ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Tuesday 11 February 2014

ചില പ്രണയ ദിനചിന്തകൾ .....



പ്രണയകാലം ജിവിതത്തിന്റെ ആഘോഷകാലമെന്നു പറഞ്ഞതാരാണ് ??

രണ്ടാം തരത്തിൽ പഠിക്കുമ്പോഴാണ്
പ്രേമം എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് .....
രണ്ട് A യിലെ വിനീത് .....
ഗൾഫിൽ ജോലിയുള്ള ,അവന്റെ അച്ഛൻ കൊടുത്തയച്ച മിട്ടായിയ്ക്ക്
കൈനീട്ടിയപ്പോൾ ചോദിച്ചു.....

"നീ എന്നെ പ്രേമിക്കുമോ?"

തലകുലുക്കി സമ്മതിക്കാൻ ഒട്ടും പ്രയാസമുണ്ടായില്ല...
ഇളം നിറമുള്ള മിട്ടായിയ്ക്കൊപ്പം അവനോടുള്ള പ്രേമവും അലിഞ്ഞിറങ്ങി.....


അഞ്ചാം ക്ലാസ്സിൽ , മുൻബെഞ്ചിലെ ,പാട്ടു പാടുന്ന സുരേഷ്....
അവന്റെ ഇടത്തേ പുരികത്തിനു മുകളിലെ കറുത്ത മറുക്.....
പ്രേമിയ്ക്കാൻ വേറെ വല്ലതും വേണോ?

ആ one way  പ്രേമം പൊട്ടിയത്..
"പ്രേമിച്ചാൽ കുട്ടിയുണ്ടാവുമെന്ന് " അടുത്ത ബെഞ്ചിലെ സൗമ്യ പറഞ്ഞപ്പോഴാണ്....!

പത്താം ക്ലാസ്സിൽ കടുത്ത പ്രേമം....
നായകൻ ഒരു സിനിമാ നടൻ...
അനിയത്തിപ്രാവിലെ "സുധി"!
എന്താ ഭംഗി !!!
കെട്ടുന്നെങ്കിൽ അതുപോലെ ഒരാളെത്തന്നെ...

അത്തവണ കൂട്ടുകാർക്കു കൈമാറിയ
ക്രിസ്മസ് കാർഡുകളിലും ഓട്ടോഗ്രാഫിന്റെ പുറം ചട്ടയിലും
നിറഞ്ഞു നിന്നത് "സുധിയും,മിനിയും..."!!

സ്കൂളിനപ്പുറം ,വിശാലമായ ഗവ :കോളേജ് .......
അവിടെ വച്ചാണ് പ്രണയത്തിന്റെ ആചാര്യന്മാരെ പരിചയപ്പെട്ടത്....

തുർഗനേവിന്റെയും മയക്കോവ്സ്കിയുടെയും
പുസ്തകങ്ങൾ തേടിയലഞ്ഞു....
നെരൂദയുടെ കവിതകൾ പകർത്തി ..തലയിണയ്ക്കടിയിൽ സൂക്ഷിച്ചു ....
ബഷീറിന്റെയും മുട്ടത്തുവർക്കിയുടെയും നോവലുകൾ
ഒറ്റയിരുപ്പിനു വായിച്ചു തീർത്തു ...
സോളമന്റെ ഉത്തമഗീതങ്ങൾ വായിക്കുവാൻ വേണ്ടി മാത്രം ,
ഒരു ക്രിസ്ത്യൻ സുഹൃത്തിന്റെ വീട്ടിൽ സ്ഥിരം സന്ദർശകയായി ...!

വാൻഗോഗിന്റെ കാൻവാസിലെ
മഞ്ഞ സൂര്യകാന്തിപ്പൂക്കളെ പ്രണയിച്ചതും ..
കാമുകിയ്ക്ക് സ്വന്തം ചെവി മുറിച്ചു കൊടുത്ത
ആ ഭ്രാന്തൻ ചിത്രകാരനെ സ്വപ്നം കണ്ടുറങ്ങിയതും
ആയിടെയാണ് ......!

അതിനിടെയൊരു ക്യാമ്പസ് പ്രേമവും...അതിന്റെ ചവർപ്പും .....
യാഥാർഥ്യവും സങ്കൽപ്പവും രണ്ടാണെന്ന തിരിച്ചറിവിൽ ,
ആ ചവർപ്പു  മധുരമായി......

എവിടെയൊക്കെയോ വായിച്ചു....
"വിവാഹം പ്രേമത്തിന്റെ ശവകുടീരമാണ് "

അങ്ങനെയാണോ???

ലവ് - അറേഞ്ച്ഡ്  വിവാഹത്തിന്റെ , ഈ cotton  anniversary കടക്കുമ്പോൾ ...
ഒന്നറിയാം.....വിവാഹശേഷവും പ്രണയമുണ്ട്......
അതു പക്ഷേ ,അതിനു മുൻപുള്ള പോലെ ,
അപക്വവും പൈങ്കിളിയുമല്ല ....!
പരസ്പരം തിരിച്ചറിഞ്ഞു കഴിഞ്ഞ ശേഷമുള്ള
പ്രണയത്തിന്റെ അനുഭവം ..അത് വ്യത്യസ്തമാണ് ......
ഒരുപക്ഷേ ,അത്തരമൊന്നു ശ്രദ്ധിക്കപ്പെടാതെ പോകുന്നതാവാം അല്ലേ ...?

തിരക്കുള്ള ബസിൽ ആരും ദേഹത്തേക്കു തിക്കിത്തിരക്കി വീഴാതെ
ഒരു കര വലയം തീർക്കുന്ന സുരക്ഷിതത്ത്വം ....

പാതിരാത്രിയിൽ, ഏതോ ദു:സ്വപ്നത്തിന്റെ ച്ചുഴിയിലലയുമ്പോൾ
"സാരമില്ല,സാരമില്ല "എന്നു കവിളത്തു തട്ടുന്ന സാന്ത്വനം ....

ധൃതിയിൽ പടികയറുന്നതിനിടെ കാലൊന്നിടറിയാൽ
കൈത്തണ്ടയിൽ മുറുകെപ്പിടിക്കുന്ന കരുതൽ ....

സങ്കടക്കടലിൽ മുങ്ങിപ്പോകുന്ന നിമിഷങ്ങളിൽ
തല ചായ്ക്കാനൊരു നെഞ്ചു നൽകുന്ന ആശ്വാസം ....

ചായയ്ക്കു ചൂടു കുറഞ്ഞാൽ ,
കറിയ്ക്കുപ്പു കൂടിയാൽ ,
ചോറുപൊതി പൊട്ടി ബാഗൊരു ചപ്പുകുട്ടയായാൽ,
"ഓ ,അതു കുഴപ്പമില്ല "എന്നു പറയാൻ കാട്ടുന്ന സന്മനസ്സ് ....

എനിക്ക് പ്രണയം ഇതൊക്കെയാണ്.....

അതങ്ങനെയല്ലെന്ന് ആരാണ് പറയുക....?

തിരക്കുപിടിച്ച ജീവിതത്തിൽ ഞാനറിയാതെ ...
ശ്രദ്ധിക്കാതെ പോയ എത്രയോ നിമിഷങ്ങളുണ്ട്‌ ....

ഇന്ന് ഈ പ്രണയദിനചിന്തകളിൽ ഞാനോർത്തെടുക്കാൻ
നോക്കുന്ന നിമിഷങ്ങൾ .....

I Luv U... എന്നു പുട്ടിനു തേങ്ങയിടുന്ന പോലെ
ഇടയ്ക്കിടെ പരസ്പരം പറയുന്നതാണ് പ്രണയമെന്ന്
എന്തു കൊണ്ടോ ഹൃദയം സമ്മതിച്ചു തരുന്നില്ല....
Luv U Too ...എന്ന ചുണ്ടനക്കങ്ങളിലും ഹൃദയത്തിനു താല്പ്പര്യമില്ല ....

ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറയാതെ പറയുവാൻ കഴിഞ്ഞാൽ .....
അതല്ലേ പ്രണയം?

കാതങ്ങൾക്കിപ്പുറം ,ഫോണിന്റെ ഇങ്ങേത്തലയ്ക്കൽ
ശബ്ദമൊന്നിടറിയാൽ ....
'എന്തു  പറ്റി ' യെന്നു പരിഭ്രാന്തമാകുന്ന അങ്ങേത്തലയ്ക്കലെ ഒച്ചയിൽ,

സൂക്ഷിച്ചു ഡ്രൈവ് ചെയ്യണമെന്ന ഓർമ്മപ്പെടുത്തലിൽ ,

ഭക്ഷണം സമയത്തു കഴിക്കണമെന്ന ശാസനയിൽ ,

 ഹൃദയം കണ്ടെത്തിയത് അതേ പ്രണയത്തെയാണ് .....
പറയാതെ പറയുന്ന പ്രണയത്തെ......

അറിയാതെ  പ്രണയിച്ചു പോകുന്നു ...

പാചകത്തിനിടയിൽ ഒളികണ്ണിൽ കാണുന്ന
വാതിലിനരികിലെ നിറഞ്ഞു ചിരിച്ച  മുഖത്തെ ...

ഷർട്ട്‌ ഇസ്തിരിയിടുന്നതെങ്ങനെയെന്ന ശാസ്ത്രീയ പാഠങ്ങൾക്കിടയിൽ
വിയർക്കുന്നൊരു മൂക്കിൻ തുമ്പിനെ  ....

കണ്മഷി പുരണ്ട വിരലിനിടയിലൂടെ കണ്ണാടിക്കു പുറകിൽ
കണ്ട കൗതുകക്കണ്ണുകളെ  .....

സാരിയുടെ അഞ്ചുമുഴം കുഴപ്പിക്കുന്ന നിമിഷങ്ങളിൽ
വിദഗ്ധമായി പ്ലീറ്റ്സ് പിടിക്കുന്ന വെളുത്തു നീണ്ട വിരലുകളെ  ....

പ്രണയദിന ചിന്തകൾക്കു വിരാമമിട്ട് ...
ഇന്ന് പറയാൻ ഇത്രമാത്രം....

"ഒരിക്കൽ നിന്നോടതു പറയാനാശിച്ചു ഞാൻ....
ഒരിക്കൽപ്പോലും പക്ഷേ പറയാനായില്ലല്ലോ ...!
ഇന്നൊരു പനീർപുഷ്പ്പം - എൻ ഹൃദയം പോല -
തിനെന്തൊരു ചുവപ്പാണ് !- നിനക്കു തരുന്നൂ  ഞാൻ
വാക്കുകൾക്കാവാത്തതീ പുഷ്പത്തിനായെങ്കിലോ
കേൾക്കൂ ,നീയതിലെന്റെ ഹൃദയം വായിച്ചുവോ?"

            -"ഒരിക്കൽ ", O N V -

3 comments: