മാമൻ തന്നുവെന്നു പറഞ്ഞ്
കൊണ്ടു വന്ന .."ചെറിയ പുസ്തകം"....

ക്ലാസ്സിലെ "എല്ലാമറിയാവുന്ന " മിനിയും ദിവ്യയും ....പറഞ്ഞു കേട്ട "പുസ്തക ക്കഥകൾ "
സ്വാതിയുടെ കയ്യിലെ പുസ്തകം കണ്ടുപിടിച്ച തയ്യൽ ടീച്ചർ പഠിപ്പിച്ച പുതിയ വാക്ക് "അശ്ലീലം "....

ആ പുകിലുകൾക്കൊടുവിൽ ..ഇനിയൊരിക്കലും പാട്ടു പുസ്തകം വാങ്ങാൻ പോവില്ലെന്ന ശപഥം .....

"അശ്ലീലം " കാണുന്നവന്റെ കണ്ണിലും കേൾക്കുന്നവന്റെ കാതിലുമാണെന്നറിയാൻ
പിന്നെയും കാലമെത്രയോ താണ്ടി.....

പാട്ടു പുസ്തകത്തിനു പഴങ്കഥപറഞ്ഞു മതിയായില്ല......
കഥ കേൾക്കാൻ സമയമൊട്ടില്ല താനും ...

അതറിഞ്ഞു കഥ നിർത്തി പുസ്തകം പഴയൊരീണം മൂളി....
അതിൽ ..
എ എം രാജയുടെയും എസ് പി ബി യുടെയും യേശുദാസിന്റെയും ജാനകിയുടെയും സുശീലയുടെയുമൊക്കെ ഒറിജിനൽ റെക്കോർഡ്സിൽ തൊട്ട്
പകച്ചു നിന്ന ഒരു പെണ്‍കുട്ടിയലിഞ്ഞു .....
രവീന്ദ്രൻ മാഷും എം ജി രാധാകൃഷ്ണനും എല്ലാം മറന്നു പാടിയ റെക്കോർഡിങ് റൂമിനു മുന്നിൽ
അവൾ അമ്പരപ്പോടെ നിന്നു ...

ആകാശവാണിയിൽ ..എത്രയോ തവണ ..."രചന -ഗിരീഷ് പുത്തഞ്ചേരി " എന്ന് അനൌണ്‍സ് ചെയ്ത നാവു കൊണ്ട്" ഗിരീഷേട്ടാ സുഖം?" എന്ന് ചോദിച്ചതും ....
"ചേച്ചിയെന്നു വിളിക്കൂ കുട്ടീയെന്നു " ചിത്ര ചേച്ചി നിറഞ്ഞ ചിരിയോടെ പറഞ്ഞതും .....
ഈ ജന്മത്തിലായിരുന്നുവെന്നത് ..പാട്ടു പുസ്തകം പറഞ്ഞ സത്യം......

ചുവന്ന ചട്ടയുള്ള പുസ്തകം പിന്നെയും പതിഞ്ഞു പാടിക്കൊണ്ടേയിരുന്നു ......
അതിനും മേലേ ....ടി വി ഉച്ചത്തിൽ പാടി.....
"ജോണീ ..മോനേ ..ജോണീ ..."
 

No comments:

Post a Comment