ഒരു വാക്ക് .....

ഹൃദയം ചിലപ്പോൾ ചിലതു പറയാറുണ്ട്‌.....കളിയായും ...കാര്യമായും.....
അങ്ങനെ ഹൃദയം പറയുന്നതു കേൾക്കാൻ ആരെങ്കിലും കാതോർക്കുന്നുണ്ടാവുമോ ??

ഒരു നിമിഷം ...ഒന്നോർത്തു നോക്കൂ.....
രാവും പകലും....നിങ്ങൾക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം....
അതിന്റെ പരാതികൾ..പരിഭവങ്ങൾ....
സ്വപ്‌നങ്ങൾ .....സങ്കൽപ്പങ്ങൾ .....
ഒക്കെ ...കേൾക്കുവാൻ ...അറിയുവാൻ ...ആരെങ്കിലും മെനക്കെടുമോ .....

ഹൃദയം ഒടുവിൽ നിറഞ്ഞു ചിരിച്ചതെപ്പോഴാണ് ??
ഹൃദയം ...നെഞ്ചുപൊട്ടി കരഞ്ഞത് നിങ്ങൾ കേട്ടുവോ...?
ഹൃദയത്തിനു രോമാഞ്ചമുണ്ടാവുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ ...?

ഒന്നും വേണ്ട....വെറുതെ കാതോർക്കൂ ....
....നിശബ്ദതയ്ക്കിടയിലും ....
ഹൃദയത്തിന്റെ സംഗീതം നിങ്ങൾക്കു കേൾക്കാം .......


ഇവിടെ കുറിക്കുന്നത് എന്റെ ഹൃദയം എന്നോട് പറഞ്ഞ കഥകളാണ്....
കഥകൾ എന്നാൽ....ശെരിക്കുള്ള കഥകളൊന്നുമല്ല ....
ഹൃദയത്തിനു കഥകളായിത്തോന്നിയ കുഞ്ഞു കാര്യങ്ങൾ.......

വായനയ്ക്കൊപ്പം പങ്കുവയ്ക്കൂ ...നിങ്ങളുടെ ഹൃദയം പറയുന്നത്......

Saturday 8 February 2014

ഒരു പെണ്ണാടുണ്ടാക്കിയ പുകില് ....


നന്തനാരുടെ "ഉണ്ണിക്കുട്ടന്റെ" സംഭവബഹുലമായ ദിവസങ്ങൾ പോലെ
എന്റെ ചില ദിവസങ്ങളും ചിന്താബഹുലങ്ങളാകുന്നു ....

ഇന്നത്തെ സംശയം ഒരു ബന്ധുവിന്റെ പെണ്ണാടിനെ കണ്ട ശേഷം തുടങ്ങിയതാണ് .....
തവിട്ടു നിറമുള്ള ഒരു പെണ്ണാടാണ് നായിക ...
അതിനു മൂന്നു മക്കൾ ...ഒരാണും രണ്ടു പെണ്ണും ...
അവറ്റയെ കണ്ട ശേഷം വല്ലാത്തൊരു വിഷമം ...

വിഷമഹേതു അമ്മയായ പെണ്ണാട് ...

അവൾ രണ്ടു മക്കൾക്കു മാത്രം പാലു കൊടുക്കുന്നു ...
മൂന്നാമൻ ..അതായത് കൂട്ടത്തിലെ ഒരേയൊരു പുരുഷപ്രജ പാല് കിട്ടാതെ വലയുന്നു....
എന്താണ് കാരണം?
സക്കറിയയുടെ പുസ്തകം പറഞ്ഞ പോലെ...."ആർക്കറിയാം"

എന്നാലും..അത് ശെരിയാണോ ...അങ്ങനെ ചെയ്യാമോ ...
മൂന്നു പേരും ഒരമ്മയുടെ കുഞ്ഞുങ്ങളല്ലേ....?
അത് മാത്രമോ , പാല് കിട്ടാത്ത കുഞ്ഞാണ് അമ്മയുടെ തനിപ്പകർപ്പ് ....

കാര്യമറിഞ്ഞവർ മൂക്കത്ത് വിരൽ വച്ചു പറഞ്ഞു ..."പാവം"
ചിലർ കണ്ടെത്തി ..."അതിന് മൂന്നും സ്വന്തം കുഞ്ഞുങ്ങളാണെന്ന് അറിയില്ല"
മറ്റു ചിലർ പറഞ്ഞു "അവൾക്കു വെളുത്ത കുഞ്ഞുങ്ങളെയാണ് ഇഷ്ടം "

കാര്യമെന്തായാലും തവിട്ടു കുഞ്ഞനു പാലില്ല....
ബന്ധുവിന്റെ സന്ദർശകരുടെ തള്ളവിരലൂറി കുഞ്ഞൻ സങ്കടം പറയുന്നു....

ബന്ധുവീട്ടിൽ നിന്നുള്ള മടക്കയാത്രയിൽ പലതും മനസ്സിൽ തിക്കിത്തിരക്കി ...

"എന്റെ ചേട്ടനോട് പറഞ്ഞു കൊടുക്കും" എന്നു ചുണ്ടു കൂർപ്പിച്ചു
പഴയ കൂട്ടുകാരി തട്ടിയെടുത്ത നാരങ്ങാ മിട്ടായിയും പുളിങ്കുരുവും ..
പണ്ടത്തെ കൊതിക്കെറുവ് ...

വെള്ളച്ചോറും വെളുത്ത ചമ്മന്തിയും മടുപ്പിച്ച
നാവും മനസ്സുമായി
അയൽവക്കത്തെ കളിക്കൂട്ടുകാരി വീണ്ടും കൊതിപറഞ്ഞു...
"അമ്മ ഏട്ടനു വേണ്ടി മീൻ വറുക്കുന്നു.."

തോടയിട്ടു ഞാത്തിയ കാതുമായി അലക്കമ്മൂമ്മ അമ്മയോട് ..."രണ്ടും പെങ്കുട്ടികളായല്ലോ ...കഷ്ടം തന്നെ "
മറ്റൊരു പൊതുജനാഭിപ്രായം ..."അമ്മമാർക്ക് ആണ്കുട്ടികളോടാണ് കൂടുതലിഷ്ടം "

കണ്ടതും കേട്ടതും വായിച്ചതുമെല്ലാം ...തവിട്ടു നിറമുള്ളൊരു പെണ്ണാട് തിരുത്തിയിരിക്കുന്നു ......

എന്നാലും അതെന്താണ് അങ്ങനെ?

ഇനി അമ്മയാടിന്റെ മനസ്സിൽ മറ്റൊന്നാണോ?

പാലു കുടിച്ചു ...വേഗം തടിച്ചു കൊഴുത്താൽ
കുഞ്ഞന്റെ കഴുത്തിൽ വീഴുന്ന അറവുകത്തിയുടെ മൂർച്ച ......
 

No comments:

Post a Comment