ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Saturday 8 February 2014

നിങ്ങളോർക്കുക ,നിങ്ങളെങ്ങനെ നിങ്ങളായെന്ന് !!!

എന്റെ പ്രിയ സുഹൃത്ത് ചക്കി അടുത്തിടെ എനിക്കെഴുതിയ ഒരു സന്ദേശത്തിൽ പറഞ്ഞു...
"നമ്മുടെയുള്ളിൽ നാമറിയാതെഒരു നാമുണ്ടോയെന്ന് ..."

പലരും അതെന്നോട് പറയാതെ പറഞ്ഞു....

ഇന്നലെക്കണ്ട പകൽക്കിനാവ് ....
വെറുതെ ഒരു ഉച്ച സന്ദർശനത്തിനെത്തിയ പൂവാലനണ്ണാൻ ....
വാഴക്കുടപ്പനിലെ അവശേഷിച്ച തേൻ തുള്ളിയും ധൃതിയിലകത്താക്കിയ വാവൽക്കുഞ്ഞ് .....
മുറ്റത്തു തുള്ളിക്കളിച്ച തള്ളയില്ലാ പൂച്ചക്കുഞ്ഞുങ്ങളിൽ ഒന്നിനെ കണ്ണുവച്ചു പറന്ന ചെമ്പൻ പ്രാപ്പിടിയൻ ....
പേരമരത്തിൽ എന്നും വൈകിട്ടു കലപിലകൂട്ടുന്ന കരീലക്കുരുവികൾ ....
പിന്നെ ...പകലുറക്കത്തിൽ ....പാതിതുറന്ന കുഞ്ഞിച്ചുണ്ടുമായി എന്റെ കുഞ്ഞൻ ......

അതങ്ങനെയാണ് ...
പലതും നിനച്ചിരിക്കാത്ത നേരത്താണ് നമ്മുടെയുള്ളിലേക്ക് കടന്നു വരുന്നത്....
പ്രത്യേകിച്ചും ചില ചിന്തകൾ .....
അത്തരമൊരു ചിന്തയുടെ ചുഴിയിൽപ്പെട്ടിരിക്കയാണ് ഞാനിപ്പോൾ ....
ചിന്ത... എന്റെയുള്ളിൽ ഞാനറിയാതെയുള്ള എന്നെപ്പറ്റിയാണെന്നതാണ് രസം ....

കാര്യം കേട്ട് അമ്മയുടെ മറുചോദ്യം ...."കൊള്ളാം ,നിനക്ക് നിന്നെപ്പറ്റി ചിന്തിക്കാൻ സമയം കിട്ടുന്നുണ്ടോ?"
അറുപതാം വയസ്സിലും അക്കങ്ങളോടു മല്ലിടുന്ന അമ്മയുടെയാ മറുചോദ്യത്തിൽ മനസ്സുലഞ്ഞു .....

ഒന്നാം ക്ലാസ്സിലെ കൂട്ടുകാരി രാജിയോട് എന്നും പറഞ്ഞു നടന്നിരുന്നൊരു മോഹമുണ്ടായിരുന്നു ....
"എനിക്കൊരു ടീച്ചർ ആവണം...സീത ടീച്ചറിനെ പോലെ സാരിയുടുക്കണം ..."

അഞ്ചാം ക്ലാസ്സിൽ, പുതിയ സ്കൂളിൽ ഡാൻസ് പഠിപ്പിക്കാൻ വന്ന "സുന്ദരി" ടീച്ചറെ കണ്ടപ്പോ തോന്നി...
"എനിക്ക് ഒരുപാടു പേരെ ഡാൻസ് പഠിപ്പിക്കണം"

പത്തിൽ, സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്നപ്പോ ഹെഡ് മാഷു ചോദിച്ചു "ഇനിയെന്താ പരിപാടി"
മനസിലുറപ്പിച്ച റെഡി മെയ്ഡ് ഉത്തരം..." എനിക്കു ടി ടി സി യ്ക്ക് പോണം സാർ "

പതിനഞ്ചു കാരിയ്ക്ക് വഴികാട്ടികൾ ഒത്തിരി....

ഒരു നൃത്തത്തിൽ എന്റെ പാദങ്ങൾ നോവുന്നു....

ആർട്സ് ക്ലബ് ഡേയ്ക്ക് കിട്ടിയ, ഇന്നും നിധി പോലെ കാത്തു വച്ചിരിക്കുന്ന
മധുസൂദനൻ മാഷുടെ ഓട്ടോഗ്രാഫ് ... "പാദ മുദ്ര കാല ഹൃദയത്തിൽ പതിപ്പിയ്ക്കുക "

കവിതയുടെ രസച്ചരടു മുറിയുന്നു ...

കഥകളി സംഗീതക്കമ്പമുണ്ടായിരുന്ന ,മലയാളം പ്രൊഫെസ്സറുടെ ആശംസ....
"മുൻപേ പറക്കുന്ന പക്ഷിയാവുക"

നോട്ടുബുക്കുകളിൽ വെറുതെ കുറിച്ച നോവുകൾ കണ്ട പ്രിയ കൂട്ടുകാരന്റെ തമാശ..
"തള്ളേ ...കൊള്ളാം "

പക്ഷേ ബിരുദം കയ്യിൽ കിട്ടുമ്പോൾ ...ഇനിയെന്ത് ? എന്നാണ് ആദ്യം ആലോചിച്ചത് ....

അഭിഭാഷകനാകാൻ മോഹിച്ച മകൻ ...
ഒരു വനിതാ കോളേജിനു മുന്നിലെ റെയിൽപ്പാളത്തിൽ
തിരിച്ചറിയാത്ത രൂപമായതു കണ്ടു തകർന്ന വല്യച്ഛന്റെ വൃദ്ധമനസുപറഞ്ഞു .."നീയെങ്കിലും ..."

വെളുത്ത സാരിയും കറുത്ത ഗൌണും .....
എന്തൊരു വൈചിത്ര്യമെന്നു മനസ്സ് പറഞ്ഞിട്ടും ...
മുറുക്കിക്കെട്ടിയ "വക്കീൽ ബാൻഡ് " കഴുത്തിനൊപ്പം ഞെരിച്ചമർത്തിയത് കരളിനെയാണെന്നറിഞ്ഞിട്ടും ...
വെറുതെ വേഷം കെട്ടി.....

പിന്നെയിങ്ങോട്ട് ...വേഷങ്ങൾ പലത് .....

ഇപ്പോൾ വൈകിക്കിട്ടിയ ഈ അമ്മ വേഷത്തിനുള്ളിൽ ....
ഈ നിമിഷം... ഞാൻ സന്തുഷ്ടയാണ്....

കുഞ്ഞന് ഏറെയിഷ്ടമുള്ള "കുഞ്ഞേടത്തി " ചൊല്ലിക്കേൾപ്പിക്കുമ്പോൾ ....
അവനെ പുറത്തിരുത്തി ആനകളിക്കുമ്പോൾ .....
കാക്കയേയും പൂച്ചയെയും കാട്ടി മാമു കൊടുക്കുമ്പോൾ ....
ഒരു മൂളിപ്പാട്ടിന്റെ അകമ്പടിയിൽ ..എണ്ണ തേച്ചു കുളിപ്പിക്കുമ്പോൾ ...
രാത്രി പകലാക്കി കുഞ്ഞനൊപ്പം പന്തു കളിക്കുമ്പോൾ ....
ഒടുവിൽ ..ഏതോ യാമത്തിൽ ...
"ബോംബെ ജയശ്രീയ്ക്കൊപ്പം " ഓമനത്തിങ്കൾക്കിടാവോ പാടി
കുഞ്ഞനോടു ചേർന്ന് കിടക്കുമ്പോൾ......

ഞാൻ അതിശയത്തോടെ തിരിച്ചറിയുന്നു....എന്റെയുള്ളിൽ ഞാനറിയാതിരുന്നൊരെന്നെ ......

കാലം പുതിയ തിരിച്ചറിവുകളുമായി എന്നെ കാത്തിരിക്കുകയാണ് ....
അതിന്റെ വെള്ളിവെളിച്ചത്തിൽ ...എനിക്കറിയാം....എന്റെയുള്ളിൽനിന്നും ഇനിയും ആരൊക്കെയോ വരാനുണ്ട്.......

No comments:

Post a Comment